Slider

പൂക്കാത്ത മുല്ലകൾ

0

പൂക്കാത്ത മുല്ലകൾ
*********************
അണിഞ്ഞൊരുങ്ങി വന്ന സാന്ദ്രയെ കണ്ട് അമ്മയുടെയും അച്ഛന്റെയും മനസ്സ് നിറഞ്ഞു.,
തങ്ങൾ ആഗ്രഹിച്ചത്പോലെ മകളുടെ വിവാഹം നടക്കുന്നതിൽ അവർ അതിയായി സന്തോഷിച്ചു. സാന്ദ്രയും ആരോടോ പ്രതികാരമെന്നത്പോലെ തകർത്തു അഭിനയിച്ചു. അരവിന്ദ് താലി കെട്ടുമ്പോൾ മാത്രം സാന്ദ്രയുടെ കണ്ണ് നിറഞ്ഞു, ആരുമറിയാതെ അവളത് തുടച്ചു. അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ അവളുടെ ഹൃദയം പിടഞ്ഞു.
വിവാഹശേഷം അധികനാൾ കഴിയും മുൻപേ സാന്ദ്ര അരവിന്ദിനൊപ്പം കാനഡയിലേക്ക് പറന്നു.
ആദ്യമെല്ലാം സാന്ദ്ര അരവിന്ദിൽ നിന്നും ഒഴിഞ്ഞു നിൽക്കാൻ ശ്രമിച്ചെങ്കിലും പതിയെ അരവിന്ദിനെ അവൾ സ്നേഹിച്ചു തുടങ്ങി. അരവിന്ദ് സാന്ദ്രയെ ജീവനേക്കാൾ ഉപരി സ്നേഹിക്കുന്നുവന്നത് സാന്ദ്ര അനുഭവിച്ചറിഞ്ഞു. പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ ദിനങ്ങളായിരുന്നു.
വർഷങ്ങൾ കടന്നുപോയി, മൂന്ന് വർഷങ്ങൾക്ക് ശേഷം സാന്ദ്രയും അരവിന്ദു ഒരു വയസ്സായ മകളുമായി നാട്ടിൽ അവധിയ്ക്ക് വന്നു. ഒറ്റ മകളായ സാന്ദ്രയെ പിരിഞ്ഞ വിഷമം അച്ഛനും അമ്മയ്ക്കും സഹിക്കാനായിരുന്നില്ലെങ്കിലും മകളും ഭർത്താവും തമ്മിലുള്ള സ്നേഹം കണ്ട് അവർ സന്തോഷിച്ചു.
അന്ന് അരവിന്ദിന്റെ സുഹൃത്തിന്റെ അനിയത്തിയുടെ വിവാഹമായിരുന്നു, അരവിന്ദു സാന്ദ്രയും വിവാഹത്തിന് പോയി. അരവിന്ദ് സുഹൃത്തുക്കളോടൊപ്പം ചേർന്നു. സാന്ദ്ര മകളെയുമായി ഹാളിൽ നിരത്തിയിട്ട ഒരു കസേരയിൽ പോയിരുന്നു, കുഞ്ഞുറക്കമായിരുന്നതിനാൽ അവൾ കൈകൊണ്ട് പതുക്കെ കുഞ്ഞിന്റെ പുറത്ത് തട്ടികൊണ്ടിരുന്നു. 'മോളെ' എന്നുള്ള വിളികേട്ട് സാന്ദ്ര തിരിഞ്ഞുനോക്കി. 'അമ്മ.... ..' അറിയാതെ അവളുടെ ചുണ്ടുകൾ ചലിച്ചു.
സുധിയുടെ അമ്മ........., എങ്ങിനെ മറക്കും അവരെ. സുധിയുടെ അച്ഛൻ മരിച്ച ശേഷം അമ്മയ്ക്ക് ഞാനായിരുന്നു കൂട്ട്. എന്നും വിളിക്കും വിശേഷങ്ങൾ തിരക്കും, അമ്മയ്ക്ക് എന്നെക്കാൾ സാന്ദ്രയെ ആണിഷ്ട്ടമേന്നും പറഞ്ഞ് സുധി അമ്മയോടെപ്പോഴും വഴക്കിടും. ക്ലാസ്സ് കട്ട് ചെയ്ത് ഇടയ്ക്ക് അമ്മയുടെ അടുത്ത് പോകും, ഞാനും അമ്മയും തമ്മിലുള്ള സ്നേഹം കാണുമ്പോൾ സുധി പറയും,
"അല്ല സാന്ദ്ര..... നീ എന്നെയാണോ എന്റെ അമ്മയെയാണോ പ്രണയിക്കുന്നത്....?"
ഞാനത് കേട്ട് പൊട്ടിച്ചിരിക്കും....
അത്രയേറെ സ്നേഹിച്ചിട്ടും പിരിയേണ്ടി വന്നപ്പോൾ സുധി എന്നെ തേടിവന്നില്ല. വീട്ടിൽ അച്ഛൻ എല്ലാം അറിഞ് വഴക്കായിരുന്നു, ഞാൻ പക്ഷേ സുധിയെ മറക്കില്ലെന്നു വാശിപിടിച്ചു. അന്നച്ഛൻ ആദ്യമായെന്നെ തല്ലി. പിന്നീട്‌ ഉണ്ടായതെല്ലാം ആ വാശിപ്പുറത്തായിരുന്നു. വാതിൽ പൂട്ടി കുറ്റിയിട്ടു, മേശയിൽ ഇരുന്ന മരുന്നുകളെല്ലാം കൂടെ കുത്തിപ്പൊടിച്ചു വെള്ളത്തിലിട്ട് അങ്ങു കുടിച്ചു. അച്ഛൻ വാതിൽ ചവിട്ടിതുറന്നു എന്നെയും വണ്ടിയിലിട്ട് ആശുപത്രിയിലേക്കോടി. കൃത്യസമയത്ത് എത്തിച്ചത് കൊണ്ടു ഞാനന്ന് രക്ഷപ്പെട്ടു. കേസ് ഒന്നും ഉണ്ടാകാതെ അച്ഛൻ നോക്കി. രണ്ടു ദിവസങ്ങൾക്കു ശേഷം തിരിച്ചു വീട്ടിലേക്ക് പോയി.
സുധിയെ മറക്കാൻ എനിക്കാവില്ലായിരുന്നു, രണ്ടുവർഷം ഞാൻ സുധിയ്ക്ക് വേണ്ടി കാത്തിരുന്നു. വന്ന ആലോചനകൾ എല്ലാം വേണ്ടെന്നു വെച്ചു. ഒരിക്കൽപ്പോലും സുധി എന്നെ അന്വേഷിച്ചു വരാതിരുന്നതിൽ എന്റെ ഹൃദയം മുറിയുന്നുണ്ടായിരുന്നു. ജോലിയൊന്നുമില്ലാത്ത അച്ചനില്ലാത്ത ഒരു കൊച്ചു വീട്ടിൽ താമസിക്കുന്ന സുധിയ്ക്ക് നല്ല സാമ്പത്തികവും ഉയർന്ന പദവിയിലിരിക്കുന്ന ബന്ധുക്കളും ഉള്ള സാന്ദ്ര എന്ന എന്നെ വിവാഹം ചെയ്തു കൊടുക്കുന്നത് അച്ഛനും കുടുംബത്തിനും നാണക്കേടായിരുന്നു.
വിവാഹം ക്ഷണിക്കാൻ വന്ന കൂട്ടുകാരി ശ്രീജയാണ് എന്നോട് പറഞ്ഞത് സുധിയുടെ വിവാഹം കഴിഞ്ഞു എന്ന്. അത് കേട്ടതും ഞാൻ മരവിച്ചുപോയി, എന്റെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞില്ല. സുധിയോടെനിക്ക് വെറുപ്പായി. പിന്നീട് അച്ഛനെ ഞാൻ എതിർത്തില്ല, ഇഷ്ടത്തിന് നിന്നുകൊടുത്തു. അച്ഛൻ നല്ലൊരു പങ്കാളിയെ തന്നെ മകൾക്കായ്‌ കണ്ടെത്തുകയും ചെയ്തു.
ഇന്ന് ഇവിടെ വെച്ചു സുധിയുടെ അമ്മയെ കണ്ടത് അപ്രതീക്ഷിതമായിരുന്നു. എനിക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല.... അവർ എന്റെ കൈയിൽ കിടക്കുന്ന കുഞ്ഞിനെ പതുക്കെ തലോടി... .
"മോൾക്ക് സുഖമാണോ..? എന്നും മോളെ ഓർക്കാറുണ്ട്. നല്ലത് വരണമേ എന്നു പ്രാർത്ഥിക്കും."
എനിക്ക് അവരുടെ അടുത്ത് നിന്നും ഓടിപ്പോകാൻ തോന്നി. ഞാൻ വെറുതെ ഒരു പുഞ്ചിരി ചുണ്ടിൽ വരുത്തി. അവർ അത് മനസ്സിലാക്കിയത് പോലെ എന്നോട് പറഞ്ഞു,
"മോൾക്ക് എന്നോട് ദേഷ്യമാകും എന്നറിയാം. ഞാൻ ഒരു സഹായം ചോദിക്കാനാ മോളെ കണ്ടപ്പോൾ ഓടിവന്നത്. മോൾക്കെ സഹായിക്കാൻ സാധിക്കു"
ഞാൻ എന്താ എന്നുള്ള ആശ്ചര്യത്തോടെ അവരുടെ മുഖത്തേയ്ക്ക് നോക്കി.
"മോള് സുധിയെ ഒന്നുപദേശിക്കണം. അവൻ ഇങ്ങിനെ പോയാൽ നശിച്ചുപോകും. ഈ അമ്മയുടെ കാലം കഴിഞ്ഞാൽ അവൻ ഒറ്റപ്പെട്ടു പോകും. അവനൊരു കൂട്ട് വേണം. മോളവനോട് പറഞ്ഞാൽ അവൻ കേൾക്കും, എനിക്കുറപ്പുണ്ട്."
അവരെന്റെ കൈയിൽ മുറുകെപ്പിടിച്ചു. എന്റെ ഹൃദയം പൊട്ടിയൊലിച്ചു് ചുടുനിണം ശരീരത്തിലൂടെ ഒഴുകുന്നതായെനിക്കു തോന്നി. സുധിയ്ക്ക് കൂട്ട്.... അപ്പോൾ സുധി വിവാഹം കഴിച്ചില്ലേ.... ഞാൻ അറിഞ്ഞതൊന്നും സത്യമല്ലന്നോ, ഞാൻ ഇരുന്ന കസേരയിൽ മുറുകെപ്പിടിച്ചു.
"അമ്മ എന്താ പറഞ്ഞത്, സുധി വിവാഹം കഴിച്ചില്ലെന്നോ....?"
"ഇല്ല മോളെ, നീയല്ലാതെ അവൻ എങ്ങിനാ.....നിങ്ങളുടെ ബന്ധം വീട്ടിൽ അറിഞ്ഞശേഷം ഒരുദിവസം മോളുടെ അച്ഛൻ വീട്ടിൽ വന്നു. കുറേനേരം സംസാരിച്ചു, ജോലിയില്ലാത്ത സുധിയ്ക്ക് മോളെ തരില്ലെന്നു പറഞ്ഞു, ഇത്രയും ചെറിയൊരു വീട്ടിലേക്ക് പറഞ്ഞു വിടാനല്ല മകളെ വളർത്തിയതെന്നു പറഞ്ഞു. മകളെ വിട്ടു തരണമെന്ന് പറഞ്ഞുകൊണ്ട് മോളുടെ അച്ഛൻ എന്റെ കാല് പിടിക്കാൻ വന്നു. ഒരച്ഛന്റെ ദുഃഖം എനിക്ക് മനസ്സിലാകും. അത്രത്തോളം ആ മനുഷ്യൻ താഴ്ന്നു. ഞാൻ സുധിയോട് പറഞ്ഞെങ്കിലും അവൻ അത് കാര്യമാക്കിയില്ല. ഏതൊരച്ഛനും ഇങ്ങിനെയാണമ്മെ എന്നവൻ പറഞ്ഞു. ഞാൻ പക്ഷേ അവനെ അച്ഛന്റെ കുഴിമാടത്തിനടുത്തു കൊണ്ടുനിർത്തി സത്യം ചെയ്യിച്ചു, മോളെ മറക്കണമെന്നു.... അവൻ മറന്നു മോളെ. നിന്നെ തേടി വന്നില്ല, എന്നാൽ നിന്റെ വിവാഹം കഴിഞ്ഞ അന്ന് മുതൽ ന്റെ കുട്ടി കുടിച്ചും വലിച്ചും വഴക്കടിചും നശിച്ചു, എന്നോടുള്ള വാശി. മോള് പറഞ്ഞാൽ കേൾക്കും അവനെന്നെനിക്കറിയാം. മോള് പറയണം"
ഇപ്പോൾ എന്റെ ഹൃദയമിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. എന്നോ ഉറഞ്ഞുപോയ കണ്ണുനീർ ധാരയായി ഒഴുകാൻ തുടങ്ങി. ഞാൻ കണ്ണുതുടച്ച് മോളെയുമെടുത്തു അരവിന്ദിന്റെ അടുത്തേക്ക് ഓടി, പെട്ടെന്ന് പോകണം എന്ന് പറഞ്ഞു പിടിച്ചു വലിച്ചു വണ്ടിയിൽ കയറ്റി. വണ്ടി മുൻപൊട്ടെടുക്കുമ്പോൾ ഞാൻ കണ്ടു എതിരെ നടന്നു വരുന്ന സുധിയെ.... ദിക്കറിയാതെ നടക്കുന്ന ഒരു പേക്കോലം, ഇത് തന്റെ സുധിയല്ല..അവനെ എല്ലാവരും ചേർന്ന് കൊന്നു, അറിയാതെയെങ്കിലും ഈ ഞാനും.
എന്താണുണ്ടായതെന്നു അരവിന്ദ് ചോദിച്ചെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല. തലവേദനിക്കുന്നു കിടക്കണം എന്നു പറഞ്ഞു.
അവധി കഴിഞ്ഞു ഞങ്ങൾ തിരിച്ചു യാത്രയായി. എല്ലാം അറിയാവുന്ന അരവിന്ദിനോട് സുധിയുടെ അമ്മയെ കണ്ടതെല്ലാം പറഞ്ഞു. സുധിയെ വിളിച്ചു സംസാരിക്കാൻ അരവിന്ദ് നിർബന്ധിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം ഞാൻ സുധിയുടെ മൊബൈലിലേക്ക് വിളിച്ചു, ശ്രീജയിൽ നിന്നും സുധിയുടെ നമ്പർ വാങ്ങിയിരുന്നു. അച്ഛൻ ശ്രീജയേകൊണ്ട് അന്നങ്ങിനെ പറയിപ്പിച്ചതാണെന്നു അവൾ ഏറ്റു പറഞ്ഞു. സുധിയ്ക്ക് എന്റെ ശബ്ദം കേട്ടപ്പോഴേ മനസ്സിലായി.
അമ്മ വിവരങ്ങൾ സുധിയോട് പറഞ്ഞിരുന്നു. ,സുധി എന്നോട് മാപ്പ് പറഞ്ഞു.......എല്ലാത്തിനും. എന്റെ മനസ്സ് കൈവിട്ടുപോകുമെന്നു തോന്നിയപ്പോൾ ഞാൻ ഇടയ്ക്ക് കയറി പറഞ്ഞു,
"സുധീ.... കഴിഞ്ഞത് ഇനി നമുക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കില്ല. എന്നു കരുതി ഇനിയുള്ള കാലം ജീവിതം നശിപ്പിക്കാനും സാധിക്കില്ല. സുധി ഒരു വിവാഹം കഴിക്കണം. എനിക്ക് വേണ്ടിയെങ്കിലും കഴിക്കണം, കാരണം എന്റെ മനസ്സ് സുധിയുടെ ജീവിതം സന്തോഷപൂര്ണമാകും വരെ നീറിപ്പുകയും. എനിക്ക് വേണ്ടി ഇനി നിനക്ക് ചെയ്യാൻ ഇതേയുള്ളൂ. നമ്മുടെ സ്വപ്നങ്ങൾ എല്ലാം വിടരാത്ത മൊട്ടുകൾ പോലെ പൊഴിഞ്ഞുപോയി. എനിക്ക് നിന്നോട് ഒന്നേ ആവശ്യപ്പെടാൻ ഉള്ളൂ.... നിന്റെ വിവാഹം. അത് നടക്കണം, എന്നെ സ്നേഹിച്ചത് സത്യമായിരുന്നെങ്കിൽ ദുശീലങ്ങൾ കളഞ്ഞു അമ്മയെ അനുസരിക്കണം. അല്ലങ്കിൽ എന്റെ മനസ്സ് സ്വസ്ഥത കിട്ടാതെ അലയും"
സുധി എല്ലാം മൂളികേട്ടു. കുറച്ചു സമയം കൂടെ സംസാരിച്ച ശേഷം ഫോണ് വെച്ചു.
പിന്നീട് ഇടയ്ക്ക് ഞാൻ സുധിയുടെ അമ്മയെ വിളിക്കും, സുധിയിൽ ഉണ്ടായ മാറ്റങ്ങൾ അറിഞ്ഞു സന്തോഷിക്കും. അധികം താമസിയാതെ അമ്മയുടെ കുടുംബത്തിൽ ഉള്ള ഒരു കുട്ടിയുമായി സുധിയുടെ വിവാഹം നടന്നു. സുധിയെക്കുറിച്ച് എല്ലാമറിയുന്നവൾ, ഇപ്പോൾ വിളിക്കുമ്പോൾ അമ്മ അവൾക്കും ഫോണ് കൊടുക്കും സംസാരിക്കാൻ.
അടുത്തപ്രാവശ്യം നാട്ടിൽ പോകുമ്പോൾ വീട്ടിൽ ചെല്ലാമെന്നു ഉറപ്പു കൊടുത്തിട്ടുണ്ട് അമ്മയ്ക്ക്. സുധിയെയും ഭാര്യയെയും ജനിക്കാൻ പോകുന്ന കുഞ്ഞിനെയും കാണാൻ.......
***രേഷ്മ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo