Slider

കഥ:-അറിയാതെ പോയ പ്രണയം

0

കഥ:-അറിയാതെ പോയ പ്രണയം
രചന :- ശരീഫു ഒളവട്ടൂർ
===================
പള്ളിയുടെ മിനാരത്തിൽ നിന്നും സുബഹ് ബാങ്ക് ഉയർന്നു തുടങ്ങി.
മുറ്റത്തെ വരക്കപ്ലാവിൽ കൂടുകൂട്ടിയ ചിതൽ കാടകളുടെ കലപില ശബ്ദം തുടങ്ങിയിട്ടുണ്ട്.
കൂട്ടിൽനിന്നും പൂവൻ കോഴിയുടെ കൂവൽ വടക്കൻ മലയിൽ നിന്നും പ്രതിധ്വനി സൃഷ്ടിക്കുന്നുണ്ട്.
ഉത്തരത്തിൽ നിന്നും പല്ലി കൊക്കുന്നത്പോലെ തലയണക്കരികെ നിന്നും ശബ്‌ദിക്കുന്ന അലാറത്തിന്റെ ശബ്ദം കേട്ടാണ് ആതിര ഉറക്കമുണർന്നത്.
അലാറത്തിന് മുകളിൽ ആഞ്ഞൊരടിയടിച്ചു കൊണ്ട് ഒന്നുകൂടെ ഉറങ്ങാൻ ശ്രമിച്ചപ്പോഴാണ് അവളുടെ മനസ്സിലേക്ക് ചിന്തയുടെ പനിനീർ പൂക്കൾ വിടർന്നു വന്നത്.
"ദൈവമേ.... ഇന്ന് ജൂലായ് 8ആം തീയ്യതി അല്ലെ.....
കോളേജ് ലൈഫിലെ ആദ്യ ദിനം തന്നെ നേരം വൈകുമല്ലോ...... "
പിന്നെയെല്ലാം പെട്ടന്നായിരുന്നു.മുറ്റത്തു പുതിയതായി വിരിഞ്ഞു നിൽക്കുന്ന മുല്ലകളോട് സംസാരിക്കാനവൾ നിന്നില്ല.
എത്രയും പെട്ടെന്ന് തന്നെ ബാഗും തൂക്കി കോളേജ് ലക്ഷ്യമാക്കികൊണ്ട് നടന്നു.
ഹൃദയത്താളുകളിൽ പേടിയുടെ പെരുമ്പറ കൊട്ടിത്തുടങ്ങിയിട്ടുണ്ട്.
മതിൽ കെട്ടുകളാൽ സംരക്ഷിക്കപ്പെട്ട കോളേജ്, പലകോണുകളിൽ നിന്നും ഒത്തുചേരുന്ന പുതിയ കൂട്ടുകാർ, റാഗിങ്ങ് എല്ലാം എങ്ങനെയാകുമെന്ന് ഒരു പിടിയും ഇല്ല.
ചലിച്ചുകൊണ്ടിരിക്കുന്ന ബസ്സിനൊപ്പം ചിന്തകളും കാടുകയറിയപ്പോൾ കോളേജിൽ എത്തിയത് അറിഞ്ഞതേയില്ല.
കോളേജിന് മുൻവശം വിരിഞ്ഞു നിൽക്കുന്ന പൂവുകളാൽ വർണാഭമായ പൂന്തോട്ടത്തിലെ മൂലയിൽ ഉയർന്നുനിൽക്കുന്ന റോസാപൂ മന്ദമാരുതന്റെ സഹായത്തോടെ തലകുലുക്കുമ്പോൾ അവളെ സ്വാഗതം ചെയ്യുന്നത് പോലെയാണവൾക്ക് തോന്നിയത്.
കോളേജിന്റെ വർണ മനോഹാരിതകണ്ട് അറിയാതെ അവളുടെ ചുണ്ടുകളിൽ ഒരു പുഞ്ചിരി വിടർന്നു.
പക്ഷെ ആ പുഞ്ചിരിക്ക് അധികസമയം ആയുസ്സുണ്ടായിരുന്നില്ല.
അവൾ പ്രതീക്ഷിച്ചപോലെ റാഗിങ്ങ് എന്നപേരിൽ ഒരുകൂട്ടം അവളെയും വളഞ്ഞു.
അവളുടെ ഹൃദയത്തുടിപ്പിന്റെ താളം ക്രമാതീതമായി വർധിച്ചുകൊണ്ടിരുന്നു.
അവരുടെ ആജ്ഞകൾക്ക് മുന്നിൽ അവളുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
ഭരതനാട്യം മുതൽ ഓട്ടംതുള്ളൽ വരെ അവളെ കൊണ്ടവർ കളിപ്പിച്ചു.
മലയിടുക്കിൽ നിന്നും ഒലിച്ചിറങ്ങുന്ന വെള്ളം പോലെ അവളുടെ കണ്ണുകളിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ കണ്ടു എല്ലാവരും പറഞ്ഞതാണ് അവളെ വെറുതെ വിടാമെന്ന്.
പക്ഷെ അരുണിന് മാത്രം നിർബന്ധമായിരുന്നു അവളെ കരയിപ്പിക്കണമെന്നത്.
കരഞ്ഞു കലങ്ങിയ കണ്ണുകളുമായിട്ടവൾ ക്ലാസ്സ്‌റൂം ലക്ഷ്യം വെച്ചുകൊണ്ട് നടന്നുനീങ്ങുമ്പോ അരുണിന്റെ കണ്ണുകളിലേക്കൊരിക്കൽ കൂടി തിരിഞ്ഞു നോക്കി.
വെള്ളാരം കല്ലു പോലെ വെട്ടിത്തിളങ്ങിയിരുന്ന അവളുടെ കണ്ണുകൾ ചുവന്നുതുടുത്തിരുന്നു.
അവനോടുള്ള തീഷ്ണമായ പക ആ കണ്ണിൽനിന്നും ആർക്കും വായിച്ചെടുക്കാമായിരുന്നു.
****************
ആരോടും സമ്മതം ചോദിക്കാതെ മിനിറ്റുകൾ മണിക്കൂറുകളും മണിക്കൂറുകൾ ദിവസങ്ങളായും നീങ്ങികൊണ്ടേയിരുന്നു.
അതോടൊപ്പം തന്നെ അവൾക്കവനോടുള്ള പകയും വർധിച്ചുകൊണ്ടേയിരുന്നു.
ഊണിലും ഉറക്കിലും എല്ലാം അവൾക്കിട്ട് എന്തേലും പണികൊടുക്കണമെന്ന് മാത്രമായിരുന്നു അവളുടെ ചിന്ത.
അത്രക്ക് വലുതായിരുന്നു അവൾക്കവനോടുള്ള പക.
പതിവ് പോലെ കോളേജ് വിട്ടു കൂട്ടുകാരോടൊപ്പം കളിചിരികൾ പറഞ്ഞുകൊണ്ട് നടന്ന അരുൺ ആ കാഴ്ചകണ്ടു ഞെട്ടി.
വീട്ടിലേക്കുള്ള ബസ്സിന് വേണ്ടി ബസ്റ്റോപ്പിൽ കാത്തിരിക്കുന്ന ആതിരയോട് ഏതോ ഒരുത്തൻ മോശമായ രീതിയിൽ സംസാരിക്കുന്നു.
എന്തോ അവനത് അധികസമയം കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല.
ആരെങ്കിലും ഒരു സഹായത്തിന് വന്നിരുന്നെങ്കിൽ എന്ന് അവളുടെ കണ്ണുകൾ വിളിച്ചോതുന്ന പോലെയവന് തോന്നി.
പിന്നെ സമയം കളഞ്ഞില്ല.
ബസ്‌സ്റ്റോപ് ലക്ഷ്യമാക്കികൊണ്ട് നീങ്ങി അവനുമായിട്ട് കയർത്തു.
അവിടെ ചെറിയരീതിയിൽ ഒരടിപിടിയും നടന്നെങ്കിലും ആതിരയെ രക്ഷിക്കാനായല്ലോ എന്നോർത്തവൻ ഒരുപാട് സന്തോഷിച്ചു.
അടുത്ത ദിവസം അവനൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു.
രാവിലെ കോളേജിലേക്ക് പുറപ്പെട്ട അവൻ കണ്ടത് കോളേജ് ഗേറ്റിന് മുന്നിൽ തനിക്കുവേണ്ടി കാത്തിരിക്കുന്ന ആതിരയെയാണ്.
"അരുൺ...
ഒരുപാട് നന്ദിയുണ്ട്ട്ടോ.. "
"നന്ദിയോ.... എന്തിന് "
"ഇന്നലെ നീ വന്നില്ലായിരുന്നെങ്കിൽ.......... "
അവൾക്ക് വാക്കുകൾ പൂർത്തീകരിക്കാൻ സാധിക്കുമായിരുന്നില്ല.
ആ ശബ്ദം ഇടറിയപോലെ....
" ഹേയ് എന്തായിത്...
അതിരാ.. നീയെന്തായിത് കൊച്ചു കുട്ടികളെ പോലെ.
ഇതൊക്കെ ഞങ്ങളുടെ കടമയല്ലേടാ....
അല്ലാതെ നമ്മൾ ഒക്കെ ഒരു കോളേജിൽ ആണെന്ന് പറഞ്ഞിട്ട് എന്താ കാര്യം "
"ഐ ആം റിയലി സോറി അരുൺ...
എനിക്ക് നിന്നോട് എന്തെന്നില്ലാത്ത പകയും ദേഷ്യവുമായിരുന്നു...
അതെല്ലാം നിനക്കറിയുകയും ചെയ്യും.
എന്നിട്ടും നീയെന്നെ...... "
അവളുടെ വാക്കുകൾക്ക് ഇടർച്ച വീഴുന്നുണ്ടായിരുന്നു....
ഒന്ന് മുഴുമിപ്പിക്കാൻ സാധിക്കാതെ ഒരു ഏങ്ങൽ അവളിൽ നിന്നും ഉയർന്നു വന്നു..
" നീയെന്താടാ ഇങ്ങനെ
കഴിഞ്ഞത് കഴിഞ്ഞു.
ഇനി നമുക്ക് നല്ല സുഹൃത്തുക്കളാകാം... "
അരുണിന്റെ വാക്കുകൾക്ക് അവൾക്ക് നൂറുവട്ടം സമ്മദമായിരുന്നു.
"എന്നാൽ ഞാൻ പോട്ടെ അരുൺ. എനിക്ക് ക്‌ളാസ്സുണ്ട്. വൈകുന്നേരം കാണാംട്ടോ "
"ഓക്കേ ഡാ "
അരുണിന്റെ മനസ്സ് സന്തോഷത്താൽ ആനന്ദ നൃത്തമാടുകയായിരുന്നു.
കോളേജ് ഗേറ്റിന് അരികെ പടർന്നു പന്തലിച്ചു കിടക്കുന്ന പുകത്തി മരക്കൊമ്പിൽ നിന്നും ഇണക്കുരുവികൾ അവനിക്ക് അഭിവാദ്യം അർപ്പിക്കുംപോലെ....
അരുണിന്റെ ഏറ്റവും വലിയ സന്തോഷം അവൾക്കവനോടുള്ള പക ഇല്ലാതായി എന്നതിലായിരുന്നു.
പിന്നീടങ്ങോട്ട് അവരുടെ നാളുകളായിരുന്നു.
സന്തോഷത്തിന്റെ ദിനങ്ങൾ.
കോളേജ് ലൈബ്രറിയിലും പുകത്തിമരചുവട്ടിലും എല്ലാം അവരുടെ ഫ്രണ്ട്ഷിപ് വളർന്നു പന്തലിച്ചു.
കാണുമ്പവർക്കെല്ലാം അവർ കമിതാക്കൾ ആയിരുന്നു.
കാലചക്രം മുന്നോട്ട് കുതിച്ചുകൊണ്ടേയിരുന്നു.
ഒരിക്കൽ അവളുടെ ഉറ്റ സുഹൃത്തായ എബിൻ അരുണിന്റെ അടുക്കലേക്ക് കടന്നുവരികയുണ്ടായി.
"അരുൺ...
നിനക്കവളെ ഇഷ്ടമാണോടാ
ഐ മീൻ ലൗ "
ഓർക്കാപുറത്തുള്ള എബിന്റെ ചോദ്യം അരുണിന്റെ മനസ്സിൽ ഒരു എരിതീ സൃഷ്ടിച്ചു.
അവനോട് എന്ത് മറുപടി പറയണമെന്ന് ഒരു നിമിഷം അവനിക്കറിയില്ലായിരുന്നു.
"ഹേയ്... നീയെന്താടാ ഈ പറയുന്നത്.. ?
അവളെ....
അവളെ ഞാൻ സ്നേഹിക്കുകയോ....
അവളെന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയാടാ.....
ഞാൻ.... ഞാനെങ്ങനെയാടാ അവളെ സ്നേഹിക്കുക... "
അരുണിന്റെ മറുപടിയിൽ തൃപ്തികരമല്ലാത്തതുകൊണ്ടാണെന്ന് തോന്നുന്നു, എബിൻ ചോദ്യം വീണ്ടും ആവർത്തിച്ചു.
" അരുൺ.. എന്നെ നീയൊരു അന്യനായി കാണേണ്ട.
നിനക്കവളെ ഇഷ്ടമാണെങ്കിൽ എന്നോട് തുറന്നുപറയാം.
ഞാൻ സീരിയസ് ആയിട്ടാണ് ചോദിച്ചത് ''
അവന്റെ തുടരെ തുടരെയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ അരുണിന് ഉത്തരം മുട്ടിയിരുന്നു.
കാരണം അവളുടെ വെള്ളാരം കല്ല് പോലോത്ത ആ കണ്ണുകളും ചിരിക്കുമ്പോൾ നുണക്കുഴി വിടരുന്ന ആ കവിളും എപ്പോഴും സന്തോഷം തരുന്ന ആ ഹൃദയവും അവനെപ്പോയോ പ്രണയിച്ചുപോയിരുന്നു.
"അരുൺ....
നീയൊന്നും പറഞ്ഞില്ല "
എബിന്റെ വിളിയാണ് അവനെ ചിന്തയിൽ നിന്നും മുക്തനാക്കിയത്.
"അത്... എബിൻ ഞാനെന്താടാ പറയാ....
എനിക്കറിയില്ല നിന്നോടെന്തു പറയണമെന്ന്.
ഞാൻ.... ഞാനെപ്പോയോ അറിയാതെയവളെ സ്നേഹിച്ചുപോയടാ...
എനിക്ക് കഴിയുന്നില്ല അവളെ ഒരു കൂട്ടുകാരിയായി മാത്രം കാണാൻ.
എന്റെ ഹൃദയത്തെ അത്രയധികം കവർന്നെടുത്തെടാ അവൾ."
അരുണിന്റെ വാക്കുകൾക്ക് എന്തോ ഇടർച്ച സംഭവിച്ചിരുന്നു.
"എന്നിട്ട് നീയത് അവളോട് പറഞ്ഞിട്ടുണ്ടോ.... ?
അവൾക്കറിയുമോടാ നീയവളെ പ്രണയിക്കുന്നു എന്ന സത്യം "
"ഇല്ലടാ
എനിക്കറിയില്ല അവളോടിത് എങ്ങനെ പറയണമെന്ന്.
ഒരുപക്ഷെ ഞാനിത് തുറന്നു പറഞ്ഞാൽ അതവളുടെ ഫ്രണ്ട്ഷിപ് തന്നെ ഇല്ലാതാകുമോ എന്ന് ഭയക്കുന്നെടാ ഞാൻ. "
"നീയെന്ത് മണ്ടത്തരമാണെടാ അരുൺ ഈ പറയുന്നത്.
ഒരു പക്ഷെ അവൾക്ക് നിന്നെയും ഇഷ്ട്ടമാണെങ്കിലോ....
നീ കരുതുന്നപോലെ തന്നെയാണെങ്കിലോ അവളും കരുതുന്നത്.
അതുകൊണ്ട് നീയിത് നാളെ തന്നെ അവളോട് തുറന്നു പറയണം.
മാത്രമല്ല നാളെ എന്തുകൊണ്ടും ഇത് പറയാൻ പറ്റിയ ദിവസമാണ്.
നാളെയാണ് അവളുടെ ബർത്ത് ഡേ "
എബിന്റെ സംസാരം ഒരു ആജ്ഞ പോലെയായിരുന്നു.
"ഞാൻ ശ്രമിക്കാം എബിൻ "
എബിന്റെ വാക്കുകൾ അരുണിന് ധൈര്യവും ഊർജ്ജവും പകരുന്നതായിരുന്നു.
അന്നത്തെ ദിവസം എത്രതന്നെയായിട്ടും അവനിക്ക് ഉറങ്ങാൻ സാധിക്കുക്കുന്നില്ലായിരുന്നു.
ചിന്തകളുടെ കടിഞ്ഞാൺ അഴിച്ചിട്ടുകൊണ്ടവൻ ദൂരേക്ക് സഞ്ചരിച്ചു കൊണ്ടേയിരുന്നു.
**************
മനസ്സിൽ പേടിയുടെ വിത്ത് വിതറിക്കൊണ്ടാണവൻ പിറ്റേ ദിവസം കോളേജിലേക്ക് കടന്നു വന്നത്.
ആതിരയോട് തന്റെ പ്രണയം എങ്ങനെ പറയുമെന്നതിലവൻ തീർത്തും വ്യാകുലപ്പെട്ടിരുന്നു.
അവന്റെ പ്രണയാഭ്യർത്ഥന കേൾക്കാൻവേണ്ടി പുകത്തിമരത്തിലെ കുയിലുകൾ കാതോർക്കുംപോലെ...
എബിൻ തന്ന ധൈര്യത്തിന്റെ പിൻബലത്തിലവൻ അവളുടെ മുന്നിലെത്തിയപ്പോൾ അപ്രതീക്ഷിതമായിട്ടാണ് അവളുടെ കൂടെ അപരിചിതനായ ഒരു വ്യക്തിയെ കണ്ടത്.
കാലുകളുടെ വിറയൽ പുറമെ കാണിക്കാതെ അവൻ പതിയെ അവളുടെ അടുക്കലേക്ക് ചെന്നു.
"ആതിരാ.....
ഒന്ന് വരുമോ.... ?
എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു.... "
അരുണിന്റെ ചുണ്ടുകൾ പരസ്പരം കൂട്ടിമുട്ടി.
"അതിനേക്കാൾ വലിയൊരു കാര്യം എനിക്ക് നിന്നോട് പറയാനുണ്ട് അരുൺ.
ഞാൻ കുറെ കാലമായി നിന്നോട് പറയണമെന്ന് കരുതുന്നു. പിന്നീട് നിനക്കൊരു സർപ്രൈസ് ആക്കാം എന്ന് കരുതി. "
അത് പറയുമ്പോൾ ആതിരയുടെ നുണക്കുഴിയഴകുള്ള മുഖം പൂർണചന്ദ്രനെ പോലെ പ്രകാശ പൂരിതമായിരുന്നു.
"എന്താ ആതീ.......
നീ പറ.. "
"അരുൺ ഇത് അഖിൽ.
എന്റെ കസിൻ ആണ്.
വർഷങ്ങളായിട്ട് ഞങ്ങൾ ഇഷ്ട്ടത്തിലാണ്.
അടുത്ത മാസം ഞങ്ങളുടെ എങ്കെജ്മെന്റ് ആണ്.
ഞാനിത് നിന്നോട് പറയണമെന്ന് കരുതിയിരുന്നു.
പക്ഷെ....
എന്തോ എനിക്കതിന് കഴിഞ്ഞില്ലടാ.... "
കൂടെയുള്ളവന്റെ കയ്യിൽ പിടിച്ചുകൊണ്ടുള്ള അവളുടെ മറുപടി കേട്ട് അരുണിന് തലപിളരും പോലെ തോന്നി.
കണ്ണുകളുടെ കാഴ്ച ശക്തി നഷ്ടപ്പെടുംപോലെ......
എനിക്ക് ക്ലാസ്‌ ഉണ്ടെടാ..
നമുക്ക് പിന്നെ കാണാം എന്ന് പറഞ്ഞു കൊണ്ട് തിരിഞ്ഞു നടക്കുമ്പോൾ ഭൂമിയൊന്നു പിളർന്നു അതിലേക്ക് താഴ്ന്നിറങ്ങിപോയെങ്കിൽ എന്നവൻ ആശിച്ചു പോയി.
"അരുൺ.....
നീയെന്തോ പറയാനുണ്ടെന്ന് പറഞ്ഞിരുന്നല്ലോ...
എന്താണത്..... "
ആതിരയുടെ ശബ്ദം അവന്റെ ഹൃദയത്തിൽ സങ്കട പേമാരി സൃഷ്ട്ടിച്ചു.
കയ്യിൽ കരുതിയിരുന്ന റോസാപ്പൂ ഉള്ളനടിയിൽ ഞെക്കി നെരിച്ചുകൊണ്ട് ഒന്നുമില്ലെടാ.... ഞാൻ ബർത്ഡേയ് വിഷ് ചെയ്യാൻ വിളിച്ചതായിരുന്നു എന്ന് പറയുമ്പോഴും അവന്റെ ഇരു കണ്ണുകളും തുലാം വർഷ പേമാരി പോലെ പെയ്തിറങ്ങുകയായിരുന്നു.........
(അവസാനിച്ചു)
സ്നേഹത്തോടെ
ശരീഫു ഒളവട്ടൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo