Slider

അബൂ

0
Image may contain: 1 person, sunglasses, selfie, outdoor, closeup and nature

ടാറിട്ട വിശാലമായ കറുത്ത റോഡുകൾക്കു പകരം കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ ഇടവഴികളും, കണ്ണഞ്ചിപ്പിക്കുന്ന കൃത്രിമ ലൈറ്റുകൾക്കും ടോർച്ചുകൾക്കും പകരം മണ്ണെണ്ണ വിളക്കും റാന്തലും ചൂട്ടുമായി ജീവിച്ചിരുന്നവരുടെ കാലത്തെ ഒരു ചെറുകഥ പറയാം....,😊
#അബു...,
=========
"എഡാ..... അബൂ..., എത്ര നേരമായെടാ നിന്നോട് റേഷൻ കടയിൽ പോയി മണ്ണെണ്ണ വാങ്ങിക്കൊണ്ടുവരാൻ പറയുന്നു.....,
 ഇന്ന് കത്തിക്കാൻ ഒരു തുള്ളി മണ്ണെണ്ണ ഈ വീട്ടിലില്ല....., എല്ലാവർക്കുമിന്ന് ഇരുട്ടത്തിരുന്ന് ചോറുണ്ണാം....."
ഉമ്മയുടെ നിരന്തരുള്ള ശകാരങ്ങൾ കേട്ട് മടുത്ത അബു മനസ്സില്ലാ മനസ്സോടെ മണ്ണെണ്ണക്കുപ്പിയും കാർഡുമെടുത്ത് ഇറങ്ങി...,
ഇരു ഭാഗത്തും പൊന്തകളും വള്ളികളും നിറഞ്ഞ വീതി കുറഞ്ഞ ഇടവഴിയിലൂടെയാണ് യാത്ര...,
നടത്തത്തിനിടയിൽ ഇടവഴിലേക്ക് തൂങ്ങി നിൽക്കുന്ന മരക്കമ്പിൽ നിന്നും വളരെ നേരത്തെ ശ്രമഫലമായി ഒരു വടി പൊട്ടിച്ചെടുത്ത് വഴിയിലെ ഇലകളിലും, കുറ്റിച്ചെടികളിലും തല്ലിക്കൊണ്ട് എന്തൊക്കെയോ പിറുപിറുത്ത് അബു സാവദാനം മുന്നോട്ടു നടന്നു, അപ്പോഴെല്ലാം മണ്ണെണ്ണ കുപ്പി മുറുകെ പിടിക്കാൻ അബു പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
മണ്ണെണ്ണ വാങ്ങി തിരിച്ചു നടക്കാൻ തുടങ്ങവേ അങ്ങാടിയിലെ ഓലമേഞ്ഞ പല കടകളിലും റാന്തലും പെട്രോൾമാക്സും തിരി തെളിയുന്നത് അബു ഒരു നെടുക്കത്തോടെ നോക്കി കണ്ടു, ഇരുട്ട് വെളിച്ചത്തെ കീഴടക്കുന്നതിന്റെ അവസാനഘട്ടത്തിലാണ് താനിപ്പൊളെന്ന് തിരിച്ചറിഞ്ഞ അബുവിന്റെ ഉള്ളിലെ ഭയം ഇരട്ടിച്ചു,
" അള്ളാ....., വീടിനടുത്തേക്കുള്ള ആരെയെങ്കിലും ഒന്നു കണ്ടെങ്കിൽ...., ഇരുട്ടിയാൽ എങ്ങിനെ ഞാനൊറ്റക്ക് വീട്ടിൽ പോകും...?"
പിന്നേ കൂടുതലൊന്നും ചിന്തിച്ചു നിൽക്കാതെ മണ്ണെണ്ണക്കുപ്പിയിലെ പിടുത്തം ഒന്നുകൂടി മുറിക്കിക്കൊണ്ട് അബു ഓട്ടം തുടങ്ങി.
ഏകദേശം പാതി ദൂരം പിന്നിട്ടപോഴേക്കുംഇരുട്ട് കൂടിക്കൂടി വന്നു, ഇരുട്ടിനാൽ അബു ഓട്ടം നിറുത്തി വളരെ പതുക്കെ നടക്കാൻ തുടങ്ങി, കരിയിലകളിൽ ചവിട്ടുമ്പോൾ ഉണ്ടാകുന്ന ശബ്ദം പോലും അബുവിനെ ഭീതിയിലാഴ്ത്തി, ദൂരെ നിന്നും നായകളുടെ കുരയും, മൂങ്ങകളുടെ മൂളലും അബുവിന്റെ ആകെ ഉണ്ടായിരുന്ന ചെറിയ ധൈര്യം പോലും ചോർത്തിക്കളഞ്ഞു, അബു നാലുപാടും നോക്കി, ചുറ്റിലും കൂരാ കൂരിരുട്ട്, വെളിച്ചത്തിന്റെ ഒരു ചെറു കണിക പോലും എവിടെയും കാണുന്നുമില്ല, പരിചയമുള്ള വഴി ആയതിനാൽ ഒരു ഊഹം വെച്ച് പതിയെ മുന്നോട്ടു നടക്കവേ പാലമരത്തിന്റെ ഭാഗമെത്താറായപ്പോൾ ദൂരെയായി ഒരു തീഗോളം മിന്നി മായുന്നത് കണ്ടു, അബുവിന്റെ നെഞ്ചിടിപ്പ് കൂടി..,തല കറങ്ങുന്നതു പോലെ തോന്നി...,
"പടച്ചോനെ...., വല്ല്യുമ്മ പറഞ്ഞു തരാറുള്ള കഥകളിലെ യക്ഷിയോ, അതോ ജിന്നോ....? എന്തായിരിക്കും അത്....?"
_അബു തന്നത്താൻ ചോദിച്ചു, ഒന്നുറക്കെ കരയാൻ അബുവിന് തോന്നിയെങ്കിലും ശബ്ദം പുറത്തു കേട്ടാൽ 'അത്' തന്റെ നേരെ വന്നാലോ എന്ന ഭയത്താൽ അബു വായ പൊത്തിപ്പിടിച്ചു അവിടെ തന്നെ നിന്നു, അബുവിന്റെ തൊണ്ട വരണ്ടു, ശരീരമാസകലം ഒരു ചൂടനുഭവപ്പെട്ടു, വിറയാർന്ന കാലുകളെ നിലത്തു നിറുത്താനാവാതെ അബു അവിടെ ഇരുന്നു...,
തീഗോളം മിന്നിത്തെളിഞ്ഞ് വേഗത്തിൽ മുന്നോട്ടു പോവുകയാണ്, അത് അബുവിന് ചെറിയൊരാശ്വാസം നൽകി, പെട്ടെന്ന് തീഗോളം അടുത്തുള്ള പറമ്പിലേക്ക് കയറി എവിടെയൊ മറഞ്ഞു, വീണ്ടും കുറച്ചു സമയം കൂടി അബു അവിടെത്തന്നെ ഇരുന്നു, വല്ല ഇഴ ജെന്തുക്കളും വരുമോയെന്ന പേടിയിൽ അബു പതിയെ എഴുന്നേറ്റ് സാവദാനം മുന്നോട്ടു നടക്കാൻ തുടങ്ങി.
തീഗോളം മറഞ്ഞ സ്ഥലത്തെത്തിയപ്പോൾ അബുവിന്റെ നെഞ്ച് 'പടപടാ..' ഇടിക്കാൻ തുടങ്ങി, തീഗോളം കയറിയ പറമ്പിലേക്ക് അബു വല്ലാത്ത ഭയത്തോടെ ഒളികണ്ണിട്ടു നോക്കിയതും നെട്ടിത്തരിച്ചു പോയി, നീളമുള്ള വെള്ള വസ്ത്രംധരിച്ച് നിവർത്തിപ്പിടിച്ച കൈകളുമായി ഒരു വലിയരൂപം തന്നെയും നോക്കി തൊട്ടടുത്തായി നിൽക്കുന്നു..,
 "ന്റെമ്മാ...... " -എന്ന ഒരലർച്ചയോടെ അബു ബോധം കെട്ടുവീണു..!
* * * * * * * * * * * * * * * * * * *
ആരൊക്കെയോ മുഖത്ത് വെള്ളം തെളിച്ചപ്പോഴാണ് അബു കണ്ണ് തുറന്നത്, കത്തുന്ന ചിമ്മിണി വിളക്കും കയ്യിൽ പിടിച്ചു കൊണ്ട് ഉമ്മനിൽക്കുന്നു, ചുറ്റിലും അയൽവാസികളും...!
"ജ്ജ്... എന്ത് കണ്ടാഡാ പേടിച്ചത്....?"
ഉമ്മയുടെ ചോദ്യം കേട്ട അബു ചുറ്റുമുള്ളവരെ ഒന്നു നോക്കിയ ശേഷം വിറയാർന്ന ചുണ്ടുകളുമായി സംഭവിച്ച കാര്യങ്ങളെല്ലാം വിശദീകരിച്ചു.
അബു പറഞ്ഞതു കേട്ട് പലരും മൂക്കത്ത് വിരൽ വെച്ച് മുഖത്തോട് മുഖം നോക്കി.
ഉടനെ കാദർകാക്ക തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി.
"അങ്ങാടിയിൽ നിന്ന് അരിയും മറ്റും വാങ്ങി ചൂട്ടും കത്തിച്ച് വരുമ്പോൾ വയറിനുള്ളിൽ ഒരു ശബ്ദം, ഉടനെ അടുത്തുള്ള പറമ്പിൽ കയറി ഞാൻ കാര്യം സാദിക്കുമ്പോഴാണ് ഒരു നിലവിളി കേട്ടത്...., ഞാനോടി വന്നു നോക്കുമ്പോൾ ബോധംകെട്ടു കിടക്കുന്ന അബുവിനെ കണ്ടത്..., പിന്നെ ഒന്നും ചിന്തിക്കാതെ ഇവനെയും എടുത്ത് നേരെ ഇങ്ങോട്ടു പോന്നു, പിന്നെ ഇവൻ കണ്ട തീഗോളം എന്റെ ചൂട്ടിന്റെ വെളിച്ചമായിരുന്നു, ഇവൻ പറഞ്ഞ വെള്ള വസ്ത്രമിട്ട രൂപം കണ്ട് ആദ്യം ഞാനുമൊന്നു ഞെട്ടിയിരുന്നു, ചൂട്ട് നന്നായി വീശി നോക്കിയപ്പോഴാ പച്ചക്കറിത്തോട്ടത്തിൽ വെച്ച കോലമാണതെന്ന് മനസ്സിലായത്..."
അതുവരെ അന്ധാളിച്ചു നിന്നവരിൽ പലരും കാദർകാക്ക പറഞ്ഞതു കേട്ട് പൊട്ടിച്ചിരിച്ചു..,
ഭയം പൂർണ്ണമായും വിട്ടുമാറിയിട്ടില്ലെങ്കിലും അബുവും ആ ചിരിയിൽ പങ്കു ചേർന്നു.
✍🏻മുനീർ ചൂരപ്പുലാക്കൽ.
രണ്ടത്താണി.
02-05-2017.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo