Slider

നല്ലുമുക്ക് ജംഗ്ഷൻ

0
Image may contain: 1 person, closeup

ദ്‌ കഥയാണോ നടന്നതാണോന്ന് എനിക്കറീല്യാ ട്ടാ
എന്നാലും പറയാം .
സ്ഥലം നല്ലുമുക്ക് ജംഗ്ഷൻ .
അവിടെ ആകെ ഉള്ളത് മ്മടെ ഹുസൈന്റെ ചായക്കട ,
തമ്പുരാൻ ചേട്ടന്റെ പലചരക്കുകട, നിസാറിന്റെ ബ്യൂട്ടി സലൂൺ
സജ്നാത്തയുടെ പച്ചക്കറിക്കട , ബിനുച്ചേട്ടന്റെ മുറുക്കാൻ കട എന്നിവയാണ്.
നിസാറിന് വെല്ലുവിളി ഉയർത്താൻ ഗൾഫുകാരൻ അന്ത്രു മാപ്പിളയുടെ മകൾ ഷംസീറ ഒരു ബ്യൂട്ടി പാർലർ തുടങ്ങാൻ ആലോചിക്കുന്നുണ്ട് , അതിനു പിന്തുണയുമായി ' നമ്മുടെ ബേപ്പൂർ സുൽത്താന്റെ ഭാഷയിൽ പറഞ്ഞാൽ സ്ഥലത്തെ പ്രധാന പടകാളികൾ ( ഭൂലോക സുന്ദരികൾ )അംബികാമ്മയും , വിജിതയും സിനിക്കുട്ടി , റിതു , അഞ്ജലി , വിനീത , ജിഷ എന്നിവർ
മുന്നോട്ടു വന്നിട്ടുണ്ട്.
കുറച്ചു പടകാളികളെ വിട്ടിട്ടുണ്ട് സദയം ക്ഷമിക്കുക.
പിന്നെ അവിടെ നടക്കുന്ന എല്ലാ കാര്യത്തിനും മൂകസാക്ഷിയായ ഇടയ്ക്കിടെ ദീർഘശ്വാസം എടുക്കുന്ന ഇതു വരെ വെള്ളം വരാത്ത 'ഒരു പൊതു ടാപ്പും .
ആ റൂട്ടിൽ ആകെ ഓടുന്നത് സ്ഥലത്തെ ഏക മുതലാളിയായ ശ്യാമേട്ടന്റെ പുഞ്ചിരി എന്ന ബസ്സാണ്.
രാവിലെ ആയതിനാൽ അതിലെ ഡ്രൈവർ ശ്രീരാജും കണ്ടക്ടർ കം കിളിയായ ആനന്ദും
ചായക്കടയിലുണ്ട് .
ചായക്കടയിൽ ചായ കുടിച്ചിരിക്കുകയായിരുന്നു സ്ഥലത്തെ പ്രധാന
യുവ തൊഴിൽ രഹിതരും മറ്റ് പ്രായമായ തൊഴിലുറപ്പ് തൊഴിലാളികളും .
ബാബുച്ചേട്ടൻ ഒരു ബഞ്ചിലിരുന്ന് ബീഡി തെറുക്കുന്നുണ്ട് .
പലരുടെയും കയ്യിൽ പരിപ്പുവടയും മുറി ബീഡിയും ഉണ്ട് .
പെണ്ണുങ്ങൾ സവാള വില കുറഞ്ഞ കാര്യവും കുടിക്കാനും
കുളിക്കാനും വെള്ളമില്ലാത്തതുമായ പ്രശ്നങ്ങളും
പുരുഷകേസരികൾ ഉത്തര കൊറിയയിലേയും സിറിയയിലേയും
സാമ്രാജ്യത്വ അധിനിവിശേവും ഉൾപ്പെടെയുള്ള നാടിന്റെ
നീറുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന സമയം .
അപ്പോഴാണ് വാവ എന്ന് നാട്ടുകാർ വിളിക്കുന്ന സൂരജ്
ചായക്കടയിലേക്ക് ഓടിക്കയറി വന്നത് ,
കൊച്ചു വെളുപ്പിനേ ഉള്ള ഓട്ടം കാരണം വാവ വല്ലാതെ കിതയ്ക്കുന്നുണ്ട് .
ശ്വാസം കിട്ടുന്നില്ലെങ്കിലും അവൻ ഇടയ്ക്കിടെ ഹുസൈനിക്കയെ നോക്കി എന്തോ പറയാൻ ശ്രമിക്കുന്നുണ്ട് , എന്താ എന്താന്ന് ചോദിച്ച് എല്ലാപേരും വാവയെ വളഞ്ഞു.
രാജേട്ടൻ ഇത്തിരി വെള്ളം എടുത്ത് കൊടുത്ത് നീ എന്തിനാടാ ഓടിയത് ,കാര്യം പറയ്
അത് , അതു പിന്നെ
ഹുസൈനിക്കാന്റെ മകൾ നിസ'
 നിസ , ചായക്കടയിൽ നിന്ന് ഒരു കോറസ് ശബ്ദമുയർന്നു.
നിസ ..iii
....രാജപ്പേട്ടന്റെ മകൻ സുമേഷിനോടൊപ്പം ഒളിച്ചോടി .!
ന്റെ റബ്ബേ എന്ന നിലവിളിയും ധിം എന്ന ശബ്ദവും കേട്ട് എല്ലാവരും
തിരിഞ്ഞ് നോക്കിയപ്പോ നമ്മുടെ ഹുസൈനിക്കാ
ദാ. ചായ ഗ്ലാസുകളും പൊട്ടിച്ച് താഴെ .
നാട്ടാരെല്ലാം കൂടി അങ്ങേരേം പൊക്കിയെടുത്ത് ഇരുത്തി ഒന്ന് സമാധാനിപ്പിച്ച് വന്നപ്പോഴാണ് പള്ളിക്കമ്മിറ്റിക്കാര് വന്ന് പരിപ്പുവട തൊണ്ടേക്കുരുങ്ങിയിരുന്ന രാജപ്പേട്ടന്റെ കുത്തിന് പിടിച്ചത് .
നമ്മുടെ കൊച്ചിനെ തട്ടിയെടുത്ത് മതം മാറ്റാനാ പരിപാടി എന്നും പറഞ്ഞ് .
ഇത് കണ്ട ഹിന്ദുക്കളുടേയും രക്തം തിളച്ചു. ഇരുവശത്തും ആളു കൂടി ,പരസ്പരം പോരിന് വിളിച്ചു.
അത് ഒരു സാമുദായിക കലാപത്തിലേക്ക് മാറുവാൻ പോകുന്നു.
ചായക്കട ഒരു കുരുതിക്കളമാകും എന്ന ഘട്ടത്തിലേക്ക് കടക്കാൻ പോയ സമയത്താണ് നമ്മുടെ
മൈതീൻ ഹുസൈൻറ ചെവിയിൽ എന്തോ മന്ത്രിച്ചത് .
ഹുസൈൻ മുന്നോട്ട് നീങ്ങി രാജപ്പന്റെ കുത്തിന് പിടിച്ച് നിർത്തി , ഇടിവെട്ടും പോലെ ഒരു
ഒരു ചോദ്യം നിങ്ങടെ കിണറ്റിൽ വെള്ളോണ്ടോ?
തല്ലു പിടിച്ചിരുന്നവർ ഒരു നിമിഷം തരിച്ചുനിന്നു.
ഒണ്ട് , നിക്കും ന്റെ പിള്ളേർക്കും പിന്നെ നെന്റെ മോൾക്കും കുടിക്കാനുള്ള തുണ്ട്.
ഹുസൈന് ആകെ സമാധാനമായി ,കൂടെ നാട്ടുകാർക്കും .
ഈ സമയം യുവമിഥുനങ്ങൾ രണ്ടു പേരും ഇതൊന്നുമറിയാതെ ഉണ്ണിച്ചേട്ടന്റെ കാറിൽ
ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു.
കുടിക്കാൻ വെള്ളം മാത്രം പോരല്ലോ , അവർക്ക്
കിടക്കാൻ ഇത്തിരി തണുപ്പും വേണ്ടേ.
ഇക്കഥ വായിച്ച് ആർക്കെങ്കിലും വിഷമം വന്നിട്ടുണ്ടെങ്കിൽ ഇപ്പോ ദേ നല്ലു മുക്കിലെ പൊതു ടാപ്പിൽ വെള്ളം വന്നിട്ടുണ്ട് ഒന്നു മുഖം കഴുകിക്കോളൂട്ടാ, ആ വിഷമം മാറും
എന്ന് ,
നിങ്ങടെ സ്വന്തം.
Gopal Arangal.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo