
ആ മങ്ങിയ കണ്ണടയ്ക്കു പുറകില്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. നിറകണ്ണുകളോടെ ഞാന്‍ അയ്യപ്പനെ തൊഴുതുനിന്നപ്പോള്‍ എന്‍റെ മനസ്സു മന്ത്രിക്കുകയായിരുന്നു, "ഭാനു, തന്‍റെ എക്കാലത്തെയും ആഗ്രഹമായിരുന്ന ഈ കാഴ്ച ഞാനിതാ തനിക്കു വേണ്ടി കാണുന്നു, അതും തന്‍റെയീ മങ്ങിയ കണ്ണടയിലൂടെ... അതില്‍ക്കൂടി നോക്കുമ്പോള്‍ ഭഗവാനു പോലും തിളക്കമേറുന്നു....."
ഈ കണ്ണട ഇത്രയ്ക്കും മങ്ങിയതായിരുന്നുവെന്ന്‍ ഞാനറിഞ്ഞത്, അവള്‍ യാത്രപറയാതെ പോയതിന്‍റെ അടുത്തദിവസങ്ങളില്‍ ആയിരുന്നു. കുറേദിവസമായി അവളു പറയുന്നുണ്ടായിരുന്നു, ഈ കണ്ണട ആകെ മങ്ങീ ട്ടോ, പുതിയത് വാങ്ങണം-ന്ന്‍. പിന്നെയാകട്ടെ-ന്നും, തന്‍റെ മാത്രോല്ലാ എന്‍റെ കണ്ണടയും പഴയതായി-ന്നുമെല്ലാം പറഞ്ഞ് ഞാന്‍ ആ ആവശ്യം കണ്ടില്ലെന്നു നടിയ്ക്കുകയായിരുന്നു എന്ന് വേണം കരുതാന്‍. വലിയ കാശൊന്നും വേണ്ട, ന്നാലും ഒരു ദുര്‍വാശി, ഈ വയസ്സാംകാലത്ത് കണ്ണ്‍ തെളിഞ്ഞിട്ടിപ്പോ എന്തിനാ-ന്ന് പറയാതെ പറയുകയായിരുന്നു.
അവളില്ലാതായിട്ടും ആ സാന്നിദ്ധ്യം ഞാന്‍ അനുഭവിക്കുന്നത് അവളുടെ ശേഷിപ്പുകളായി വീട്ടില്‍ തുടരുന്ന ഈ കണ്ണടയടക്കമുള്ള പൊരുളുകളിലൂടെയാണല്ലോ. സഞ്ചയനത്തിന്‍റെയന്നോ മറ്റോ, വെറുതെ അതെടുത്തുവച്ച് നോക്കുകയായിരുന്നു. കാലം അവശേഷിപ്പിച്ച മങ്ങലുകള്‍ക്കിടയിലൂടെയുള്ള കാഴ്ച, രണ്ടുപേര്‍ക്കും ഒരേ പവര്‍ ആയിരുന്നതുകൊണ്ടു തന്നെ, അത്യന്തം വിഷമം പിടിച്ചതെന്ന്‍ വേദനയോടെ തിരിച്ചറിയുകയായിരുന്നു. ഇതും വച്ചിട്ടാണല്ലോ പാവം, ഈ ജോലികളെല്ലാം തന്നെ പരിഭവമേതുമില്ലാതെ ചെയ്തിരുന്നത് എന്നോര്‍ത്തപ്പോള്‍ അറിയാതെ കരഞ്ഞുപോയി.
ഏഴുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജീവിച്ചുപോന്ന സുഖസൗകര്യങ്ങളുടെ നടുവില്‍ നിന്നും എന്‍റെയൊപ്പം യാതനകളിലേയ്ക്ക് ഇറങ്ങിവന്നവള്‍. ഇരുപത്തഞ്ചുവര്‍ഷത്തെ ദാമ്പത്യജീവിതത്തില്‍ പരിമിതമായ ജീവിതസൗകര്യങ്ങളെച്ചൊല്ലി ഒരിക്കല്‍പ്പോലും മുഖം കറുപ്പിക്കാതെ, എന്നും താങ്ങും തണലുമായി കൂടെ നിന്നവള്‍. മകള്‍ പിറന്നപ്പോള്‍ അവള്‍ക്കൊരു വിശ്വാസമുണ്ടായിരുന്നു, അച്ഛനും അമ്മയും എല്ലാം മറന്ന് തന്നെയും കുഞ്ഞിനേയും കാണാനെത്തുമെന്ന്.... എല്ലാം വെറുതെ എന്ന്‍ തിരിച്ചറിഞ്ഞ നിമിഷം ഈ നെഞ്ചിനെ പൊള്ളിക്കും വിധം അവള്‍ കണ്ണീരൊഴുക്കിയപ്പോള്‍, "വേറാരും വേണ്ടാ, തനിക്ക് ഞാനില്ലേടോ... ഇപ്പൊ നമുക്കൊരു മോളും... നമുക്ക് നമ്മള്‍ പോരേ, ഇനിയീ കണ്ണുകള്‍ നിറയാതെ ഞാന്‍ നോക്കിക്കൊള്ളാം" എന്ന്‍ ആശ്വസിപ്പിച്ചതാണ്....
എന്നിട്ടാണ് ഒരു കണ്ണടപോലും ........ അന്നുമുതലിങ്ങോട്ട് എന്‍റെ കണ്ണടയ്ക്കു പകരം അവള്‍ടെ ആ മങ്ങിയ കണ്ണടയാണ് ഞാന്‍ വച്ചിരുന്നത്, ഒരു പ്രായശ്ചിത്തമെന്നോണം...
എന്നും കൊച്ചു കൊച്ചു സ്വപ്നങ്ങളും ആവശ്യങ്ങളുമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. മകളെ അവള്‍ സ്നേഹിച്ചിരുന്ന ചെറുക്കനു തന്നെ വിവാഹം കഴിച്ചുകൊടുക്കണമെന്നത്, ഭാനുവിന്‍റെ തീരുമാനമായിരുന്നു, അതുകൊണ്ട് മകളിന്ന് സന്തോഷവതിയായിരിയ്ക്കുന്നു. ഭാനുവിന്‍റെ സാധിയ്ക്കാതെ പോയ ആഗ്രഹങ്ങളില്‍ ഒന്നാമതായി വരും, ഈ ശബരിമല യാത്ര. അത്രയ്ക്ക് ആശയായിരുന്നു അയ്യപ്പനെ ഒരുനോക്ക് കാണാനവള്‍ക്ക്. ആ ആഗ്രഹം എന്നിലൂടെ സാധിയ്ക്കാന്‍ അവള്‍ പരമാവധി ശ്രമിച്ചു, ഒരു തികഞ്ഞ നിരീശ്വരവാദി അമ്പലത്തില്‍പ്പോവേ-ന്ന എതിര്‍വാദം കൊണ്ട് ഞാനതിനെ നിരാകരിച്ചുകൊണ്ടേയിരുന്നു. അപ്പോഴൊക്കെ, അമ്പതുവയസ്സാകട്ടെ താന്‍ കാണിച്ചുതരാം-ന്ന്‍ പറയുമായിരുന്നു അവള്‍.
അവള്‍ടെ ആ സ്വപ്നസാക്ഷാത്ക്കാരത്തിനു വേണ്ടിയാണ് എന്‍റെ സകല നിരീശ്വരവാദങ്ങളും കീറിക്കാറ്റില്‍പ്പറത്തിക്കൊണ്ട് ഇന്ന് ഞാനീ തിരുനടയില്‍ നില്‍ക്കുന്നത്.... "ഇനിയെനിക്ക് ഒരേയൊരാഗ്രഹം മാത്രമേയുള്ളൂ എന്റയ്യപ്പാ, എത്രേം വേഗം നീയെന്നെ എന്‍റെ ഭാനുവിനടുത്തെത്തിയ്ക്കണേ.."
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
#krishnacheratt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക