Slider

സമയം

0
Image may contain: 1 person

വേനൽ ചൂടിന്റെ കാഠിന്യത്തിൽ ഒഴുക്ക് കുറഞ്ഞു വെറും നീർച്ചാല് മാത്രമായി മാറിയ പുഴക്കരികെ ഉള്ള പാറയിൽ രണ്ടു പേർ ഇരിക്കുന്നു. നമുക്കിവരെ ഹരീഷ് എന്നും അഫ്സൽ എന്നും വിളിക്കാം.
സമയം സന്ധ്യ മയങ്ങിയിരിക്കുന്നു. ഇരുവരുടെയും കയ്യിൽ ഓരോ ബിയർ കുപ്പികളുണ്ട്.ബിയർ ഒരു കവിൾ കുടിച്ചു സിഗരറ്റ് ഒരു പുക ആഞ്ഞെടുത്തു ഇരുട്ടിലേക്ക് നോക്കി നിൽക്കുകയാണ് ഹരീഷ്.
"ഡാ ഹരീഷേ ഒരു രാത്രി കൂടി പുലർന്നാൽ നിന്റെ കല്യാണമാ..എത്ര വർഷത്തിന് ശേഷമാ നിനക്കൊരു പെണ്ണിനെ കിട്ടിയത് ..എന്നിട്ടും നിന്റെ മുഖത്തെന്താ ഒരു സന്തോഷമില്ലാത്തത്?
ഹരീഷ് സിഗരറ്റ് വലിച്ചെറിഞ്ഞു. "26 മത്തെ വയസ്സിൽ പെണ്ണ് കാണാൻ തുടങ്ങിയിട്ട് ഒരു പെണ്ണ് ശരിയായി കിട്ടിയതു 36 മത്തെ വയസ്സിൽ. കള്ളും കഞ്ചാവും ഉപയോഗിച്ചു ഇതു വരെ കാനയിൽ കിടന്നിട്ടില്ല.വയസ്സു ഇത്രയൊക്കെ ആയിട്ടും കാമം മൂത്തു ഒരു പെണ്ണിന്റെയും പിറകെ പോയിട്ടില്ല.പ്രൈവറ്റ് കമ്പനിയിൽ ആണെങ്കിലും മാന്യമായ ജോലിയും തെറ്റില്ലാത്ത ശമ്പളവും,100 രൂപ കിട്ടിയാൽ 90 രൂപയും വീടിനും വീട്ടുകാർക്കും വേണ്ടി ചിലവാക്കുന്ന രക്ഷിതാക്കളുടെ വാക്കും കേട്ടു നടക്കുന്ന ഉത്തമ പുത്രൻ.
മറ്റുള്ളവർക്ക് പ്രശംസിക്കാനും പുകഴ്ത്താനും ഇത്രയധികം കാരണങ്ങൾ ഉണ്ടായിട്ടും ഒരു പെണ്ണ് ശരിയായി കിട്ടാൻ 36 വയസ്സു ആവേണ്ടി വന്നു.
"അതു നിന്റെ കുറ്റമല്ലല്ലോ ഹരീഷേ..എല്ലാം ദൈവ വിധി പോലെയല്ലേ നടക്കൂ.."
"അതേ എല്ലാം ദൈവത്തിന്റെ കുറ്റമാ.. അവൻ ഒന്നു ചിരിച്ചു.. ചെയ്യേണ്ടതെല്ലാം മനുഷ്യൻ ചെയ്തിട്ടു പഴി മുഴുവൻ ആ പാവത്തിനും.. അഫ്സലെ ഞാൻ നിന്നെ താഴ്ത്തിക്കെട്ടുകയാണ് എന്നു വിചാരിക്കരുത്.26 മത്തെ വയസ്സിൽ തന്നെ നീ പ്രണയിച്ചു കല്യാണം കഴിച്ചു.എന്നേക്കാൾ ഇളപ്പമായ നിനക്കു രണ്ടു പിള്ളേരുമായി, നീ വെറുമൊരു ഓട്ടോ ഡ്രൈവർ ആയിട്ടും മാസം പത്തു മുപ്പതിനായിരം രൂപയോളം ശമ്പളം വാങ്ങുന്ന ഒരു ടീച്ചറെയാണ് നീ കല്യാണം കഴിച്ചത്..നിനക്കതിനു സാധിക്കും, കാരണം നിന്റെ പേരിനു പിറകിൽ നായർ എന്നൊരു വാലില്ല.. എന്നാൽ എന്റെ പേരിനു പിന്നിൽ ആ വാലുണ്ട്..ഹരീഷ് നായർ..
അവൻ ബിയർ കുപ്പിയെടുത്തു വായിലേക്ക് കമിഴ്ത്തി.
ഒരു ജോലി കിട്ടി സ്വന്തം കാലിൽ നിൽക്കാനായപ്പോൾ ഒരുത്തിയെ പ്രണയിച്ചു വീട്ടിൽ ചെന്ന് പറഞ്ഞപ്പോ 'അമ്മ പറയുവാ.. അവള് താഴ്ന്ന ജാതിയാണെന്നു..ഞാൻ പെണ്ണ് കെട്ടാതെ നടന്നാലും ആ ബന്ധത്തിന് സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ അമ്മയെ സ്നേഹിക്കുന്ന പൊന്നു മോന് അവളെ ഉപേക്ഷിക്കേണ്ടി വന്നു. എന്റെ പേരിന്റെ വാളിന്റെ ആഭിജാത്യം അവളുടെ പേരിന്റെ വാലിനില്ലാതെ പോയി.
അവളെ മറന്നു വീട്ടുകാരുടെ ഇഷ്ടപ്രകാരം പെണ്ണ് കാണാൻ നടന്നു.6 വർഷത്തോളം.. പേരിന്റെ വാലിൽ ആഭിജാത്യമുള്ള പല തരവാട്ടിലും കയറി..ഒന്നും നടന്നില്ല എന്താ.. അഷ്ടിക്കു വകയില്ലാത്ത കുടുംബമാണെങ്കിലും ചെക്കന് ഗവണ്മെന്റ് ജോലി വേണം..
ഇതിനിടക്ക് ശരിയായത് നടന്നോ.. ഇല്ല.. കാരണം.. ജാതകം..പത്തില് ആറു പൊരുത്തമെങ്കിലും വേണമത്രെ.. പത്തിൽ ഒമ്പതു പൊരുത്തവുമായി കല്യാണം കഴിഞ്ഞ നമ്മടെ മേലേപ്പാട്ടെ സജീഷിന്റെ അവസ്ഥ നിനക്കറിയില്ലേ.. കല്യാണം കഴിഞ്ഞു മൂന്നാം ദിവസം സൂപ്പർ ഫാസ്റ്റിന് ഇടയിൽ ബൈക്ക് കയറി രണ്ടു പേരും തീർന്നു.അന്ന് അവരുടെ ജാതകം നോക്കിയ ജ്യോത്സ്യൻ പറഞ്ഞതു കേട്ടാൽ എനിക്കിപ്പോഴും ചിരി വരും. ഇത്രക്ക് ചേർച്ചയുള്ള ജാതകം മൂപ്പര് മുമ്പ് കണ്ടിട്ടില്ലത്രേ.. ആയുഷ്ക്കാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കുമെന്നും.. അതേ അവർ ജീവിച്ചു മൂന്നു ദിവസം..
അവൻ കാലിയായ ബിയർകുപ്പി ദേഷ്യത്തോടെ പാറയിൽ എറിഞ്ഞുടച്ചു.. അധമം,മദ്ധ്യമം,ഉത്തമം,പാപസാമ്യം തേങ്ങാക്കൊല..
"ഡാ ഇതൊക്കെ ഓരോരുത്തരുടെ വിശ്വാസമല്ലേ...."
""ഹഹഹ വിശ്വാസമല്ല ..അന്ധവിശ്വാസം, എന്റെ കുടുംബത്തിൽ മിനിമം ഒരു 35 എങ്കിലും ആവാതെ കല്യാണം കഴിഞ്ഞ ആരെയെങ്കിലും നിനക്കറിയാമോ..നോക്കാഞ്ഞിട്ടല്ല ജാതകപ്പൊരുത്തമുള്ളവരെ കിട്ടാഞ്ഞിട്ടാ..തറവാട്ടിലെ തെക്കിനിയിൽ മംഗല്യ സ്വപ്നങ്ങൾ മുരടിച്ചു കണ്ണീരൊഴുക്കി ദിവസങ്ങൾ തള്ളി നീക്കുന്ന ഒരു ജന്മമുണ്ട് ..ന്റെ സുജാതേടത്തി..കുറ്റം ചൊവ്വാ ദോഷം..അറിഞ്ഞു കൊണ്ടൊരു ദോഷവും ചെയ്യാത്ത ചേച്ചിക്ക് ദൈവം അറിഞ്ഞു കൊടുത്ത ദോഷം..പിന്നെ വയറും ചാടി തിമിരത്തിനുള്ള ശസ്ത്രക്രിയയും കഴിഞ്ഞു നടുവുയർത്തി പണിയാൻ കഴിയാത്ത പ്രായത്തിൽ മംഗല്യ ഭാഗ്യം ലഭിച്ച അമ്മാവൻ .. എന്തൊക്കെ സംഭവിച്ചാലും ജാതകപ്രകാരമേ വിവാഹം നടത്തൂ എന്നു പറയുന്ന വീട്ടുകാർ..
നമ്മെ ജനിപ്പിക്കുന്നതും ദൈവം,ജീവിപ്പിക്കുന്നതും ദൈവം,മരിപ്പിക്കുന്നതും ദൈവം, അതിനിടക്കുള്ള വിവാഹത്തിന് മാത്രം ദൈവത്തെ ഒഴിവാക്കി ജാതകവുമെടുത്തു ജ്യോൽസ്യന്റെ മുന്നിൽ താലിയോലക്കെട്ടുമെടുത്തു കവടി നിരത്തി പൊരുത്തം നോക്കുന്ന വിഡ്ഢികൾ...
"അതിപ്പോ ഒരു കീഴ്വഴക്കമാവുമ്പോൾ ...."
"അതേ കീഴ്വഴക്കം..മുമ്പൊരു കീഴ്വഴക്കമുണ്ടായിരുന്നു.ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുക..എത്ര മനോഹരമായ കീഴ്വഴക്കം അല്ലെ.അന്ന് അതിനെ എതിർക്കാൻ ഒരു സാമൂഹ്യ പരീഷ്‌കർത്താവ് ഉണ്ടായത് കൊണ്ടു ഭർത്താവ് മരിച്ച പല സ്ത്രീകളും ഇന്ന്ജീവനോടെ വീട്ടിലിരിപ്പുണ്ട്.
പൂർവികർ അനുഷ്ഠിച്ചു പോന്നിരുന്ന കീഴ്വഴക്കങ്ങളെ പിന്തുടർന്നു പൊരുന്നതിനെ വിളിക്കുന്ന പേര് വിശ്വാസം എന്നല്ല ..ആചാരം എന്നാണ്.ആചാരങ്ങൾ ദുരാചാരങ്ങളാവുമ്പോൾ എതിർക്കപ്പെടേണ്ടതു തന്നെയാണ്.അതു നിന്റെ മതത്തിലായാലും എന്റെ മതത്തിലായാലും. ഈ ലോകത്തുള്ളവരെല്ലാം ജാതകം നോക്കിയാണോ കല്യാണം കഴിക്കുന്നത്.അവർ സന്തോഷത്തോടെ ജീവിക്കുന്നില്ലേ..എന്തിനു നിന്റെ കല്യാണം കഴിഞ്ഞിട്ടു എത്ര വർഷമായി നീ സന്തോഷത്തോടെ ജീവിക്കുന്നില്ലേ..നീ കല്യാണം കഴിച്ചത് ജാതകം നോക്കിയാണോ??
"ഹരീ എന്നാലും ഒരു വിശ്വാസം..
"നീ മിണ്ടരുത്..നീ മിണ്ടിയാൽ പലരുടെയും വികാരം വൃണപ്പെടും..എന്റെ ബാക്കിയുള്ളവർ വന്നു ഈ പോസ്റ്റിനു താഴെ പൊങ്കാലയിടും.. നിനക്കു നിന്റെ മതം നന്നാക്കിയാൽ പോരെ എന്ന ചോദ്യം ഉയരും,അമ്പലത്തിന്റെ പടി കാണാത്തവരും വെള്ളിയാഴ്ച പോലും പള്ളിയിൽ പോവാത്തവരും fb യിലെ ഒന്നാന്തരം വിശ്വാസികളാ.. അവർ നിനക്കു പൊങ്കാല തരും അതു കൊണ്ടു നീ മിണ്ടരുത്..
"രണ്ടു ബിയർ കുടിച്ചപ്പോഴേക്കും നീ ഫിറ്റ് ആയി.സമയം വൈകി നമുക്ക് വീട്ടിൽ പോവാം, എന്തായാലും നിന്റെ അമ്മയുടെ ആഗ്രഹം പോലെ പത്തിൽ പത്തു പൊരുത്തവുമായി ഒരുത്തിയെ നിനക്കു കിട്ടിയല്ലോ..ഇത്തിരി സമയം വൈകിയാലും.."
"അമ്മയുടെ ആഗ്രഹം പോലെ അതു പോയിന്റ്..'അമ്മ നോക്കിയത് ജാതകത്തിലേക്കാ ..ഞാൻ നോക്കിയത് പെണ്ണിന്റെ മുഖത്തേക്കാ..ആ പോട്ട് സ്നേഹിച്ചതിനെ കിട്ടിയില്ലെങ്കിൽ കിട്ടിയതിനെ സ്നേഹിക്കുക.. പിന്നെ കല്യാണത്തിന് നേരത്തെ വരണം..ഭാര്യയെയും മക്കളെയും കൂട്ടാൻ മറക്കരുത്.
കല്യാണ മണ്ഡപം.. തിങ്ങി നിറഞ്ഞ ആൾക്കാർ.കതിർ മണ്ഡപത്തിൽ വധുവിനെ കാത്തിരിക്കുന്ന വരൻ. ഉയർന്നു കേൾക്കുന്ന മന്ത്രോച്ചാരണങ്ങൾ.. സമയം അതി വേഗം കടന്നു പോയി.. എല്ലാവരുടെയും മുഖത്തു ഒരു ആശങ്ക കാണപ്പെട്ടു.ചിലർ കാതുകളിൽ എന്തൊക്കെയോ അടക്കം പറയുന്നു.പിറുപിറുക്കലുകൾ മുറുകി .എല്ലാവരുടെയും നോട്ടം ചെക്കനിലേക്കു പതിഞ്ഞു.അവൻ അപകടം മണത്തു.. അവൻ പതിയെ എഴുന്നേറ്റു അകത്തേക്ക് പോയി.. "അമ്മേ എന്താ ഇവിടെ നടക്കുന്നെ..'
'അമ്മ ഒന്നു വിങ്ങി.. " അവൾ പോയി മോനെ.. ഏതോ ചെക്കനുമായി ഇഷ്ടത്തിലായിരുന്നത്രെ ..അമ്പലത്തിലേക്ക് എന്നും പറഞ്ഞു പോയതാ.. പിന്നെ അവൾ എഴുതിയ കത്ത് കണ്ടപ്പോഴാ ...
"മതി നിർത്താം" സന്തോഷമായി അമ്മേ.. സന്തോഷമായി.. കാലങ്ങൾ ഒരു പാട് കാത്തിരുന്നു പത്തിൽ പത്തു പൊരുത്തവുമായി 'അമ്മ എനിക്ക് വേണ്ടി കണ്ടെത്തിയ പെണ്ണ് ജാതകം നോക്കാതെ മറ്റൊരുതന്റെ കൂടെ ഒളിച്ചോടിപ്പോയി"
അമ്മയുടെ മുഖം കുനിഞ്ഞു.
"അമ്മയുടെ മുഖം കുനിഞ്ഞിരിക്കുന്നത് എനിക്കിഷ്ടമല്ല..തല ഉയർത്തിപ്പിടിക്കു അമ്മേ..എങ്കിലേ ഈ ലോകത്തെ ശരിക്കു കാണാൻ കഴിയൂ..ഇനിയെങ്കിലും 'അമ്മ വിശ്വസിക്കണം ഒരു മനുഷ്യന്റെ ജീവിതം എഴുതി വച്ചിട്ടുള്ളത് നാലുകീറോലിയിലോ,മഴ നനഞ്ഞാൽ കീറുന്ന കടലാസു കഷണത്തിലോ അല്ല മറിച്ചു അവരവരുടെ നെറുകയിൽ തന്നെയാണെന്ന്.. കയ്യിലിരുന്ന മാല അഗ്നി ജ്വലിക്കുന്ന ഹോമാകുണ്ഡത്തിലേക്ക് വലിച്ചെറിഞ്ഞു തന്നെ സഹതാപത്തോടെ നോക്കുന്നവർക്കിടയിലൂടെ അവൻ പുറത്തേക്കു നടന്നു.

By: Shahul malayil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo