Slider

തോറ്റം

0

ഇതൊരു സാങ്കല്‍പ്പിക ദേശത്തിന്റെ കഥയാണ്.
ഒപ്പം വിശ്വാസങ്ങള്‍ക്കുംമിത്തുകള്‍ക്കുമിടയില്‍
ജീവിതം ഹോമിക്കേണ്ടി വന്ന ചിലരുടേയും...!!
തോറ്റം
---------------------
''മുജ്ജന്‍മ പുണ്യമാണ് ദേവിയുടെ കോമരമാകാന്‍ നിന്റെ പേരു തന്നെ പ്രശ്നത്തില്‍ തെളിഞ്ഞത്.ദേവിയുടെ വാളേന്താനുള്ള അനു
ഗ്രഹം നിനക്കു തന്നെ ലഭിച്ചല്ലോ..''
എല്ലാവരും അതു കേട്ട് അനന്തുവിനു നേരേ നോക്കുമ്പോള്‍ പടുത്തുയര്‍ത്തിയ ഒരു
മോഹക്കൊട്ടാരം തകര്‍ന്നു വീഴുന്നത് അനന്തുവും ഗായത്രിയും മാത്രമാണ് അറിഞ്ഞത്.
കാരണം അതവരുടെ മാത്രം സ്വകാര്യതയായിരുന്നു.ഓര്‍മ്മ വെച്ച നാള്‍ അവര്‍ മനസ്സില്‍ നെയ്തു കൂട്ടിയ അവരുടെ മാത്രം സ്വപ്നങ്ങള്‍.
ഇലഞ്ഞിക്കാവ് ദേവിയുടെ കോമരമാകുകയെന്നാല്‍ ജീവിതം പിന്നെ ആ തൃപ്പാദങ്ങളിലാണ്.ബ്രഹ്മചര്യത്തിന്റെ നൂലിഴ
തെറ്റാതെ ഭക്തിയില്‍ ഉരുകി തീരുന്ന ജീവിതം .അവിടെ ലൗകിക
സുഖഭോഗങ്ങള്‍ക്കു സ്ഥാനമില്ല.
ദേവിയുടെ തിരു ഉല്‍സവത്തിനു നാളുകള്‍ അവശേഷിക്കേയാണ് കാവില്‍ കോമരമായിരുന്ന
ശ്രീധരട്ടന്റ മരണം.അതൊരു ആഘാതമായിരുന്നു ദേശക്കാര്‍ക്ക്.പിന്നീടുള്ള പ്രശ്നം നോക്കലിലാണ്
അനന്തുവിന്റെ നാമം തെളിഞ്ഞത്.
ഇലഞ്ഞിക്കാവ് ദേശക്കാരെ സംബന്ധിച്ചിടത്തോളം അതില്‍ തിരഞ്ഞെടുക്കപ്പെടുകയെന്നത് ദേവിയുടെ അനുഗ്രഹമായാണ് കാണുന്നത്.വീട്ടുകാരുടെ കണ്ണിലും ആ സന്തോഷത്തിന്റെ പ്രതിഫലനം
കണ്ടു.
മറുത്തൊന്നും പറയാനാകാതെ
നിസ്സഹായതയുടെ മൗനം പേറി
തിരിഞ്ഞു നടക്കുമ്പോള്‍ അനന്തു
അറിയുന്നുണ്ടായിരുന്നു.കടലോളം ദുഃഖമൊളിപ്പിച്ച രണ്ടു മിഴി കള്‍ തന്നെ പിന്‍തുടരുന്നത്.തിരിഞ്ഞു നോക്കിയില്ല.അതിനുള്ള മനക്കരുത്തില്ലായിരുന്നു.
ഇനിയുള്ള നാല്പത്തിയൊന്നു നാളുകള്‍ വ്രതം നോറ്റ് ദേവിയുടെ പ്രതിപുരുഷനാകാന്‍
മനസ്സുകൊണ്ട് സജ്ജമാകുക.മറ്റൊന്നും ചെയ്യാനില്ല.....അവശേഷിക്കുന്ന ജീവിതം
ദേശക്കാര്‍ക്കു വേണ്ടി.
ദേവിയുടെ പ്രതിപുരുഷനായി വാക്കേറു
വിളിച്ചു ചൊല്ലി. മെയ്യും മനവും അതിനായി മാത്രം ഒരുക്കുക.അനന്തു മനസ്സിനെ പറഞ്ഞു
പഠിപ്പിച്ചു.
ഉല്‍സവത്തിനു കൊടിയേറാന്‍
രണ്ടു നാളുള്ളപ്പോഴാണ് ആ വാര്‍ത്ത നാട്ടില്‍ പരന്നത്.,പാലക്കല്‍ നാരായണന്റെ മകള്‍
ഗായത്രി ആത്മഹത്യ ചെയ്തു.
അവള്‍ ഗര്‍ഭിണിയായിരുന്നത്രേ.
*******
മീനച്ചൂടിന്റെ ആലസ്യത്തില്‍
മയങ്ങിയ ഇലഞ്ഞിക്കാവും പരിസരവും സായാഹ്നമാരുതന്റെ കുളിര്‍ തലോടലില്‍ പുതു ജീവന്‍വെച്ചു വരുന്നു.
ഇന്നു ഉല്‍സവമാണ്.അസുരവാദ്യത്തിന്റെ താളം മുഖരിതമായി തുടങ്ങി അവിടെ.കാവിലെ കല്‍വിളക്കുകളില്‍ ചെറുതിരികള്‍ താരങ്ങളെന്നപോല്‍ ഒളി വിതറി.ആളുകള്‍ ഒറ്റക്കും കൂട്ടമായും അവിടേക്കെത്തി ചേര്‍ന്നു.
ചെണ്ടയുടെ പതിഞ്ഞതാളത്തിനൊപ്പം ഉടവാള്‍ കൈയ്യിലേന്തി കാവിനെ
ഭക്തി സാന്ദ്രമാക്കി കോമരം വലം വെച്ചു തുടങ്ങി.......
താളം മുറുകുന്നതിനോടൊപ്പംഅനന്തുവിന്റെ ചലനങ്ങള്‍ക്കും വേഗത കൈവന്നു.കറുപ്പു തുണി
ചുറ്റിയ ഗുളികന്‍ ദൈവം കൂവിയാര്‍ക്കുന്നതു കേട്ട് ചിലര്‍ അറിയാതെ ഭയചകിതരായി.
ദീപാലങ്കൃതയായി ദേവിയുടെ
തിരുരൂപത്തിനു നേരെ തിരിഞ്ഞ്
അനന്തു അസ്പഷ്ടമായി ഏന്തൊക്കെയോ മന്ത്രിച്ച് ഉറഞ്ഞു തുള്ളി.ദേവി ശരീരത്തില്‍ കയറുന്നതാണ്.ദേശക്കാരുടെ വിശ്വാസമാണത്.അഞ്ജലിബദ്ധമായ കൈകളോടെ എല്ലാവരും നിന്നു.
പെട്ടന്നാണ് അനന്തുകൈയിലിരുന്ന ഉടവാളിനാല്‍ നെറ്റിയില്‍ ആഞ്ഞു വെട്ടിയത്.
വീണ്ടും വീണ്ടും ആ ഖഡ്ഗം നെറ്റിയില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചു.തടയാന്‍ ശ്രമിച്ചവരെ
തട്ടിമാറ്റി ഭ്രാന്തമായ ആവേശത്തോടെ ഉടവാള്‍ വലിച്ചെറിഞ്ഞ് അനന്തു ഓടി....
*******
വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടുമൊരു മീനമാസത്തില്‍ ഇലഞ്ഞിക്കാവില്‍ ഉല്‍സവം കൊടിയേറി.അവിടേക്കു പോകുന്നവരാരും ആ ആല്‍ത്തറയിലിരുന്ന് ജഢക്കെട്ടിയ മുടിയില്‍ വിരലോടിച്ച് എന്തൊക്കെയോ വ്യക്തതയില്ലാതെ പറയുന്ന ആ ഭ്രാന്തനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല....!!!
അയാളും ഏതോ ലോകത്തായിരുന്നു ,അയാളുടേതു
മാത്രമായൊരു ലോകത്തില്‍...!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo