Slider

കനൽച്ചൂടിൽ ഒരു പാഴ്ജന്മം

0

അന്നൊരു ഞായറാഴ്ചയായിരുന്നുവെന്നാണ് ഓർമ്മ, ചെറുതായി മഴയുണ്ട്. ചൂടുചായയുമായി ദിനപത്രത്തിലേക്കു ഊളിയിടാനൊരുങ്ങുമ്പോഴാണ് ഉമ്മയുടെ ഫോൺ. സമയം ആറര കഴിഞ്ഞതേയുള്ളൂ. സാധാരണ ഈ സമയത്തു വിളിക്കുന്ന പതിവില്ല. അഥവാ വിളിക്കുന്നുണ്ടെങ്കിൽ തന്നെ അത് ആരുടെയെങ്കിലും മരണം അറിയിക്കാനായിരിക്കും. സ്വന്തക്കാരും ബന്ധക്കാരും നാട്ടുകാരുമൊക്കെയായി ഒരു പാടു പേരുണ്ടല്ലോ.
ഇന്നാർക്കാണാവോ നറുക്കു വീണത് ?
വാപ്പയുടെ മരണശേഷം ഒരു മരണകോളുകളും എന്നെ വേദനിപ്പിക്കാറില്ല.തളർത്താറുമില്ല.
എപ്പോഴും ഒരുതരം നിസ്സംഗത,ജീവിതത്തിലുടനീളം...
എങ്കിലും അൽപ്പം ആകാംക്ഷയോടെയാണ് ഞാൻ കോള് എടുത്തത്.
അപ്പുറത്തു ഉമ്മയുടെ വിറയാർന്ന സ്വരം.
മരണവാർത്ത അറിയിക്കുമ്പോൾ സ്വരം പരമാവധി നേർപ്പിച്ചും വിറപ്പിച്ചും വേണമെന്നതു ആരുണ്ടാക്കിയ നിയമമാണോ ആവോ?
"മോളെ ,നമ്മുടെ രമ മരിച്ചു".
ഇത്തവണ വിറച്ചതു എന്റെ ശബ്ദമാണ്.
"രമയോ എപ്പോ"
"ദേ ഇപ്പൊ തന്നെ, ചായകൊടുക്കാൻ വേണ്ടി പ്രേമ ചെന്നു വിളിച്ചപ്പോ അനക്കല്ലാണ്ട് കേടക്കേർന്നു ന്ന്‌. ഡോക്ടറെ കൊണ്ടന്നപ്പോ മരിച്ചിട്ടു രണ്ടു മണിക്കൂറെങ്കിലും ആയിട്ട്ണ്ടാവുംന്നു പറഞ്ഞത്രേ.
എന്റെ കണ്ണുകൾ നിറഞ്ഞു. ഞാൻ പിന്നെ വിളിക്കാമെന്ന് പറഞ്ഞു കാൾ കട്ട് ചെയ്‌തു.
"മോൾ വരണുണ്ടാ"എന്ന ചോദ്യത്തിന് മറുപടി പറഞ്ഞില്ല.
സത്യത്തിൽ അവൾ മരിക്കുകയായിരുന്നോ അതോ ജനിക്കുകയോ ?
കഴിഞ്ഞ തവണ ഗുരുവായൂർ പോയപ്പോഴും രമയെ കാണാൻ പോയിരുന്നു. ഇരുപത്തി രണ്ടാമത്തെ വയസ്സിൽ ചങ്ങലയിൽ ബന്ധിതമായ ഒരു ജന്മം. ഹൃദയത്തിൽ ഒരിത്തിരി നീറ്റലോടെയല്ലാതെ രമയെ ഓർക്കാൻ ഒരിക്കലും എനിക്കു കഴിഞ്ഞിട്ടില്ല.
എന്റെ ബാല്യകൗമാരങ്ങളുടെ ഓർമപ്പച്ചയിൽ, ഉണങ്ങിയ ഒരു കാറ്റാടി മരമായി രമ എന്നും വേറിട്ടു നിന്നിരുന്നു.
സാമ്പത്തിക പരാധീനത ഏറെയുള്ള ഒരു വീട്ടിലെ നാലു മക്കളിൽ മൂത്തവളാണ് രമ. അവൾക്കു താഴെ രണ്ടു പെണ്ണും ഒരാൺകുട്ടിയും. രമയുടെ അച്ഛൻ മുറുക്കാൻ കട നടത്തിയും അമ്മ അയൽവീടുകളിൽ വീട്ടുപണി ചെയ്തതുമാണ് കുടുംബം പുലർത്തിയിരുന്നത്.
രമ ജന്മനാ ശോഷിച്ച പ്രകൃതമാണ്. സുമയാണ് ഇച്ചിരി മുഴുപ്പും മിനുപ്പുമൊക്കെയുള്ളവൾ. രാജേഷും സിമിയും അന്നു ചെറിയ കുട്ടികളാണ്, രണ്ടും നാലും വയസ്സു പ്രായക്കാർ.
സ്കൂൾ വിട്ടു വരുന്ന വൈകുന്നേരങ്ങളിൽ ഞങ്ങളുടെ വിശാലമായ പറമ്പിൽ എല്ലാവരും ഒത്തുകൂടും. ഒരു പെൺപട തന്നെയുണ്ടാവും. പിന്നെ ഭൂലോകം കീഴ്മേൽ മറിക്കലാണ്. കടപുഴകി വീണു കിടക്കുന്ന തെങ്ങിൻ തടിയിൽ രമ ഇരിപ്പുറപ്പിക്കും. ഞാനാ തെങ്ങിൻ തലപ്പത്തു കേറിനിന്നു ആടും. രമയപ്പോ കുടുകുടാ ചിരിക്കും "ഞാൻ വീഴുട്ടാ"എന്നു പറഞ്ഞു. രമയ്ക്ക് അധികം ഓടാനും ചാടാനുമൊന്നും വയ്യ. എപ്പോഴും എന്തെങ്കിലും അസുഖം കാണും അവൾക്ക്. മാത്രമല്ല, അമ്മയുടെ അഭാവത്തിൽ ഇളയതുങ്ങളെ നോക്കേണ്ട ബാധ്യതയും അവളുടേതാണ്. നാലാം ക്ലാസ് വരെ മാത്രമേ രമ ക്ലാസ്സിൽ പോയിട്ടുള്ളൂ. പഠിക്കാനും മോശമായിരുന്നു അവൾ. മെലിഞ്ഞ ശരീരവും പുറത്തേക്കുന്തിയ വലിയ കണ്ണുകളുമുള്ള രമയുടെ രൂപം ചിലപ്പോഴൊക്കെ സ്വപ്നത്തിൽ വന്നെന്റെ ഉറക്കം കളയാറുണ്ട്.
ഞാൻ വാപ്പയോടു പറയും "നമുക്കാ രമയെ ഏതെങ്കിലും നല്ല ഡോക്ടറെ കാണിക്കാം, കുറേ നല്ല മരുന്നും പിന്നെ പോഷകാഹാരവും ഒക്കെ ചെല്ലുമ്പോ ചിലപ്പോ അവളൊന്നു നന്നായാലോ"
അതിനപ്പുറവും ചെയ്യാൻ തയ്യാറുള്ള വിശാലഹൃദയനായിരുന്നു എന്റെ വാപ്പ. പക്ഷെ എന്തു ചെയ്തിട്ടും രമ നന്നായില്ല. ശരീരം പുഷ്ടി പ്രാപിച്ചില്ല, കുറേ ഉയരം വച്ചുവെന്നല്ലാതെ.....
ഞാനെന്നും അവളെ സഹതാപത്തോടെ നോക്കി. കാലം ഞങ്ങളിലെല്ലാം അതിന്റെ കലാവിരുതുകൾ പ്രകടിപ്പിച്ചപ്പോൾ രമയെ മാത്രം വെറുതെ വിട്ടു.
അവൾക്കു സ്വപ്നങ്ങളുണ്ടായിരുന്നോ?
ജീവിതം ഒരിക്കലും അതിന്റെ നിറക്കാഴ്ചകൾ രമയെ കാണിച്ചിട്ടില്ലെന്നു തോന്നും, ആ കണ്ണുകളിലെ നിസ്സംഗത കാണുമ്പോൾ....
ഞാൻ ചിലപ്പൊഴൊക്കെ അവളോടു ചോദിക്കും
"വലുതായിട്ടു ആരവനാണ് രമേടെ ആഗ്രഹം"
അവൾ തിരിച്ചു ചോദിക്കും
"അയിന് ഞാൻ വെൽദാവോ"
"പിന്നേ, വലുതാവൂലൊ, അല്ലാണ്ട് പിന്നെ എന്നും ഇങ്ങനെ കുട്ട്യായിട്ടു ഇരിക്കാമ്പറ്റോ"
അപ്പൊ അവൾ പുഴുപ്പല്ലു കാട്ടി ചിരിച്ചുകൊണ്ട് പറയും
"ട്ടീച്ചറ്, യ്ക്കു ട്ടീച്ചറായാ മതി"
അക്കാലത്തെ എല്ലാ ശരാശരി പെൺകുട്ടികളുടെയും ആഗ്രഹം അതായിരുന്നു.
"ട്ടീച്ചറായാ എന്തു രസാ ബേഗൊക്കെ തൂക്കി സാരിയുടുത്തു സ്ക്കൂള് പുവ്വാലോ, പഠിക്കാത്ത കുട്ട്യോളെ ചൂരലോണ്ട് തല്ലാ, ഗെമേലങ്ങനെ ഇരിക്കാ"
ഞാനവളെ വീണ്ടും സഹതാപത്തോടെ നോക്കും. നാലാം ക്ലാസ് പോലും പൂർത്തിയാക്കാത്ത രമ...
പക്ഷെ, ജീവിതത്തിലും ഈശ്വരൻ അവളെ ക്രൂരമായി തോൽപ്പിച്ചു കളയുമെന്ന് അന്നൊന്നും ഞാൻ വിചാരിച്ചതേയില്ല.
ഇളയ കുട്ടികളെ നോക്കാനായി ഉഴിഞ്ഞിട്ടു രമയുടെ ജീവിതം.കരി പുരണ്ട അടുക്കളച്ചുവരും കിണറു വക്കും മാത്രമായി അവളുടെ ലോകം ഒതുങ്ങി. ഞാൻ പ്രീ ഡിഗ്രി യിലേക്ക് കാലെടുത്തു വച്ചതോടെ ഞങ്ങൾ തമ്മിലുള്ള കൂടിക്കാഴ്‌ചയും കുറഞ്ഞു. കോളേജ് കുമാരിയായി എന്നൊരു നേരിയ അഹന്തയുടെ പിൻബലത്തോടെ ഞാൻ മനഃപൂർവം വരുത്തി വച്ച സമയമില്ലായ്മയാണോ അതെന്നു പിന്നീടു പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ടു.പ്രേമ ആഴ്ചയിലൊരിക്കൽ ഞങ്ങളുടെ വീട്ടിലും പണിക്കു വരും. ഇടയ്ക്കു കാണുമ്പോ ഞാൻ രമയെ തിരക്കും. അവ്ടെണ്ട് മോളെ എന്നൊരു നിർവികാരമായ മറുപടി കിട്ടും. എന്തു കൊണ്ടോ പിന്നീടൊന്നും ചോദിക്കാൻ തോന്നാറില്ല എനിക്ക്. പറയാൻ അവർക്കും താല്പര്യമില്ലായിരുന്നിരിക്കും.
ഞാപിന്നെ എന്റെതായ തിരക്കുകളിലേക്ക് മടങ്ങി. മാസങ്ങൾ കുറേ കടന്നുപോയി. ഒരു ഓണക്കാലത്തു ഉപ്പേരിയും കായക്കുലയും മറ്റുമായി പ്രേമ വന്നപ്പോൾ ഞാൻ പറഞ്ഞു "രമയോടൊന്നു വരാൻ പറ കുറേ നാളായി കണ്ടിട്ട്."
"രമ ഇവിടില്ല്യ മോളെ, അമ്മായി കൊണ്ടോയി, സുമനേം കൊണ്ടോയിണ്ട്"
എനിക്കൊന്നും പിടി കിട്ടിയില്ല. ഇവരുടെ ദാരിദ്ര്യം മൂലം അമ്മായി തൽകാലം സംരക്ഷണച്ചുമതല ഏറ്റതാവാം എന്നു ഞാൻ കരുതി. പക്ഷെ അതൊന്നുമായിരുന്നില്ല അമ്മായിടെ ഉദ്ദേശമെന്ന് പിന്നെയും ഒരു മാസം കഴിഞ്ഞപ്പോഴാണ് ഞങ്ങൾക്ക് മനസ്സിലായത്. കൗശലക്കാരിയായ അമ്മായിക്ക് ഒരു മകനുണ്ട്. അവനൊരു പെണ്ണു വേണം. രമയെയും സുമയെയും ഒരു മാസം വീട്ടിൽ നിർത്തി നോക്കിയിട്ടു, വീട്ടുഭരണത്തിൽ ആർക്കാണോ കൂടുതൽ വൈഭവം അവരെ സ്വീകരിക്കാം എന്ന നിലപാടിലാണ് ഈ റിഹേഴ്സലിനു അവരെ കൊണ്ടു പോയത്. ആ മകൻ എന്തു മണ്ണുണ്ണിയാണാവോ എന്നു ഞാൻ മനസ്സിലോർത്തു.
സ്വാഭാവികമായും കുറി വീഴുക സുമയ്ക്കു ആയിരിക്കയുമല്ലോ, രമ നിഷ്കരുണം തഴയപ്പെട്ടു. സുമ സുമംഗലിയായി.
രമയുടെ അന്നത്തെ ആ കണ്ണീരണിഞ്ഞ ദയനീയ മുഖം ഇന്നും എന്റെ ഓർമ്മയിലുണ്ട്. അവഗണിക്കപ്പെടുന്നതിന്റെ കഠിന വേദന, അവളുടെ മുഖത്താണ് ഞാനാദ്യമായി കണ്ടത്....
എന്തു കൊണ്ടോ ഞാനാ വിവാഹത്തിന് പോയില്ല. "എന്തു പണിയാ പ്രേമേ നിങ്ങൾ കാണിച്ചതെ"ന്ന് ഉമ്മ ചോദിച്ചപ്പോൾ പ്രേമ കരഞ്ഞു കൊണ്ടു പറഞ്ഞു "ഔദാര്യമായിട്ടാണെങ്കിലും ഒരെണ്ണത്തിനെങ്കിലും ഇറക്കി വിടാൻ പറ്റിലെ ഇത്താ, അതും കൂടെ പെര നെറഞ്ഞു നിന്നാ ഞാനും അപ്പുട്ടിയേട്ടനും ആധി മൂത്തു ചാവെള്ളു". ആ സങ്കടപ്പുഴയിൽ, ഞങ്ങൾ കരുതി വച്ച വാക്കുകളത്രയും ഒഴുകിപ്പോയി.........വലിയ ദുരൻദം സംഭവിച്ചത് പിന്നീടാണ്....
ആ വിവാഹം രമയുടെ സമനില തകർത്തു. ഏറെ നാൾ അവൾ മൗനത്തിന്റെ വാല്മീകത്തിൽ ഒളിച്ചു... പിന്നെ പതിയെ ഭ്രാന്തിന്റെ ചേഷ്ടകളിലേക്കു.......... ഏറ്റവുമൊടുവിൽ ചങ്ങലയുടെ ബന്ധനത്തിലേക്കും...........
ഊണും ഉറക്കവുമില്ലാത്ത അവസ്ഥയെന്നൊക്കെ ഞാൻ വായിച്ചു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു......
പക്ഷെ രമയിൽ, അക്ഷരാർത്ഥത്തിൽ ആ അവസ്ത്ഥ ഞാൻ പരിപൂർണ്ണമായി കണ്ടു.
സന്തോഷിന്റെ പേരും ഉരുവിട്ട് ദിവസങ്ങളോളം അവൾ ഉറങ്ങാതിരുന്നു.
ആ തുറിച്ച കണ്ണുകൾ ഒന്നു കൂടി വലുതാക്കി, അവൾ ലോകത്തെ മുഴുവൻ പകയോടെ നോക്കുന്നതു പോലെ എനിക്കു തോന്നി.
പക്ഷേ എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയതും സങ്കടപ്പെടുത്തിയതും മറ്റൊന്നായിരുന്നു. രമയെ കാണാൻ ആരു ചെന്നാലും, അതു സ്വന്തക്കാരോ നാട്ടുകാരോ അയൽക്കാരോ സ്ത്രീയോ പുരുഷനോ പ്രായമായവരോ കുഞ്ഞുങ്ങളോ ആരായാലും അവരോടൊക്കെ അവൾ, സ്ത്രീ -പുരുഷ ലൈംഗികാവയവങ്ങളുടെ പേരുകൾ പച്ചക്കു പറഞ്ഞു അതു കൊണ്ടുവന്നിട്ടുണ്ടോ എന്നു ചോദിക്കുമായിരുന്നു. ഹൃദയഭേദകമായിരുന്നു ആ ചോദ്യം. മനസ്സാക്ഷിയുള്ള ആർക്കും കേട്ടുനില്കാനാവുമായിരുന്നില്ല അത്‌.
ഇത്രയും വർഷങ്ങൾക്കിപ്പുറവും എന്റെ കാതിൽ മുഴങ്ങുന്നുണ്ട് ആ ചോദ്യം..
വിവാഹസ്വപ്നങ്ങൾ അവളും താലോലിച്ചിരുന്നു എന്നാണോ ആ ചോദ്യത്തിന്റെ പൊരുൾ ??
വല്ലാത്തൊരു വേദനയായിരുന്നു ഞങ്ങൾക്കെല്ലാം അക്കാലത്തു രമ. ഏതൊരു സന്തോഷം ജീവിതത്തിൽ വന്നു ചേരുമ്പോഴും അതോടൊപ്പം തന്നെ രമയുടെ ദയനീയ മുഖവും മനസ്സിലേക്ക് കടന്നു വരും...
ആരാണിവിടെ വില്ലൻ ?
സൗന്ദര്യമില്ലാത്ത പെൺകുട്ടികളെ ജീവിതത്തിൽ ഒപ്പം കൂട്ടാൻ മടിക്കുന്ന പുരുഷ വർഗ്ഗമോ?
എല്ലാം തികഞ്ഞവളായിരിക്കണം മരുമകൾ എന്നു വാശി പിടിക്കുന്ന അമ്മായിയമ്മയൊ?
അതോ ജീവിതം എന്നും കണ്ണീരുപ്പിൽ മുങ്ങിക്കിടക്കട്ടെ എന്നു ശപിച്ചു കൊണ്ടു ഭൂമിയിലേക്കു പടച്ചുവിട്ട ഈശ്വരനോ??
വിവാഹമാണ്‌ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ അവസാന വാക്ക് എന്നു നമ്മളെയൊക്കെ പറഞ്ഞു പഠിപ്പിക്കുന്നതു ആരാണ് ?
എന്തായാലും രമ മരിച്ചതു നന്നായി എന്നു തന്നെയാണ്‌ ഇപ്പോൾ എനിക്കു തോന്നുന്നത്. ഭൂമിക്കു ഭാരമായി ഒരു മനുഷ്യജന്മം അങ്ങനെയങ്ങു പാഴാവുകയായിരുന്നില്ലേ ??
അവളുടെ മനസ്സും സ്വപ്നങ്ങളും അങ്ങേ ലോകത്തെങ്കിലും ഈശ്വരൻ കണ്ടു കാണുമെന്നു ഞാൻ വിശ്വസിക്കുന്നു.
അവിടെ ഏഴു കുതിരകളെ പൂട്ടിയ രഥത്തിൽ, സുന്ദരനായ ഒരു രാജകുമാരൻ വന്നു അവളെ വധുവായി ഒപ്പം ചേർത്തിട്ടുണ്ടാവും എന്നാണു എന്റെ പ്രതീക്ഷയും പ്രാർത്ഥനയും.
ഇതു കഥയല്ല, ഒരോർമ്മ കുറിപ്പാണ്‌.
ബാല്യ കൗമാരങ്ങളിലെ കാളികൂട്ടുകാരിയെ കുറിച്ചുള്ള ഒരു കണ്ണീരോർമ്മ.
സജ്‌ന ഷാജഹാൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo