Slider

ഇലയും മുള്ളും (അനുഭവക്കുറിപ്പ്)

0

"ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലയ്ക്കാണ് കേട്".
ഒരു കാലത്ത് മുതിർന്നവർ പെൺകുട്ടികളോട് പറഞ്ഞിരുന്ന 
(ഉപദേശിച്ചിരുന്ന) ഒരു ചൊല്ലാണ് ഇത്.
കഴിഞ്ഞ ദിവസം മൈസൂർ ബസ്സ് സ്റ്റാൻഡിൽ തിരുവനന്തപുരത്തേക്കുള്ള ബസിന് കാത്തു നിൽക്കായായിരുന്നു ഞാൻ. ബുക്കിംഗ് ഷെഡൂളിൽ 6.10 നായിരുന്നു ബസിന്റെ പുറപ്പെടൽ സമയം. ബാഗ്ലൂരിൽ നിന്ന് പുറപ്പെട്ട ബസായിരുന്നതിനാലാവണം ഒരു മണിക്കൂറോളം വൈകിയാണ് ബസ് എത്തിച്ചേരുക എന്നറിഞ്ഞു.
കാത്തിരിപ്പിന്റെ ഇടവേളകളിലെപ്പോഴൊ സുന്ദരികളായ രണ്ടു പെൺകുട്ടികളെ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
സുന്ദരികളെ കണ്ടാൽ ആരാ ഒന്ന് ശ്രദ്ധിക്കാതിരിക്കുക. സ്വാഭാവികമായി ഞാനും ...
വളരെ വൈകാതെ തന്നെ അത്രക്ക് ഫ്രീക് സ്റ്റൈൽ ഒന്നുമല്ലാത്ത രണ്ട് യുവാക്കളെയും അവരുടെ അരികിലായി കാണപ്പെട്ടു.
19-20 നകത്ത് പ്രായം തോന്നിക്കുന്ന ഇവർ കമിതാക്കളാണന്ന് മനസ്സിലാക്കുവാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഇതിനിടയിൽ പല ബസ്സുകളും വന്നുപോയെങ്കിലൂം
കമിതാക്കൾക്ക് സ്ഥാനചലനം സംഭവിച്ചിട്ടില്ലായിരുന്നു.
പ്രണയിക്കുന്നവരെ പൊതുവെ എനിക്ക് ഇഷ്ടമാണ്,
അതുകൊണ്ട് തന്നെ എന്റെ സാന്നിധ്യം അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന ചിന്തയോടെ ഞാൻ കുറച്ചു മാറി നിന്നിരുന്നു. എങ്കിലും അത് അവർക്ക് വിഷയമായിരുന്നില്ല എന്നതും വൈകാതെ തന്നെ മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു.
നന്നേ സന്തോഷവതികളായിരുന്നു യുവതികൾ.
യുവാക്കളിൽ ഒരാൾ വളരെ വിഷണ്ണനായി കാണപ്പെട്ടു.
വൈകിയെത്തിയ ബസിൽ ഞാൻ എന്റെ യാത്രക്കൊരുങ്ങുമ്പോൾ യുവതികളിൽ ഒരാളും അതെ ബസിൽ യാത്രക്കാരിയായി എത്തി.
ഒരു പിരിഞ്ഞു പോകലിന്റെ ദുഃഖം മറ്റാരിലും കണ്ടില്ലങ്കിലും വിഷണ്ണനായ യുവാവിൽ അത് വളരെയധികം നിഴലിച്ചിരുന്നു. വെള്ളത്തിൽ വീണ് നനഞ്ഞ് കുതിർന്ന ഒരു കോഴിയെ പോലെ അവൻ നിൽപുണ്ടായിരുന്നു.
"നീ കരയുന്നില്ലേടി "
കൂട്ടുകാരിയോടുള്ള ചോദ്യവുമായി അവൾ ബസിനുള്ളിലേക്ക് കയറുമ്പോൾ ഒരു തിരിഞ്ഞു നോക്കലിന്റെ സുഖം അനുഭവിക്കാൻ കൂടി അവന്റെ പ്രസന്നത നഷ്ടപ്പെട്ട കണ്ണുകൾക്ക് ഭാഗ്യമുണ്ടായില്ല.
ആ ചോദ്യത്തിനുള്ളിൽ ഒരു പരിഹാസം ഒളിച്ചിരുന്നൊ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു.
ഇമവെട്ടാതെ അവളിലേക്ക് മാത്രം യാത്ര ചെയ്യുന്ന അവന്റെ കണ്ണുകളിലൂടെ ...
അവന്റെയുള്ളിൽ നുരഞ്ഞ് പൊന്തി ആർത്തിരമ്പുന്ന ഒരു സാഗരം ഞാൻ കണ്ടു.
പാതി ഉയർന്ന കൈയാൽ ഒരു ചെറിയ യാത്ര ചൊല്ലലിന് ഇടം നൽകി അവൾ പതിയെ മറയുമ്പോഴും ഇനിയൊരു ഫോണിൽ അവൾ തിരക്കിലായിരുന്നു. ചുംബനങ്ങൾ നിറഞ്ഞ വാക്കുകൾ മറ്റാരിലേക്കോ ഒഴുകിക്കൊണ്ടിരുന്നു.
ഉടഞ്ഞ മനസ്സിനെ താങ്ങാനാകാത്ത ശരീരത്തെ ആ കോൺക്രീറ്റ് പാതയിൽ ഇറക്കി വക്കാൻ കഴിയാതെ അവൻ നിലകൊണ്ടു.
കനംവച്ച ഇലയുടെ പ്രഹരത്താൽ മുനയൊടിഞ്ഞ മുള്ളായിട്ടൊ....
അതൊ, സ്ഥാനമാറ്റം ലഭിച്ച ഇലയുടെ പ്രതിനിധിയായിട്ടൊ...
- സജീവ് വ്യാസ -
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo