Showing posts with label സജീവ് വ്യാസ. Show all posts
Showing posts with label സജീവ് വ്യാസ. Show all posts

ഇലയും മുള്ളും (അനുഭവക്കുറിപ്പ്)


"ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും ഇലയ്ക്കാണ് കേട്".
ഒരു കാലത്ത് മുതിർന്നവർ പെൺകുട്ടികളോട് പറഞ്ഞിരുന്ന 
(ഉപദേശിച്ചിരുന്ന) ഒരു ചൊല്ലാണ് ഇത്.
കഴിഞ്ഞ ദിവസം മൈസൂർ ബസ്സ് സ്റ്റാൻഡിൽ തിരുവനന്തപുരത്തേക്കുള്ള ബസിന് കാത്തു നിൽക്കായായിരുന്നു ഞാൻ. ബുക്കിംഗ് ഷെഡൂളിൽ 6.10 നായിരുന്നു ബസിന്റെ പുറപ്പെടൽ സമയം. ബാഗ്ലൂരിൽ നിന്ന് പുറപ്പെട്ട ബസായിരുന്നതിനാലാവണം ഒരു മണിക്കൂറോളം വൈകിയാണ് ബസ് എത്തിച്ചേരുക എന്നറിഞ്ഞു.
കാത്തിരിപ്പിന്റെ ഇടവേളകളിലെപ്പോഴൊ സുന്ദരികളായ രണ്ടു പെൺകുട്ടികളെ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
സുന്ദരികളെ കണ്ടാൽ ആരാ ഒന്ന് ശ്രദ്ധിക്കാതിരിക്കുക. സ്വാഭാവികമായി ഞാനും ...
വളരെ വൈകാതെ തന്നെ അത്രക്ക് ഫ്രീക് സ്റ്റൈൽ ഒന്നുമല്ലാത്ത രണ്ട് യുവാക്കളെയും അവരുടെ അരികിലായി കാണപ്പെട്ടു.
19-20 നകത്ത് പ്രായം തോന്നിക്കുന്ന ഇവർ കമിതാക്കളാണന്ന് മനസ്സിലാക്കുവാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല.
ഇതിനിടയിൽ പല ബസ്സുകളും വന്നുപോയെങ്കിലൂം
കമിതാക്കൾക്ക് സ്ഥാനചലനം സംഭവിച്ചിട്ടില്ലായിരുന്നു.
പ്രണയിക്കുന്നവരെ പൊതുവെ എനിക്ക് ഇഷ്ടമാണ്,
അതുകൊണ്ട് തന്നെ എന്റെ സാന്നിധ്യം അവർക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് എന്ന ചിന്തയോടെ ഞാൻ കുറച്ചു മാറി നിന്നിരുന്നു. എങ്കിലും അത് അവർക്ക് വിഷയമായിരുന്നില്ല എന്നതും വൈകാതെ തന്നെ മനസ്സിലാക്കുവാനും എനിക്ക് കഴിഞ്ഞു.
നന്നേ സന്തോഷവതികളായിരുന്നു യുവതികൾ.
യുവാക്കളിൽ ഒരാൾ വളരെ വിഷണ്ണനായി കാണപ്പെട്ടു.
വൈകിയെത്തിയ ബസിൽ ഞാൻ എന്റെ യാത്രക്കൊരുങ്ങുമ്പോൾ യുവതികളിൽ ഒരാളും അതെ ബസിൽ യാത്രക്കാരിയായി എത്തി.
ഒരു പിരിഞ്ഞു പോകലിന്റെ ദുഃഖം മറ്റാരിലും കണ്ടില്ലങ്കിലും വിഷണ്ണനായ യുവാവിൽ അത് വളരെയധികം നിഴലിച്ചിരുന്നു. വെള്ളത്തിൽ വീണ് നനഞ്ഞ് കുതിർന്ന ഒരു കോഴിയെ പോലെ അവൻ നിൽപുണ്ടായിരുന്നു.
"നീ കരയുന്നില്ലേടി "
കൂട്ടുകാരിയോടുള്ള ചോദ്യവുമായി അവൾ ബസിനുള്ളിലേക്ക് കയറുമ്പോൾ ഒരു തിരിഞ്ഞു നോക്കലിന്റെ സുഖം അനുഭവിക്കാൻ കൂടി അവന്റെ പ്രസന്നത നഷ്ടപ്പെട്ട കണ്ണുകൾക്ക് ഭാഗ്യമുണ്ടായില്ല.
ആ ചോദ്യത്തിനുള്ളിൽ ഒരു പരിഹാസം ഒളിച്ചിരുന്നൊ എന്ന് ഒരു നിമിഷം ഞാൻ സംശയിച്ചു.
ഇമവെട്ടാതെ അവളിലേക്ക് മാത്രം യാത്ര ചെയ്യുന്ന അവന്റെ കണ്ണുകളിലൂടെ ...
അവന്റെയുള്ളിൽ നുരഞ്ഞ് പൊന്തി ആർത്തിരമ്പുന്ന ഒരു സാഗരം ഞാൻ കണ്ടു.
പാതി ഉയർന്ന കൈയാൽ ഒരു ചെറിയ യാത്ര ചൊല്ലലിന് ഇടം നൽകി അവൾ പതിയെ മറയുമ്പോഴും ഇനിയൊരു ഫോണിൽ അവൾ തിരക്കിലായിരുന്നു. ചുംബനങ്ങൾ നിറഞ്ഞ വാക്കുകൾ മറ്റാരിലേക്കോ ഒഴുകിക്കൊണ്ടിരുന്നു.
ഉടഞ്ഞ മനസ്സിനെ താങ്ങാനാകാത്ത ശരീരത്തെ ആ കോൺക്രീറ്റ് പാതയിൽ ഇറക്കി വക്കാൻ കഴിയാതെ അവൻ നിലകൊണ്ടു.
കനംവച്ച ഇലയുടെ പ്രഹരത്താൽ മുനയൊടിഞ്ഞ മുള്ളായിട്ടൊ....
അതൊ, സ്ഥാനമാറ്റം ലഭിച്ച ഇലയുടെ പ്രതിനിധിയായിട്ടൊ...
- സജീവ് വ്യാസ -

മേഘങ്ങൾ കറുക്കുമ്പോൾ (അനുഭവ കുറിപ്പ്)


ശിവ പ്രസാദ്, പാലക്കാട്ട് നിന്നും തിരുവനന്തപുരത്തേക്കുള്ള സൂപ്പർഫാസ്റ്റ് ബസിലെ കണ്ടക്ടർ, എന്റെ യാത്രയുടെ തുടക്കം തൃശൂർ നിന്നായിരുന്നു. കണ്ടക്ടറിന്റെ സീറ്റിനോടൊപ്പമുള്ള സീറ്റ് എനിക്കായി ഞാനും ഉറപ്പിച്ചു.
ആറ്റിങ്ങലിലേക്കുള്ള ടിക്കറ്റ് എനിക്ക് നൽകി മറ്റ് യാത്രക്കാർക്കുള്ള ടിക്കറ്റുമായ് പ്രസാദ് മുന്നിലേക്ക് പോയി.
പുറം കാഴ്ചകൾ കണ്ട് ഞാനും ഇരുന്നു.
'എവിടെയാണ് വീട്'
അങ്ങനെയൊരു ചോദ്യം ശിവ പ്രസാദിൽ നിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അത്തരമൊരു ചോദ്യത്തിനു വേണ്ടിയുള്ള മുൻ പരിചയമൊന്നും ഞങ്ങൾ തമ്മിലുണ്ടായിരുന്നുമില്ല.
"വെഞ്ഞാറമൂട് " ഞാൻ ഉത്തരം പറഞ്ഞു.
അടുത്ത സ്റ്റോപ്പിൽ നിന്നും കയറിയവർക്കുള്ള ടിക്കറ്റുമായി അദ്ദേഹം വീണ്ടും ബസ്സിന്റെ മുൻ ഭാഗത്തേക്ക് പോയി.
പ്രസാദ്കുറച്ചു മെലിഞ്ഞിട്ടാണ്, വളരെ കർമ്മോദ്യുക്തനായി , സന്തോഷവാനായി യാത്രക്കാരോടെല്ലാം വളരെ സൗമ്യമായി പെരുമാറുന്നത് കണ്ടു.
"എന്താണ് ജോലി " വീണ്ടും എന്നോടായുള്ള ചോദ്യം വന്നു,
എന്നെക്കുറിച്ച് കൂടുതൽ അറിയുവാൻ അയാൾ ആഗ്രഹിച്ചതുകൊണ്ട് ഒരു ചെറിയ വിവരണം എനിക്ക് നൽകേണ്ടി വന്നു.
"leave alone" അയാൾ പറഞ്ഞു . ,
ഞാൻ ഒന്നു ഞെട്ടി.
"അതിന്റെ പ്രതീകമാണ് ഞാൻ, ഉത്തമ ഉദാഹരണമാണ് ഞാൻ "
കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ തുടർന്നു.
അപ്പോഴാണ് എനിക്ക് മനസ്സിലായത് leave alone അല്ല live alone ആണ് പ്രസാദ് ഉദ്യേശിച്ചതെന്ന്.
ആരെയും അധികം വിശ്വസിക്കുകയും സേനഹിക്കുകയും ചെയ്യരുത് എന്ന പതിവായി കേൾക്കാറുള്ള വാക്കുകൾ ഇവിടെ അയാളിൽ നിന്നും എനിക്ക് കേൾക്കാൻ കഴിഞ്ഞു.
ടിക്കറ്റ് വാങ്ങാൻ ഇനി ആരെങ്കിലുമുണ്ടോ എന്ന ചോദ്യവുമായി അയാൾ എണീറ്റു പോയപ്പോൾ ഇത്തവണ പ്രസാദിനെ ഞാൻ കൂടുതൽ ശ്രദ്ധിക്കുവാൻ തുടങ്ങി,
ഒരു ഒറ്റപ്പെടലിന്റെ അനുഭവ സാക്ഷൃമാണ് ആ നിൽക്കുന്നത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല...
അവശേഷിക്കുന്ന ടിക്കറ്റിന്റെ തുടർ നമ്പർ എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ പ്രസാദിനെ കറിച്ച് അറിയുവാൻ ഞാനും ശ്രമിച്ചു.
കൂട്ടുകുടുംബമായി വളരെ സേനഹത്തോടെ കഴിയുന്ന അച്ചനും അമ്മയും സഹോദരങ്ങളുമായി എട്ട്, പത്ത് പേർ അടങ്ങുന്ന കുടുംബം.
ഇതിനിടയിൽ വിവാഹം എന്ന സ്വപ്ന സാഫല്യവും...
ജീവനു തുല്യംഭാര്യയെ സ്നേഹിച്ചതും വിശ്വസിച്ചതും, എല്ലാം തന്റെ സ്വന്തം കൈകളിലേക്ക് എത്തിക്കണമെന്ന ഭാര്യയുടെ അമിത താല്പര്യവും സഹോദരങ്ങളെ തമ്മിൽ ശത്രുക്കളാക്കി. അമ്മയേയും മകനേയും തമ്മിൽ അകറ്റി.
എല്ലാം നേടി ഭാര്യ മറ്റൊരു പുരുഷനോടൊപ്പം ജീവിതം പങ്കിടുവാൻ പോയപ്പോൾ അവശേഷിച്ചത് എട്ട് വയസ്സായ മകളും ഞാനും...
ഇത് പറയുമ്പോൾ പ്രസാദിന്റെ തൊണ്ട ഇടറുന്നുണ്ടായിരുന്നില്ല പക്ഷേ ആ നെഞ്ചിനുള്ളിലെ വിങ്ങൽ എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു.
പെട്ടന്ന് തൊണ്ണൂറുകളിലെ സിനിമകളെക്ടറിച്ചും പാട്ടുകളെ കൂറിച്ചും അയാൾ സംസാരിച്ചു തുടങ്ങി, സിനിമയുമായുള്ള എന്റെ ചെറിയ ബന്ധം അറിഞ്ഞതുകൊണ്ടാവാം ചലച്ചിത്രാവിഷ്കാരത്തിന്റെ സൗന്ദര്യത്തെക്കുറിച്ചും പാട്ടുകളിലെ കവിഭാവനയെ കുറിച്ചും ഒരു എഴുത്തുകാരനെ പോലെ അയാൾ വാചാലനായി.
ഞാൻ അത്ഭുതത്തോടെ പ്രസാദിനെ നോക്കുകയും കേൾക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
യാത്രക്കാരുടെ ആവശ്യവും പ്രസാദിന്റെ കർമ്മവും ഇതിനിടയിൽ നടന്നുകൊണ്ടേയിരുന്നു.
നെഞ്ചിനുള്ളിൽ കത്തിയെരിഞ്ഞു കൊണ്ടിരിക്കുന്ന ഒരു കനൽകൂട്ടത്തെ സൂക്ഷിക്കുന്നവനാണന്ന് എങ്ങനെയാ തിരിച്ചറിയുക.
എന്റെ നെഞ്ചിന്റെ ഉള്ളും പൊള്ളുന്നുണ്ടോ?
ഒരു സംശയം എനിക്കും ഇല്ലാതില്ല .
മറ്റൊരു തരത്തിലാണങ്കിൽ പോലും ഞാനും ഉള്ളിൽ വേദനകൾ ഒളിപ്പിച്ചു വച്ചിരിക്കയല്ലേ...!
പക്ഷേ ഞാൻ നിശ്ചലനാകുന്നു, നിശബ്ദനാകുന്നു, കർമ്മം മറക്കുന്നു.
ഇവിടെ പ്രസാദൊ...! തിരിച്ചും...
വളരെ ഊർജ്ജസ്വലനായി കർമ്മനിരതനായി കാണപ്പെടുന്നു.
ഞാൻ എന്നോട് തന്നെ ചോദിച്ചു
'ഇത് എനിക്കൊരു തിരിച്ചറിവല്ലേ.. ?'
" എല്ലാ മനുഷ്യന്റെ ഉള്ളിലും ഒരു മൃഗമുണ്ട് "
എന്നെ ചിന്തകളിൽ നിന്നും ഉണർത്തിക്കൊണ്ട് പ്രസാദ് പറഞ്ഞു.
"കറുത്ത് ഇരുണ്ട് മഴ മേഘങ്ങൾ മൂടി നനുത്ത മഴയാൽ പ്രപഞ്ചമാകെ ഇരുൾ മൂടി നിൽക്കുന്ന നിമിഷങ്ങൾ എനിക്ക് വളരെ ഇഷ്ടമായിരുന്നു,
എന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പ്രണയങ്ങളും എന്റെ ഉള്ളിൽ താലോലിക്കപ്പെടുന്നത് ആ നിമിഷങ്ങളിലായിരുന്നു . ഇന്ന് ആ നിമിഷങ്ങളെ ഞാൻ ഭയക്കുന്നു. കറുത്ത ചായം പൂശി കണ്ണീർ പൊഴിക്കുന്ന പ്രകൃതിയായി ഇന്ന് ഞാനതിനെ കാണുന്നു, ചിന്തകൾ എന്നെ ഒരു മൃഗമായി പരിണമിക്കുവാൻ പ്രേരിപ്പിക്കുന്നു."
പ്രസാദിന്റെ വാക്കുകൾ എനിൽ ഭയമുണ്ടാക്കിയില്ല.
"നോക്കൂ.. ഈ ബസിനുളളിൽ നമ്മോടൊപ്പം എത്രയോ .പേരുണ്ട് " ഞാൻ അയാളോട് ചോദിച്ചു,
"ഇവരിൽ നമ്മളറിയാതെ എത്ര പേർ വേദനിക്കുന്നുണ്ടാകും സങ്കടപ്പെടുന്നുണ്ടാകും... നമ്മളെക്കാൾ കൂടുതൽ..."
പ്രസാദിനെ ആശ്വസിപ്പിക്കാൻ എന്റെ വാക്കുകൾക്ക് കഴിയണം എന്ന് ഞാനും ആഗ്രഹിച്ചു.
അയാളുടെ വേദനകൾ സങ്കടങ്ങൾ... എനിക്ക് നൽകിയ ആശ്വാസം പോലെ... ചെറുതായിട്ടാണങ്കിലും...
മറ്റുള്ളവരുടെ സങ്കടങ്ങൾ തിരിച്ചറിയുമ്പോൾ ഒരു പക്ഷേ നമ്മുടെ വേദനകൾ അവയെക്കാൾ ചെറുതായിരിക്കാം.
" കുടിക്കുവാനുള്ള വെള്ളം ഇരിപ്പുണ്ടോ?"
യാത്രക്കാരിൽ ആരോടൊക്കെയൊ പ്രസാദ് ചോദിക്കുന്നത് കേട്ടു .
വെള്ളം കിട്ടിയില്ലങ്കിലും ഒരു നിരാശ ആ മുഖത്ത് കണ്ടില്ല.
തിരികെ വന്ന് ഒരു കവർ നീട്ടിക്കൊണ്ട് പ്രസാദ് പാഞ്ഞു
"കഴിക്കു സാർ, നല്ലതാ"
"ഇത് എവിടുന്നാ?" ഞാൻ ചോദിച്ചു.
"ഉച്ചയൂണിന് വണ്ടി നിർത്തിയപ്പോൾ വാങ്ങിയതാ, നല്ല മുറുക്കാ"
നിറഞ്ഞ മനസ്സോടെ അയാൾ വച്ചുനീട്ടിയ മുറുക്ക് സന്തോഷത്തോടെ ഞാനും സ്വീകരിച്ചു.
"Alone minds devil's workshop"
പ്രസാദിന്റെ ബലിഷ്ടമായ പല്ലുകൾക്കിടയിൽ അരഞ്ഞു മുറിയുന്ന മുറുക്കിന്റെ കറുമുറു ശബ്ദത്തിനിടയിലൂടെ തെറിച്ചുവീണ വാക്കുകൾ
അതു കേട്ട് അത്ഭുതപ്പെടാനൊ സഹതപിക്കുവാനൊ ഞാൻ തയാറായില്ല.
"നമുക്കായിട്ടുള്ളതൊന്നും നമുക്ക് നഷ്ടപ്പെടില്ല,
നഷ്ടപ്പെടുന്നതൊന്നും നമുക്കുള്ളതും അല്ല "
ഒരു നിമിഷം ഒരു തത്വചിന്തകനെപ്പോല ഞാൻ സംസാരിച്ചു.
ശരിയാണ് എന്ന ഭാവത്തിൽ തലയാട്ടി അയാൾ അത് സമ്മതിക്കുകയായിരുന്നുവോ.. അതൊ ആശ്വസിക്കുകയായിരുന്നു വോ ...
"എട്ട് വയസ്സായ താങ്കളുടെ മകൾക്കുമില്ലെ നിങ്ങളിൽ ഒരു വിശ്വാസം... പ്രതീക്ഷകൾ... സ്നേഹിക്കപ്പെടാനുള്ള അവകാശം... "
എന്റെ വാക്കുകൾ അയാളുടെ നിറം മങ്ങിയ കണ്ണുകളെ പ്രകാശിപ്പിക്കുന്നതു പോലെ തോന്നി.
പാട്ടുകളും സിനിമകളും ഇഷ്ട കഥാപാത്രങ്ങളും ഒക്കെ വീണ്ടും ഞങ്ങൾക്കിടയിൽ വിഷയങ്ങളായി വന്നുകൊണ്ടേയിരുന്നു .
ഒരു അപരിചിതനായ എന്നോട്
പ്രസാദ് തന്റെ നൊമ്പരങ്ങളും സങ്കടങ്ങളും പങ്കുവക്കുവാനുള്ള കാരണമെന്ത്...
ഒരു പക്ഷേ ഈ ഒറ്റപ്പെടലിൽ ഒരു തുറന്നു പറച്ചിലിന്റെ സാഹചര്യങ്ങൾ പോലും അയാൾക്ക് അന്യമായിരുന്നുവൊ....
ഒരു ലാവ പോലെ ഉള്ളിൽ തിളച്ചുമറിയുന്ന നൊമ്പരങ്ങൾ ഒന്നു പുറംതള്ളിയാൽ വെന്തുരുകുന്ന തന്റെ ഹൃദയത്തെ രക്ഷിക്കുവാൻ കഴിഞ്ഞെങ്കിലൊ എന്നയാൾ ചിന്തിച്ചിട്ടുണ്ടാകും.
ശിവ പ്രസാദ്, നിമിഷങ്ങൾക്കുള്ളിൽ ഞാനും താങ്കൾക്ക് അന്യമാകും
പുറംതളളപ്പെടാനാഗ്രഹിക്കുന്ന തന്റെ വ്യഥകളും എന്നോടൊപ്പം അന്യമാകട്ടെ...
"മനോവ്യഥ " ക്യാൻസറിനേക്കാൾ ഭീകരം.
ഒരിക്കൽ അത്രമേൽ മൊഹിചതൊന്നും അമൂല്യമായിരുന്നില്ല എന്ന് വൈകിയാണെങ്കിലും കാലം പ്രസാദിനെ ബോധ്യപ്പെടുത്തും...
എന്റെ മനസ്സ് മന്ത്രിച്ചു കൊണ്ടിരുന്നു.
" വീണ്ടും കാണാം " എന്ന വാക്കിലൂടെ യാത്ര പറഞ്ഞ് പിരിയുമ്പോൾ ആശ്വാസമായി അ യാൾക്ക് നൽകുവാൻ എനിക്ക് കഴിഞ്ഞത് ഒരു കുപ്പി വെള്ളം മാത്രം.
കറുത്ത് ഇരുണ്ട് മഴമേഘങ്ങൾ മൂടി നനുത്ത മഴയിൽ പ്രപഞ്ചം ഇരുൾ മൂടി നിൽക്കുന്ന നിമിഷങ്ങളെ പ്രണയിക്കുവാൻ ഇനിയും അയാൾക്ക് കഴിയട്ടെ...
അല്ലങ്കിൽ തന്നെ...
പ്രണയത്തെ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മഴയേയും മഴമേഘങ്ങളേയും വെറുക്കാൻ കഴിയുമോ...?
- സജീവ് വ്യാസ -

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo