നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

രണ്ടു വണ്ടികൾ - അതിൽ കുറേ മനുഷ്യർ



കുമളിയിൽ നിന്നും കായംകുളത്തേക്കുള്ള സ്വകാര്യ ബസ്, നിറയെ യാത്രക്കാരുമായി പാഞ്ഞു വന്നു നിന്നു. ഞാൻ പതുക്കെ ബസിനടുത്തെത്തി.
"ഇതിലെടയില്ല, തിരക്കാണ്." 
ലേശം നീരസത്തോടെ ഫുട്‍ബോർഡിൽ നിൽക്കുന്ന ഉയരമുള്ള ആൾ  പറഞ്ഞു. കണ്ടക്ടർ ആണെന്ന് തോന്നുന്നു. കൈയിൽ കുറെ നോട്ടൊക്കെ മടക്കി പിടിച്ചിട്ടുണ്ട്. ദയനീയമായി ഞാൻ അയാളെ നോക്കി. 
"മാവേലിക്കരയ്ക്കു പോകാനാണ്. വേറെ നിവൃത്തിയില്ല....."

ഞാൻ എന്റ നിസ്സഹായാവസ്ഥ അറിയിച്ചു. "മാവേലിക്കര ടിക്കറ്റ് ആണ്". അയാൾ ബസിനകത്തേക്കു നോക്കി ഉറക്കെ പറഞ്ഞു. "സീറ്റില്ലെന്നു പറഞ്ഞേര്. നിക്കേണ്ടി വരും". അകത്തു നിന്നും മറുപടി. മുതലാളി ആയിരിക്കും. ഫുട്‍ബോർഡിൽ നിൽക്കുന്ന ആൾ ആ മറുപടി ആവർത്തിച്ചു. അഡ്ജസ്റ്റ് ചെയ്തു നിന്നോളാo എന്ന ഉറപ്പിൽ ഞാൻ ഫുട്‍ബോർഡിൽ ഞെരുങ്ങിക്കൂടി. ബസ് നീങ്ങി. അതിനിടയിൽ എനിക്ക് പ്രൊമോഷൻ കിട്ടി. ഫുട്‍ബോർഡിൽ നിന്നും ബസിനകത്തു കയറി. ചങ്ങനാശ്ശേരിയിൽ എത്തിയ ബസ് ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. ബസ് കാലി. സ്വസ്ഥമായി ഒരു സീറ്റിൽ ഇരുന്നു. പത്തു മിനുട്ട് നേരത്തെ വിശ്രമത്തിന് ശേഷം ബസ് തുള്ളിത്തെറിച്ചു വീണ്ടും പാഞ്ഞു...... 

കൊടിയേറ്റത്തിലെ ശങ്കരൻകുട്ടിയെ പോലെ ഞാൻ മനസ്സിൽ പറഞ്ഞു :
 "ഹോ, എന്തൊരു സ്പീഡ്....  !!!"

2004 ൽ ആണ് മാവേലിക്കര രാജാ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്സിൽ അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. ഹേമാ ഭവൻ എന്നൊരു വീട്ടിൽ വാടകയ്ക്ക് താമസവും തുടങ്ങി. ഏതാണ്ട് നാല് കൊല്ലത്തോളം അവിടെ താമസിച്ചു; ചിത്രങ്ങൾ വരച്ചു.

പിന്നീട് 2008 ൽ വാടക വീടൊഴിഞ്ഞു സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. ഒരു വയസ്സ് തികയാത്ത മകന്റ നിഷ്കളങ്കമായ കളിയും ചിരിയും,  മാവേലിക്കരയിലെ മടുപ്പുളവാക്കുന്ന, ഒട്ടും സ്വാദിഷ്ടമല്ലാത്തതുമായ ഹോട്ടൽ ഭക്ഷണവും എന്നെ എന്റ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. 

വീട് മാറ്റം വലിയ ബുദ്ധിമുട്ടുകളിലേക്കാണ് തള്ളിവിട്ടത്. സ്വസ്ഥമായി ഇരുന്നു വരയ്ക്കാനുള്ള ഇടം അന്നാദ്യമായി എനിക്ക് നഷ്ടപ്പെട്ടു. വീട്ടിലാണെങ്കിൽ സ്ഥലപരിമിതി. കോളേജിൽ അധ്യാപകർക്ക് ചിത്രം വരയ്ക്കാനുള്ള സ്റ്റുഡിയോ സൗകര്യവും ഇല്ല. ഒടുവിൽ ക്യാൻവാസുകളും സ്‌ട്രെച്ചറുകളും മറ്റും സഹോദരിയുടെ വീട്ടിൽ കൂട്ടിയിട്ടു. 

പക്ഷെ യഥാർത്ഥ പ്രശ്നം യാത്രയാ യിരുന്നു..... 

ഹേമാഭവനിൽ നിന്നും കോളേജിലേക്ക് എനിക്ക് നടന്നു പോകാമായിരുന്നു. ഇതിപ്പോൾ ദിവസവും ബസിനു യാത്ര ചെയ്യേണ്ട അവസ്ഥയിലായി; അതും രണ്ടു വണ്ടി കയറി. യാത്ര ദുരിതമായി. തിരക്ക് പിടിച്ച രാവിലെകളിൽ മാമ്മൂട്ടിൽ നിന്നും ചങ്ങനാശ്ശേരിയിലേക്കും അവിടെ നിന്ന് മാവേലിക്കരയിലേക്കും, ബസിനും പിന്നെ കോളേജിലേക്ക് ഓട്ടോറിക്ഷയിലും യാത്ര ആരംഭിച്ചു. പലപ്പോഴും ബസ് സമയത്തിന് കിട്ടില്ല. തിരക്ക് പിടിച്ച ബസിൽ കയറിക്കൂടാനുള്ള തത്രപ്പാടുകൾ...... യാത്ര ഇഷ്ടപ്പെടുന്ന ഞാൻ ഈ നിത്യേനയുള്ള അഭ്യാസത്തെ പതുക്കെ വെറുത്തു തുടങ്ങി. 

അപ്പോളാണ് മാമ്മൂട് വഴി മാവേലിക്കരയ്ക്കു പോകുന്ന ഒരു സ്വകാര്യ ബസിനെ കുറിച്ചു ഭാര്യ പറഞ്ഞത്. ഒരു ദിവസം റോഡിൽ കാത്തു നിന്നു; ബസ് മാമ്മൂട്ടിൽ എത്തുന്ന സമയം കണ്ടുപിടിക്കാൻ. അടുത്ത ദിവസം ആ ബസ്സിൽ യാത്ര ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ 'ലവ് ഡേൽ' എന്ന ബസിൽ ഞാൻ ആദ്യമായി കയറിക്കൂടി....... 

അടുത്ത ദിവസവും രാവിലെ ഞാൻ ലവ് ഡേൽ ബസ് കാത്തു നിന്നു. സ്റ്റോപ്പിൽ നിന്നും കുറച്ചു മാറി ബസ് ചീറിപ്പാഞ്ഞു വന്നു നിന്നു. ഞാൻ ഡോറിനടുത്തെത്തി. തലേദിവസത്തെ പോലെ ദയനീയമായി നോക്കി. മാവേലിക്കരയ്ക്കാണ്.... ഞാൻ പിറുപിറുത്തു. ഇന്നലത്തേക്കാളും സൗമ്യതയോടെ ആ നീളമുള്ള മനുഷ്യൻ പറഞ്ഞു : തിരക്കാണ്... എങ്കിലും ആ മനുഷ്യൻ എനിക്ക് കയറാൻ കുറച്ചു ഇടയുണ്ടാക്കി, ഉച്ചത്തിൽ ആരോടോ വിളിച്ചു കൂവി: "ആ സീറ്റു കൊട്..." ആരോ എണീറ്റ് മാറി..... വാതിലിനടുത്തുള്ള  സംവരണ സീറ്റ് എനിക്ക് കിട്ടി. ടിക്കറ്റിനുള്ള കാശ് ആ ദീർഘകായൻ വാങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ കണ്ടക്ടർ വന്നു ടിക്കറ്റ് തന്നു. അപ്പോൾ  വാതിലിൽ തൂങ്ങി നിൽക്കുന്ന, നെറ്റി നിറയെ പല നിറത്തിലുള്ള കുറി വാരി പൂശിയിരിക്കുന്ന ഇയാൾ മുതലാളി ആയിരിക്കും ! മൊതലാളീ.... !!

മൂന്നാം ദിവസവും ഈ പ്രക്രിയ തുടർന്നു. പക്ഷെ അന്ന് ഞാൻ അവരോട് ചോദിച്ചു. മാവേലിക്കരയിൽ ജോലിയാണ്. സ്ഥിരമായിട്ട് കയറിക്കോട്ടെ?  എന്നോട് അവർക്ക്  അലിവ്  തോന്നി.കയറിക്കോളാൻ പറഞ്ഞു.  സ്റ്റോപ്പിൽ നിന്നും കുറച്ചു മുന്നോട്ടു മാറി നിൽക്കുവാൻ നിർദേശവും നൽകി. ആശ്വാസമായി. അതിൽപരം സന്തോഷവും. അങ്ങനെ ലവ് ഡേൽ എന്ന ബസ്സിലെ തിക്കിലും തിരക്കിലും പെട്ട് ആടിയുലഞ്ഞു ഞാൻ യാത്ര ചെയ്യാൻ ആരംഭിച്ചു. 

മാവേലിക്കര പ്രൈവറ്റ് ബസ്സ്റ്റാൻഡിൽ ഇറങ്ങി, അവിടെ നിന്നും ഓട്ടോറിക്ഷയിൽ കയറി കോളേജിലേക്ക് പോയി. അങ്ങനെ പോകുന്നതിനിടയിൽ, പലതവണ ബസ് ബുദ്ധ ജംഗ്ഷനിലൂടെ കടന്നു പോകുന്നത് കണ്ടു. എനിക്കൊരു സംശയം..... പിറ്റേ ദിവസം കണ്ടക്ടറോട് കാര്യം ചോദിച്ചു. ബസ് ലിമിറ്റഡ് സ്റ്റോപ്പ് ആയതുകൊണ്ട് എല്ലായിടത്തും നിർത്താറില്ല. പക്ഷെ അടുത്ത ദിവസം മുതൽ ബുദ്ധ ജംഗ്ഷനിൽ ബസ് നിർത്തി തുടങ്ങി. യാത്ര കുറച്ചുകൂടി സൗകര്യപ്രദമായി. 

ദിവസം കഴിയുന്തോറും ഈ ബസ് ഒരു വിചിത്ര അനുഭവമായി മാറി.  ചങ്ങനാശ്ശേരി വരെ ഒടുക്കത്തെ തിരക്ക്. ചങ്ങനാശ്ശേരി കഴിഞ്ഞാൽ കുറച്ചു സ്ഥിരം യാത്രക്കാർ മാത്രം. എങ്കിലും ഒരു സ്റ്റോപ്പിലും നിർത്തി ആളെ കയറ്റാറില്ല. ഇറങ്ങാനുള്ളവരെ  ഇറക്കിവിടും. അത്ര തന്നെ. മുടിഞ്ഞ സ്പീഡും അടിപൊളി പാട്ടും. വേറെ ബസ് വന്നാലും അതിൽ കയറാതെ ഇതിൽ മാത്രം കയറുന്ന സ്ഥിരം യാത്രക്കാർ. മനുഷ്യർ മാത്രമല്ല ചരക്കുകളും  ഈ വണ്ടിയിൽ ഉണ്ടാവും. വഴിയിലെല്ലാം ചാക്കുകെട്ടുകൾ ഇറക്കിയിടുന്നത് കാണാം. ഇത് ബസോ അതോ ട്രക്കോ...? ചിലപ്പോൾ  ഇതൊരു പാർസൽ സർവീസ് വണ്ടിയാണെന്നും തോന്നും. ചിലർ ടിക്കറ്റ് എടുക്കുന്നത് കാണാറേയില്ല. പകരം ബുക്കിൽ എഴുതിക്കോളാൻ പറയുന്നത് കേൾക്കാം. ബസിലും പറ്റോ? ഏറ്റവുമധികം അമ്പരപ്പിച്ചത്, ആദ്യം കണ്ടക്ടർ ആയും പിന്നീട് മുതലാളിയായും തെറ്റിദ്ധരിച്ച നീളമുള്ള പുള്ളി പരുമലയെത്തുമ്പോൾ തന്റ ബാഗും തൂക്കി അതിവേഗം ഇറങ്ങിപ്പോകുന്നത് കാണാം. ചിലപ്പോൾ കുറെ തേയില പായ്ക്കറ്റും കൈയിൽ കാണും. തേയില കച്ചവടക്കാരനായിരിക്കുമോ....  

ആഴ്ചകൾ  കഴിഞ്ഞപ്പോൾ അന്നത്തെ കണ്ടക്ടർ അരുൺ പറഞ്ഞു. സ്ഥിരം ടിക്കറ്റല്ലേ, മുതലാളിയോട് പറഞ്ഞിട്ട് ചെറിയ കൺസെഷൻ തരാമെന്ന്. പിറ്റെ ദിവസം മുതൽ എന്റ ടിക്കറ്റിൽ മൂന്നാലു രൂപ കുറവ് വന്നു. പിന്നീട് മനസ്സിലായി, സ്ഥിരം യാത്രക്കാർക്കെല്ലാം ടിക്കറ്റിൽ ഇളവുണ്ടെന്ന്. 

ഇതിനിടയിൽ ഡ്രൈവർമാരും കണ്ടക്ടർമാരും മാറി. ബിജുവും ടോമിച്ചനും കണ്ടക്ടർമാരായി വന്നു.ബാബുവിനെ കൂടാതെ ബിജുവും ബിനുവും ഡ്രൈവർമാരായി വന്നു. മാസങ്ങൾ കടന്നുപോയി. ബസിലെ സ്ഥിരം യാത്രക്കാർ തമ്മിൽ നല്ല സൗഹൃദം.  
പോകെ പോകെ ഞാനും ആ സൗഹൃദ കൂട്ടായ്മയിൽ കൂടി.......

എനിക്ക് രവി വർമ്മയിലാണ് ജോലിയെന്ന് ആരൊ പറഞ്ഞു  അവരറിഞ്ഞു.  അന്നുമുതൽ ബസ് കോളേജിന്റ് മുൻപിൽ നിർത്തിത്തുടങ്ങി; ഞാൻ ആവശ്യപ്പെടാതെ തന്നെ. എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സ്വകാര്യ ബസ് എന്നോട് ഇത്രയും അലിവ് കാണിക്കുന്നത്. എന്റ യാത്ര കുറച്ചുകൂടി എളുപ്പമായി. സ്വന്തം കാറിൽ വന്നിറങ്ങുന്നതു പോലെ.... 

വർഷങ്ങൾ നീങ്ങുതോറും ബസിലെ യാത്രക്കാർ തമ്മിലും യാത്രക്കാരും ജീവനക്കാരും തമ്മിൽ നല്ലൊരു ബന്ധം ഉടലെടുത്തു. മനുഷ്യർ തമ്മിലും മനുഷ്യരും യന്ത്രവും തമ്മിലും വല്ലാത്തൊരു വൈകാരികമായൊരു അടുപ്പം. ഈ ബസ് ജീവിതത്തിൽ ഒഴിച്ചു കൂടാൻ പാടില്ലാത്ത, നിർവചിക്കാൻ പറ്റാത്ത എന്തോ ഒന്നായി മാറി. കുറി തൊട്ടു ബസിന്റ ഡോറിൽ ഒരു കിളിയെ പോലെ തൂങ്ങി നിൽക്കുന്ന ദിലീപേട്ടൻ, ഒരു ഗുസ്തിക്കാരനെ ഓർമ്മിപ്പിക്കുന്ന തോമാച്ചായൻ, എത്ര സീറ്റൊഴിഞ്ഞു കിടന്നാലും അവിടെങ്ങും ഇരിക്കാതെ എന്റെയടുത്തിരുന്നു കുറച്ചു കലയും ആത്മീയതയും ഒക്കെ ചർച്ച ചെയ്യുന്ന, ഫൈൻ ആർട്സിൽ പഠിക്കാൻ പറ്റാത്തതിന്റ ഇച്ഛാഭംഗം കൊണ്ടുനടക്കുന്ന കൃഷ്ണകുമാർ, പുസ്തകം വായിച്ചു ഗൗരവത്തിൽ ഇരിക്കുമെങ്കിലും, പ്രലോഭനം  സഹിക്കവയ്യാതെ പുറകിലേക്ക് വന്നു ലേശം ചമ്മലോടെ സംസാരത്തിൽ പങ്കുചേരുന്ന രവി സാർ, പ്രശാന്ത്, ജോസഫ് സാർ, ഇക്ക, രാജേന്ദ്രൻ ചേട്ടൻ... പിന്നെയും  പേരറിയാത്ത എത്രയോ പേർ.... പല ഇടങ്ങളിൽ നിന്നും ഈ കൂട്ടിലേക്ക് കയറി,കുറച്ചു സമയം തമാശകൾ പറഞ്ഞ്,  പിന്നെ പല വഴികളിലായി ഇറങ്ങിപ്പോകുന്ന ഞങ്ങളെല്ലാവരും ലവ്ഡേൽ എന്ന ബസിലെ ബാക്ക് ബെഞ്ചേഴ്‌സ് ആയി മാറി. 

മുന്നിൽ കോളേജിലും സ്കൂളിലും ഒക്കെ ജോലി ചെയ്യുന്ന വനിതാ അധ്യാപകർ. പലരെയും മുഖപരിചയം മാത്രം. അവരിൽ എന്റ അടുത്ത സുഹൃത്തുക്കളായി മാറിയ ബിഷപ്പ് മൂർ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസർമാരായ  ആഷയും ഭാഗ്യലക്ഷ്മിയും. ഇതിനിടയിൽ പെരുന്നയിൽ നിന്നും കയറുന്ന ഒരു ടീച്ചറിനെ ഞാൻ ശ്രദ്ധിച്ചു. എവിടെയൊക്കെയോ കണ്ട  പരിചയം... ഓർമകളിൽ നിന്നും ആ മുഖം തപ്പിയെടുത്തു. പ്രശസ്ത എഴുത്തുകാരിയും പരുമല ദേവസ്വം ബോർഡ് കോളേജിലെ മലയാളം പ്രൊഫെസ്സറും ആയ ഡോക്ടർ ശാരദക്കുട്ടി. അവരും ഈ ബസിലെ സ്ഥിരം യാത്രക്കാരി. ഒരിയ്ക്കൽ അവർ മലയാള മനോരമയിൽ കോളം എഴുതി; ലവ് ഡെയ്ൽ ബസിനെക്കുറിച്. 'ഞങ്ങളുടെ പകൽ വീട്' എന്നാണ് ഈ ബസിനെ അതിൽ വിശേഷിപ്പിച്ചിരുന്നത്. 

ഈ ബസിൽ നിന്നും എനിക്ക് കിട്ടിയ മറ്റൊരു നല്ല സുഹൃത്താണ് വല്ലപ്പോഴും മാത്രം ബസിൽ കയറുന്ന, മനോരമയിൽ ജോലി ചെയ്യുന്ന  ക്രിസ്റ്റി തോമസ്. ക്രിസ്റ്റി ബസിലുള്ള ദിവസം സാമൂഹ്യ രാഷ്ട്രീയ ചർച്ചകളിൽ ഞങ്ങൾ രണ്ടുപേരും മുങ്ങും. ഏത് കാര്യത്തിലും ഒരു അഡ്വൈസ് ചോദിയ്ക്കാൻ പറ്റുന്ന വളരെ അടുത്ത സുഹൃത്തായി ക്രിസ്റ്റി പെട്ടെന്ന് മാറി. ഇപ്പോൾ കുടുംബ സുഹൃത്തും. ഈ ബസിലെ സൗഹൃദവും യാത്രയുമൊക്ക ചാനലിൽ ഒരു വാർത്തയാക്കാൻ ക്രിസ്റ്റി ആഗ്രഹിച്ചിരുന്നു. ചാനലിൽ വന്നില്ലെങ്കിലും പത്രത്തിൽ ഇതൊരു വാർത്തയായി വന്നു. 

ഈ സൗഹൃദം ബസിൽ മാത്രം ഒതുങ്ങിയില്ല. ഞങ്ങൾ പരസ്പരം  വീടുകൾ സന്ദർശിച്ചു. സഹൃദത്തിന്റ പാരമ്യത്തിൽ ഞങ്ങൾ അഞ്ച് പേർ ഒരുമിച്ച് യാത്ര പോയി, അങ്ങു ധനുഷ്കോടിയിലേക്ക്... ഞാൻ വളരെയധികം ആഗ്രഹിച്ച യാത്ര. മൂന്നു ദിവസം നീണ്ടു നിന്ന യാത്രയിൽ മധുര, രാമേശ്വരം, ധനുഷ്‌കോടി, കന്യാകുമാരി, പദ്മനാഭപുരം കൊട്ടാരം ഒക്കെ  സന്ദർശിച്ചു. മറക്കാൻ പറ്റാത്ത ഓർമ്മകൾ. കേരളത്തിൽ എവിടെയെങ്കിലും ഇത്തരത്തിൽ ബസ് യാത്രക്കാരുടെ സൗഹൃദ കൂട്ടായ്‌മ ഉണ്ടായിട്ടുണ്ടാവുമോ? അവർ ഇങ്ങനെയൊരു യാത്ര പോയിട്ടുണ്ടാവുമോ? ഉണ്ടാവില്ല.  പിന്നീടൊരിക്കൽ കൂടി ഞങ്ങൾ യാത്ര പോയി. ഒരു വൺ ഡേ ടൂർ. അതിരപ്പള്ളി, വാഴച്ചാലിലേക്ക്.  ഇത്തവണ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. കണ്ടക്ടറും ഡ്രൈവറും ആയ ബിജുമാരും ഒപ്പം ഉണ്ടായിരുന്നു..... അങ്ങനെ ഒരു കാലം....... 

എല്ലാവരും ഇപ്പോൾ വരാൻ പോകുന്ന ലോക്സഭാ ഇലക്ഷനെ കുറിച്ചുള്ള ചർച്ചകളിലും ആശങ്കകളിലും ആണ്. അഞ്ചുകൊല്ലം മുൻപ്, ഒരു ഇലക്ഷൻ കാലത്താണ് അഞ്ചോ ആറോ ലോക സഭാ മണ്ഡലങ്ങളിൽ കൂടി കടന്നു പോകുന്ന ഈ ബസിനെ കുറിച്ചും അതിലെ സൗഹൃദങ്ങളെക്കുറിച്ചും മനോരമയിൽ വാർത്ത വന്നത്. അതിന് ശേഷം മാസങ്ങൾക്കുള്ളിൽ വണ്ടി ഓട്ടം നിർത്തി. ദീർഘ ദൂര സ്വകാര്യ ബസുകളുടെയെല്ലാം റൂട്ട് ksrtc യ്ക്ക് വിട്ടുകൊടുത്തുകൊണ്ട് സർക്കാർ ഉത്തരവിട്ടു. ഞങ്ങളെല്ലാം പെരുവഴിയിലായി. സ്വസ്ഥവും സൗകര്യപ്രദവും സന്തോഷവും സ്നേഹവും നിറഞ്ഞ ഒരു ബസ് യാത്ര അവസാനിച്ചു. ഞങ്ങളുടെ പകൽ വീട് ഞങ്ങൾക്ക് നഷ്ടമായി. പക്ഷെ എന്ത് ചെയ്യാൻ പറ്റും? എല്ലാവരും ചിതറിപ്പോയി.  സഹിക്കാൻ പറ്റാത്ത സങ്കടവും ദേഷ്യവും അടക്കിപ്പിച്ചു ഞങ്ങൾ പകരം ബസ് തേടി നടന്നു. ബസ് യാത്ര വീണ്ടും ദുരിതമായി. ബസിലെ ജോലിക്കാർക്ക് പെട്ടെന്ന് ജോലി നഷ്ടപ്പെട്ടു.....പക്ഷെ പെട്ടെന്ന് തന്നെ അവർ മറ്റു ബസുകളിൽ ജോലി തരപ്പെടുത്തി. വീണ്ടും യാത്ര തുടർന്ന് കൊണ്ടേയിരുന്നു..........

കുറച്ചു ദിവസങ്ങൾക്കുള്ളിൽ പകരം ksrtc ഓടിത്തുടങ്ങി. തങ്ങളുടെ സ്വൊര്യ വിഹാരത്തെ തടസ്സപ്പെടുത്തിയ ഒരു വില്ലനെ, ശത്രുതയോടെ നോക്കുന്നതുപോലെ ഞാൻ ആ ചുവന്ന ആനവണ്ടിയെ നോക്കി. അതിൽ കയറാതെ ദ്വേഷ്യത്തോടെ മാറി നിന്നു. പക്ഷെ എത്ര നാൾ ....? സമയത്തിന് കോളേജിൽ എത്തണ്ടേ...... അങ്ങനെ മനസ്സില്ലാ മനസ്സോടെ Ksrtc യിൽ യാത്ര ആരംഭിച്ചു; തികച്ചും അപരിചിതനായി. എന്നും യാത്ര ചെയ്തിരുന്ന വഴികൾ പോലും അപരിചിതമായി തോന്നിത്തുടങ്ങി. പഴയ യാത്രക്കാരെല്ലാം തന്നെ മറ്റുപല ബസിനേയും ആശ്രയിച്ചു തുടങ്ങി. പലരെയും നേരിൽ കാണാതായി. ചിലർ ജോലിയിൽ നിന്നും വിരമിച്ചു. മറ്റു  ചിലർ സ്ഥലം മാറി പോയി. വല്ലപ്പോഴുമുള്ള ഫോൺ വിളികൾ മാത്രമായി. ജീവിതവും യാത്രയും തുടർന്ന് കൊണ്ടിരുന്നു.... 

ഒരു ദിവസം സ്റ്റോപ്പിൽ എത്താൻ അല്പം വൈകി. അതോ ബസ് നേരത്തെ വന്നതോ... അറിയില്ല. കൈ കാണിച്ചു ; ബസ് നിർത്തിയില്ല... അന്ന് ഞാൻ ആ നശിച്ച വണ്ടിയെ മനസ്സിൽ പ്രാകി. പല ബസ് കയറി മാവേലിക്കര എത്തിയപ്പോഴേക്കും സമയം പതിനൊന്നു മണി. ലവ് ഡെയ്ൽ ഒരു നൊമ്പരമായി മാറി. എന്നെ റോഡിൽ എവിടെ കണ്ടാലും അവിടെ ആ ബസ് നിർത്തി കയറ്റിക്കൊണ്ടു പോവുമായിരുന്നു. എത്ര നല്ല മനുഷ്യരായിരുന്നു ആ കണ്ടക്ടർമാരും ഡ്രൈവർമാരും... 

മാസങ്ങൾ കഴിഞ്ഞു പോയി. ലവ് ഡെയ്ലിലെ സ്ഥിരം യാത്രക്കാർ ആയിരുന്ന ആഷയും മറ്റു ചില ടീച്ചർമാരും സർക്കാര് ബസില് സ്ഥിരമായി വന്നുതുടങ്ങി. പുതിയ ചില സ്ഥിരം യാത്രക്കാരെയും കണ്ടു തുടങ്ങി. പക്ഷെ സൗഹൃദമൊന്നുമില്ല. പല ദിവസങ്ങളിലും കണ്ടക്ടര്മാരും ഡ്രൈവർമാരും മാറിക്കൊണ്ടിരുന്നു. അസ്വസ്ഥകളിൽ നിന്നും അപരിചിതത്വത്തിലേക്കുള്ള യാത്രകൾ. 

മാസങ്ങൾ കടന്നു പോയി.  ഇതിനിടയിൽ സനീഷ് ലൂക്കോസും സുരേഷും കണ്ടക്ടർമാരായി വന്നു. സ്ഥിരമായി കയറുന്ന എന്നോട് സുരേഷ്  സൗഹൃദം കാണിച്ചു. പലപ്പോഴും എനിക്ക് ഇരിക്കാൻ തന്റ സീറ്റ് ഒഴിഞ്ഞു തന്നു. മാവേലിക്കര വരെ എന്തെങ്കിലുമൊക്ക് സംസാരിച്ചിരിക്കും. യാത്രക്കാരോട് സൗഹൃദം കാണിക്കുന്ന ഒരു ksrtc കണ്ടക്ടറെ ഞാൻ ആദ്യമായി കാണുകയായിരുന്നു. പഴയ കടുംവെട്ടുകളെ പോലെയല്ല പുതിയ തലമുറയിലെ ksrtc ജീവനക്കാരെന്ന് അദ്ദേഹത്തെ കാണുമ്പോൾ എനിക്ക് തോന്നി. ഒരു ദിവസം സ്റ്റാൻഡിൽ ഇറങ്ങാൻ തുടങ്ങിയ എന്നോട് അപ്പുറത്തിറങ്ങാം എന്ന് സുരേഷ് പറഞ്ഞു. ഞാനൊന്ന് അന്ധാളിച്ചു. രവി വർമ കോളേജിന് മുന്നിൽ വണ്ടി ബെല്ലടിച്ചു നിർത്തി. സ്റ്റോപ്പില്ലാത്തിടത്തു ഒരു ksrtc ബസ് നിർത്തിയത് ഒരു ചരിത്ര സംഭവം തന്നെ. ഒരു നിമിഷം ഈ ksrtc ഞങ്ങളുടെ ലവ് ഡെയ്ൽ ആയി മാറി...... 

നാളുകൾ കടന്നു പോയി. ഷെഡ്യൂൾ മാറി വന്നു. പുതിയതായി വരുന്ന കണ്ടക്ടർമാരോട് സുരേഷ് എന്റ കാര്യം പറഞ്ഞിരുന്നു. അവരെല്ലാം എനിക്കുവേണ്ടി കോളേജിന്റ് മുന്നിൽ ബസ് നിർത്തി. അജി എന്നൊരു ഡ്രൈവർ വന്നു. അഗസ്റ്റിൻ എന്നൊരു കണ്ടക്ടർ വന്നു. പരിചയങ്ങളും സൗഹൃദങ്ങളും വളർന്നു. പിന്നീട് അഗസ്റ്റിൻ മാറി. പ്രവീണും രഞ്ജിത്തും കണ്ടക്ടർ മാരായി വന്നു.  അതിനിടയിൽ സിനാജ് വന്നു. എല്ലാവരും എനിക്കുവേണ്ടി ബസ് rrvcfa യുടെ മുൻപിൽ നിർത്തി. ഞാൻ എവിടെ നിന്ന് കൈ കാണിച്ചാലും ബസ് നിർത്തുമായിരുന്നു. ഒരിക്കൽ അജി എന്റ വീടിന്റ വാതിൽക്കൽ ബസ് നിർത്തി എന്നെ കയറ്റിക്കൊണ്ടു പോയി..... പതുക്കെ പതുക്കെ ഈ വണ്ടി എന്റ, അല്ല നമ്മുടെ സ്വന്തം വണ്ടിയായി മാറുകയായിരുന്നു. 

വർഷങ്ങൾ കടന്നു പോയി. ഷെഡ്യൂളുകൾ മാറി വന്നു. പക്ഷെ ഈ ബസിനോ യാത്രക്കാരോടുള്ള സമീപനത്തിനോ മാറ്റമുണ്ടായില്ല. ഒരുപാട് പേർ സ്ഥിരം യാത്രക്കാരായി. ജിനുവും ഷെമീറും അനീഷും സ്ഥിരം കണ്ടക്ടർമാരായി. സമദും സിബിച്ചേട്ടനും മറ്റു ചിലരും ഡ്രൈവര്മാരായി വന്നു. ഇതിനിടയിലെപ്പോഴോ സ്ത്രീകൾ മാത്രമുള്ള ഒരു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടായി. 

പലപ്പോഴും ബസ് ഉണ്ടോ എന്നും ലേറ്റ് ആണോ എന്നും അറിയാൻ നിർവാഹമില്ലായിരുന്നു. ലവ്ഡെയ്ലിൽ ആയിരുന്നപ്പോൾ ബിജു അല്ലെങ്കിൽ ആരെങ്കിലും വിളിച്ചറിയിക്കുമായിയുന്നു. ഇപ്പോൾ യാതൊരു മാർഗവുമില്ല. Ksrtc യിൽ ജോലി ചെയ്യുന്ന ശ്രീജിത്താണ് ഏക ആശ്രയം. അങ്ങനെയിരിക്കെ ബിഷപ്പ് മൂർ കോളേജിലെ സുവോളജി അസിസ്റ്റന്റ് പ്രൊഫസർ ആഷയാണ് എന്നെ ഗ്രൂപ്പിലേക്ക് ചേർത്തത്. ഞാനും കായംകുളം M.S. M. കോളേജിലെ സോണി സാറുമായിരുന്നു ഗ്രൂപ്പിൽ ആകെയുണ്ടായിരുന്ന പുരുഷ പ്രജകൾ. സോണി സാർ എന്തുകൊണ്ടോ പെട്ടെന്ന് തന്നെ ഗ്രൂപ്പ് വിട്ടുപോയി. മുണ്ടക്കയത്തുനിന്നുമുള്ള ആഷ ടീച്ചറിന്റ നേതൃത്വത്തിൽ ഗ്രൂപ്പ് വളരുകയായിരുന്നു. അപരിചിതരായ അംഗങ്ങൾ. വിവിധ സ്ഥലങ്ങളിൽ താമസിക്കുകയും പല സ്ഥലങ്ങളിൽ ജോലിയും ചെയ്യുന്ന തികച്ചും അപരിചിതരായ യാത്രക്കാരെ കോർത്തിണക്കി കുമളിയിൽ നിന്നും 
കായംകുളം വരെ നീണ്ടുകിടക്കുന്ന ഒരു വെള്ളിച്ചരടായി ബസ്സ് മാറി. ക്രമേണ അപരിചിതത്വം കുറഞ്ഞു തുടങ്ങി. ബസ് ജീവനക്കാരും യാത്രക്കാരും തമ്മിൽ ഊഷ്മളമായ ഒരു സൗഹൃദം രൂപപ്പെട്ടു. എല്ലാവരെയും ബന്ധിപ്പിക്കുന്ന ഒരു ജീവനാഡിയായി ഗ്രൂപ്പ് മാറി.... അതിന്റ സാരഥിയായി ആഷ ടീച്ചറും. ഒരു കുടുംബം പോലെ...... മെല്ലെ മെല്ലെ ഈ ആനവണ്ടി എല്ലാവരുടെയും ചങ്ക് ആയി മാറി.......

എല്ലാവര്ക്കും യാത്രാ സമയം കൃത്യമായി ലഭിച്ചുകൊണ്ടിരുന്ന.....തമാശയും സന്തോഷവും കളിയും ചിരിയുമൊക്കെ നിറഞ്ഞ ഒരു ഉല്ലാസ യാത്രയായി മാറി. യാത്രക്കാരുടെ അഭ്യർത്ഥന മാനിച്ചു ബസിൽ പാട്ട് വെച്ചു. ഷമീറും സിബിച്ചേട്ടനും അതിനെടുത്ത താല്പര്യവും ഉത്സാഹവും അഭിനന്ദാർഹമാണ്. ജിനു, ഷമീർ, അഗസ്റ്റിൻ, അനീഷ്, ആഷ ടീച്ചർ, ആഷ, ശിവൻ ചേട്ടൻ, സനൽ സാർ, നീതു, മാത്യൂസ്,രശ്മി ടീച്ചർ, ആമി......പിന്നെയും  ഒരുപാട് പേർ..... ജാതിയും മതവും രാഷ്ട്രീയവും ഒന്നുമില്ലാതെ യാത്ര മാത്രമായി ബന്ധപ്പെട്ടു കിടക്കുന്ന അൻപതിൽ പരം പേർ...... അവസാനം ഒരു കൊച്ചു ഡോക്ടറും ഗ്രൂപ്പിൽ വന്നുചേർന്നു......... ഒരു ksrtc  ബസിലെ യാത്രക്കാരും ജീവനക്കാരും തമ്മിൽ ഇതുപോലൊരു അഭേദ്യ ബന്ധം ഇതിന് മുൻപ് ഉണ്ടായിട്ടുണ്ടാവില്ല. ഇനി ഉണ്ടാവാനും വഴിയില്ല. RPM 701 എന്ന ബസിന് ഞങ്ങളുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനം ഉണ്ടായി. ഘട്ടക്കിന്റ അജാൻട്രിക്കിലെ പോലെ ഈ യന്ത്രവും മനുഷ്യരും തമ്മിൽ അഭൂത പൂർവ്വമായൊരു ബന്ധം ഉടലെടുത്തു.

സന്തോഷകരമായ യാത്ര പെട്ടെന്നൊരു ദിവസം ബ്രേക്ക് ഡൌൺ ആയി. എം പാനൽ ജീവനക്കരെയെല്ലാം പിരിച്ചുവിട്ടുകൊണ്ടുള്ള കോടതിവിധി നടപ്പിൽ വന്നു. ലാസ്റ്റ് ട്രിപ്പിൽ അഗസ്റ്റിനായിരുന്നു. നാളെ മുതൽ താനുണ്ടാവില്ല എന്നൊരു സൂചന പോലും തരാതെ പതിവ് പോലെ വർത്തമാനം പറഞ്ഞു അഗസ്റ്റിൻ ഡബിൾ ബെല്ല് കൊടുത്തു......

പക്ഷെ അഗസ്റ്റിൻ എനിക്കൊരു കടം ബാക്കിയുണ്ടല്ലോ........... 

ജിനു, ഷമീർ, അഗസ്റ്റിൻ, അനീഷ് നിങ്ങളില്ലാത്ത ചങ്ക് ചങ്കല്ല.... ഗ്രൂപ്പ് സജീവമാണ്.... പാട്ട് കേൾക്കുന്നുണ്ട്... പക്ഷെ...... ഇപ്പോൾ ആ ബസ് തികച്ചും അപരിചതമാണ്.... മറ്റേതൊരു ksrtc ബസും പോലെ..... മനുഷ്യർ.... മനുഷ്യർ.... മനുഷ്യരാണ് എല്ലാത്തിന്റെയും അടിസ്ഥാനം. ഒരു യന്ത്രത്തെയും ഒരു സ്ഥാപനത്തെയും നമ്മോട് അടുപ്പിക്കുന്നത്  അതിൽ വ്യവഹരിക്കുന്ന മനുഷ്യരുടെ ആത്മാർത്ഥതയും സ്നേഹവും ഇടപെടലുകളും മാത്രമാണ്. നല്ല മനുഷ്യരില്ലെങ്കിൽ ഇതെല്ലം വെറും യന്ത്രങ്ങളും കോൺക്രീറ്റ് കട്ടകളും മാത്രം..... 

നിങ്ങൾ എന്നോട് കാണിച്ച സ്നേഹത്തിനും കരുതലിനും കരുണയ്ക്കും സിംഗിൾ ബെൽ ഇല്ല, ഡബിൾ ബെൽ മാത്രം.... 

കാലം കഴിയുമ്പോൾ വേദനകൾ ഇല്ലാതാകും...... 
മുറിവുകൾ ഉണങ്ങും   ...... 
ഓർമ്മകൾ ഒരു മുറിപ്പാടായി അവശേഷിക്കും....... 
സൗഹൃദങ്ങൾ അവസാനിക്കാതിരിക്കട്ടെ....... 
യാത്രകൾ തുടർന്നുകൊണ്ടേയും....... 

------------ ഷിജോ ജേക്കബ് 

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot