Slider

അവർ നാലുപേർ

0
Image may contain: 1 person, selfie, closeup and outdoor
അവൾ അയാൾക്കും, അയാൾ അവൾക്കും മടുപ്പായി തുടങ്ങിയിരുന്നു.
പ്രായം തളർത്തിയ ശരീരങ്ങൾ.
തമ്മിൽ വെറുത്ത് തുടങ്ങിയത് എന്ന് മുതലാകും.
വെറുപ്പിച്ച് തുടങ്ങിയന്ന് മുതലാകും.
പഴമയുടെ ഗന്ധത്തിൽ നിന്നകന്ന് പുതുമണം ആഗ്രഹിക്കുന്ന മനസ്സുകളുടെ വെമ്പലുകൾ.
പനിച്ചൂടിൽ മൂടിക്കിടന്ന പുതപ്പിനുള്ളിൽ പനിയുടെ വിയർപ്പിന്റെ മണമുണ്ട്.
എഴുന്നേൽക്കണമെന്ന് അയാൾക്ക് തോന്നി.
പക്ഷേ വയ്യ.
നല്ല ക്ഷീണമുണ്ട്.
പണ്ട് പൊള്ളിയടർന്ന വിരലിലെ അടയാളത്തിൽ വെറുതെ നോക്കി കിടന്നു.
"എനിക്ക് സ്നേഹമാണ് വേണ്ടത്.
നിനക്ക് ഇപ്പൊ എന്നോട് സ്നേഹമില്ല.
എന്നോട് മിണ്ടാറില്ല."
അവളുടെ വാക്കുകൾ.
ഓർമ്മയിലെത്തി.
രണ്ടായിരത്തി അഞ്ഞൂറ് സ്ക്വയർ ഫീറ്റ്
രണ്ടുനില വീട്.
ശീതികരിച്ച മുറികൾ.
തലേന്ന് കഴിച്ച ഭക്ഷണത്തിന്റെ ആലസ്യത്തിലാണവൾ.
ഉണരാൻ മടിച്ച് പതുപതുത്തമെത്തയിൽ കിടന്നവൾ അയാളോട് പറയുന്നു.
നിങ്ങൾക്കെന്നോട് ഒരു സ്നേഹവുമില്ലെന്ന്.
ഒറ്റമുറിയിൽ പത്ത് പേരുടെ ഗന്ധവും ദുർഗന്ധവും.
നിറഞ്ഞ് നിൽക്കുന്നുണ്ട്.
അതിനകത്തിരിന്ന് അകലെ അയാൾ അത് കേട്ട് പുഞ്ചിരിച്ചു.
''ഇത് കണ്ടോ എന്റെ കൈ ഒന്നു പൊള്ളി. " പരിഭവത്തിന്റെ കൂടെ കൈപ്പത്തിയുടെ ഒരു ചിത്രവും.
തൊലി വലിഞ്ഞൊട്ടിയ കൈപ്പത്തി.
അതിനുള്ളിൽ പിടച്ച് പൊട്ടാറായി നിൽക്കുന്ന ഞരമ്പുകൾ.
പോറലുകൾ വീണ നഖ:ങ്ങളിൽ നിറഞ്ഞിരിക്കുന്ന കരിപുരണ്ട വരകൾ.
മുഷിഞ്ഞ വേഷത്തിലവളുടെ രൂപം. ഓർമ്മയിൽ,
ഉള്ളിലൊരു മുഷിഞ്ഞ് നാറിയ വസ്ത്രത്തിന്റെയും വിയർപ്പിന്റെയും ഗന്ധമുണർത്തി.
"അത് സാരമില്ല എന്തെങ്കിലും മരുന്ന് പുരട്ടിയാൽ മതി മാറിക്കൊള്ളും."
എന്ന് മറുപടി കൊടുത്തിട്ട് അയാൾ ഓടിയെത്തിയത് താനാഗ്രഹിക്കുന്ന വാക്കുകൾ തേടി രണ്ടാമത്തവളെ തിരഞ്ഞായിരുന്നു.
"എനിക്ക് പനിയാണ്."
എന്ന് അവളോട് പറഞ്ഞു.
നെറ്റിയിൽ തൊട്ടു നോക്കിയ അവളുടെ കൈകളിൽ വേഗതയിൽ രക്തമോടുന്ന പച്ച ഞരമ്പുകളായിരുന്നു.
താമരയിതളിന്റെ നിറങ്ങൾ പൂശിയിരുന്ന നഖങ്ങളും,
താമരയിതൾ പോലെ ഭംഗിയാർന്നവയായിരുന്നു.
അടുത്തേയ്ക്ക് ഒട്ടിച്ചേർന്ന് നിൽക്കാൻ ശ്രമിച്ച അവളെ അകറ്റി നിർത്തി.
"വേണ്ട. പനി പടരും."
"പടരുന്നെങ്കിൽ പടരട്ടെ.
പിന്നെ മാറ്റി നിർത്തില്ലല്ലോ?"
അവളുടെ ചുണ്ടുകൾ വന്ന് ചുണ്ടുകളിലൊട്ടി.
ഇതായിരിക്കുമോ ?
ഒന്നാമത്തവൾ ചോദിക്കുന്ന സ്നേഹം.
എനിക്ക് കൊടുക്കാൻ പറ്റാത്തതും,
എന്നിൽ ഇല്ല എന്ന് അവൾ പറയുന്നതുമായ സ്നേഹം.
"എനിക്ക് സുഖമില്ല "എന്നവളോട് പറഞ്ഞപ്പോൾ മറുപടി,
''ഇവിടെയും രോഗങ്ങളൊക്കെ തന്നെയാണ് " എന്നുള്ള നിസ്സാര ശബ്ദമായിരുന്നു.
അതിന് തക്ക മറുപടിയായി
കൈ പൊള്ളിയതിന് മരുന്ന് പുരട്ടിക്കോളാൻ പറഞ്ഞു.
നരവീണ മുഖത്തിൽ നിന്നുള്ള മറുപടിയിലെ നിരാശയിൽ
അവളും തിരഞ്ഞു.
രണ്ടാമതൊരുവനെ.
പച്ച ഞരമ്പുകളിൽ വേഗതയോടെ നിണമോടിയിരുന്നവനെ.
പ്രണയാക്ഷരങ്ങളുമായി കടന്നു വന്നിരുന്നവനെ.
അവൾ തിരഞ്ഞവനെ കണ്ടെത്തി.
അവളുടെ വിരലുകളിൽ ഒന്ന് പൊളിയടർന്നിരുന്നതവൻ കണ്ടു.
കാരണം പറഞ്ഞത് വിളക്കിലെ തിരിനാളമെന്നായിരുന്നു.
ആദ്യമായി ഈശ്വരനോടും ദേഷ്യം തോന്നി. ശ്രദ്ധയില്ലായ്മയിൽ അവളെ ശാസിച്ചപ്പോൾ മുഖം കുനിച്ചവൾ കേട്ടു നിന്നു.
ശാസനയാണെങ്കിലും കരുതലിന്റെ, സ്നേഹത്തിന്റെ വാക്കുകൾ അവളുടെ മനസ്സ് നിറച്ചു.
അടുത്ത ദിവസം അവൾ അവനെ കാണുമ്പോൾ,
അവന്റെയും അതെ കൈവിരലുകളിലൊന്ന് പൊള്ളിയടർന്നിരുന്നു.
"ഞാനും അനുഭവച്ചറിഞ്ഞു.
നിന്റെ വേദന.
വിളക്കിലെ തിരിനാളത്തിൽ
വിരലൊന്നു വച്ചു. "
അത് കേട്ടവൾ നിറകണ്ണുകളുമായി ആ മാറിലേക്കമർന്നു.
അവൾ ആവശ്യപ്പെടുന്ന,
അവൾ ആഗ്രഹിക്കുന്ന സ്നേഹം.
അവനിൽ നിന്ന് അവൾക്ക് കിട്ടിക്കൊണ്ടിരിന്നു.
ഇത് തെറ്റല്ലേ..?നമ്മൾ ഇങ്ങനെ ആരുമറിയാതെ...
ബാക്കി പൂർത്തിയാക്കാതെ മാറിൽ ചാരിനിന്നവൾ നഖം കൊണ്ട് നെഞ്ചിലെ കറുത്ത രോമങ്ങൾക്കിടയിൽ ചിത്രം വരച്ചു.
"ഇത് നമ്മുടെ രണ്ടു പേരുടെ
മനസ്സിൽ രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഒരു സന്തോഷം മാത്രം.
മൂന്നാമതൊരാൾ അറിയുംവരെ ഇത് തെറ്റാകുന്നില്ല.
പക്ഷേ ഇത് മൂന്നാമതൊരാൾ അറിയും. ഒരിക്കൽ. എന്നെന്നറിയാമോ..?"
അവൾ ഇല്ലെന്ന് തലയാട്ടുക മാത്രം ചെയ്തു.
"ഒരാൾ നഷ്ടമായ നൊമ്പരത്തിൽ എന്നെങ്കിലും അടുത്തൊരാൾ ഈ നൊമ്പരം മൂന്നാമതൊരാളിനോട് പങ്കുവയ്ക്കും.
അന്ന് രണ്ടുപേരിൽ ഒരാൾ മാത്രമെ ഉണ്ടായിരിക്കുകയുള്ളു.
അതെ... രണ്ടിൽ ഒരാളുടെ മരണം വരെ അത് രഹസ്യമായിരിക്കും."
ബാക്കി പറയാൻ സമ്മതിക്കാതെയവൾ ചുണ്ടുകൾ കൊണ്ടവന്റെ ശബ്ദം അന്ന് പൂട്ടി വച്ചു.
പ്രായമെന്നത് ചില അക്കങ്ങളുടെ കൂടലുകൾ മാത്രമായിരുന്നു.
ഓർമ്മകളിലൂടെ അവർ രണ്ടുപേരും നാലു പേരായി.
പിന്നെയാ നാലുപേരും രണ്ടുപേരായി.
ഇപ്പൊ ചുളിഞ്ഞ് പോയ ശരീരമില്ല.
നെഞ്ചിലെയും തലയിലേയും രോമങ്ങളിലെ നിറവ്യത്യാസം കാണുന്നില്ല.
വിയർപ്പിന് ദുർഗന്ധമില്ല.
കൊതിപ്പിക്കുന്ന മദിപ്പിക്കുന്ന ഗന്ധം മാത്രം.
ഇവർ നാലുപേരല്ല.
ഇവർ രണ്ടുപേരെയുള്ളു.
അന്നും.. ഇന്നും...
ജെ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo