നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റാന്‍ഡം പീപ്പിള്‍

Image may contain: 1 person, outdoor
ഞാനൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്.ക്വാര്‍ട്ടേഴ്സില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.ആഴ്ചയിലെ ആറുദിവസത്തെ ജോലിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് എനിക്ക് വിശ്രമിക്കാന്‍ കിട്ടുന്നത്.അന്ന് ഞാന്‍ പുറത്തു പോകാറില്ല.തലേന്ന് തന്നെ നല്ലൊരു സിനിമ ഇന്റര്‍നെറ്റില്‍നിന്ന് ലാപ്ടോപ്പിലേക്ക് ഡൌണ്‍ലോഡ് ചെയ്യും.നഗരത്തിലെ ലൈബ്രറിയില്‍നിന്ന് ചിലപ്പോള്‍ പുസ്തകങ്ങള്‍ എടുക്കാറുണ്ട്.കട്ടികുറഞ്ഞ ഏതെങ്കിലും പുസ്തകങ്ങള്‍ (ഞാന്‍ വലിയ വായനക്കാരനൊന്നുമല്ല) ചെറുകഥകളോ ,ചെറുനോവലുകളോ കൊണ്ടുവരും.വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് വായിക്കുകയോ പഠിക്കുകയോ ചെയ്യാനാണ് ഞാന്‍ ഞായറാഴ്ചകളെ ഉപയോഗിക്കുന്നത്.ശനിയാഴ്ച വരുന്ന വഴി തന്നെ രണ്ടോ മൂന്നോ ബിയര്‍ വാങ്ങി ഫ്രിഡ്ജില്‍ വയ്ക്കും. അവധിയുടെ ആലസ്യത്തില്‍, കട്ടിലില്‍ കിടന്നുകൊണ്ട് സിനിമ കാണുകയോ വായിക്കുകയോ ചെയ്യും.ചിലപ്പോള്‍ ഒന്ന് രണ്ടു മണിക്കൂര്‍ ശാന്തമായി ഗസല്‍ കേള്‍ക്കും.തങ്ങളുടെ ആയുസ്സില്‍ നല്ലൊരു ഭാഗം നല്ല സംഗീതം കേള്‍ക്കാനും ,നല്ല പെയിന്റിങ്ങുകള്‍ ആസ്വദിക്കാനും സാധിക്കുന്ന മനുഷ്യര്‍ ഭാഗ്യം ചെയ്തവരാണ് എന്നാണ് എന്റെ പക്ഷം.
ഈ ഞായറും അങ്ങിനെ ചെലവഴിക്കാനാണ് ഞാന്‍ പ്ലാന്‍ ചെയ്തിരുന്നത്.പക്ഷേ നമ്മുടെ പ്ലാന്‍പോലെ എപ്പോഴും നടക്കില്ലല്ലോ.തലേന്ന് വളരെയധികം പണി ഉണ്ടായിരുന്നതുകൊണ്ട് വൈകിയാണ് റൂമില്‍ വന്നത്.രാവിലെ വൈകി എഴുന്നേറ്റപ്പോള്‍ നല്ല പനിയും തലവേദനയും.ഒരു വിധത്തില്‍ അടുത്തുള്ള ക്വാര്‍ട്ടേഴ്സിലെ സഹപ്രവര്‍ത്തകന്റെ കയ്യില്‍നിന്ന് രണ്ടു പാരസെറ്റമോള്‍ വാങ്ങി വന്നു.അത് കഴിച്ചു കിടന്നുറങ്ങി.
ഉച്ച വരെ ആ കിടപ്പ് കിടന്നു.
ഉണര്‍ന്നപ്പോള്‍ പനി അല്പം കുറഞ്ഞു.ഭക്ഷണം അല്പം ചൂടാക്കി കഴിച്ചിട്ട് ഞാന്‍ ഒരു പുസ്തകം എടുത്തു നിവര്‍ത്തി.അത് പെയിന്റിംഗിനെക്കുറിച്ചുള്ള ഒരു ബുക്കായിരുന്നു.കുറച്ചുനാള്‍ മുന്‍പ് നഗരത്തിലൂടെ നടക്കുമ്പോള്‍ തെരുവോരത്തു വില്‍ക്കാന്‍ വച്ചിരുന്ന സെക്കന്‍ഡ് ഹാന്‍ഡ് പുസ്തകങ്ങള്‍ക്കിടയില്‍നിന്നാണ് ഞാനാ പുസ്തകം കണ്ടെത്തിയത്.കൈവെള്ളയില്‍ ഒതുക്കാവുന്ന ഡയറിപോലെയുള്ള ഒരു ബുക്ക്.മിനുസമുള്ള താളുകളില്‍ കുഞ്ഞക്ഷരങ്ങളില്‍ മനോഹരമായി അച്ചടിച്ചിരിക്കുന്നു.ഒരുപാട് പെയിന്റിങ്ങുകള്‍ ഉള്‍പ്പെടുത്തിയതു കൊണ്ട് എനിക്കാ ബുക്ക് വളരെ ഇഷ്ടമായി.ആരും മേടിക്കാനില്ലാതെ ,പൊടിപിടിച്ചു കിടന്ന ആ പുസ്തകം ഒരു ചെറിയ വിലയ്ക്ക് കടക്കാരന്‍ എനിക്ക് സന്തോഷപൂര്‍വ്വം തന്നു.
ഈ പനി പിടിച്ച പകലാണ്‌ എനിക്കാ പുസ്തകം തുറന്നുനോക്കാന്‍ തോന്നിയത്.
ചിത്രകലയിലെ ഇമ്പ്രെഷനിസം എന്ന രീതിയെക്കുറിച്ചാണ് ആ പുസ്തകത്തില്‍ പറയുന്നത്.ചെറുതും നേര്‍ത്തതുമായ ബ്രഷ് സ്ട്രോക്കുകള്‍ക്കൊണ്ട് ഒരു ദൃശ്യത്തിലെ പ്രകാശത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ പെയിന്റിങ്ങില്‍ പകര്‍ത്തുന്ന ഒരു രീതിയാണത്.പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ഒരു കൂട്ടം ചിത്രകാരന്മാര്‍ തുടങ്ങി വച്ച ആ രീതി ചിത്രകലയെ മാറ്റിമറിച്ചു.മോണറ്റിന്റെ “സണ്‍റൈസ് “ എന്ന ചിത്രമാണു ഈ രീതിയില്‍ തുടങ്ങിയ ആദ്യത്തെ പെയിന്റിംഗ്.പിന്നെയും ധാരാളം പെയിന്റിങ്ങുകള്‍.ആള്‍ക്കൂട്ടങ്ങള്‍,കടല്‍,അസ്തമനങ്ങള്‍..എല്ലാ പെയിന്റിങ്ങുകളിലും ചിത്രം ഒപ്പിയെടുക്കുന്ന നിമിഷം നിശ്ചലമാകുന്നു.തീര്‍ത്തും സാധാരണമായ ദൃശ്യങ്ങള്‍ക്കുള്ളിലെ അസാധാരണതകള്‍ ആ പെയിന്റിംഗുകളില്‍ കാണാം.സൂക്ഷിച്ചു നോക്കണം എന്ന് മാത്രം.കണ്ണുകള്‍കൊണ്ടല്ല മനസ്സുകൊണ്ടാണ്‌ ഇത്തരം ചിത്രങ്ങളെ ആസ്വദിക്കേണ്ടതെന്ന് പുസ്തകത്തില്‍ പറയുന്നു.
വായിച്ചു കിടന്ന് വീണ്ടും മയങ്ങി.ഒരു ഫോണ്‍കോള്‍ വന്നപ്പോഴാണ് ഉണര്‍ന്നത്.അതൊരു കൂട്ടുകാരനായിരുന്നു.ഞായറല്ലേ എന്താ പരിപാടിയെന്നു അവന്‍ ചോദിച്ചു.തീരെ വയ്യെന്ന് ഞാന്‍ പറഞ്ഞു.അവന്‍ ഒരു സോഫ്റ്റ്‌ വെയര്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.നല്ല ഒരു ഫോട്ടോഗ്രാഫറാണ്.ചില യാത്രാമാസികകളില്‍ ആര്‍ട്ടിക്കിളുകള്‍ എഴുതുന്ന പരിപാടിയുമുണ്ട്.
നമ്മുക്ക് ഒരു സ്ഥലം വരെ പോകാം.അവന്‍ പറഞ്ഞു.എന്റെ താമസസ്ഥലത്ത് നിന്ന് ഒരു ഒന്നര മണിക്കൂര്‍ യാത്ര ചെയ്‌താല്‍ അവന്‍ പറഞ്ഞ ടൂറിസ്റ്റ് സ്പോട്ടില്‍ എത്തും.ഇന്ന് ഞായര്‍ ആയതുകൊണ്ട് ധാരാളം സഞ്ചാരികള്‍ ഉണ്ടാകും.അവനു കുറച്ചു ഫോട്ടോസ് എടുക്കണം .പിന്നെ ആര്‍ട്ടിക്കിളിനു വേണ്ട ചില വിവരങ്ങള്‍ ശേഖരിക്കണം.അവന്റെ ബൈക്ക് കേടാണ് .എന്റെ കാറിനു പോകാമെന്ന് അവന്‍ പറഞ്ഞു.
നല്ല തണുപ്പുള്ള സ്ഥലമാണ്.ഈ പനിയും പിടിച്ചു അവിടെ പോകാന്‍ എനിക്ക് മടി തോന്നി.എങ്കിലും അവന്‍ പറഞ്ഞപ്പോള്‍ പറ്റില്ലെന്ന് പറയാന്‍ കഴിഞ്ഞില്ല.വെറുതെ അവന്റെ കൂടെ ഒരു കമ്പനിക്ക് പോകാമെന്ന് വിചാരിച്ചു.
അല്പസമയം കഴിഞ്ഞപ്പോള്‍ അവന്‍ വന്നു.
ഒരു ചെറിയ തെര്‍മോസ് ഫ്ലാസ്കില്‍ കാപ്പിയും വായിച്ചുകൊണ്ടിരുന്ന ആ ചെറിയ പെയിന്റിംഗ് ബുക്കുമായി ഞാന്‍ അവനൊപ്പം ഇറങ്ങി.
മൊട്ടക്കുന്നുകളും പിന്നെ ഒരു പൈന്‍മരത്തോട്ടവുമാണ് അവിടുത്തെ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍.അങ്ങോട്ടുള്ള വഴിനീളെ ടൂറിസ്റ്റ് വാഹനങ്ങള്‍ കാണാമായിരുന്നു.
പല പ്രാവശ്യം അവിടെ പോയിട്ടുള്ളതുകൊണ്ട് എനിക്ക് വലിയ രസമൊന്നും തോന്നിയില്ല.നല്ല സുഖമില്ലാഞ്ഞതുകൊണ്ട് കൂട്ടുകാരന്‍ തന്നെയാണ് വണ്ടി ഓടിച്ചത്.ഓടിക്കുന്നതിനിടയില്‍ അവന്‍ ബ്ലൂടൂത്ത് വഴി അമേരിക്കയിലുള്ള ഏതോ സായിപ്പിനോട് സംസാരിച്ചുകൊണ്ടിരുന്നു.അവന്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രൊജക്ടിനെക്കുറിച്ചുള്ള അയാളുടെ സംശയങ്ങള്‍ തീര്‍ക്കുകയാണ്.ഈ തിരക്കിനിടയിലും തന്റെ ഹോബിക്കായി സമയം കണ്ടെത്തുന്ന അവനോടു എനിക്ക് ബഹുമാനം തോന്നി.അപ്പോള്‍ ഞാന്‍ വീണ്ടും എന്റെ ചെറിയ പെയിന്റിംഗ് പുസ്തകം തുറന്നു.
സാധാരണ എന്ന് തോന്നിക്കുന്ന പെയിന്റിങ്ങുകളില്‍ ചിലപ്പോള്‍ അസാധാരണമായ രഹസ്യങ്ങള്‍ ഉണ്ടാകും.ഉദാഹരണത്തിനു പിക്കാസോയുടെ പ്രസിദ്ധമായ ക്രിസ്തുവിന്റെ അന്ത്യത്താഴത്തില്‍ ക്രിസ്തുവിന്റെയും ശിഷ്യന്‍മാരുടെയും രൂപങ്ങള്‍ വരച്ചിരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്.മേശയില്‍ വച്ചിരിക്കുന്ന അവരുടെ കൈകളുടെയും താടിയുടെയും സ്ഥാനം കുത്തുകള്‍ കൊണ്ട് യോജിപ്പിക്കുകയാണെങ്കില്‍ മനോഹരമായ ഒരു സംഗീതശകലത്തിന്റെ സ്വരക്രമം രൂപപ്പെടും.അതുപോലെ വളരെ വിരൂപയായ ഒരു സ്ത്രീയുടെ പോര്‍ട്രെയിറ്റുനുള്ളില്‍ അതിസുന്ദരിയായ മറ്റൊരു സ്ത്രീയുടെ രൂപം ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും.ചില ചിത്രകാരന്മാര്‍ പെയിന്റിങ്ങിലെ കഥാപാത്രങ്ങളുടെ വസ്ത്രങ്ങളുടെ നിറങ്ങള്‍ വരെ ഉപയോഗിച്ച് ചിത്രങ്ങളില്‍ തങ്ങളുടെ രാഷ്ട്രീയ സന്ദേശം ഒളിപ്പിച്ചു വയ്ക്കും.
വഴിയരുകില്‍ ഒരു തേയിലത്തോട്ടം കണ്ടു.സുന്ദരമായ സ്ഥലം.ഇവിടുന്നു കുറച്ചു ഫോട്ടോയെടുക്കാമെന്നു കൂട്ടുകാരന്‍ പറഞ്ഞു.ഞങ്ങള്‍ അവിടെയിറങ്ങി ഫോട്ടോയെടുക്കുന്നതിനിടയില്‍ രണ്ടു ചെറുപ്പക്കാര്‍ ബൈകില്‍ വന്നു.അതില്‍ നല്ല വെളുത്തു സുന്ദരനായ ഒരു പയ്യനെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഓറഞ്ചുനിറമുള്ള ചെക്ക് ഷര്‍ട്ടും ലെതര്‍ ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച അവന്റെ ശ്രദ്ധ ഫോണിലാണ്.പച്ച ടീഷര്‍ട്ട് അണിഞ്ഞ അവന്റെ കൂട്ടുകാരന്‍ തേയിലക്കാട്ടിനിടയില്‍ നിന്ന് സെല്‍ഫിയൊക്കെ എടുക്കുന്നതിനിടയില്‍ ഓറഞ്ചു പയ്യന്‍ അതൊന്നും ശ്രദ്ധിക്കാതെ ഫോണില്‍ മാന്തുകയാണ്.അവന്‍ ഇടയ്ക്കിടെ വാച്ചില്‍ നോക്കി കൂട്ടുകാരനോട് പോകാം പോകാം എന്ന് പറയുന്നു.ഈ ടൂറിസ്റ്റ് പ്രദേശത്ത് മോബൈലിനു റേഞ്ച് കുറവാണ്.കാറ്റ് വീശുമ്പോള്‍ റേഞ്ച് പോകും.ഇവന്‍ എന്തിനാണിത്ര ധൃതി പിടിക്കുന്നതെന്ന് ഞാന്‍ വിചാരിച്ചു.കൂട്ടുകാരന്റെ നിര്‍ബന്ധം കാരണം അവന്‍ പേരിന് ഒന്നു രണ്ടു ഫോട്ടോ എടുത്തു.ഇടയ്ക്കിടെ അവന്‍ പോക്കറ്റില്‍നിന്ന് മഞ്ഞനിറമുള്ള ഒരു വട്ടചീപ്പെടുത്തു മുടി കോതി.ഇരുവശത്തേക്കും പകുത്തു വച്ചിരിക്കുന്ന എണ്ണക്കറുപ്പുള്ള മുടി.നര്‍ത്തകന്‍ കൂടിയായ സിനിമാനടന്‍ വിനീതിന്റെ ഛായ തോന്നിച്ചത് കൊണ്ട് ഞാന്‍ അവനു വിനീത് എന്ന് പേരിട്ടു.ഞങ്ങള്‍ ഇറങ്ങുന്നതിനു മുന്‍പ് വിനീതും അബ്ബാസും ഇറങ്ങി.അവന്റെ കൂട്ടുകാരന്റെ പേര് അബ്ബാസ്‌ എന്ന് വെറുതെ ഇട്ടെന്നെയുള്ളൂ.പനി പിടിച്ച വൈകുന്നേരങ്ങളില്‍ മനസ്സിനു ചിലപ്പോള്‍ ഇത് പോലെ കിറുക്ക് പിടിക്കുമായിരിക്കും.
ഞങ്ങള്‍ പിന്നീട് പോയത് മൊട്ടക്കുന്നിലേക്കായിരുന്നു.വേനലായതുകൊണ്ട് കുന്നുകളുടെ പച്ചനിറം നഷ്ടമായിരിക്കുന്നു.എങ്കിലും നല്ല തണുത്തകാറ്റുണ്ട്.ഞങ്ങള്‍ ഒരു കുന്നിന്റെ മുകളില്‍ കയറി.ഒരു മേഘത്തിന്റെ തുമ്പില്‍ നിന്ന് ആകാശം കാണുന്നത് പോലെ എനിക്ക് തോന്നി.ധാരാളം ആളുകള്‍ കുന്നിന്റെ മുകളില്‍ ഉണ്ടായിരുന്നു.മധ്യവയസ്ക്കരായ ഒരു ദമ്പതികള്‍ തങ്ങളുടെ കുട്ടിയേയും കൂട്ടി ഒരിടത്തു ഒറ്റയ്ക്കിരിക്കുന്നു.അവര്‍ക്ക് വൈകിയുണ്ടായ കുഞ്ഞാവാംആ .മാതാപിതാക്കള്‍ സദാ ആകുഞ്ഞിനെതന്നെ നോക്കിയിരിക്കുന്നു.അല്പം മാറി വെള്ള മുണ്ടും ഷര്‍ട്ടും അണിഞ്ഞ മൂന്നു മുസ്ലിം വൃദ്ധര്‍ വിടര്‍ന്ന ചിരിയോടെ ചുറ്റുമുള്ള കാഴ്ചകള്‍ കാണുന്നു.അവരുടെ വെളുത്ത താടിയും വസ്ത്രങ്ങളും കാറ്റില്‍ പാറിപറക്കുന്നു.അവരുടെ നിഷ്കളങ്കമായ പുഞ്ചിരിയുടെ വെണ്‍മ അവിടെയെല്ലാം പരക്കുന്നത് പോലെ.
വ്യത്യസത മുഖഭാവങ്ങള്‍ ഉള്ള അപരിചിതരായ മനുഷ്യര്‍.അവരില്‍ പലരെയും ഇനി വീണ്ടും കാണാന്‍ സാധ്യത തന്നെയില്ല.ആ കുന്നിന്‍മുകള്‍ ഒരു പെയിന്റിംഗ് പോലെ എനിക്ക് തോന്നി.ഒരു പക്ഷെ എന്റെ കയ്യിലുള്ള ആ ചെറിയ പെയിന്റിംഗ് ബുക്ക് വായിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടാവാം.
എന്റെ കൂട്ടുകാരന്‍ ഒട്ടും സമയം കളയാതെ ആളുകളുടെയും നേര്‍ത്ത നീലനിറം പൂണ്ട ആകാശത്തിന്റെ പശ്ചാത്തലത്തിലുള്ള മൊട്ടക്കുന്നുകളുടെയും ചിത്രങ്ങള്‍ എടുക്കാന്‍ തുടങ്ങി.അതിനിടയില്‍ ആ മൊട്ടക്കുന്നിന്റെ അരികിലുള്ള റോഡില്‍ ഒരു ടൂറിസ്റ്റ് ബസ്സ്‌ വന്നുനിന്നു. ഒരുപിടി മഞ്ചാടിക്കുരു ചെപ്പില്‍നിന്ന് തൂവി ചിതറുന്നതു പോലെ ബസ്സില്‍നിന്ന് സുന്ദരി പെണ്‍കുട്ടികള്‍ ഓടിയിറങ്ങി .ഏതോ ക്രിസ്ത്യന്‍ വനിതാ കോളേജില്‍ നിന്ന് വന്നവരാണ്.കാപ്പിപ്പൊടി നിറമുള്ള കുപ്പായമണിഞ്ഞ ഒരു കന്യാസ്ത്രീ അവരെ വിളിച്ചുകൂട്ടുന്നു.ഒരു രണ്ടര മണിക്കൂര്‍ കഴിയുമ്പോള്‍ എല്ലാവരും ബസ്സിന്റെ അടുത്തു വരണം.അവര്‍ പറയുന്നു.അത് പറഞ്ഞുതീരുന്നതിനുമുന്‍പ് ആ നിറങ്ങള്‍ നാലുപാടും പരന്നൊഴുകി.ചിലര്‍ പൈന്‍കാട്ടിലേക്ക്.ചിലര്‍ മൊട്ടക്കുന്നുകള്‍ക്കിടയിലേക്ക്.അവരില്‍ വെളുത്ത ചുരിദാര്‍ ധരിച്ച ഒരു പെണ്‍കുട്ടിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു.കാറ്റില്‍ അവളുടെ സില്‍ക്ക് പോലെയുള്ള മുടി പാറിപറക്കുന്നു.അവള്‍ സുന്ദരിയാണ്.പരിചിതമായ എന്തോ ഒന്ന് അവളില്‍ ഉള്ളത് പോലെ എനിക്ക് തോന്നി.അതെന്താണ് എന്ന് എനിക്ക് മനസ്സിലായില്ല.
എന്റെ കൂട്ടുകാരന്റെ അവിടുത്തെ ഫോട്ടോയെടുപ്പ് കഴിഞ്ഞു.നമുക്കിനീ പൈന്‍കാട്ടിലേക്ക് പോകാമെന്ന് അവന്‍ പറഞ്ഞു.എനിക്കും ബോറടിച്ചു തുടങ്ങിയിരുന്നു.കയ്യില്‍ ഉണ്ടായിരുന്ന പെയിന്റിംഗ് ബുക്കിന്റെ താളുകളിലേക്ക് ഞാന്‍ വീണ്ടും മുങ്ങി.
ഇമ്പ്രെഷന്‍ പെയിന്റിങ്ങുകളുടെ പിതാവായ മോണറ്റിന്റെ ‘വുമന്‍ വിത്ത് എ പാരസോള്‍ ‘ എന്ന പെയിന്റിംഗ് എന്നെ വിസ്മയിപ്പിച്ചു..മോണറ്റിന്റെ ഭാര്യയുടെയും കുട്ടിയുടെയും ചിത്രമായിരുന്നു അതില്‍.വേനല്‍ക്കാലത്തെ ഒരു ദിവസമാണ്.ഇളം വെയില്‍ വീണുകിടക്കുന്ന ഒരു തോട്ടത്തില്‍ വെളുത്ത വസ്തങ്ങള്‍ അണിഞ്ഞു ,വെള്ളക്കുട നിവര്‍ത്തിപിടിച്ചു നില്‍ക്കുന്ന ഒരു സ്ത്രീ.കാറ്റില്‍ അവരുടെ വസ്തങ്ങള്‍ , പാറിപറക്കുന്നു.അവര്‍ നില്‍ക്കുന്നതിന്റെ അരികിലുള്ള പച്ചപ്പുല്‍ത്തുമ്പുകളും കാറ്റില്‍ പാറുന്നു.അല്പം അകലെയായി ആ കുട്ടി നില്‍ക്കുന്നതും കാണാം.പശ്ചാത്തലത്തില്‍ നീലവാനം.അതില്‍ നീന്തിത്തുടിക്കുന്ന വെള്ളമേഘങ്ങള്‍.വളരെ കുറച്ചു ബ്രഷ് സ്ട്രോക്കുക്കള്‍കൊണ്ട് മോണറ്റ് തന്റെ ഭാര്യയുടെയും പുത്രന്റെയും ജീവിതത്തിന്റെ ഒരു നിമിഷം പകര്‍ത്തിയിരിക്കുന്നു.ആ സ്ത്രീക്ക് അല്പം മുന്‍പ് കണ്ട വെളുത്ത ചുരിദാര്‍ ധരിച്ച അപരിചിതയായ പെണ്‍കുട്ടിയുടെ ച്ഛായ എനിക്ക് തോന്നി.എന്തായിരിക്കും ആ അമ്മയുടെയും മകന്റെയും മനസ്സില്‍ ആ നിമിഷം ഉണ്ടായിരിക്കുക ?അടുത്ത പേജ് മറിച്ചപ്പോഴേക്കും ഞങ്ങള്‍ പൈന്‍കാടിന്റെ അരികില്‍ എത്തിയിരുന്നു.എനിക്ക് വീണ്ടും പനിക്കുന്നതുപോലെ തോന്നി.തെര്‍മോസ് ഫ്ലാസ്കില്‍നിന്ന് ഒരല്പം കാപ്പികുടിച്ചു.കാറിന്റെ ചില്ലുകള്‍ക്കിടയിലൂടെ ചാരനിറമുള്ള പുതപ്പു നിവര്‍ത്തിയിട്ടിരിക്കുന്നത് പോലെ ആകാശം.
“ഇവിടെ ആകാശത്തിന്റെ നിറം പെട്ടെന്ന് മാറും.”എന്റെ കൂട്ടുകാരന്‍ പറഞ്ഞു.
ഞങ്ങള്‍ പൈന്‍കാട്ടിലേക്കുള്ള വഴിയിലൂടെ നടന്നു.പല ദേശത്തുനിന്നു വന്ന അപരിചിതരായ മനുഷ്യരുടെ മുഖങ്ങള്‍ എന്നെ കടന്നുപോയി.വഴിയോരത്ത് ധാരാളം കടകള്‍ ഉണ്ടായിരുന്നു.തൂവല്‍തൊപ്പികള്‍,ചോക്ലേറ്റുകള്‍ ,തേന്‍ ,പാവകള്‍ തുടങ്ങി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന സാധനങ്ങള്‍.ഇടക്ക് ലോട്ടറി വില്‍ക്കുന്നവരും ഉണ്ടായിരുന്നു.കടും മഞ്ഞ നിറമുള്ള സ്വെറ്റര്‍ പുതച്ച ഒരു മധ്യവയസ്കയായ കടക്കാരി എന്നെ നോക്കി പുഞ്ചിരിച്ചു.അവര്‍ക്ക് നല്ല കറുത്തനിറമായിരുന്നു.ഉയര്‍ന്നു നില്‍ക്കുന്ന താടിയെല്ലുകള്‍ അവര്‍ക്ക് ഒരു രഹസ്യം സൂക്ഷിപ്പുകാരിയുടെ മുഖഭാവം നല്‍കി.പച്ചയും ചുമപ്പും നിറമുള്ള തൂവല്‍തുപ്പികള്‍ക്കിടയില്‍ നില്‍ക്കുന്ന അവര്‍ ആ പെയിന്റിംഗ് പുസ്തകത്തിന്റെ താളുകള്‍ക്കിടയില്‍നിന്ന് ഇറങ്ങിവന്നതുപോലെ എനിക്ക് തോന്നി.
ഞങ്ങള്‍ പൈന്‍ മരങ്ങള്‍ക്കിടയിലൂടെ നടന്നു.കാറ്റില്‍ പൈന്‍മരത്തിന്റെ വലിയ ചില്ലകള്‍ കൂട്ടിയുരസുന്ന സ്വരം കേട്ടു.ആളുകള്‍ വരുന്നതില്‍ മരങ്ങള്‍ അസ്വസ്ഥത പ്രകടിപ്പിക്കുന്നതാവും.മനുഷ്യരെ പോലെ മരങ്ങളും രഹസ്യങ്ങള്‍ പങ്കു വെയ്ക്കുന്നതിനെക്കുറിച്ച് ഞാന്‍ വായിച്ചിട്ടുണ്ട്.എല്ലാ പകലും സന്ദര്‍ശകര്‍ വന്നാല്‍ അവര്‍ക്ക് എപ്പോഴാണ് സ്വകാര്യനിമിഷങ്ങള്‍ ഉണ്ടാവുക ?ആരായാലും അസ്വസ്ഥരാകും.
”ഈ മരങ്ങളുടെ ഭംഗി ആരാണ് ഇങ്ങനെ നശിപ്പിച്ചത് .?”എന്റെ കൂട്ടുകാരന്‍ ദേഷ്യത്തില്‍ ചോദിച്ചു.ഏതോ വനസംരക്ഷണ സംഘടന ചാര്‍ട്ട് പേപ്പറുകള്‍ കൊണ്ട് വലിയ നോട്ടീസുകള്‍ ഉണ്ടാക്കി മരങ്ങളില്‍ കെട്ടിവച്ചിരിക്കുന്നു.മരങ്ങള്‍ സംരക്ഷിക്കണം.നോട്ടീസില്‍ സംഘടന ആഹ്വാനം ചെയ്യുന്നു.അവന്‍ പറഞ്ഞത് ശരിയാണ് എന്നെനിക്ക് തോന്നി.നിരനിരയായി നില്‍ക്കുന്ന സൗന്ദര്യത്തിന് ഒരു അഭംഗിയാണ് ആ നോട്ടീസുകള്‍.അല്ലെങ്കില്‍ പ്രകൃതിക്ക് മനുഷ്യന്റെ ഓശാരം വേണ്ടെന്ന് കഴിഞ്ഞ പ്രളയത്തില്‍ ഞാന്‍ പഠിച്ചതാണ്.ആരുടേയും അനുവാദമില്ലാതെ വളര്‍ന്നുയര്‍ന്നു നില്‍ക്കുന്ന സര്‍വം അറിയുന്ന ഈ മരങ്ങള്‍ക്ക് ഒരു മനുഷ്യരുടെയും സംരക്ഷണം ഇല്ലാതിരിക്കകയാവും നല്ലത്.
എന്റെ കൂട്ടുകാരന്‍ അവിടെനിന്ന് ചിത്രങ്ങള്‍ എടുക്കുന്നതിനിടയില്‍ ഞാന്‍ തോട്ടത്തിലൂടെ നടന്നു.വരിവരിയായി നില്‍ക്കുന്ന പൈന്‍മരങ്ങള്‍ ഒരു പ്രത്യേക ശ്രേണി സൃഷിക്കുന്നത് പോലെ എനിക്ക് തോന്നി.എല്ലായിടവും ഒരുപോലെ തോന്നുന്നു.വിചിത്ര ആകൃതിയിലുള്ള അവയുടെ വേരുകള്‍.അവയുടെ മുകളിലിരുന്നും മറ്റും ആളുകള്‍ ഫോട്ടോയെടുക്കുന്നു.
ഞാന്‍ അല്പംകൂടെ നടന്നു ഒരു മരത്തിനു ചുവട്ടിലിരുന്നു.ഇനിയും ഏക്കര്‍ കണക്കിന് പരന്നുകിടക്കുകയാണ് ഈ തോട്ടം.പക്ഷെ കൂടുതല്‍ മുന്‍പോട്ടുപോയാല്‍ തിരിച്ചു നടക്കാന്‍ ബുദ്ധിമുട്ടാവും.മാത്രമല്ല ഈ തോട്ടത്തിന്റെ ഏറിയഭാഗവും വിജനമാണ്.അതിന്റെ ഒരു അരികു ചേര്‍ന്ന് റിസര്‍വ് ഫോറസ്റ്റുമാണ്.
അപ്പോള്‍ മരങ്ങള്‍ക്കിടയില്‍ അല്പം മുന്‍പ് തേയിലത്തോട്ടത്തില്‍ വച്ചുകണ്ട ആ രണ്ടു ചെറുപ്പക്കാരെ ഞാന്‍ വീണ്ടും കണ്ടു.അതില്‍ ഓറഞ്ചു നിറമുള്ള ഷര്‍ട്ട് അണിഞ്ഞ വിനീത് എന്ന ചെറുപ്പക്കാരന്‍ ഇപ്പോഴും അസ്വസ്ഥമായ മുഖത്തോടെ മൊബൈലില്‍ നോക്കുകയാണ്.അവന്റെ കൂട്ടുകാരന്‍ പച്ചഷര്‍ട്ട്‌കാരന്‍ അബ്ബാസ്‌ പൈന്‍മരങ്ങള്‍ക്കിടയില്‍നിന്ന് കൊണ്ട് സെല്‍ഫി എടുക്കുന്നു.ഇതിനിടയില്‍ മുകളില്‍ നിന്ന് വരുന്ന ആളുകള്‍ക്കിടയില്‍ ഒരു വെളുത്ത ചുരിദാര്‍ ഞാന്‍ ശ്രദ്ധിച്ചു.അത് അല്പം മുന്‍പ് മൊട്ടക്കുന്നില്‍ വച്ച് ഞാന്‍ കണ്ട പെണ്‍കുട്ടിയാണ്.അവളെ വീണ്ടും കണ്ടപ്പോള്‍ മോണറ്റിന്റെ പെയിന്റിങ്ങിലെ വെള്ള വസ്ത്രം ധരിച്ച സ്ത്രീയെ ഞാന്‍ ഓര്‍മ്മിച്ചു.ഞാനാ പുസ്തകം വീണ്ടും തുറന്നു.
എല്ലാ പെയിന്റുകളിലും ഇമ്പ്രെഷന്‍ രീതിയിലുള്ള പെയിന്റിങ്ങുകളില്‍ പ്രത്യേകിച്ചും ഒരു കഥ ഒളിഞ്ഞിരിക്കുന്നുണ്ടാവും.ചിത്രകാരന്‍ നിറങ്ങള്‍കൊണ്ട് ,ബ്രഷ് സ്ത്രോക്കുകള്‍കൊണ്ട് അനേകം കഥകളാണ് ഒറ്റ പെയിന്റിങ്ങില്‍ തീര്‍ക്കുന്നത്.ക്ഷമയോടെ ആ ചിത്രം ആസ്വദിക്കുന്നയാളുടെ മനസ്സിലെ ആ കഥകള്‍ വിടര്‍ന്നുവരൂ.
താളുകള്‍ മറിക്കുന്നതിനിടെ ഞാന്‍ വീണ്ടും തലയുയര്‍ത്തി.ആ വെളുത്ത ചുരിദാറിട്ട പെണ്‍കുട്ടിയും അവളുടെ കൂട്ടുകാരിയും ഞാന്‍ മുന്‍പ് കണ്ട ചെറുപ്പക്കാരുടെ അരികില്‍നില്‍ക്കുന്നത് ഞാന്‍ കണ്ടു.അവര്‍ ഞാനിരിക്കുന്നിടത്തുനിന്നും വളരെ അകലെയാണ് .ഇപ്പോള്‍ പൈന്‍മരങ്ങള്‍ക്കിടയില്‍ നില്‍ക്കുന്ന ആ നാല് പേരും ഒരു പെയിന്റിങ്ങില്‍ എന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.പൊടുന്നനെ വെളുത്ത ചുരിദാര്‍ ഇട്ട പെണ്‍കുട്ടിയെ ആദ്യം കണ്ടപ്പോള്‍ തോന്നിയ പ്രത്യേകത എന്താണ് എന്ന് എനിക്ക് മനസ്സിലായി.വിനീത് എന്ന ചെറുപ്പക്കാരന്റെ അക്ഷമയായര്‍ന്ന ഭാവമായിരുന്നു അവള്‍ക്കും അപ്പോള്‍ ഉണ്ടായിരുന്നത്.അവളും വാച്ചില്‍ നോക്കുകയും മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടുണ്ടായിരുന്നു. ആരെയായിരിക്കും അവൾ വിളിക്കാൻ ശ്രമിച്ചിട്ടുണ്ടാവുക?രണ്ടര മണിക്കൂറിനുള്ളില്‍ അവള്‍ക്ക് ആ കാപ്പിപ്പൊടി കന്യാസ്ത്രീയുടെ അരികില്‍ എത്തേണ്ടതല്ലേ ?ഞാന്‍ അവള്‍ക്ക് മീര എന്ന് പേരിടുകയാണ്.
വിനീതിന്റെ കൂട്ടുകാരന്‍ അബ്ബാസിന്റെ മുഖഭാവം മാറിയിരിക്കുന്നത് ഞാന്‍ കണ്ടു.അവന്‍ സെല്‍ഫിയെടുക്കുന്നത് നിര്‍ത്തിയിരിക്കുന്നു. അകലെനിന്ന് കാണുമ്പോള്‍ അവന്റെ മുഖത്ത് ദേഷ്യമാണോ ഭയമാണോ എന്ന് വ്യക്തമാകുന്നില്ല. അവന്‍ വിനീതിനോട് എന്തോ ഗൌരവമായി സംസാരിക്കുന്നു.അവന്റെ ആംഗ്യങ്ങള്‍ കണ്ടിട്ട് അവന്‍ കൂട്ടുകാരനെ ഉപദേശിക്കുന്നത് പോലെ തോന്നുന്നു.മീരയും കൂട്ടുകാരിയും അല്‍പ്പം മാറിയാണ് നില്‍ക്കുന്നത്.മീര തലകുനിച്ചാണ് നില്‍ക്കുന്നത്.അല്പം കഴിഞ്ഞു വിനീത് മീരയുടെ അടുത്തേക്ക് വരുന്നത് ഞാന്‍ കണ്ടു.പിന്നെ അവരെ രണ്ടുപേരും കാണാന്‍ കഴിഞ്ഞില്ല.പൈന്‍മരങ്ങള്‍ക്കിടയിലൂടെ ഒരു ഓറഞ്ചു നിറവും പിന്നെ ഒരു വെളുത്തനിറവും ബ്രഷ് സ്ട്രോക്കുകള്‍ പോലെ ,രണ്ടു മിന്നായമായി മറയുന്നത് കണ്ടു.
ഒരുപക്ഷേ അവര്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടാവില്ല.ഇതൊക്കെ എന്റെ പനി പിടിച്ച മനസ്സിന്റെ ചിന്തയാവും.
ഇതിനിടെ ലുങ്കിയും ഷര്‍ട്ടുമണിഞ്ഞ നാലുപേര്‍ ആ വഴിയിലൂടെ വന്നു.അവരില്‍ ഒരാള്‍ നേരെ എന്റെയുടെത്തേക്കാണ് വന്നത് .ഞാന്‍ ചാടിയെണീറ്റു. മദ്യത്തിന്റെ രൂക്ഷഗന്ധം എന്റെ മുഖത്തടിച്ചു. അയാള്‍ എന്റെ കൈകള്‍ രണ്ടും ബലമായി കൂട്ടിപ്പിടിച്ചു.അയാള്‍ പാടുകയാണ്.
“പിച്ചകപൂങ്കാവുകള്‍ക്കുമപ്പുറം
പവന്‍ ഇത്ര വേഗമെങ്ങു മാഞ്ഞു പോയി ?”
പാട്ടിനൊപ്പം അയാള്‍ ആടുകയുമാണ്.ഞാന്‍ അയാളുടെ കൈ കുതറിക്കാന്‍ ശ്രമിച്ചു.അയാളുടെ കൈ വിടുവിക്കാന്‍ ശ്രമിക്കുന്നതിനിടെ ഞാന്‍ മറ്റൊരു കാഴ്ച കണ്ടു.പൈന്‍കാട്ടിലും ,മൊട്ടക്കുന്നുകള്‍ക്കിടയിലുമായി സഞ്ചാരികളെ ജീപ്പില്‍ കൊണ്ടുപോകാറുണ്ട്.അത്തരത്തിലുള്ള ഒരു ജീപ്പ് അവിടെ വന്നു നില്‍ക്കുന്നു.അതില്‍നിന്ന് നാല് ചെറുപ്പക്കാര്‍ ചാടിയിറങ്ങുന്നു.അവര്‍ കൂവിയാര്‍ത്തുകൊണ്ടാണ് വരുന്നത്.അതില്‍ ചുവന്ന മുണ്ടും ചുവന്ന ജൂബയും ധരിച്ച ഒരു ചെറുപ്പക്കാരനാണ് ആ സംഘത്തിന്റെ ലീഡര്‍ എന്ന് തോന്നിച്ചത്.മീരയുടെ കൂട്ടുകാരിയെ കണ്ടതും അയാള്‍ ബഹളം നിര്‍ത്തുവാന്‍ ആംഗ്യം കാണിക്കുന്നത് കണ്ടു..അയാള്‍ മീരയുടെ കൂട്ടുകാരിയുടെ അടുത്തേക്ക് വേഗം വരുന്നു.അവര്‍ തമ്മില്‍ എന്തോ സംസാരിക്കുന്നത് പോലെ..കൂട്ടുകാരി മീര പോയ വഴി ചൂണ്ടികാണിക്കുന്നത് പോലെ എനിക്ക് തോന്നി.പക്ഷെ അത് വ്യക്തമായി കണ്ടില്ല.അതിനു മുന്‍പേ മദ്യപന്‍ തന്റെ ആടുന്ന ശരീരംകൊണ്ട് എന്റെ കാഴ്ച മറച്ചു.
“മോന്‍ പറ ,ഇത്ര വേഗം പവന്‍ എങ്ങു മാഞ്ഞു പോയി?ആര് കൊണ്ട് പോയി ?”
എനിക്ക് നല്ല ദേഷ്യം വന്നു .ഞാന്‍ ഒരുവിധത്തില്‍ അയാള്‍ടെ കൈകള്‍ കുതറിമാറ്റിച്ചു.മദ്യപന്റെ കൂട്ടുകാരായ മറ്റു മൂന്നു പേര്‍ എന്റെയരികിലേക്ക് വന്നു.അതിലൊരു ആജാനബാഹു എന്റെ തോളില്‍ കൈയമര്‍ത്തി പറഞ്ഞു.
“ഞങ്ങള്‍ ഇവിടുത്തുകാരാ മോനെ.ലോക്കല്‍സ്.ഇടക്കൊക്കെ ഞങ്ങളിതിലെ ഇറങ്ങി നടന്നില്ലേല്‍ ഈ സ്ഥലവും നശിക്കും.ഇവിടുത്തെ സംസ്ക്കാരോം നശിക്കും.”
ഞാന്‍ ഒന്നും പറഞ്ഞില്ല.ചെറുതായി ചിരിച്ചിട്ട് ഞാന്‍ അവിടെനിന്ന് മാറി.അതിനിടയിലും മറ്റെയാള്‍ പവന്‍ ഇത്ര വേഗം എങ്ങു മാഞ്ഞുപോയി എന്ന് ചോദിക്കുന്നുണ്ടായിരുന്നു.
ഞാന്‍ കുറച്ചു മാറി മറ്റൊരു പൈന്‍മരത്തിന്റെ ചുവട്ടില്‍ പോയിനിന്നു.എനിക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.ആ മരങ്ങളില്‍ ചുറ്റി വച്ച നോട്ടീസുകള്‍ പോലെയാണ് ചില സ്ഥലങ്ങളില്‍ ചില മനുഷ്യര്‍!
ഞാന്‍ വീണ്ടും മീരയും വിനീതുമൊക്കെ ഉണ്ടായിരുന്ന പൈന്‍മരങ്ങള്‍ക്കിടയിലേയ്ക്ക് നോക്കി.ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് ശരിക്കും കാണാന്‍ പറ്റുന്നില്ല.മീരയെ ചുവന്ന വസ്ത്രം ധരിച്ച യുവാവ് വഴക്ക് പറയുന്നത് പോലെ എനിക്ക് തോന്നി.അതോ അവര്‍ രണ്ടുപേരും അടുത്തടുത്തു നില്‍ക്കുന്നതെയുള്ളോ?ഒരു പക്ഷേ അയാള്‍ മീരയുടെ ആങ്ങളയയിരിക്കുമോ ?മുറചെറുക്കന്‍ ആയിക്കൂടെ ?ഇന്നത്തെക്കാലത്തു മുറചെറുക്കന്‍മാരൊക്കെ ഉണ്ടാകുമോ ?അതോ ഒക്കെ എന്റെ തോന്നലോ ? മീരയും കൂട്ടുകാരിയും പെട്ടെന്ന് മുകളിലേക്ക് തിരിച്ചു കയറി പോകുന്നത് കണ്ടു.ഞാന്‍ വിനീതും അബ്ബാസിനെയും തിരഞ്ഞു.അവരെ കാണാന്‍ സാധിക്കുന്നില്ല.ചുവന്ന ജൂബയണിഞ്ഞ യുവാവിന്റെ കൂട്ടുകാര്‍ അവരെ വളഞ്ഞുനില്‍ക്കുന്നത് പോലെ.ഒരു നിമിഷം !അവരില്‍ ഒരാള്‍ അബ്ബാസിനെ തല്ലിയോ ?
ഞാന്‍ വേഗം അവിടെനിന്ന് എഴുന്നേറ്റു.കുറച്ചു കൂടി വ്യക്തമായി കാണണമെങ്കില്‍ അവര്‍ക്കരികിലേക്ക് പോകണം.എനിക്ക് നല്ല ക്ഷീണം തോന്നി.പൈന്‍ ചില്ലകള്‍ക്കിടയിലൂടെ ഒരു തണുത്ത കാറ്റ് വീശി.ഒരു സിഗരറ്റ് ഉണ്ടായിരുന്നെങ്കിലെന്ന് ഞാന്‍ ആഗ്രഹിച്ചു.
ഞാന്‍ മെല്ലെ തിരികെ മുകളിലേക്ക് കയറി.അടുത്ത് ചെല്ലുംതോറും കാഴ്ചക്ക് വ്യതാസം വന്നു.വിനീതും അബ്ബാസും തമ്മില്‍ പിണങ്ങിയെന്നു തോന്നുന്നു.വിനീത് ഒരു പൈന്‍മരത്തിന്റെ വേരിനു മുകളില്‍ തലയ്ക്ക് കൈകൊടുത്തു ഇരിക്കുന്നു.അബ്ബാസ്‌ തന്റെ ഫോണും മറ്റും ബാഗിലാക്കി മുകളിലേക്ക് നടന്നു പോകുന്നു.മീരയും കൂട്ടുകാരിയും ദൂരെ മറഞ്ഞിരിക്കുന്നു.ജീപ്പില്‍ വന്നവരും പോയി.ഇപ്പോള്‍ വിനീത് ഒറ്റക്ക്.ഓരോ പെയിന്റിങ്ങും ഓരോ ആംഗിളില്‍നിന്നും നോക്കുമ്പോള്‍ വ്യതാസം അനുഭവപ്പെടും.നാം അതില്‍നിന്ന് വായിക്കുന്ന കഥയും മാറും.എനിക്ക് മടുപ്പ് തോന്നി.ഞാന്‍ കുറെ നേരം ഒരു പൈന്‍മരത്തിന്റെ ചുവട്ടിലിരുന്നു .എനിക്ക് പുസ്തകം വായിക്കാന്‍ തോന്നിയില്ല.ഉള്ളില്‍ ആ മദ്യപന്റെ പാട്ടിലെ ചോദ്യം ഇരമ്പുന്നു.പവന്‍ ഇത്ര വേഗം എങ്ങുമാഞ്ഞു പോയി?അല്പസമയം ഉറക്കം തൂങ്ങിയിരുന്നിട്ടു ഞാന്‍ കണ്ണുകൾ തുറന്നപ്പോൾ കണ്ട കാഴ്ച എന്നെ അമ്പരപ്പിച്ചു.
അതാ മീര തിരികെ വന്നിരിക്കുന്നു.അവള്‍ക്കൊപ്പം കൂട്ടുകാരിയില്ല.മീരയുടെ മുഖത്ത് വല്ലാത്ത ഒരു ധൈര്യംവന്നത് പോലെ.മീരയും വിനീതും അടുത്തടുത്തു നില്‍ക്കുന്നു.അവര്‍ പരസ്പരം സംസാരിക്കുന്നുണ്ടോ ?പൈന്‍മരങ്ങളുടെ നിഴല്‍ മൂലം ഒന്നും വ്യക്തമല്ല..എനിക്ക് ആ കാഴ്ച കൂടുതല്‍ വ്യക്തമായി കാണണം എന്നുണ്ടായിരുന്നു.അപ്പോള്‍ മുകളില്‍നിന്ന് കൂട്ടുകാരന്‍ എന്നെ തിരികെ വിളിച്ചു ഞാന്‍ വേഗം തിരിച്ചു നടന്നു.അപ്പോള്‍ കൂട്ടുകാരന്‍ മുകളില്‍നിന്ന് കൊണ്ട് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു.
ഞാന്‍ തിരിച്ചു കയറി.ഇതൊക്കെ ഓരോ തോന്നലുകളാണ്.പനി.പിന്നെ ആ പെയിന്റിംഗ് പുസ്തകം.ഞാന്‍ നടക്കുന്നതിനിടയില്‍ തിരിഞ്ഞു നോക്കി.മീരയെയും വിനീതിനെയും കാണുന്നില്ല.
“ഇവിടുന്നു കുറച്ചങ്ങോട്ട് നടക്കണം.അതാണ്‌ കൂടുതല്‍ രസം.”കൂട്ടുകാരന്‍ പറഞ്ഞു.
“നീ പോയിട്ടുണ്ടോ ?”ഞാന്‍ ചോദിച്ചു.
“ഉണ്ട് .”അവന്‍ പറഞ്ഞു.
“കപ്പിള്‍സ് സ്വകാര്യ സല്ലാപങ്ങള്‍ക്ക് പോകുന്ന വിജനമായ ഇടങ്ങള്‍.പണ്ട് ലോക്കല്‍സ് ഇടക്ക് ആണ്പിള്ളേരെ അടിച്ചു വീഴ്ത്തി പെണ്ണുങ്ങളെ ഉപദ്രവിക്കുന്നതായി ധാരാളം പരാതി ഒക്കെ ഉണ്ടായിട്ടുണ്ട്.ഇപ്പോള്‍ അതൊക്കെ കുറവാണ്.ആരും പോകാറില്ല.”അവന്‍ പറഞ്ഞു.
ഞങ്ങള്‍ തിരികെ കുന്നുകള്‍ ഇറങ്ങുകയാണ്.ചുവപ്പും നീലയും കലര്‍ന്ന ഒരു വിഷാദനിറം ആകാശത്തു വ്യാപിച്ചു കിടക്കുന്നു.എടുത്ത ഫോട്ടോസ് എങ്ങിനെയുണ്ടെന്നു നോക്കാന്‍ അവന്‍ ക്യാമറ എന്റെ കയ്യില്‍ തന്നു.ഞാന്‍ ഫോട്ടോസ് ഓരോന്നായി മറിച്ചു നോക്കി.
കുന്നുകള്‍.
ആകാശം.
പൈന്‍മരങ്ങള്‍.
പിന്നെ മനുഷ്യര്‍.
ഏറ്റവും ഒടുവിലത്തെ ഫോട്ടോ ഞാന്‍ ശ്രദ്ധിച്ചു.അതില്‍ ഞാന്‍ പൈന്‍മരക്കാട്ടിലെ വഴിയിലൂടെ തിരികെ വരുന്നതാണ് ദ്രശ്യം.ആ ഫോട്ടോക്ക് എന്തോ പ്രത്യേകത ഉള്ളത് പോലെ എനിക്ക് തോന്നി.ഞാന്‍ അത് സൂം ചെയ്തു.പൈന്‍മരങ്ങള്‍ക്കിടയില്‍ ഞാന്‍ മുന്‍പ് കണ്ട മദ്യപന്‍മാര്‍ എന്തോ സൂക്ഷിച്ചുനോക്കി നില്‍ക്കുന്നു.അവര്‍ എന്താണ് ശ്രദ്ധിക്കുന്നത് ?ഞാന്‍ വീണ്ടും സൂം ചെയ്തു.എന്റെ കൂട്ടുകാരന്‍ മുന്‍പ് പറഞ്ഞ ആരും പോകാത്ത വിജനമായ വഴിയുടെ അറ്റത്തു രണ്ടു വെളുപ്പും ഓറഞ്ചും പൊട്ടുകള്‍ മറയാന്‍ തുടങ്ങുന്നത് ഞാന്‍ കണ്ടു.ആ പൊട്ടുകള്‍ നോക്കി നില്‍ക്കുകയാണ് ആ നാലുപേര്‍.അവര്‍ എന്തോ പ്ലാന്‍ ചെയ്യുകയാണ്.കാരണമില്ലാതെ ഒരു ഭയം എന്നില്‍ ഉണര്‍ന്നു.ചുവന്ന വസ്ത്രങ്ങള്‍ അണിഞ്ഞ യുവാവ് ജീപ്പില്‍ വരുന്നതു കൂടി ആ ഫോട്ടോയില്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആഗ്രഹിച്ചു.
ആ ഫോട്ടോ ഏറെ നേരം ഞാന്‍ ശ്രദ്ധിച്ചു നോക്കി.സൂം ചെയ്യുമ്പോള്‍ പിക്സലുകള്‍ ഓര്‍മ്മയിലെ മനുഷ്യരൂപങ്ങള്‍ ധരിക്കുന്നതാവാം.
“ഈ അവസാനത്തെ ഫോട്ടോ കലക്കി.”ഞാന്‍ കൂട്ടുകാരനോട് പറഞ്ഞു.
“എന്താണതിന്റെ പ്രത്യേകത?”അവന്‍ ചോദിച്ചു.
“ഇതൊരു ഇമ്പ്രെഷനിസ്റ്റ്റ് പെയിന്റിങ്ങ് പോലെയുണ്ട്.”ഞാന്‍ അവനോട് പറഞ്ഞു.

By: 

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot