Slider

കുരുക്ഷേത്ര ഭൂമികയിൽ(പർവ്വം മൂന്ന്)......

0
കുരുക്ഷേത്ര ഭൂമികയിൽ(പർവ്വം മൂന്ന്)......
.............. ........
സുയോധനനും ഭീമസേനനും തമ്മിലുള്ള യുദ്ധം കുരുക്ഷേത്ര ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു.ഗദകൾ തമ്മിലുള്ള കലഹം യുദ്ധഭൂമിയിൽ തീപൊരി ചിതറിച്ചു.വിണ്ണിൽ ഇടിനാദം മുഴങ്ങി..ഹലായുധൻ തൻ്റെ ശിഷ്യന്മാരുടെ യുദ്ധം കാണാൻ എത്തിയിട്ടുണ്ട്.
സുയോധനൻ്റെ ഗദ കൊണ്ടുള്ള ഓരോ പ്രഹരവും ഭീമന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഭീമൻ്റെ പ്രതിരോധം പലപ്പോഴും നിഷ്ഫലമായി പോയി...ഭീമൻ്റെ പ്രഹരങ്ങളെ അതി വിദഗ്ഥമായി സുയോധനൻ പ്രതിരോധിച്ചു..തൻ്റെ ശിഷ്യൻ്റെ യുദ്ധ മികവ് കണ്ട ബലരാമൻ വിജയം സുയോധനന് തന്നെ എന്ന് ഉറപ്പിച്ചു.
അർജ്ജുനനെ കൃഷ്ണൻ അടുത്തേക്ക് വിളിച്ചു
"പാർത്ഥാ..സുയോധനനെ നേരായ മാർഗ്ഗത്തിലൂടെ ഭീമന് ജയിക്കാൻ പറ്റില്ല"
കൃഷ്ണൻ തൻ്റെ കൈയെടുത്ത് വലതുതുടയിൽ പതുക്കെ ഒന്നടിച്ചു. അതിൻ്റെ അർത്ഥം മനസ്സിലായ അർജ്ജുനൻ സ്വന്തം തുടയിൽ പതുക്കെ അടിക്കാൻ തുടങ്ങി.
സുയോധനൻ്റെ അടിയേറ്റ് തളർന്നിരിക്കുന്ന ഭീമന് അർജ്ജുനൻ്റെ ആ പ്രവർത്തിയുടെ സാരം മനസ്സിലായി.. ഭീമൻ കൃഷ്ണനെ നോക്കി.പാർത്ഥസാരഥി ഒന്ന് പുഞ്ചിരിച്ചു.
ക്ഷീണം മാറി യുദ്ധത്തിന് തയ്യാറായി വന്ന ഭീമന് കരുത്ത് കൂടിയത് പോലെ.ഭീമൻ്റെ ഓരോ പ്രഹരത്തിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്ന സുയോധനൻ്റെ തുട നോക്കി ഭീമൻ പ്രഹരിച്ചു..ഒരു ആർത്തനാദത്തോടെ സുയോധനൻ വീണു..ഭീമൻ പിന്നെയും പ്രഹരിച്ചു..
യുദ്ധനിയമങ്ങൾ കാറ്റിൽ പറന്നു..ഭീമസേനൻ യുദ്ധനിയമം തെറ്റിച്ചത് കണ്ട് ബലരാമൻ കോപിഷ്ടനായി ഭീമനെ ആക്രമിക്കാൻ ശ്രമിച്ചു.. ശ്രീകൃഷ്ണൻ ബലരാമനെ തടഞ്ഞു.
"കൃഷ്ണാ എന്താണിത്? ഇതാണോ പാണ്ഡവരുടെ യുദ്ധധർമ്മം? ഗദായുദ്ധത്തിൽ അരയ്ക്ക് താഴെ പ്രഹരിക്കരുത് എന്നല്ലെ..എന്നിട്ട് എന്താണ് കുന്തിപുത്രൻ ഈ ചെയ്തത്?"
"ജേഷ്ഠാ..ഇവിടെ ധർമ്മാധർമ്മങ്ങൾ നോക്കേണ്ട ആവശ്യമില്ല..ലക്ഷ്യമാണ് പ്രധാനം.പാണ്ഡവരുടെ വിജയമാണ് ലക്ഷ്യം. ലക്ഷ്യം ധർമ്മത്തെ സാധൂകരിച്ചോളും"
തുടയെല്ല് പൊട്ടി മരണാസനനായി കിടക്കുന്ന സുയോധനനെ നോക്കി ഭീമൻ അട്ടഹസിച്ചു.. ആ അട്ടഹാസം മൂന്ന് ലോകത്തിലും പ്രതിധ്വനിച്ചു..ഭീമൻ്റെ ശപദം നിറവേറിയിരിക്കുന്നു.
സുയോധനൻ്റെ പതനം കൗരവപടയെ ഉലച്ചു..അശ്വത്ഥാമാവും കൃപരും ശ്രുതകർമ്മാവും ഇനിയെന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചു..
തുട തകർന്നു കിടക്കുന്ന വേദനയ്ക്കിടയിലും സുയോധനൻ കൃഷ്ണനോട് പറഞ്ഞു..ക്ഷോഭം കൊണ്ട് സുയോധനൻ വിറയ്ക്കുന്നുണ്ട്.
"ഹേ...കൃഷ്ണാ..കംസാന്തകാ...ധർമ്മം സംരക്ഷിക്കാനാണല്ലോ അങ്ങ് പാണ്ഡവരെ സഹായിച്ചത്..എന്നിട്ടെവിടെയാണ് പാണ്ഡവർ ധർമ്മം പ്രവർത്തിച്ചത്? ഭീഷ്മപിതാമഹനെ ശിഖണ്ഡിയെ മുന്നിൽ നിർത്തി പാർത്ഥൻ ശരശയ്യയിൽ കിടത്തിയത് ധർമ്മമാണോ കൃഷ്ണാ?സ്ത്രീകളോട് യുദ്ധം ചെയ്യില്ല എന്ന പിതാമഹൻ്റെ പ്രതിജ്ഞ അറിവുള്ളതല്ലേ?ഞങ്ങളുടെയെല്ലാം ഗുരുവായ ദ്രോണാചാര്യരെ അദ്ദേഹത്തിന്റെ പുത്രനായ ഈ നില്ക്കുന്ന ദ്രോണി വധിക്കപ്പെട്ടെന്ന് കളവ് പറഞ്ഞ് ധർമ്മപുത്രർ വീഴ്ത്തിയത് ധർമ്മമാണോ?തളർന്നു വീണ ഗുരുവിനെ ധൃഷ്ടദ്യുമനൻ്റെ കൈയാൽ അല്ലേ വധിച്ചത്?വധിക്കപ്പെട്ടത് അശ്വത്ഥാമാവ് എന്ന കരിയാണെന്ന് പതുക്കെ പറഞ്ഞത് കൊണ്ട് അത് ധർമ്മമാകുമോ?വില്ലാളിവീരനായ കർണ്ണനെ തൻ്റെ രഥചക്രം മണ്ണിൽ പൂണ്ടപ്പോൾ അത് ഉയർത്തുന്ന സമയം നോക്കി യുദ്ധമര്യാദ പാലിക്കാതെ പാർത്ഥൻ വധിച്ചത് എന്ത് ധർമ്മ പരിപാലനമായിരുന്നു കൃഷ്ണാ..ഗദായുദ്ധത്തിൽ അരയ്ക്ക് താഴെ മർദ്ദിക്കരുതെന്ന നിയമം തെറ്റിച്ച് നമ്മേ വൃകോദരൻ വീഴ്ത്തിയത് ധർമ്മമാണോ കൃഷ്ണാ?"
"സുയോധനാ ഈ യുദ്ധം നീ വരുത്തി വച്ചതാണ്.പാണ്ഡവർക്ക് അവകാശപ്പെട്ട പകുതി രാജ്യം കൊടുത്തില്ലെന്ന് മാത്രമല്ല അവരെ വനവാസത്തിന് അയച്ചപ്പോൾ അരക്കില്ലത്തിൽ ഇട്ട് അഗ്നിക്കിരയാൻ മാതൂലനായ ശകുനിയുടെ വാക്ക് കേട്ട് നീ തയ്യാറായി.. നാം തന്നെ സന്ധിസംഭാഷണത്തിന് വന്നപ്പോൾ സുയോധനാ നീ നമ്മേ അപമാനിച്ച് വിട്ടതല്ലേ...സ്വന്തം സഹോദരിയായി കാണേണ്ട ദ്രൗപതിയെ രാജകൊട്ടാരത്തിൽ വച്ച് അപമാനിച്ചത് മറന്നോ സുയോധനാ.. സ്വന്തം തുടയിൽ അടിച്ച് മടിയിൽ ഇരിക്കാൻ പാഞ്ചാലിയെ ക്ഷണിച്ചിരുന്നില്ലേ ധാർത്തരാഷ്ട്രാ..അന്യൻ്റെ ഭാര്യയെ കാമിക്കുന്നത് ഭൂഷണമാണോ സുയോധനാ..അന്ന് ഭീമസേനൻ ഹസ്തിനപുരിയെ സാക്ഷിയാക്കി പ്രതിജ്ഞയെടുത്തത് മറന്നോ സുയോധനാ? ഈ യുദ്ധം ഒഴിവാക്കാൻ നാം ആവശ്യപ്പെട്ടതല്ലേ.നമ്മുടെ വാക്ക് കേട്ടിരുന്നെങ്കിൽ സുയോധനാ ഈയൊരു അവസ്ഥ വരുമായിരുന്നോ?"
കൃഷ്ണൻ ഒന്ന് നിർത്തി
"ഭീഷ്മപിതാമഹനും ഗുരു ദ്രോണരും കർണ്ണനും വധിക്കപ്പെട്ടത് നീ കാരണമാണ് സുയോധനാ.. നിൻ്റെ കൂടെയുള്ള സഹവാസം.. ദുഷ്പ്രഭ്വികളോടൊപ്പം ചേർന്നാൽ സത്ജനങ്ങൾക്കും നാശമാണ് ഫലം എന്ന് ഓർത്ത് കൊൾക്കാ"
സുയോധനൻ അപ്പോഴും അക്ഷോഭ്യനായിരുന്നു..വേദനകൊണ്ട് പുളയുമ്പോഴും ആ കണ്ണുകളിൽ ഭയത്തിന്റെ ഒരു ലാഞ്ചനപോലും ഉണ്ടായിരുന്നില്ല.
"എനിക്ക് മരണത്തെ ഭയമില്ല കൃഷ്ണാ..നേരായ വഴിയെ കൗരവരോട് പോരാടിയിരുന്നെങ്കിൽ പാണ്ഡവർക്ക് വിജയം അന്യമായേനെ...നിങ്ങളുടെ വിജയത്തെ മാലോകർ സംശയിക്കുന്ന ഒരു കാലം വരിക തന്നെ ചെയ്യും..ഒന്നോർത്ത് കൊള്ളുക നാം നിങ്ങളെക്കാൾ മുന്നേ സ്വർഗസ്ഥനാവും..നാം സ്വർഗത്തിൽ ഉപവിഷ്ടനാകുന്നത് നിങ്ങൾക്ക് അത്ര സുഖകരമായിരിക്കില്ല"
സുയോധനൻ അശ്വത്ഥാമാവിനെ അരികിലേക്ക് വിളിച്ചു
"ദ്രോണി ശല്ല്യരും വധിക്കപ്പെട്ട് കഴിഞ്ഞു.കൗരവപടയുടെ നാശം പൂർണമാകുന്നു..ഇനിയുള്ള യുദ്ധം നയിക്കാൻ പ്രാപ്തൻ താങ്കളാണ്...താങ്കളുടെ ഇച്ഛയനുസരിച്ച് തീരുമാനം കൈകൊള്ളുക"
സുയോധനൻ്റെ കണ്ണുകൾ പതുക്കെ അടയുവാൻ തുടങ്ങി...ദേവലോകത്ത് നിന്ന് ദേവിദേവന്മാർ പുഷ്പവൃഷ്ടി നടത്തുന്നു...സുയോധനൻ്റെ ദേഹത്തിൽ നിന്ന് ദേഹി വിട്ടൊഴിഞ്ഞു.. സ്വർലോകത്തിൽ ധാർത്തരാഷ്ട്രനെ സ്വീകരിക്കാനുള്ള ഒരുക്കം തുടങ്ങി കഴിഞ്ഞു..അപ്പോൾ അശ്വത്ഥാമാവിൻ്റെയുള്ളിൽ ഒരു വന്യമൃഗം പകയോടെ മുരളുന്നത് ആരും അറിഞ്ഞില്ല.
(അവസാനിച്ചു)
ബിജു പെരുംചെല്ലൂർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo