നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കടങ്കഥ

കടങ്കഥ
.....................
ട്രെയിൻ അല്പം ലേറ്റ് ആയി.. അല്പമല്ല ഏതാണ്ട് 2 മണിക്കൂർ.. ഞങ്ങളുടെ ഗ്രാമത്തിലെ സ്റ്റേഷൻ വിജനമായിരുന്നു .. രാത്രി 11 .45 .. ലേറ്റ് ആയപ്പോഴേ വീട്ടിൽ വിളിച്ചുപറഞ്ഞിരുന്നു.. അവരോട് കിടന്നോളാനും പറഞ്ഞു.. മോന് നാളെ എക്സാം ഉള്ളതല്ലേ ?. എവിടെ ദൂരയാത്ര പോയാലും ഇപ്പോൾ ബൈക്ക് സ്റ്റേഷനിൽ വെക്കാറുണ്ട് .. ഇല്ലെങ്കിൽ ഇതുപോലെ ലേറ്റായാൽ ഞങ്ങളുടെ കുഗ്രാമത്തിലേക്ക് ഒരു വാഹനവും കിട്ടില്ല.. രാവിലെയും വൈകിട്ടും ഒരു സർക്കാർ വണ്ടി ട്രിപ്പ് നടത്താറുണ്ട് .. റോഡിനു വീതി കുറവായതുകൊണ്ടും, വളവുകൾ അധികമായതിനാലും പലപ്പോഴും ട്രിപ്പുകൾ പാതിവഴിക്ക് മുടങ്ങാറുണ്ട് .. രാത്രി എട്ടുമണി കഴിഞ്ഞാൽ പിന്നെ വണ്ടിയില്ല. പത്തുമണിവരെ കുറച്ചകലെ സംസ്ഥാനപാതയിൽ സർക്കാർ വണ്ടിയുണ്ട് .. അവിടിറങ്ങി വീണ്ടും ചിറയിലൂടെ നടക്കണം.. രാത്രികാലങ്ങളിൽ അങ്ങിനെയൊരു റിസ്ക് എടുക്കാൻ വയ്യ .. പകൽത്തന്നെ പലപ്പോഴും വഴിയിൽ തടസ്സമായി നല്ല മൂർഖൻ പാമ്പുകൾ കടന്നുവരാറുണ്ട് ..
സ്റ്റേഷനു പുറത്തിറങ്ങിയപ്പോൾ നല്ല തണുപ്പുതോന്നി.. ഇപ്പോൾ ഇവിടുത്തെ കാലാവസ്ഥയ്ക്കും വളരെ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് .. കാലംതെറ്റിയുള്ള മഞ്ഞുപെയ്ത്ത് .. മഴയെക്കുറിച്ചു യാതൊരറിവുമില്ല.. ചൂടിന് കാഠിന്യമേറിയിട്ടുണ്ട് ..
ഭാഗ്യം .. ബൈക്ക് ഇരുന്നിടത്തുതന്നെയുണ്ട് .. രണ്ടുദിവസമായതുകൊണ്ട് പൊടിപിടിച്ചിട്ടുണ്ട്.. കൂടെ മഞ്ഞും .. കൈകൊണ്ടു തുടച്ചപ്പോൾ കൈയിൽ പശപോലെ അഴുക്ക് പറ്റിപ്പിടിച്ചു.. പിന്നെ തുടയ്ക്കാൻ പോയില്ല. ഇട്ടിരിക്കുന്ന ഡ്രസ്സ് അഴുക്കായിട്ടുണ്ട് .. ഇതുംകൂടെയാവട്ടെ .. നാളെ അലക്കാനെടുക്കുമ്പോൾ അവളുടെ സ്ഥിരം ഡയലോഗ് വരും .. അത്രേയുള്ളു.
ബൈക്ക് സ്റ്റാർട്ട് ചെയ്തു മുന്നോട്ടെടുത്തു.. മെയിൻ റോഡുവരെ രണ്ടുവശത്തും വീടുകളുണ്ടെങ്കിലും റോഡരുകിൽ മരങ്ങൾ തിങ്ങിനിറഞ്ഞുനിൽക്കുന്നതിനാൽ ഇരുട്ടിനു കട്ടികൂടുതലാണ്.. കൂടാതെ സ്ട്രീറ്റ് ലൈറ്റും കത്തുന്നില്ല .. വീടുകളിലെ ലൈറ്റുകളും അണഞ്ഞിരിക്കുന്നു ..
ആഹ് .. ഒറ്റനിമിഷം .. ഞെട്ടിപ്പോയി .. ഒരു കറുത്തപൂച്ച വട്ടംചാടി .. വണ്ടിയിൽ ഇടിച്ചു .. ബാലൻസ് തെറ്റി .. കാലുകുത്തി ഒരുവിധത്തിൽനിന്നു ..
.ഹോ. ശ്വാസം നേരേനില്ക്കുന്നില്ല ... പേടിച്ചുപോയി..
മുഖത്തെ വിയർപ്പു അഴുക്കുപിടിച്ച കൈകൾകൊണ്ട് തുടച്ചു..
ങ് ഹേ .. എന്റെ ദൈവമേ ബൈക്ക് ഓഫായിരുന്നോ.. ? ഒരുനിമിഷത്തേക്ക് ഒന്നും അറിഞ്ഞില്ല .. ചാവി ഇഗ്നിഷനിൽ ഉണ്ടോന്നു നോക്കി .. സ്റ്റാർട്ട് ചെയ്തു.. കിക്കർ തിരിച്ചുവന്നു കാലിന്റെ വണ്ണയ്ക്ക് അടിച്ചു.. ഹോ .. നാശം .. എന്തൊരു വേദന.. വീണ്ടും വീണ്ടും കിക്ക് ചെയ്തു.. .. കുറ്റാക്കുറ്റിരുട്ട് .. അടുത്തെവിടെയോ ഒരു പട്ടി എന്തോ കണ്ടു പേടിച്ചതുപോലെ മോങ്ങുന്നു.. ദൂരെനിന്നു രണ്ടു തിളങ്ങുന്ന ഗോളങ്ങൾ അടുത്തുവരുന്നു.. എന്റെ ദൈവമേ? എന്തൊരു പരീക്ഷണമാണിത് .. അടുത്തുവന്ന ഗോളങ്ങൾ .. കുറച്ചു പിന്നോട്ടുമാറി .. പിന്നെയും ..ഉയർന്നും താണും .. പെട്ടെന്നാണ് ഒരു പട്ടിയുടെ മോങ്ങൽ അവിടെനിന്നു കേട്ടത്..
ഹോ.. ആശ്വാസം .. പട്ടിയായിരുന്നു .. അതിന്റെ അണപ്പിന്റെ ശബ്ദം ..
പെട്ടെന്നാണോർമ്മവന്നത് .. കൈയിലെ സ്മാർട്ട്ഫോണിൽ ടോർച്ചുണ്ടല്ലോ.. ? കീശയിൽ നിന്ന് ടോർച്ചു തപ്പിയെടുത്തു .. പട്ടി നില്ക്കുന്ന ദിക്കിലേക്കടിച്ചുനോക്കി ..
ങ് ഹേ .. അവിടെ പട്ടിയില്ല .. അതെവിടെപ്പോയി.. ? ടോർച്ചു തെളിച്ചുകൊണ്ടുതന്നെ വട്ടം കറക്കിനോക്കി ..
ഓ മൈ ഗോഡ് .. കണ്ണുകളിൽ ചോര പൊടിയുന്നതുപോലെതോന്നി.. അപകടം .. തെളിച്ചുപിടിച്ചിരിക്കുന്ന ടോർച്ചിന്റെ പ്രകാശം ആ ഒടിഞ്ഞുവീഴാറായ ഗേറ്റിൽ തറച്ചുനിന്നു ... ഈ ഗേറ്റ് .. മിന്നല്പിണർപോലെ ചിന്തകൾ 20 വർഷം പുറകോട്ടോടി .. അതെ .. അതുതന്നെ..
നല്ല നിലാവുള്ള രാത്രി .. എട്ടാം ക്ളാസിൽ പഠിക്കുന്നു. വീട്ടിൽ ഒരു വെള്ളാച്ചിപ്പശു ഉണ്ടായിരുന്നു.. ഗർഭിണി .. രാത്രിയിൽ അതിനു എന്തോ വയ്യായ്ക.. അമ്മൂമ്മ ചെന്നുനോക്കി .. അതേ .. അത് പ്രസവിക്കാനുള്ള തത്രപ്പാടിലാണ്.. പക്ഷേ .. വേദനകൊണ്ടു പുളയുന്ന പശു ..
"എടാ .. നീയാ രമേശനേം വിളിച്ചോണ്ട് ചെല്ല് .. എങ്ങനേലും മൃഗഡാക്കിട്ടറേ വിളിച്ചോണ്ടുവാ .. ഇല്ലെങ്കിൽ ഇത് ചത്തുപോകും.. "
രണ്ടുമൂന്നുമാസം മുൻപ് മൃഗഡോക്ടർ വന്നിരുന്നത്രേ .. അപ്പോൾ .. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഏതു പാതിരാത്രിയാണെങ്കിലും വിളിച്ചാമതീന്നു .അദ്ദേഹം പറഞ്ഞിട്ടാണ് പോയത് .
വീട്ടീന്ന് നാലഞ്ച് കിലോമീറ്റർ ദൂരമുണ്ട്.. രമേശന് സൈക്കിൾ ഉണ്ടായിരുന്നു.. സൈക്കിൾ കേറാനുള്ള കൊതികൊണ്ട് പറയുന്നതിനുമുമ്പ് റെഡി.. രാത്രി.. ഇടവഴികൾ .. കരയുന്ന ഡൈനാമോ .. കരച്ചിലിന്റെ പകുതി ആരോഗ്യമില്ലാത്ത പ്രകാശം.. കൂടാതെ ചീവീടുകളുടെ സംഗീതവും ..
ഡോക്ടറുടെ വീടിനെക്കുറിച്ചൊരു ഐഡിയ മാത്രം .. രമേശൻ ആള് കേമനാ.. നല്ല ധൈര്യശാലി.
'നീ സൈക്കിൾ വിടെടാ ചെക്കാ..'
വളവുകളും പുളവുകളും താണ്ടി ഞങ്ങൾ ലക്ഷ്യത്തോടടുക്കുന്നു.. മെയിൻ റോഡിൽ നിന്ന് ഒരു കിലോമീറ്ററോളം അകത്തോട്ടു മൂന്നു മീറ്റർ ടാർ ചെയ്യാത്ത വഴിയാണ്.. അതിന്റെ അങ്ങേയറ്റത്താണ് അയാളുടെ വീട്.. രമേശൻ ഒരുതവണ പോയിട്ടുണ്ടത്രെ . !
സമയം വലിയ തിട്ടമില്ല .. ആരും വഴിയിലില്ല.. ഒരൂഹം വെച്ച് രമേശൻ വഴി പറഞ്ഞുകൊണ്ടിരുന്നു ..
ഡാ .. ആ ഒറ്റയ്ക്ക് നിക്കുന്ന വീട് കണ്ടില്ലേ .. അതാ ..
ഭാഗ്യം .. ഡോക്ടറുടെ വീട്ടിൽ വെട്ടമുണ്ട്.. ഒരു ഇരുമ്പുഗേറ്റിനു മുന്നില്‍ സൈക്കിൾ നിന്നു ...
'സാറേ ... '
'എന്താ .. ?'
ഞെട്ടിപ്പോയി .. ഞങ്ങളെ നോക്കിനിന്നപോലെ ഡോക്ടർ..
' ആരാ ..?'
'ഞങ്ങൾ കുറെ ദൂരെന്നാ.. ഡോക്ടർ .. '
വിക്കിവിക്കി രമേശൻ ..
'അയ്യോ പേടിക്കണ്ട .. അത്താഴം കഴിഞ്ഞാൽ ഈ മുറ്റത്തിങ്ങിനെ കുറേനേരം ഉലാത്തുന്ന സ്വഭാവമുണ്ട് എനിക്ക് .. ഞാൻ കിടക്കാൻ തുടങ്ങുകയായിരുന്നു .. '
ഡോക്ടർ ഗേറ്റിനപ്പുറം .. ഞങ്ങളുടെ കഥ കേട്ടു ..
'അപ്പൊ ഒരു പ്രശ്നമുണ്ടല്ലോ .. എനിക്ക് വണ്ടിയില്ല .. നിങ്ങൾ പോയി ഒരു വണ്ടി വിളിച്ചോണ്ടുവരൂ .. '
'ഇപ്പോഴോ.. ?'
'കിട്ടും .. ആ ജങ്ഷനിൽ ചെന്ന് നോക്ക് .. ആരെങ്കിലും കാണും. ഹൈവെ അല്ലെ.. ഇനി അവിടില്ലെങ്കിൽ അപ്പുറത്തെ അമ്പലത്തിന്റെ കിഴക്കേനടയിൽ ഒരു വീടുണ്ട് അവിടുത്തെ വണ്ടി വരും.. ഞാൻ പറഞ്ഞൂന്നു പറ സുകുമാരനോട് .'.
പെട്ടെന്ന് വരാമെന്നു പറഞ്ഞു ഞങ്ങൾ സൈക്കിൾ തിരിച്ചുവിട്ടു..
ജങ്ഷനിലെ അവസാനത്തെ കാറും വീട്ടിൽപോകാൻ തിരിക്കുന്നു .. ഒരുവിധത്തിൽ അയാളെക്കൊണ്ട് സമ്മതിപ്പിച്ചു.. ഞങ്ങളുടെ സ്ഥലം മാത്രമേ പറഞ്ഞുള്ളു .. വഴീന്നു ഒരാൾ കേറുമെന്നും ..
രമേശൻ പെട്ടെന്ന് വണ്ടിയിൽ കയറി..
നീ സൈക്കിൾ കൊണ്ടുപോരേ .. ഞാൻ വഴിപറഞ്ഞു കൊടുക്കാം ..
പെട്ടെന്ന് എനിക്ക്മനസ്സിലായി .. ഡോക്ടർ കയറിയാലും രമേശൻ വണ്ടീന്ന് ഇറങ്ങില്ല .. അവസാനം ഞാൻ തനിയെ പോകണം .. എന്നാപ്പിന്നെ എന്റെ ശവമേ വീട്ടിൽ ചെല്ലൂ .. അത്രയ്ക്ക് ധൈര്യശാലിയാണല്ലോ?
എന്റെ സൈക്കിളിന്റെ പിന്നാലെ അയാൾ കാറുരുട്ടി . . ഡോക്ടറുടെ വീടിന്റെ അല്പ്പം പുറകിലായി കാറ് തിരിക്കാൻ സൌകര്യമുള്ളിടത്തുവച്ച് രമേശൻ കാറിൽ നിന്നിറങ്ങി..
വീണ്ടും ഗേറ്റിൽ ..
'ഡോക്ടറേ .... ഡോക്ടറേ ...'
ആളനക്കമില്ല .. ഗേറ്റിൽ പിടിച്ചുകുലുക്കി.. നിലാവിൽ വീടിന്റെ മുറ്റം ഭംഗിയായി കാണാം .. ഇനി ഡോക്ടർ കിടന്നോ.. ?
ഡ്രൈവർ അടുത്തേക്കുവന്നു ..
'ഇവിടെനിന്ന് ആരെ കൊണ്ടുപോകാനാ.. ?'
'ഡോക്ടർ .. '
'തലയ്ക്കു ഭ്രാന്തുണ്ടോ നിങ്ങള്ക്ക് .. നട്ടപ്പാതിരായ്ക്ക് മനുഷ്യനെ മെനക്കെടുത്താൻ .. ഡോക്ടർ ആത്മഹത്യ ചെയ്തിട്ട് ഇന്ന് പതിനഞ്ച് ദിവസമായി.. '
ങ് ഹേ .. ഞാനും രമേശനും ഒരുമിച്ചു ഞെട്ടി.. ഞാൻ മൂത്രമൊഴിച്ചോ എന്നൊരു സംശയം ..
'വേഗം സ്ഥലംവിടാൻ നോക്ക്.. '
ഡ്രൈവർ കാറിന്റെ അടുത്തേക്കുപോയി.. ആ പോക്കിന് അല്പ്പം വേഗത കൂടുതലായിരുന്നു..
തൊട്ടടുത്ത് എന്തോ തട്ടിമറിയുന്ന ശബ്ദം .. ഞെട്ടിത്തിരിഞ്ഞുനോക്കി .. നിമിഷനേരത്തിനുള്ളിൽ മനസ്സിലൂടെ കടന്നുപോയ ചിന്തകൾ..
അതേ ... ആ വീടിന്റെ മുന്നിലാണ് ഇപ്പോൾ.. പക്ഷെ മെയിൻ റോഡിലൂടെ പോയ ഞാനെങ്ങനെ ഇവിടെയെത്തി . അതാണെനിക്കും മനസ്സിലാവാത്തത് .
ടോർച്ചിന്റെ വെളിച്ചത്തിൽ ഒരു പെരുച്ചാഴി ഓടിമറയുന്നു..
കൈകൾക്കും കാലുകൾക്കും ബലക്ഷയം .. ഒന്നും ചെയ്യാനാവുന്നില്ല .. ഉച്ചത്തിൽ കൂവി ആരെയെങ്കിലും വിളിക്കണമെന്നുണ്ട് .. ശബ്ദം പുറത്തുവരുന്നില്ല .. മൊബൈൽ കടിച്ചുപിടിച്ചുകൊണ്ട് ബൈക്ക് തള്ളി.. നീങ്ങുന്നില്ല.. ശരീരമാസകലം വിയർപ്പു പൊടിയുന്നു.. ശ്വാസം കിട്ടുന്നില്ല .. ഗേറ്റ് തുറക്കുന്ന ശബ്ദം .. പഴയ ഗേറ്റിന്റെ ഇരുമ്പഴികൾ ഞെരിഞ്ഞൊടിയുന്നു . ആരോ അടുത്തേക്ക് വരുന്നു.. പെട്ടെന്നാരോ പൊട്ടിച്ചിരിച്ചു.. ഞെട്ടിപ്പോയി.. മൊബൈൽ അടിച്ചതാണ്.. അങ്ങനൊരു റിങ്ടോൺ........
അല്ല അടുത്താരോ ഉണ്ട്..
ആരാ .. ആ ... രാ .. ?
ആരോ പൊക്കിയെടുത്തു നിലത്തെറിഞ്ഞു ..
കണ്ണുതുറന്നപ്പോൾ .. ഒരുകൂട്ടം കൈയുകൾ അടുത്തേക്ക്..
'മാഷേ .. '
അറിയാവുന്ന ആരോ ആണ്..
'മാഷെന്താ ഇവിടെ.. ?'
ഒന്നും പറഞ്ഞില്ല .. നേരം വെളുക്കാൻ തുടങ്ങിയിരിക്കുന്നു.. റെയിൽവേ സ്റ്റേഷനിലേക്ക് രാവിലത്തെ ട്രെയിൻ പിടിക്കാൻപോയ ആരോ വഴിയിൽ ബൈക്ക് മറിഞ്ഞുകിടക്കുന്നതു കണ്ടു നോക്കിയതാ ..
"വെള്ളമടിക്കണം ... വെള്ളം മനുഷ്യനെ അടിക്കരുത് .. " ആരോ വായിൽ തോന്നിയ തെറി മൊത്തം പറഞ്ഞോണ്ടു പോയി..
ഞാൻ വെള്ളമടിക്കില്ല . എന്ന് പറയണമെന്നുണ്ടായിരുന്നു.. പറഞ്ഞില്ല .. മൊബൈൽ ഫോണിൽ നേരം പുലരുവോളം വന്ന പത്തുനൂറ് മിസ്സ്ഡ് കോളുകൾ .. ഭാര്യയാണ് ..
വേണു 'നൈമിഷിക'
(repo)

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot