നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നിത്യസത്യം. 【ചെറുകഥ】


നിത്യസത്യം. 【ചെറുകഥ】
★-------------★
തിങ്ങി നിറഞ്ഞിരുന്ന മൗനം ആർത്തലച്ചു പെയ്യുന്ന മഴയിൽ അലിഞ്ഞില്ലാതെയായ്‌. ശ്രുതി തെറ്റിയ മഴയുടെഗാനം അരോചകമായി തോന്നി.
മേൽക്കൂരയിലെ ഓടിന്റെ അറ്റത്തു നിന്നും മഴത്തുള്ളികൾ താഴെമണ്ണിലേക്ക്‌ ശക്തിയായി പതിച്ചു.പതിയെ പലവഴിയിലൂടെ ഒന്നായിചേർന്നുഎവിടെയ്‌ക്കോ തിടുക്കം പൂണ്ട് ഒഴുകിമറഞ്ഞു. മഴനനഞ്ഞ സുന്ദരികളായ മണ്ണിരകൾ എന്തിനെന്നറിയാതെ വേഗത്തിൽ ദിശയറിയതെ ഇഴഞ്ഞു കൊണ്ടിരുന്നു .
മുറ്റത്തെ റോസാപ്പൂക്കൾ കുറച്ചു ഇതളുകൾ മണ്ണിന് അർപ്പിച്ചുകൊണ്ടു മുഖം കുനിച്ചു നിന്നു.വാടമല്ലിയും, മൂസാണ്ടയും മഴയോട് പൊരുതി നിൽക്കുന്നുണ്ടായിരുന്നു..
മഴയുടെ തണുപ്പിൽ ദേഹമാകെ രോമങ്ങൾ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു.
പെട്ടെന്നു ഒരു കാറ്റുവീശി .മഴവെള്ളവും ,കുളിരും കൊണ്ടുവന്നകാറ്റ്
ഭിത്തിയിൽ ഫ്രെയിം ചെയ്തു വച്ചിരുന്ന ഫോട്ടോകളിൽ ഒന്നിനെ താഴെ വീഴ്ത്തി.താഴെ ഇട്ടിരുന്ന റബർചവുട്ടിയിൽ വീണതിനാൽ ചില്ലുടഞ്ഞില്ല.
ആ ഫോട്ടോ കുനിഞ്ഞെടുത്തു.ഉടുത്തിരുന്ന കൈലിമുണ്ടിന്റെ അറ്റം കൊണ്ടു അതിൽ പറ്റിപ്പിടിച്ചിരുന്ന വെള്ളത്തുള്ളികൾ തുടച്ചു.
ഞാനും ,സോനുവും ചേർന്നു നിൽക്കുന്ന ചിത്രമായിരുന്നു .
ഓർമ്മകൾ മഴയായ് പെയ്തിറങ്ങി.
"ബാലു, അവർ ആരുടെയോ കല്യാണത്തിൽ പോയിരിക്കുവാട്ടോ. അമ്മചോറ് വിളമ്പി അകത്തു വച്ചിട്ടുണ്ട് എടുത്തു കഴിക്ക് .ഇന്നാ താക്കോല്.."
സ്കൂൾ വിട്ടു വന്നപ്പോൾ അയൽ വീട്ടിലെ അയിശാഉമ്മാ വീടിന്റെതാക്കോൽ ക്കൂട്ടംഏൽപ്പിച്ചുകൊണ്ടു പറഞ്ഞു.
"അല്ലുമ്മാ.., അപ്പോൾ സോനുവോ..?"
"അവനുംകൂടെ പോയിട്ടുണ്ട്..".
തന്നെയുംകൂട്ടാതെ പോയ അവരോട് ദേക്ഷ്യം തോന്നി.
അല്ലെങ്കിലും ഇപ്പോൾ എവിടെ പോയാലും എന്നെ കൊണ്ട് പോകാറില്ല. സോനുവിനെ മാത്രമേ കൊണ്ടു പോകൂ.ഇങ്ങോട്ടു വരട്ടെ .കാണിച്ചു കൊടുക്കാം .മനസ്സിൽ പലതും ഉറപ്പിച്ചെങ്കിലും .ഓർക്കുന്തോറും സങ്കടംവന്നു പൊതിഞ്ഞു.
കണ്ണുകൾ അറിയാതെ നിറഞ്ഞു.വാശിയിൽ
മേശപ്പുറത്ത് മൂടി വച്ചിരുന്ന ചോറിനെ മനപ്പൂർവം അവഗണിച്ചു കൊണ്ടു ഇറയത്തു വന്നിരുന്നു.
ചാറ്റൽ മഴതൂവുന്നുണ്ട് .
"ബാലൂ ദേ, നോക്കിയേടാ ഐസ്ക്രീം.."
മഴനനയാതെ പൊതിഞ്ഞു പിടിച്ചിരുന്ന കടലാസ് പൊതിയുമായ്‌ സോനു അടുത്ത് വന്നു.
പിന്നാലെ അച്ഛനും, അമ്മയും.
അച്ഛന് മുഖംകൊടുക്കാതെ പരിഭവത്തോടെ തിരിച്ചു.
"ഇന്നാടാ.. തിന്നോ..നല്ല ഐസ്ക്രീം ആണ്. കല്യാണ വീട്ടീന്നു കിട്ടിയതാ."
സോനു പൊതി നീട്ടിക്കൊണ്ട് മുന്നിൽ നിന്നു.അവന്റെ മുള്ളുപോലെ ഉയർന്നു നിന്നിരുന്ന മുടിയിൽ മഴത്തുള്ളികൾ തങ്ങി നിന്നിരുന്നു.
"എനിക്കൊന്നും വേണ്ടാ.. നീ തിന്നോ."പൊതിയിലേക്കു നോക്കാതെ മുഖം കുനിച്ചുകളഞ്ഞു.
"അച്ഛാ.. ഇവന് ഐസ്ക്രീം വേണ്ടെന്ന്.."
സോനു ഉറക്കെ വിളിച്ചു പറഞ്ഞു.ആ പറച്ചിലിൽ
അൽപ്പം കൊതിയും കലർന്നിരുന്നു.
അച്ഛൻ അടുത്തു വന്നത് അറിഞ്ഞു.മുടിയിൽ തഴുകിയ കൈകളെ ശക്തമായ്‌ തട്ടി മാറ്റി.
അച്ഛന്റെ കൈകൾ പിന്നെയും മുടിയെ തഴുകി..
"എന്നാ പറ്റി.. എന്റെ കുട്ടന് .?"അച്ഛന്റെ വാത്സല്യസ്വരം.
മുഖമുയർത്തി അച്ഛനെ നോക്കി.
"വേണ്ട..വേണ്ട ആരും എന്നെ സ്നേഹിക്കേണ്ട.. എനിക്ക് ആരുമില്ല."കണ്ണുനീർ തുടച്ചുകൊണ്ടു പതിയെ പറഞ്ഞു.
"അച്ചോടാ.. !ഞാൻ സ്നേഹിക്കും എന്റെ കുട്ടനെ..ഇനി എവിടെ പോയാലും എന്റെ കുട്ടനെയും കൊണ്ടു പോയിരിക്കും ഉറപ്പ്.."
ഇതും പറഞ്ഞു അച്ഛന്റെ വിരലുകൾ.കക്ഷത്തിൽ ഇക്കിളി ആക്കാൻ തുടങ്ങി.ചിരിക്കാതെ ബലം പിടിച്ചു നിന്നു എങ്കിലും.. അറിയാതെ ചിരിച്ചു പോയ്‌.സോനു വിന്റെ കയ്യിൽ നിന്നും ഐസ്ക്രീം പൊതി വാങ്ങി കയ്യിൽവച്ചു തന്നു .
ഇതു കണ്ടു സോനുവിന്റെ മുഖം മാറുന്നത് കണ്ടഅച്ഛൻ .
"ദേ.. ആ കൊതിയനും കുറച്ചു കൊടുത്തേക്കു .അല്ലെങ്കിൽ നിന്റെ വയറ്റിൽ പിടിക്കില്ല.."അച്ഛൻ പറഞ്ഞു കൊണ്ട് അകത്തേക്ക് നടന്നു.
അതു കേട്ടു സോനുവിന്റെ മുഖം തെളിഞ്ഞു.
അവൻ വേഗം അകത്തേക്ക് ഓടി. തിരിച്ചു വരുമ്പോൾ കയ്യിൽ ചെറിയൊരു കറിപാത്രവും
ഒരു സ്പൂണും ഉണ്ടായിരുന്നു.
മനസ്സില്ലാ മനസ്സോടെ വെള്ളം പോലെ ആയ ഐസ്ക്രീം കുറച്ചു ആ പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു.
"കുറച്ചും കൂടി ഇടെടാ.."
അവൻ പറഞ്ഞു കൊണ്ടിരുന്നു.
"നീ തിന്നതല്ലേ ..ഇതു എന്റെയാ ..അത്രോം മതി"
ഞാനും വിട്ടുകൊടുത്തില്ല.
"ആഹാ..! ഇത്രോം ചുമന്നു കൊണ്ടു വന്നത് ഞാനാ..".
അവനും പിന്നോട്ടില്ല.
"എന്നാ ഇന്നാ ..നീ തന്നെ തിന്നോ.."എല്ലാം കൂടി അവന്റെ കയ്യിൽ തന്നെ വച്ചു കൊടുത്തു മുഖം തിരിച്ചു ഇരുന്നു.
"എന്നാ എനിക്ക്‌ വേണ്ട..!ഇതു നിന്റെ അല്ലെ. ?"
അവന്റെ ശബ്ദം കീഴടങ്ങലിന്റെ ആയിരുന്നു.
അവൻ തിരിച്ചുനീട്ടിയ ഐസ്ക്രീം വാങ്ങി കൃത്യം പകുതിയായി പകുത്തു കറിപാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തു.
"ഇത്രേം വേണ്ടെടാ.. ഞാൻ തിന്നതാ.നീ തിന്നോ."
അവൻ കുറച്ചു എന്റെ പാത്രത്തിലേക്ക് തിരിച്ചുഒഴിച്ചു.
എന്നെക്കാൾ രണ്ടു വയസ്സ് ഇളയതാണ് സോനു.
പക്ഷെ സംസാരത്തിലും ,പെരുമാറ്റത്തിലും എന്നെക്കാൾ രണ്ടു വയസ്സു മൂത്തത് അവനാണെന്നു തോന്നും.
അവനു എന്തു കിട്ടിയാലുംഅതിന്റെ ഒരു പങ്കു എനിക്കുള്ളതായിരുന്നു. അതു എനിക്ക് തരാതെ,അവന്റെ മുന്നിൽ വച്ച് ഞാൻഅതു കഴിക്കാതെ അവനു സമാധാനമാകില്ല.
ഒരു നാൾ ഏതോ കല്യാണസദ്യയിൽ അവനുവിളമ്പിയ
ശർക്കരവരട്ടിയതും, കുറച്ചു ചിപ്സും കൂടി എനിക്ക് തരാൻ വേണ്ടി നിക്കറിന്റെകീശയിൽ ഇട്ടു. വീട്ടിൽ വന്നപ്പോൾ കീശയിൽ അതൊന്നും ഉണ്ടായിരുന്നില്ല. കയ്യിട്ടുനോക്കിയപ്പോൾആണ് അറിയുന്നത് നിക്കറിന്റെ കീശ കീറിയിരിക്കുന്നത്.
സോനുവിന്റെ മുഖം വാടി. പതിയെ കരയാൻ തുടങ്ങി.
എന്തെല്ലാം പറഞ്ഞിട്ടും അവൻ സങ്കടം സഹിക്കാതെ നിർത്താതെ കരഞ്ഞു. അവസാനം തളർന്നു ഉറങ്ങി പ്പോവുകയായിരുന്നു.
വർഷങ്ങൾക്കിപ്പുറം ആ സ്നേഹത്തിനു
മങ്ങലേറ്റത് എവിടം മുതൽ ആയിരുന്നു.
കൂടെഒരു പെണ്ണ് വന്നതിൽ പിന്നെയായിരുന്നോ?
അച്ഛൻ വീടും ,പറമ്പും ഞങ്ങൾ രണ്ടു പേരുടെയും പേരിൽ ആണ് എഴുതിവച്ചത്.
ഒരിക്കലും പിരിയാതെ ജനിച്ചു വളർന്ന വീട്ടിൽ തന്നെ ഞങ്ങൾ രണ്ടും സ്നേഹത്തോടെ ഒന്നായി കഴിയണം എന്ന് അച്ഛൻ ആഗ്രഹിച്ചു.
ഒട്ടു മിക്ക കുടുംബങ്ങളിലെയും പോലെ വന്നു കയറിയവർ ചേരാതെ വന്നപ്പോൾ മുറുമുറുപ്പുകൾ ഉയർന്നു.ഒളിപ്പോരുകൾ മുറുകിയപ്പോൾ
സോനു അവന്റെ ഭാര്യയുടെ കൈയ്യും പിടിച്ചു ഈ വീടിന്റെ പടികൾ ഇറങ്ങി .പോകുമ്പോൾ അവന്റെ നോട്ടം
താങ്ങുവാൻ ആവാതെ മുഖം കുനിക്കേണ്ടി വന്നു..
അവന്റെ ഭാര്യവീട്ടുകാരുടെ സഹായത്തോടെ.
പതിയെ അവൻ നല്ല നിലയിൽ ആയി.
അതിൽ പിന്നെ ഒരകൽച്ച എങ്ങിനെയോ ഉടലെടുത്തു .നേർക്കുനേർ കാണാവുന്ന അവസരങ്ങൾ മനപ്പൂർവം ഒഴിവാക്കി.അറിയാത്ത എന്തോ കുറ്റബോധം ഉള്ളിൽ നീറി ക്കൊണ്ടിരുന്നു. യാദൃശ്ചികമായി എവിടെ എങ്കിലും വച്ചു നേരിട്ട് കണ്ടാൽ കാണാത്ത ഭാവത്തിൽ നടന്നു കളയും.
അച്ഛന്റെയും ,അമ്മയുടെയും മരണത്തിനു മാത്രം നേരിൽ കണ്ടു.
"എന്തായിയേട്ടാ..വല്ലതും ആയോ..?"
സുജയാണ്..
ഒരു ദീർഘനിശ്വാസം എടുത്തു കൊണ്ട് പറഞ്ഞു.
"ഇതു വരെ ഒന്നും ആയില്ല..ഒരു പാട് പേരോട് ചോദിച്ചു.. പക്ഷെ തരാം എന്ന് പറയുന്നതല്ലാതെ
ആരും ഒരുറപ്പും പറയുന്നില്ല സുജേ.." തിണ്ണ യിലെ മഴവെള്ളത്തിൽ വിരൽകൊണ്ട് കോലങ്ങൾ വരച്ചു..
"എന്റെ പരദൈവങ്ങളെ ..എന്റെ മോടെ വിവാഹം.. !ഒരു വഴി കാട്ടിത്തരണേ.."
അവൾ പ്രാർത്ഥിച്ചു കൊണ്ടു അകത്തേക്ക് നടന്നു.
മഴതോർന്നു.അടുത്തമഴയ്ക്കുള്ള ഒരുക്കംകാർമേഘങ്ങൾ തുടങ്ങി കഴിഞ്ഞു.
കടം വാങ്ങിയും ,വിൽക്കാനുള്ളത് വിറ്റും മോൾക്കുള്ള ആഭരണം വാങ്ങി. പക്ഷെ വരന്റെ മൂന്നാൻ സ്വകാര്യമായി കാതിൽ പറഞ്ഞ ബൈക്കിനും , സദ്യക്കും,
മറ്റാവിശ്യങ്ങൾക്കുള്ളതുമായാ പണം ഇതുവരെകണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ചോദിച്ചവരൊക്കെ കൈ മലർത്തി കാണിച്ചപ്പോൾ നെഞ്ചിടിപ്പ് കൂടി വന്നു.
ഇനി ആറു ദിവസം കൂടിയെ ഉള്ളു.ഏഴിന്റെ അന്ന് വിവാഹം..
ഒരു വഴി കാണിച്ചുതരുവാൻ ദൈവങ്ങളോട് നെഞ്ചുരുകി പ്രാർത്ഥിച്ചു.
പെട്ടെന്ന് ഒരു കാൽപ്പെരുമാറ്റം കേട്ടു തല ഉയർത്തി.. മുന്നിൽ സോനുവിനെക്കണ്ട് തരിച്ചിരുന്നു.
"എന്നാണ്.. വിവാഹം..?
തന്റെ അടുത്ത് ഒരു കസേരയിൽ ഇരുന്നു കാലു ആട്ടി ക്കൊണ്ട് അവൻ ചോദിച്ചു.
"അടുത്താഴ്ച.."മുഖമുയർത്തതെപതിയെ പറഞ്ഞു.
"നിനക്കു എത്ര അപ്പൻമാരുണ്ടെടാ..?"
സോനുവിന്റെ ചോദ്യത്തിൽ എരിയുന്ന ദേക്ഷ്യം തിരിച്ചറിഞ്ഞു. വേറെ ആരും അല്ലല്ലോ സ്വന്തം അനിയൻ അല്ലെ.ക്ഷമയോടെ മറുപടി കൊടുത്തു.
"ഒന്ന്.."
"അതു ശരി ,അപ്പോൾ എത്ര കൂടപിറപ്പുകൾ ഉണ്ട്..?"
സോനുവിന്റെ ചോദ്യം ഉള്ളം പൊള്ളിച്ചു.
"ഒന്നു.."
അപ്പുറത്ത് മൗനം. പെട്ടന്നു തന്റെ കയ്യിൽ ശക്തമായ പ്രഹരം അറിഞ്ഞു.ഒട്ടും വേദന തോന്നിയില്ല.
"എന്നിട്ടാണോടാ നായെ ,നിന്റെ മകളുടെ വിവാഹക്കാര്യം എന്നെ അറിയിക്കാതിരുന്നത്..?"
സോനുവിന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.
ഉടുത്തിരുന്ന കള്ളിമുണ്ടിൽ കണ്ണീര് വീണു നനയുന്നത് അറിഞ്ഞു..
"എടാ.. ബാലു കൂടപിറപ്പായിട്ടു എനിക്ക് നീ മാത്രമേയുള്ളൂ..നിന്റെ മകളുടെ വിവാഹക്കാര്യം മറ്റുള്ളവർ പറഞ്ഞുഅറിയേണ്ടിവന്നു..അതിനും മാത്രം ഞാൻ എന്ത് തെറ്റാടാ നിന്നോട് ചെയ്തത്? ഈ വീട്ടിൽ നിന്നും ഇറങ്ങി പ്പോയതോ..? "
സോനു ഒന്നു നിർത്തിയിട്ടു തുടർന്നു.
"എടാ.. ഈ വീട്ടിൽ നിന്നിരുന്നേൽ നമ്മൾ തമ്മിൽ ചിലപ്പോൾ ആയുധം എടുക്കേണ്ടി വരുമായിരുന്നു.അതുമാത്രമല്ല. ഞാൻ എവിടെ പോയാലും ജീവിക്കാൻ എനിക്കറിയാമായിരുന്നു. പക്ഷെ കൂലി പണിക്കാരനയാ നീ എങ്ങിനെ ജീവിക്കും..?
അത് കൊണ്ടാണ് അന്ന് ഇറങ്ങിയത്...പക്ഷേ നീയോ ..വഴിയിൽ വച്ചു കണ്ടാൽ പോലും മുഖത്തു നോക്കില്ലായിരുന്നു"
സോനുവിന്റെ സ്നേഹത്തിന് ഒരുമങ്ങലും ഏറ്റി ട്ടില്ല. താനാണ് എല്ലാം മറന്നത്.
നീണ്ട മൗനത്തിനൊടുവിൽ
അവൻ എഴുന്നേറ്റു അടുത്തു വരുന്നത് അറിഞ്ഞു.മുഖമുയർത്തതെതന്നെ ഇരുന്നു.
പെട്ടന്നാണ് അവന്റെ വിരലുകൾ കക്ഷത്തിൽ ഇക്കിളിയാക്കിയത്.
മുഖമുയർത്തി നോക്കുമ്പോൾ അവൻ ചിരിക്കുക ആയിരുന്നു. മുള്ളു പോലെയുള്ള മുടിയിൽ അപ്പോഴും മഴത്തുള്ളികൾ ഉണ്ടായിരുന്നു.
"അതെ.., ചെറുക്കന്റെ വീട്ടിൽ ഞാൻ പോയിരുന്നു.. ബൈക്ക് ഒന്നുവാങ്ങി കൊടുത്തു.
ഇന്നാ ,ഈ പൈസ കൂടി വച്ചോളൂ .."
രണ്ടു കെട്ടു നോട്ട് നീട്ടിക്കൊണ്ട് സോനു മുന്നിൽ നിന്നു.
അറിയാതെ വീണ്ടും കണ്ണുനീർ പുറത്തുചാടി.
"രക്തബന്ധം അങ്ങിനെയാണ് ബാലൂ മായ്‌ക്കാൻ നോക്കിയാൽ അതു അത്രവേഗം മായുകില്ല."
വലിയൊരു മഴയുടെവരവറിയിച്ചുകൊണ്ടു ചാറ്റൽമഴതൂവിത്തുടങ്ങിയിരുന്നു..
ശുഭം.
By ,,,✍️
Nizar vh.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot