Slider

ക്യാൻസർ

0
ഇരുട്ടിന് കനം വച്ചുതുടങ്ങിയിരുന്നു. തൊട്ടപ്പുറത്തുള്ള റബർ മരങ്ങളിൽ താമസമാക്കിയ ചിവീടുകൾ നിർത്താതെ ശബ്‌ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. ചില സമയങ്ങളിൽ ഈ ശബ്‌ദം അസഹനീയം തന്നെ. ശരിയാണ് ഇപ്പോൾ എനിക്ക് സ്വസ്ഥത ആവശ്യമാണ്. മനസ്സിൽ എന്തോ ഭാരം കയറ്റി വച്ചപോലെ. ഈ ഏകാന്തത ഞാൻ ഇഷ്‌ടപ്പെടുന്നു. വായിക്കാനായി കൈയിൽ എടുത്ത "ഓഷോയുടെ പുരുഷൻ "എന്ന ബുക്ക് തുറന്ന പടിതന്നെയിരിക്കുന്നു. ഒന്നിലും ശ്രദ്‌ധിക്കാൻ കഴിയുന്നില്ല.
എനിക്ക് രാത്രിയെ പേടിയില്ല. പക്ഷേ.. ഇന്നെന്തോ പോലെ. മനസ്സ് അസ്വസ്ഥമായി അലയുന്നു. പറയാൻ പറ്റാത്ത ഒരു ഭീതി എന്നിൽ നിറഞ്ഞു. രാവ് നന്നേ കനത്തു. ചേട്ടൻ ഇനിയും എത്തിയിട്ടില്ല. രാവിലെ ആലപ്പുഴയ്ക്ക് പോയതാണ്. കുറച്ചു മുൻപ്‌ വിളിച്ചപ്പോൾ വന്നു കൊണ്ടിക്കുന്നു കാക്കനാട് എത്താറായി എന്ന്‌ പറഞ്ഞിരുന്നു. എത്ര വൈകിയാലും ചേട്ടൻ വരാതെ ഉറങ്ങാറില്ല ഞാൻ. അതാണ് ശീലം.
അങ്ങനെ ഭീതിയോടെ വഴിക്കണ്ണുമായി കാത്തിരിക്കുമ്പോൾ ഇരുട്ടിനെ കീറിമറിച്ചുകൊണ്ടു ഒരു കൂട്ടനിലവിളി ഉയർന്നുകേട്ടു പടിഞ്ഞാറേ വശത്തുനിന്നും. അതേ പടിഞ്ഞാറേലെ വിമല ചേച്ചിയുടെ വീട്ടിൽ നിന്നുമാണ്. എന്തോ ഉൾവിളിപോലെ ഞാൻ ഒരുനിമിഷം നിന്നു. പിന്നെ ഒറ്റ ഓട്ടമായിരുന്നു പടിഞ്ഞാറേക്ക്. ഇരുട്ട് എനിക്ക് വഴിമാറിത്തന്നു..
വിമലച്ചേച്ചിയുടെ വീട്ടിലെത്തുമ്പോൾ എന്നെപോലെത്തന്നെ നിലവിളികേട്ട് അയൽവാസികൾ ഓടിവരുന്നുണ്ടായിരുന്നു. ഈ ഗ്രാമം ഏതുനിമിഷവും ഈ നിലവിളി പ്രതിഷിച്ചിരുന്നു. കാരണം വിമല ചേച്ചി യെ ക്യാൻസർ എന്ന മഹാരോഗം സ്നേഹിക്കാൻ തുടങ്ങിയിട്ട് നാളുകളായി.ശരീരത്തിന്റെ ഏതാണ്ട് എല്ലാ അവയവവും അവൻ കൈയ്യടക്കി. വർഷങ്ങളായുള്ള ചികിത്സ , ആശുപത്രി വാസം എല്ലാംകൂടി ആ കുടുംബത്തിന്റെ താളം തെറ്റിച്ചു. കടവും , ലോണും കൂടിയായപ്പോൾ പറയുകയും വേണ്ട. പിന്നെ നാട്ടുകാരുടെ സഹയാത്താലാണ് ഇന്നവരുടെ ജീവിതം. രണ്ടുകുട്ടികളും ഭർത്താവും വിമലച്ചേച്ചിയെ പൊന്നുപോലെ നോക്കി. മൂത്തത് പെൺകുട്ടിയാണ് വർഷ, പതിനഞ്ച് വയസ്സായി പത്തിൽ പഠിക്കുന്നു. ഇളയത് ആൺകുട്ടി വരുൺ , ഏഴിലും പഠിക്കുന്നു. അമ്മയോടുള്ള അവരുടെ സ്നേഹമാണ് ആ ചേച്ചിയുടെ ജീവൻ.
ഓടിയെത്തിയ ഞാൻ വീടിനുള്ളിലേയ്ക്ക് കയറി ബെഡ്‌റൂമിൽ വിമലച്ചേച്ചി ഉറങ്ങിയ പോലെ കിടക്കുന്നു. ചെറുചിരിയോടെ.. എന്നെ കണ്ടപാടെ വർഷ കാറ്റുപോലെ വന്ന് കെട്ടിപിടിച്ച് അലറിക്കരഞ്ഞുകൊണ്ട് പറഞ്ഞു. "അമ്മ.. പോയി.... ആന്റി..... ഞങ്ങളെ ഇട്ടേച്ച് പോയി.. ആന്റി ഒന്നു വിളിച്ചേ എന്റെ അമ്മയെ... വിളിക്കാന്റി..."
അവളെന്നെ ഇറുകെ പിടിച്ചു ഒരാശ്രയം പോലെ.. ഞാനവളെ എന്റെ മാറോട്ചേർത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഒന്നും പറയാൻ എനിക്കായില്ല. എന്റെ നാവ് മരവിച്ചതുപോലെ. കണ്ണുനീർ കവിളിൽ കൂടി ഒഴുകികൊണ്ടിരുന്നു. വരുണിന്റെ സങ്കടം കാണാൻ പറ്റാതെ ഞാൻ തലകുടഞ്ഞു. സർവ്വതും തകർന്ന പോലുള്ള വിനോദ് ചേട്ടന്റെ നിൽപും കണ്ടുനിക്കാനാവില്ല..
മരണം വല്ലാത്തത് തന്നെ. അതുണ്ടാക്കുന്ന ശൂന്യത ഭീകരവും. വിമലച്ചേച്ചിയുടെ മരണം അൽപം ആശ്വാസം തരുന്നുണ്ട് എല്ലാവർക്കും. കാരണം ആ ചേച്ചി അനുഭവിച്ച വേദന , കഷ്‌ടപ്പാട്‌ , പ്രാഥമിക കാര്യങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ പറ്റാതെ ഉള്ള മനുഷ്യന്റെ അവസ്ഥ വേദനാജനകം തന്നെ.
ഇന്നിപ്പോൾ ക്യാൻസർ രോഗികൾ പെരുകുന്നു. നമ്മുടെ ജീവിത രീതിയാവാം.. എന്തായാലും ഓരോ മരണവും ഓരോ മുറിവാണ്. കാലം മായ്ക്കാത്ത മുറിവ്. വർഷയും , വരുണും ഇന്നും തേങ്ങുന്നു അവരുടെ അമ്മയെ ഓർത്ത്. തിരികെ വരാത്ത സ്നേഹത്തെയോർത്ത്....
************************************
Jolly Varghese
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo