നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്വർഗ്ഗപ്പൂന്തോപ്പായ കബറിൽ (കഥ)

സ്വർഗ്ഗപ്പൂന്തോപ്പായ കബറിൽ (കഥ)

"മായിൻ ഹാജിയുടെ മകൾ ഷറീന മരിച്ചു.ആത്മഹത്യയായിരുന്നു.. "
കേൾക്കുന്നവരുടെ മുഖങ്ങളിൽ ചോദ്യചിഹ്നം തീർത്ത് മനസ്സിൽ ഊഹങ്ങൾ മുള പൊട്ടിച്ച് അടുപ്പമുള്ളവരുടെ ഹൃദയത്തിൽ സങ്കടം നിറച്ച്, കാതിൽ നിന്ന് കാതിലേക്ക് എന്ന കണക്കെ, ആ വാചാലത നാട്ടിലാകെ ഒരു മൗനം പോലെ പടർന്നു.
കൂടത്തിങ്കൽ ജുമാ മസ്ജിദിന്റെ, കബറിസ്ഥാനിൽ പടിഞ്ഞാറെ മൂലയിൽ തന്റെ ആദ്യ കബർ വെട്ടുകയാണ് മുനീർ.
കബറ് വെട്ടുകാരനായ ബാപ്പയുടെ ആകസ്മിക മരണത്തിനു ശേഷം കബറുവെട്ടിൽ ബാപ്പയുടെ സഹായിയായിരുന്ന മുനീറിനെ ആ ചുമതല ഏൽപ്പിക്കുകയായിരുന്നു പള്ളിക്കമ്മിറ്റി.
ആദ്യത്തെ ഒരടിമണ്ണിനു ശേഷം ചെങ്കല്ലിലേക്ക് പിക്കാസി നാൽ അവൻ ആഞ്ഞാഞ്ഞ് കൊത്തി.അവന്റെ ഹൃദയത്തിനപ്പോൾ കരിങ്കല്ലിന്റെ ഭാരവും
കണ്ണുകളിൽ നിറയെ ജലവും കൈകൾക്ക് സമനില തെറ്റിയ ഊർജ്ജവുമായിരുന്നു.
നാടിന്റെ പല കോണുകളിൽ നിന്നായി ജനം മായിൻ ഹാജിയുടെ വീട്ടിലേക്കൊഴുകുമ്പോൾ ആകാശത്തിന്റെ പല കോണുകളിൽ നിന്നും കാർമേഘങ്ങൾ നീങ്ങിയെത്തി ആ തെളിഞ്ഞ ദിവസത്തെ മങ്ങിയതാക്കി മാറ്റുകയായിരുന്നു.
ചാറാൻ തുടങ്ങിയ മഴ വളരെ വേഗം ശക്തിപ്രാവിച്ചു. പാതി കുഴിഞ്ഞ കബറിലേക്ക് ഒലിച്ചെത്തിയ മഴവെള്ളം മുനീറിന്റെ മനസ്സിൽ ആ പുഴയെ പുനർനിർമ്മിക്കുകയായിരുന്നു അപ്പോൾ.
***********************
വേനൽക്കാലമായിരുന്നതിനാൽ, വീതി കുറഞ്ഞ പുഴയിൽ വെള്ളം നന്നേ കുറവായിരുന്നു. ഒരു വലിയതോട് എന്നേ പറയാനുള്ളൂവെങ്കിലും നാട്ടുകാർക്കെല്ലാം അതിനെ പുഴയെന്ന് വിളിക്കാനാണ് കൂടുതൽ ഇഷ്ടം.
അവൻ പുഴയിൽ നിന്നും കുളി കഴിഞ്ഞ് കയറി വരുമ്പോഴാണ് അവൾ ഒരു ബക്കറ്റിൽ അലക്കാനുള്ളതുമായി പുഴക്കരയിലേക്കു വന്നത്.
"ഇരട്ടകളവിടെയുണ്ടോ...?"
അവൻ തല തുവർത്തിക്കൊണ്ട് അവളോട് ചിരിച്ചു.
"ഉം " അവൾ ചിരിയോടെ തല കുലുക്കി.
"ഞാനിവിടെ നിൽക്കണോ..?"
വെറുതെ അങ്ങിനെ ചോദിച്ച് അവൻ നടക്കാൻ തുടങ്ങിയിരുന്നു.
"ദാ.. ഒരു കാര്യം.. "
അവൾ ബക്കറ്റ് തറയിൽവെച്ചു.
അവൻ തിരിഞ്ഞ് നിന്നു.
"എനിക്കിഷ്ടാ... എന്നോടിഷ്ടം ല്ലേ....?"
അവന്റെ മുഖത്തേക്ക് നോക്കാതെ വളരെ പെട്ടെന്നാണ് അവളത് പറഞ്ഞത്.
"ഇതെന്ത് ചോദിക്കാനാ... എന്ത് പറയാനാ..
എല്ലാർക്കും അറീന്ന കാര്യല്ലേ... ഇഷ്ടാന്ന്.
നിന്റെ ഇക്കമാർക്ക് നിന്നോട് ഇഷ്ടല്ലേ.. നിനക്ക് അവരോടിഷ്ടല്ലേ.... അത് പോലെ
എനിക്ക് നിന്നോടും, നിനക്ക് എന്നോടും... "
അവൻതോളിലിട്ടിരുന്ന തുവർത്തെടുത്ത് മുഖം തുടച്ചു.
"ആ ഇഷ്ടല്ല..."
അവളുടെ മുഖത്തപ്പോൾ മഴക്കാലം പുഴ നിറഞ്ഞൊഴുകും പോലെ നാണമൊഴുകി.
"പിന്നെ എന്തിഷ്ടാ...?"
അവനൊന്നു പൊട്ടൻ കളിച്ചു.
"എന്നെ കല്യാണം കഴിക്ക്യോ..?"
ഇപ്പോൾ അവളുടെ കണ്ണുകൾ അവന്റെ കണ്ണുകളിലേക്ക് ആഴ്ന്നു ചെന്നു.
"പോടീ... നിനക്കിത് എന്തിന്റെ സൂക്കേടാ... നിനക്കറിയാലോ ബാപ്പേം ഉമ്മേം ഇക്കാക്കമാരും എന്നെ എങ്ങിനാ കാണുന്നേന്ന്. അവർക്ക് എന്നെ എത്ര വിശ്വാസാന്ന്... ഇഷ്ടാന്ന്... വേണ്ടാത്ത ഒര് വിചാരോം മനസ്സില് വെക്കണ്ട.. ഇനി മേലാല് ഇങ്ങനത്തെ ഓരോരോ പോയത്തം പറഞ്ഞാ ഞാൻ വരില്ല നിന്റെ വീട്ടിലേക്ക്.. മാത്രല്ല നമ്മള് തമ്മില് ഒരു ലോഗ്യോംണ്ടാവൂല..."
അവളുടെ മുഖത്തെ ദേഷ്യവും ഒപ്പം വന്ന സങ്കടവും കണ്ടെങ്കിലും വകവെക്കാതെ അവൻ തിരിഞ്ഞ് നടന്നു.
അൽപം ചെന്ന് അവൻ തിരിഞ്ഞ് അവളെ നോക്കി. അവനെ നോക്കി നിൽക്കുകയായിരുന്ന അവൾ പെട്ടെന്ന് മുഖം വെട്ടിത്തിരിച്ചു കളഞ്ഞു. അതേ ഊർജ്ജത്തിലും വികാരത്തിലും അവനും മുഖം വെട്ടിത്തിരിച്ച് നടന്നുമറഞ്ഞു.
"അള്ളാഹു അക്ബർ... അള്ളാഹു അക്ബർ... " സുന്ദരമായ ഈണത്തിൽ പള്ളിയിൽ നിന്നും ഒഴുകിയെത്തിയ
'ളുഹർ ' ബാങ്ക് മഹല്ലിനെ മൊത്തം സമയമറിയിച്ചു.
അവൾ അലക്ക് നിർത്തി തോർത്ത്മുണ്ടെടുത്ത് തലയിൽ തട്ടമായ് നിവർത്തി. പള്ളിയിൽ ബിംബറിനടുത്തെ മൈക്കിന് മുന്നിൽ കാതുകൾ കൈകളാൽ പൊത്തി ബാങ്ക് വിളിക്കുന്ന അവനാണ് ഇപ്പോൾ അവളുടേ മനസ്സിൽ മുഴുക്കെ.
***************************
ഇരട്ട സഹോദരരെങ്കിലും മജീദും അഷറഫും സുഹൃത്തുക്കളെപ്പോലെ.എന്തിനും ഏതിനും ഒരുമിച്ച് .കൂടെ പ്രിയ സുഹൃത്തായ മുനീറും. മുനീറിന് സ്നേഹം കൊണ്ട് രണ്ട് പേരും തുല്ല്യരെങ്കിലും പ്രധാനപ്പെട്ടവയും രഹസ്യങ്ങളുമായ കാര്യങ്ങൾ തുറന്നു പറയുന്നത് മജീദിനോടാണ്. കാരണം അഷറഫിനെക്കാളും കാര്യങ്ങൾ ഉൾക്കൊള്ളാനുള്ള കഴിവ് മജീദിനാണ് കൂടുതൽ എന്ന അവന്റെ വിശ്വാസം.
മൂന്ന് പേരും ഒരുമിച്ചാണ് മഖ് രിബ് നിസ്ക്കാരം കഴിഞ്ഞ്, പള്ളിയിൽ നിന്നും ഇറങ്ങിയത്. റോഡ് പുഴയെ മുറിച്ചു കടക്കുന്ന പാലത്തിൽ എത്തിയപ്പോൾ മുനീർ പറഞ്ഞു.
"അഷറഫേ... ങ്ങി.. ക്ലബ്ബിലേക്ക് നടക്ക്. എനിക്ക് മജീദിനോട് ഒരു കാര്യം പറയാന്ണ്ട്...ഞങ്ങള് ഇപ്പം വരാം.."
"എന്താപ്പം ഞമ്മള് കേൾക്കാമ്പറ്റാത്ത വല്ല്യ രഹസ്യം.. ആട്ടെ.. ആട്ടെ.. ഞമ്മള് ശല്ല്യാവുന്നില്ല..."
അഷറഫ് ചിരിച്ചു കൊണ്ട് പാലത്തിനപ്പുറമുള്ള ക്ലബ്ബിലേക്ക് നടന്നു.
മുനീർ പാലത്തിന്റെ സൈഡ് തിണ്ണയിൽ ഇരുന്നു.തൊട്ടടുത്തായി മജീദും.
"ഉം " മജീദ് മുനീറിന്റെ മുഖത്തേക്ക് നോക്കി.
മുനീർ ഇരുന്നിടത്ത് നിന്നും കുനിഞ്ഞ്, റോഡിന്റെ ടാറിൽ നിന്നും അടർന്നു തെറിച്ച ചെറിയ ചില മെറ്റൽ കഷണങ്ങൾ പെറുക്കിയെടുത്ത് നിവർന്ന് കാല് രണ്ടും പൊക്കി തിണ്ണയിലേക്ക് വെച്ച് പുഴയിലേക്ക് തിരിഞ്ഞ് ഒരു മെറ്റൽ കഷണം വെള്ളത്തിലേക്കെറിഞ്ഞു.
ഒഴുക്ക് വളരെ കുറവായിരുന്നതിനാൽ കല്ല് പുഴയിൽ പല വൃത്തങ്ങൾ വരച്ച് മായ്ച്ചു.
"കൊറച്ച് ദെവസായിട്ട് മ്മളെ ഷറീനാന്റെ എന്നോടുള്ള പെരുമാറ്റത്തില് ഇത്തിരി പന്തികേട് തോന്നുന്നുണ്ട്... ഇന്നവള് പുഴേന്ന് തുറന്ന് പറയേം ചെയ്തു.
നീ.. അവളോട് ദേഷ്യപ്പെടാനൊന്നും പോകണ്ട. ബാപ്പേം ഉമ്മേം അഷറഫും മാത്രല്ല ആരും അറിയേം വേണ്ട... ഒറ്റക്ക് കിട്ടുമ്പം നീ അവളോട് പറഞ്ഞ് മനസ്സിലാക്കിക്കൊടുത്താ മതി.. ഞാനവളോട് കാര്യങ്ങളൊക്കെ പറഞ്ഞിട്ടൂണ്ട്. ഏതായാലും കുറച്ച് ദെവസത്തേക്ക് ഞാന് ങ്ങളെ വീട്ടിലേക്ക് വരുന്നൂല്ല... കബറ് വെട്ടുകാരൻ ഹുസൈന്റെ മകൻ മുനീറ് ചതിക്കില്ല,
മണിമംഗലത്ത് മായിൻ ഹാജിയേയും കുടുംബത്തേയും .. ഒറപ്പാ..."
ഒറ്റ ശ്വാസത്തിലാണ് മുനീർ പറഞ്ഞു നിർത്തിയത്, അവസാനം അവന്റെ തൊണ്ട ഒന്നിടറുകയും ചെയ്തു.
കുറച്ച് നേരം രണ്ട് പേരും ഒന്നും മിണ്ടാതെ ഒരേ ഇരുത്തം തുടർന്നു.പിന്നെ മജീദ് എഴുന്നേറ്റ് ഒന്നും മിണ്ടാതെ ക്ലബ്ബ് ലക്ഷ്യമാക്കി നടന്നു.മുനീർ കുറേ സമയം കൂടെ അതേ ഇരുത്തം തുടർന്നു. ഇടക്കിടെ അവൻ കൈയ്യിലുള്ള മെറ്റൽ കഷണങ്ങൾ ഓരോന്നായി പുഴയിലേക്കെറിഞ്ഞു.
"എവിടെ..? സ്വകാര്യം കഴിഞ്ഞില്ലേ...?ഉറങ്ങാൻ കിടക്കുമ്പോ നീ എന്നോട് പറയുംന്ന് അവനോർമ്മയില്ലേ..."
ക്ലബ്ബിലേക്ക് കയറിയ മജീദിനോട് കേരംസ് കളിയിൽ ശ്രദ്ധയൂന്നി അഷറഫ് ചോദിച്ചു.
"അവനവന്റെ വീട്ടിലേക്ക് പോയി.. "
മജീദിനപ്പോൾ അങ്ങിനെ പറയാനാണ് തോന്നിയത്.
"എന്തുപറ്റി..? പതിവില്ലാതെ.. "
അഷറഫ് സ്ട്രൈയ്ക്കർ കൊണ്ട് ഒരു കോയൻസ് പോക്കറ്റിൽ ചൊട്ടിയിട്ട് അടുത്ത കോയൻസിനായി ചൂണ്ടി.
"അവന് തലവേദന, പനി വരുന്നൂന്ന് തോനുന്നത്രെ.. "
മുനീർ ഇന്നിനി ക്ലബ്ബിലേക്ക് വരില്ലാന്ന് ഉറപ്പിച്ചതു പോലെ മജീദ് പറഞ്ഞു.
അഷറഫ് ജയിക്കാൻ വേണ്ടുന്ന അവസാനത്തെ കോയൻസും ചൊട്ടി പോക്കറ്റിലിട്ടു.
"നീ ഇരിക്കുന്നോ..?"
തോറ്റ ടീമിൽ ഒരുവൻ മജീദിനോട് തിരക്കി.
"എനിക്കിന്ന് മൂടില്ല... നിങ്ങള് തന്നെ കളി... "
മജീദ് സൈഡിലെ ബെഞ്ചിലേക്കിരുന്നു.
"ഓ.. അവന്റെ ടീമുകാരൻ ഇല്ലാഞ്ഞിട്ടാവും.."
അഷറഫ് പുതിയ സെറ്റ് കളിക്കായി ബോർഡിൽ കോയൻസുകൾ അടക്കി വെക്കാൻ തുടങ്ങി.
*****************************
പിറ്റേന്ന് ളുഹറ് നിസ്ക്കാരം കഴിഞ്ഞ് പള്ളിയിൽ നിന്നിറങ്ങിയപ്പോയാണ് മായിൻ ഹാജി മുനീറിനെ വിളിച്ച് ഒരു കോണിലേക്ക് മാറി നിന്നത്.
"മോനേ.. മുനീറേ.. കാര്യങ്ങളൊക്കെ രാത്രി മജീദ് പറഞ്ഞു... നമ്മുടെ മാരാംകണ്ടി കാദറാജി, സൗദീന്ന് വന്ന ഇളയ മോന് അവളെ കൊടുക്ക്യോന്ന് മ്മാള് ചോദിച്ചീനു... അന്ന് ഞാൻ ആലോചിക്കട്ടേന്ന് പറഞ്ഞതായിരുന്നു...
നിളാമിന് സൗദീല് തരക്കേടില്ലാത്ത ജോലിയാന്നാ കേട്ടത്. ഏതോ പാലിന്റെ കമ്പനീല്... അവനെയും കുടുംബത്തെയും മ്മക്ക് അറീന്നതും ആണല്ലോ..
എന്ത് കൊണ്ടും മ്മക്ക് ചേരും.. ഞാനതങ്ങോട്ട് ഒറപ്പിക്ക്യാ... കാദറാജിനെ രാവിലെ തന്നെ പോയി കണ്ടു... അതല്ലേ നല്ലത്.. ല്ലേ.. "
"ഉം "മുനീറ് സമ്മതത്തോടെ തലയാട്ടി.
"പക്ഷേ... മോനൊരു കാര്യം ചെയ്യണം... കല്യാണം കഴിയുന്നത് വരെ തൽക്കാലം ഇന്നാട്ടിന് എങ്ങോട്ടെങ്കിലും മാറി നിക്കണം...
മ്മടെ തച്ചോറക്കലെ ജമാലുണ്ടല്ലോ ബേഗ്ലൂര്.ഒന്പ്പോ നാട്ടില്ണ്ടല്ലോ.. നാളെ രാവിലെ പോകുന്നെന്നാ കേട്ടത്. അവനോട് ഞാൻ സംസാരിച്ചു.സമ്മതാ...ഹുസൈനോട് ഞാൻ പറയാം... തൽക്കാലം പോകുന്ന കാര്യമൊന്നും ആരോടും പറയണ്ട.ഷറീനേം അറിയണ്ട.. എന്താ "
നാട് വിട്ടു പോവുക എന്നതിനോട് അവന് തീരെ താൽപര്യമില്ലാതിരുന്നെങ്കിലും മായൻ ഹാജിയോടും കുടുംബത്തോടുമുള്ള ബഹുമാനവും സ്നേഹവും മറുത്തൊന്നും പറയാൻ അവന് കഴിയുമായിരുന്നില്ല...
***************************
"മുനീറേ.. മയ്യത്ത് പള്ളീലെത്തി നിസ്കാരം കഴിഞ്ഞുട്ടോ പണി കഴിഞ്ഞില്ലേ..."
പള്ളി കമ്മറ്റി സെക്രട്ടറി ഹസ്സൻ ഹാജി കബറിനടുത്ത് വന്ന് കബറിലേക്ക് പാർത്തു. അയാൾ അത്ഭുതപ്പെട്ടു പോയി
അത്രത്തോളം ചെത്തിമിനുക്കി സുന്ദരമാക്കിയ ഒരു കബറും ജീവിതത്തിലിന്നേവരെ അയാൾ കണ്ടിട്ടില്ലായിരുന്നു.മുനീറപ്പോഴും ആയുധത്താൽ കബറ് മിനുക്കുക തന്നെയായിരുന്നു.
"മുനീറേ മതി... മയ്യത്ത് എടുക്കാൻ പറയട്ടെ അല്ലേ..."
"ഉം "അവനൊന്നു മൂളി തലയാട്ടി.
മുനീറും മറ്റ് രണ്ട് പേരും ഒന്നാം കബറിലേക്കിറങ്ങി
മയ്യിത്ത് രണ്ടാം കബറിലേക്ക് താഴ്ത്തി.
കബറും പുറത്ത് കൂടി നിന്നിരുന്നവർ ദിക്റുകൾ ചൊല്ലിക്കൊണ്ടിരുന്നു.
കബർ കുഴിക്കുമ്പോൾ കോരിയിട്ട നന ഞ്ഞമണ്ണിൽ നിന്നും ഒരു പിടി മണ്ണ് വലതു കൈയ്യാൽ ഉരുട്ടിയെടുത്ത് മുനീർ,
പടിഞ്ഞാറോട് തിരിച്ച് കിടത്തിയ മയ്യത്തിന്റെ തല ഭാഗത്തെ കെട്ടഴിച്ച് വായ ഭാഗത്ത് വെച്ചു കൊടുത്തു..
അപ്പോൾ അവന്റെ കണ്ണിൽ നിന്നും ചിലതുള്ളികളും ആ മണ്ണുരുളയിലേക്ക് ഇറ്റി വീണു.
മുനീർ രണ്ടാം കബർ സ്ലാവിട്ട് മൂടിയപ്പോൾ കൂടി നിന്നവരെല്ലാം മൂന്ന് പിടി മണ്ണ് വാരി കബറിലേക്കിട്ടു.
ശേഷിച്ച മണ്ണ് കബറിലേക്ക് തട്ടി നീക്കി പൂർത്തിയാക്കാൻ പലരും പടന്നകളെടുത്ത് മുനീറിനെ സഹായിക്കുന്നുണ്ടായിരുന്നു.. മണ്ണ് കൂമ്പാരമായപ്പോൾ കബറിന്റെ രണ്ട് ഭാഗത്തും മീസാൻ കല്ലുകൾ സ്ഥാപിച്ച
മുനീർ തന്റെ ജോലികളെല്ലാം ആരുടെയും മുഖത്തേക്കോ മറ്റോ ശ്രദ്ധിക്കാതെ ഒരു യന്ത്രം കണക്കെ ചെയ്തു കൊണ്ടേയിരിക്കുകയായിരുന്നു.
******************************
നാല് ഭാഗത്ത് നിന്നും റോഡുകൾ വന്ന് മുട്ടുന്നിടമാണ് അങ്ങാടി.റോഡുകൾക്കിരുവശവും അഞ്ഞൂറ് അറുന്നൂറ് മീറ്റർ അകലം വരെ പുതിയതും ,പഴയതും, കോൺക്രീറ്റും, ഓടും , ഷീറ്റിട്ടതും തുറന്നതും തുറക്കാത്തതുമായ ധാരാളം കടകളുണ്ട്.
പടിഞ്ഞാറ് വശം അങ്ങാടി അവസാനിക്കുന്നിടത്തെ പഴയ, ഓടിട്ട ഇപ്പോൾ തുറക്കാതെ കിടക്കുന്ന കടയുടെ അരത്തിണ്ണയിലിരുന്ന് സിഗരറ്റിനുള്ളിലെ പുകയില ഇടത് കൈവെള്ളയിലേക്ക് മെല്ലെ തട്ടിയെടുക്കുകയാണ് മുനീർ.കടയുടെ മുകളിൽ പാകിയ ഓടിന്റെ ,തെങ്ങിൽ നിന്ന് വെളിച്ചിൽ വീണോ മറ്റോ അടർന്നു പോയ വിടവിലൂടെ ഒരു കോഴിമുട്ട ആകൃതിയിൽ സൂര്യൻ അവന്റെ മടിയിൽ ഒരു പ്രകാശ വൃത്തം തീർത്തു വെച്ചിരിക്കുന്നു. ആ പ്രകാശ വൃത്തത്തിനു നേരെ പുകയിലപ്പൊടിയുള്ള കൈ കൊണ്ടുപോയി അവനാ പ്രകാശ വൃത്തത്തെ കൈവെള്ളയിലെടുത്തു.. ചിരിച്ചു കൊണ്ട് എന്നിട്ടാ പ്രകാശമിറങ്ങി വരുന്ന ദ്വാരത്തിലേക്കൊന്നു നോക്കി.
കൈ അങ്ങോട്ട് മാറ്റി ഇങ്ങോട്ട് മാറ്റി അവനാ പ്രകാശ വൃത്തത്തെ ഒന്നു കറക്കി.
അരയിൽ നിന്നും ഒരു ചെറിയ പൊതിയെടുത്തഴിച്ച് കുറച്ച് കഞ്ചാവ് പൊടി ഇടതു കൈയ്യിലെ, പാതി കളഞ്ഞ സിഗരറ്റ് പുകയിലയിൽ ചേർത്ത് വലതു കൈയ്യുടെ തണ്ട വിരലിനാൽ ഞെരിച്ചു ചേർത്ത് അവൻ, ഒഴിഞ്ഞ സിഗരറ്റ് കൂടിനുളളിലേക്ക് വളരെ ശ്രദ്ധിച്ച് കഞ്ചാവ് ചേർത്ത പുകയില വീണ്ടും നിറച്ചു തുടങ്ങി.
കടയുടെ മുന്നിലെ റോഡിലൂടെ നടന്നു പോകുകയായിരുന്ന ഒരു വിദ്വാൻ "കഞ്ചാവുണ്ടോ ഒന്നെടുക്കാൻ..." എന്ന് വെറുതേ ചോദിച്ച് നടന്നകന്നെങ്കിലും അവൻ അത് കേട്ടതായി ഭാവിച്ചതേയില്ല.
ഒരു തെരുവ് പട്ടി വാലാട്ടി കൊണ്ട് കടയുടെ വരാന്തയിലേക്ക് കയറി.
"എന്താടീ....കഞ്ചാവൊന്നു വലിക്കുന്നോ.. ഹ..ഹ... "
അവൻ പട്ടിയെ നോക്കി വലിയ വായിൽ ചിരിച്ചു. അപ്പോൾ വെട്ടിയൊതുക്കാതെ നീണ്ടു വളർന്ന തലമുടി നെറ്റിയിലൂടെ താഴോട്ടിറങ്ങി കണ്ണുകളെ മറച്ചു. അവൻ വലതു കൈ കൊണ്ട് തലമുടി പുറകോട്ടു മടിയൊതുക്കി.
അരത്തിണ്ണയിൽ നിന്നും എഴുന്നേറ്റ അവൻ തറയിൽ വീണു കിടന്ന, ഉപയോഗം കഴിഞ്ഞ ഒരു തീപ്പെട്ടിക്കൊള്ളിയെടുത്ത് വീണ്ടും അരത്തിണ്ണയിലേക്കിരുന്ന് സിഗരറ്റ് കൂടിൽ നിറച്ച കഞ്ചാവ് ചേർത്ത പുകയില നന്നായി കുത്തിനിറച്ചു. പിന്നീട് ശേഷം വന്ന സിഗരറ്റിന്റെ കടലാസ് ചുരുൾ മുറിച്ചെറിഞ്ഞ് സിഗരറ്റ് ചുണ്ടിൽ പിടിപ്പിച്ചു.
അരയിൽ നിന്നും തീപ്പെട്ടിയെടുത്ത് സിഗരറ്റിന് തീ കൊളുത്തി. പുക ആഞ്ഞാഞ്ഞ് ഉള്ളോട്ട് വലിച്ചെടുത്തു. പിന്നെ അൽപാൽപമായി മുക്കിലൂടെ പുറത്തേക്ക് വിട്ടു.മൂന്ന് നാലാവർത്തി ആഞ്ഞാഞ്ഞ് വലിച്ച് സിഗരറ്റ് തീർത്ത് അവൻ അരത്തിണ്ണയിലേക്ക് മലർന്ന് കിടന്നു.
***************************
"അള്ളാഹു അക്ബർ....
അള്ളാഹു അക്ബർ......."
കൂടത്തിങ്കൽ ജുമാ മസ്ജിദിന്റെ മിനാരത്തിനു മുകളിൽ പടിഞ്ഞാറോട്ടും കിഴക്കോട്ടും തിരിച്ച് കെട്ടിയിരിക്കുന്ന കോളാമ്പി സ്പീക്കറുകളിൽ നിന്നും മഗ് രിബ് ബാങ്ക് പ്രദേശമാകെ ഒഴുകിയെത്തി.
നിസ്ക്കാരത്തിനായി നാട്ടുകാർ പള്ളിയിലേക്ക് കയറുമ്പോൾ, ഇരുട്ട് പരക്കവെ,
പള്ളിക്കുളത്തിൽ നിന്നും മുക്കിയെടുത്ത ഒരു പാനി വെള്ളവുമായി ഒരു നിഴൽ രൂപം കബറിസ്ഥാന്റെ പടിഞ്ഞാറേ മൂലയിലേക്ക്...
കബറിന്റെ മീസാൻ കല്ലുകൾക്കരികിൽ,
രണ്ട് നേരവും ദാഹം തീരെ വെള്ളം കുടിച്ച്
പടർന്നു പന്തലിച്ചു നിന്നിരുന്ന പനനീർ ചെടികൾ പൂത്തു വിടർന്ന് ആ വലിയ കബറിസ്ഥാനിൽ മുഴുക്കെ സുഗന്ധം പരത്തിക്കൊണ്ടേയിരുന്നു.
*********************************
ഷാനവാസ്, എൻ.കൊളത്തൂർ.

1 comment:

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot