നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അവിചാരിതം.


കോട മഞ്ഞു പുതച്ചു കിടക്കുന്ന , കിഴക്കാം തൂക്കായ മലയിടുക്കുകളിലൂടെ
കാർ കടന്നു പോകുമ്പോൾ, താഴ്ത്തിയ കാറിന്റെ വിന്ഡോ ഗ്ലാസ്സിലൂടെ പുലർ കാല തണുപ്പ് അരിച്ചു കയറി . തെല്ലൊരു അസ്വസ്ഥതയോടെ , പ്രൊഫ.റോസന്ന കാറിന്റെ വിന്ഡോഗ്ലാസ് ഉയർത്തിവച്ചതിനുശേഷം,മുഖത്തെ കണ്ണട ഊരി, സാരിത്തലപ്പ് കൊണ്ടു മെല്ലെതുടച്ച്,
അത് മുഖത്തു വച്ചതിനു ശേഷം പുറത്തേക്കു നോക്കിയപ്പോൾ , അങ്ങിങ്ങായി വെട്ടിയൊതുക്കിയ തേയില
ക്കാടുകൾ കണ്ടു.
അതൊരു നയനാന്ദകരമായ കാഴ്ച ആയിരുന്നെങ്കിലും, റോസന്നയ്ക്ക് അത് ആസ്വദിക്കാൻ തോന്നിയില്ല. റോസന്നയെ സംബന്ധിച്ച്, ഒറ്റ ലക്ഷ്യമേ ഉള്ളൂ, സരസ്വതി. അവളെ ഒന്ന് കാണുക. അതിനായിരുന്നല്ലോ ഈ യാത്രയുടെ ലക്‌ഷ്യം.
ഒരു വർഷം മുമ്പ് ഭർത്താവ് മരിച്ചതിനു ശേഷം , ഏകാന്തതയുടെ തടവിലായിരുന്നു റോസന്ന. ഒരു മകൾ ഉണ്ട് എങ്കിലും , അവൾ വിവാഹിതയായി അവളുടെ ഭർത്താവിനോടും, കുഞ്ഞിനോടും ഒപ്പം കാനഡയിൽ ആണ്. മകളും ഭർത്താവും, കാനഡയിൽ അവരുടെ കൂടെ താമസി ക്കാൻ റോസന്നയെ പല തവണ വിളിച്ചെ ങ്കിലും, അവൾ പോകുവാൻ കൂട്ടാക്കി
യില്ല.
നിന്റെ പപ്പയും ഞാനും താമസിച്ച ഈ വീടും,നാടും വിട്ടു എങ്ങോട്ടും ഞാൻ തല്ക്കാലം വരുന്നില്ല. വീടിന്റെ ഓരോ മൂലയിലും നിന്റെ പപ്പയുടെ ഗന്ധം ഉണ്ട്. നിന്റെ പപ്പാ ഇപ്പോഴും ഈ വീട്ടിൽ ഉള്ളതായിട്ടാണ് എനിക്ക്തോന്നുന്നത്. ആ ഓർമ്മ എനിക്ക് തെല്ലൊരു ആശ്വാസം നൽകുന്നുണ്ട്. എൻ്റെ ആരോഗ്യസ്‌ഥിതി ഓർത്തു നിങ്ങൾ വിഷമിക്കണ്ട. അങ്ങനെ എന്തെങ്കിലും ഒരു
അവസ്ഥ ഉണ്ടായാൽ അന്ന് നമുക്ക് നോക്കാം. ഇപ്പോൾ എൻ്റെ മോൾ അവിടെ സന്തോഷമായിട്ടു ജീവിക്കു. അമ്മച്ചിക്ക്
അത് മതി.
റോസന്നയുടെ പ്രകൃതം അറിയാമായിരു ന്നതിനാൽ പിന്നെ അവർ നിർബന്ധിച്ചില്ല.
അങ്ങനെയിരിക്കെ, താനും ഭർത്താവും ഇത്രയും നാൾ ഉപയോഗിച്ച മുറി ഒന്ന്
വൃത്തിയാക്കാം എന്ന് റോസന്ന തീരുമാനിച്ചത്. അതുവരെ വീട്ടുജോലിക്കാരി ആയിരുന്നു ആ പണി ചെയ്തു കൊണ്ടിരുന്നത്. അങ്ങനെ ആ മുറിയുടെ മുക്കും മൂലയും വൃത്തിയാക്കുന്നതിനിടയിലാണ്‌ , വർഷങ്ങളായി ഉപയോഗിക്കാതിരുന്ന തന്റെ ഒരു തടി പെട്ടി, കട്ടിലിന്റെ അടിയിൽ ചുമരിനോട് ചേർന്ന്, പൊടി
പിടിച്ചിരിക്കുന്നത് , റോസന്ന കണ്ടത്.
വിവാഹം കഴിഞ്ഞു ഭർതൃവീട്ടിൽ പോകുമ്പോൾ, തന്റെ ഓർമ്മകളും , മറ്റും അടങ്ങിയ തേക്കിന്റെ തടികൊണ്ട് ഉണ്ടാക്കിയ
മനോഹരമായ കൊത്തുപണികൾ ഉള്ള ആ ചെറിയ പെട്ടി കൂടെ കൂട്ടിയിരുന്നു.
നാളുകൾ കടന്നു പോകുന്നതനുസരിച്ചു , ഉത്തരവാദിത്വങ്ങൾ കൂടുകയും, ഭർത്താവിന്റെയും,മകളുടെയും കാര്യങ്ങളും, തന്റെ ഔദ്യോഗിക ഉത്തരവാദിത്വങ്ങളും അണുവിട തെറ്റാതെ നടത്തുകയും ചെയ്യുന്ന കൂട്ടത്തിൽ എപ്പോഴോ തടിപെട്ടിയുടെ സ്‌ഥാനം കട്ടിലിനടിയിൽ ചുമരിനോട് ചേർന്ന സ്‌ഥലത്തായി മാറി.
റോസന്ന അടുക്കളയിലെ സറ്റോർ മുറിയിൽ പോയി, കാർഡ് ബോർഡിനു ളളിൽ, ഭദ്രമായി സൂക്ഷിച്ചു വച്ചിരുന്ന പഴയ തുണികളിൽ നിന്ന് ഒരു തുണി എടുത്തിട്ട്, ആ പെട്ടിയിൽ പറ്റിപ്പിടിച്ചി രിക്കുന്ന പൊടിയും, മാറാലയും എല്ലാം തൂത്തു മാറ്റിയതിനുശേഷം , വിറയ്ക്കുന്ന കൈകളോടെ റോസന്ന പെട്ടിയുടെ മൂടി തുറന്നു. അതിനുള്ളിൽ
തന്റെ പഠനകാലത്തെഓട്ടോഗ്രാഫുകളും, മറ്റും കണ്ടപ്പോൾ , അവരുടെ മനസ്സിലെ ഓർമകളുടെ മണിച്ചെപ്പ് ഒപ്പം തുറന്നു.
ഓരോന്നും എടുത്തു പരിശോധിക്കുന്നതിനിടയിൽ പെട്ടിയുടെ മൂലയിൽ ഒരു ഫോട്ടോ കിടക്കുന്നതു കണ്ടു. മങ്ങി തുടങ്ങിയ ആ ഫോട്ടോ എടുത്തു നോക്കിയപ്പോൾ , കോളേജിലെ സെന്റോഫിനു ആദ്യമായി സാരി ഉടുത്തു നിൽക്കുന്ന തൻ്റേയും, സരസ്വതിയുടെയും ഫോട്ടോ ആയിരുന്നു അത്.
കോളേജിൽ , തന്റെ ഉറ്റ സുഹൃത്തായിരുന്നു സരസ്വതി. തങ്ങൾ പങ്കു വയ്ക്കാത്ത രഹസ്യങ്ങളില്ല. തങ്ങളുടെ കൂട്ടുകെട്ടിനെ മറ്റുള്ളവർ അസൂയയോടെ നോക്കുമായിരുന്നു. യൂണിവേഴ്സിറ്റി പരീക്ഷകഴിഞ്ഞ ഉടനെ സരസ്വതിയെ , വീട്ടുകാർ കെട്ടിച്ചു വിട്ടു, ഉറ്റ സുഹൃത്തായ താൻ പോലും അത് അറിഞ്ഞില്ല.
സരസ്വതിയുടെ കല്യാണം കഴിഞ്ഞ
വിവരം അറിഞ്ഞത് തന്നെ, കോഴ്‌സിന്റെ
സർട്ടിഫിക്കറ്റ് വാങ്ങാൻ കോളേജിൽ ചെന്നപ്പോൾ, സരസ്വതിയുടെ നാട്ടുകാരിയും, കോളേജിലെ ലൈബ്രേറിയനും ആയ
രാധചേച്ചി പറഞ്ഞാണ്.
ഇത്രയും വലിയ കൂട്ടായിട്ടും , അവൾ തന്നെ അറിയിച്ചില്ലല്ലോ എന്ന സങ്കടം
എനിക്ക് നന്നായിട്ടുണ്ട് രാധേച്ചീ .. , സംഭാഷണത്തിനിടയിൽ റോസന്ന പറഞ്ഞു.
രാധ, റോസന്നയോടു പറഞ്ഞു,
"എന്റെ കൊച്ചെ, അതിനു കല്യാണം കഴിക്കാൻ തന്നെ ഇഷ്ടമില്ലായിരുന്നു. അതിനു ആവുന്നത്ര പഠിക്കണം, വീട്ടുകാർക്ക് ഭാരമാവാതെ , ജോലി കിട്ടി സ്വന്തം കാലിൽ നില്ക്കണം എന്നൊക്കെ ആഗ്രഹിച്ചിരുന്ന കുട്ടിയായിരുന്നു. പക്ഷെ, എന്തു കാര്യം..? അവളുടെ വീട്ടുകാർക്ക്
കുറെ ബാധ്യതകൾ ഉണ്ടായിരുന്ന തിനാൽ ,അത് തീർക്കാൻവേണ്ടി, പണക്കാരനായ ഒരു രണ്ടാം കെട്ടുകാരനെ കൊണ്ട് അവളെ കെട്ടിച്ചു. അവർ തമ്മിൽ പ്രായത്തിൽ നല്ല വ്യത്യാസമുണ്ട് എന്നാണ് അറിഞ്ഞത്. പോരാത്തതിന്, ആദ്യവിവാഹത്തിൽ രണ്ടു കുട്ടികളും ഉണ്ട്. പിന്നെ,അധികം വൈകാതെ തന്നെ
ഞങ്ങൾ അവിടെ നിന്നും താമസം മാറിയതിനാൽ, അവളെ കുറിച്ചു യാതൊരും വിവരവും അറിയില്ല.
അതായിരുന്നു , റോസന്നയ്ക്കു , സരസ്വതിയെ സംബന്ധിച്ചുള്ള അവസാന വിവരം.
പിന്നീട് , പഠനം പൂർത്തിയാക്കിയ താൻ , ഒരു കോളേജിൽ ലക്‌ചറർ ആയി ജോലിയിൽ പ്രവേശിച്ചു. വൈകാതെ തന്നെ
തന്റെ വിവാഹവും കഴിഞ്ഞു. ഭർത്താവും
മകളുമൊത്തുള്ള സന്തുഷ്ടമായ കുടുംബ ജീവിതത്തിന്റെ തിരക്കിനിടയിൽ സരസ്വതിയുടെ കാര്യം വിസ്മൃതിയിലാണ്ട്‌ പോയി.
കാലങ്ങൾ കടന്നുപോയി. താൻ കോളേജിൽ നിന്നും ഇംഗ്ലീഷ് ഡിപ്പാർട്ടമെന്റ് മേധാവിയായി വിരമിച്ചു. ഏക മകളെ വിവാഹം കഴിപ്പിച്ചു , അധികം വൈകാതെ തന്നെ നേവി ഉദ്യോഗസ്ഥനായി വിരമിച്ച റോയിച്ചായൻ ഹൃദയാഘാതത്തിന്റെ രൂപത്തിൽ,
തന്നെ വിട്ടു പോയതോടുകൂടി , ഈ വലിയ വീട്ടിൽ താൻ തനിച്ചായി, സഹായത്തിനു ജോലിക്കാരി ഉണ്ടെങ്കിലും.
ഒരു നെടുവീർപ്പോടെ, ഒരിക്കൽ കൂടി
ആ ഫോട്ടോയിലേക്കു നോക്കി. സരസ്വതി ഇപ്പോൾ എവിടെയായിരിക്കും? അവളെ എങ്ങനെ കണ്ടുപിടിക്കും? ഇത്രയും കാലം താൻ അവളെക്കുറിച്ചു ഓർത്തില്ലല്ലോ... ഇങ്ങനെ ഓരോന്നും ചിന്തിച്ചുക്കൊണ്ടിരിക്കുമ്പോഴാണ് , റോസന്നയുടെ മനസ്സിൽ ഒരു കാര്യം തെളിഞ്ഞു വന്നത്.തന്റെ ഒരു വിദ്യാർത്ഥി ആയിരുന്ന മിഥുൻ സരസ്വതിയുടെ നാട്ടുകാരനാണെന്ന്.അവനോടു ചോദിച്ചാൽ എന്തെങ്കിലും ഒരു വിവരം കിട്ടാതിരിക്കില്ല .
ഉടൻ തന്നെ താൻ സ്വകാര്യമായി സൂക്ഷിച്ചിരുന്ന ഡയറി എടുത്തു പരിശോധിച്ചപ്പോൾ ഭാഗ്യത്തിന് മിഥുന്റെ രക്ഷിതാക്കളുടെ നമ്പർ ഉണ്ടായിരുന്നു. തന്റെയൊരു ശീലമായിരുന്നു, താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളുടെ പേരെന്റസിന്റെ നമ്പർ ഡയറിയിൽ കുറിച്ചിടുക എന്നുള്ളത്. രക്ഷിതാക്കളും , അദ്ധ്യാപിക എന്ന നിലയിൽ താനുമായുള്ള ഒരു ആത്മബന്ധം വളർത്തിയെടുക്കാൻ ഇത് ഉപകരിച്ചിട്ടുണ്ട്. ഡയറിയിൽ നിന്ന് മിഥുൻ എന്നു പേരെഴുതിയ ഭാഗത്തു കുറിച്ചിട്ടിരിക്കുന്ന ഫോൺ നമ്പർ കണ്ടു.
അവർ ആ നമ്പർ തന്റെ മൊബൈൽ ഫോണെടുത്തിട്ട് ഡയൽ ചെയ്തു. അങ്ങേത്തലയ്ക്കൽ , ഹലോ..എന്ന് കേട്ടപ്പോൾ, അവർ പറഞ്ഞു,
“ഞാൻ പ്രൊഫ.റോസന്ന ആണ്.
മിഥുനെ പഠിപ്പിച്ച അധ്യാപികയാണ് . മിഥുൻ ഉണ്ടോ അവിടെ, ഉണ്ടെങ്കിൽ ഫോൺ കൊടുക്കാമോ..?”
അതിനെന്താ മാഡം..ഇപ്പോൾ മിഥുന് കൊടുക്കാം..എന്ന് പറഞ്ഞു , അവന്റെ കൈയ്യിൽ ഫോൺ കൈമാറുന്ന ശബ്‍ദം
കേട്ടു.
“ ഹലോ മാം .. എന്തൊക്കെയുണ്ട് വിശേഷങ്ങൾ ? സുഖമായിരിക്കുന്നോ..?” മിഥുൻ സന്തോഷത്തോടെ ചോദിച്ചു.
“സുഖം മിഥുൻ. മിഥുന് എന്തൊക്കെയുണ്ട് വിശേഷങ്ങൾ ..?”
“സുഖമായിരിക്കുന്നു മാം. ഞാൻ ഫെഡറൽ ബാങ്കിൽ ആണ് ജോലി ചെയ്യുന്നത് , പ്രൊബേഷനറി ഓഫീസർ ആയിട്ടാണ്.”
" ഇത് കേട്ടതിൽ വളരെയധികം സന്തോഷമുണ്ട് മിഥുൻ. വീടിനടുത്തു തന്നെയായിരിക്കുമല്ലേ പോസ്റ്റിംഗ് കിട്ടിയിരിക്കുന്നത് ...?
അതെ. മിഥുൻ തുടർന്നു, പിന്നെ.., മാം ..കുറേ നാളുകൾക്കു ശേഷമാണല്ലോ വിളിക്കുന്നത് .. എന്തെങ്കിലും വിശേഷമുണ്ടോ ..?
ആ .. ഉണ്ട് മിഥുൻ . എനിക്ക് നിന്നോട്
ഒരു കാര്യം തിരക്കാൻ വേണ്ടിയാണ് വിളിച്ചത്. നിങ്ങളുടെ നാട്ടുകാരിയായ ഒരു
സരസ്വതി എന്ന് പേരുള്ള ആൾ ഉണ്ടായിരുന്നില്ലേ..?
മാം .. ഞാൻ അവരെ കുറിച്ച് കേട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയില്ലല്ലോ. എന്താണു കാര്യം മാം.? മിഥുൻ ജിജ്ഞാസയോടെ തിരക്കി.
'വെറുതെ ചോദിച്ചു എന്നേയുള്ളൂ മിഥുൻ. കോളേജ് പഠനകാലം വരെ എന്റെ ഉറ്റ സുഹൃത്തായിരുന്നു സരസ്വതി. യൂണിവേഴ്സിറ്റി പരീക്ഷകൾ കഴിഞ്ഞതിനു ശേഷം, അവളെ ഞാൻ പിന്നെ കണ്ടിട്ടില്ല. അവളുടെ കല്യാണം കഴിഞ്ഞു എന്നാണ് അവസാനമായി കിട്ടിയ വിവരം. ഇപ്പോൾ ഞാൻ തനിച്ചാണ്. വെറുതേയിരുന്നപ്പോൾ അവളെ കാണണം എന്നൊരാഗ്രഹം തോന്നി അത്രേയുള്ളൂ. '
മാം.. നമുക്ക് അന്വേഷിക്കാം. ഞാൻ വീട്ടിലേക്ക് വരാം. അതിനിടയിൽ അവരെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുമോന്ന് ഇവിടെയൊന്നു തിരക്കട്ടെ.
ശരി മിഥുൻ .. എന്നു പറഞ്ഞു അവർ ഫോൺ വച്ചു.
പിറ്റേന്നു രാവിലെത്തന്നെ മിഥുൻ പ്രൊഫ.റോസന്നയുടെ വീട്ടിലേക്ക് വന്നു.
മിഥുന് ചായ കൊടുത്ത് ഔപചാരിക സംഭാഷണങ്ങൾക്കു ശേഷം , സരസ്വതിയുടെ വിഷയത്തിലേക്ക് അവർ കടന്നു. മിഥുൻ പറഞ്ഞു,
മാം... സരസ്വതി എന്ന വ്യക്തിയെ കല്യാണം കഴിപ്പിച്ചയച്ചിരിക്കുന്നത്. മൂന്നാറിലെവിടെയോ ആണ്. കല്യാണം കഴിപ്പിച്ചെങ്കിലും, സ്വന്തം വീടുമായി യാതൊരു ബന്ധം പുലർത്തിയിട്ടില്ല. സ്വന്തം വീട്ടുകാരും, സരസ്വതിയെ തിരക്കാറുമില്ല. അതുകൊണ്ട് തന്നെ പൂർണ്ണമായ വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല.
റോസന്ന ഒരു നിമിഷം ആലോചിച്ചു. പിന്നെ മിഥുനോട് പറഞ്ഞു, 'അന്വേഷിക്കണം. എന്തായാലും ഞാൻ ഒരു കാര്യം തീരുമാനിച്ചു. സരസ്വതിയെ കണ്ടെത്തണം എന്ന്.'
മാം.. ഞാനും കൂടാം. എങ്ങനെ വേണമെന്ന് പറഞ്ഞാൽ മതി.
നാളെ വെളുപ്പിന് തന്നെ മൂന്നാറിലോട്ട് പോകണം. അവിടെ എത്തിക്കഴിഞ്ഞാൽ എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല'. പ്രൊഫ.റോസന്ന പറഞ്ഞു.
എന്നാൽ ഞാൻ റെഡി. ഇപ്പോൾ ഞാൻ വീട്ടിലേക്ക് പോയിട്ട് വൈകുന്നേരം കാറുമായിട്ട് വരാം.
രാത്രിയായപ്പോൾ മിഥുൻ തന്റെ കാറോടിച്ച് പ്രൊഫ.റോസന്നയുടെ വീട്ടിൽ വന്നു. പിറ്റേന്ന് വെളുപ്പിന് തന്നെ പ്രൊഫ.റോസന്നയും, മിഥുനും പുറപ്പെട്ടു .
................................................................
മാം .. നമ്മൾ മൂന്നാറിലെത്തി. മിഥുന്റെ ശബ്ദം കേട്ട്, പ്രൊഫ. റോസന്ന ചിന്തകളിൽ നിന്നുണർന്നു.
മാം... നമുക്ക് ദാ .. കാണുന്ന ചായക്കടയിൽ നിന്ന് ചായ കുടിച്ചിട്ടാകാം.. ഇനി അന്വേഷണം.
ശരി മിഥുൻ . പ്രൊഫ.റോസന്ന പറഞ്ഞു.
മിഥുൻ , കാർ ആ ചായക്കടയോട് ചേർന്ന് പാർക്കു ചെയ്തു. രണ്ടു പേരും ചായക്കടയിൽ കയറി . ചായ കുടിച്ച് അല്പനേരം അവിടെ ചിലവഴിച്ചതിനു ശേഷം , ഇറങ്ങാൻ നേരത്ത്, പ്രൊഫ.റോസന്ന , ആ കടയുടെ ഉടമസ്ഥനെന്ന് തോന്നിക്കുന്ന , ബിൽ കൗണ്ടറിൽ ഇരിക്കുന്ന ആളുടെ അടുത്ത് ചെന്നിട്ട്, തന്റെ കൈയ്യിലിരുന്ന സരസ്വതിയുടെ ഫോട്ടോ കാണിച്ചിട്ട് ,
' ഇവരെ എവിടെയെങ്കിലും വച്ച് കണ്ടിട്ടുണ്ടോ..? എന്ന് ചോദിച്ചു.
അങ്ങനെയൊരാളെ കണ്ടാതായി ഓർക്കുന്നില്ല, എന്നയാൾ മറുപടി പറഞ്ഞു.
ശരി. നന്ദി എന്നു പറഞ്ഞു കൊണ്ട്, അവർ കാറിൽ കയറി യാത്ര തുടങ്ങി. ആ പകൽ മുഴുവൻ, പലയിടങ്ങളിലും അവർ അന്വേഷിച്ചു. ഒടുവിൽ നിരാശരായി തിരിച്ചു മടങ്ങുമ്പോൾ, ഒരു അമ്പലത്തിന്റെ മതിലിനോട് ചേർന്നുള്ള അരയാൽ മരത്തിന്റെ ചുവട്ടിൽ മുഷിഞ്ഞ സെറ്റുമുണ്ടുടുത്ത , അരികിൽ തുണി സഞ്ചിയുമായി ഇരിക്കുന്ന ഒരു സ്ത്രീയെ കണ്ടു.
'മിഥുൻ, സ്റ്റോപ്പ് . അവിടെയിരിക്കുന്ന സ്ത്രീയെ കണ്ടോ? എന്റെ സരസ്വതിയെ പോലെയിരിക്കുന്നു. '
എന്നാൽ, നമുക്ക് അവരുടെ അടുത്തേക്ക് ചെല്ലാം. മിഥുൻ പറഞ്ഞു.
അവർ രണ്ടു പേരും കാറിൽ നിന്നിറങ്ങി, ആ സത്രീയുടെ അടുത്തേക്ക് ചെന്നു. അടുത്ത് കാല്പ്പെരുമാറ്റം കേട്ട ആ സ്ത്രീ തലയുയർത്തി അവരെ നോക്കി.
പ്രൊഫ.റോസന്നയുടേയും, ആ സ്ത്രീയുടേയും കണ്ണുകൾ തമ്മിലുടക്കി.
റോസന്ന ആ സ്ത്രീയെ വിളിച്ചു,
' സരസ്വതീ...'
ഒട്ടും പ്രതീക്ഷിക്കാതെ അവരെ കണ്ടതിന്റെ ഞെട്ടലിൽ നിന്നും വിമുക്തയാവാതെ. ആ സ്ത്രീയുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ധാരയായി ഒഴുകി.
റോസീ... എന്നവർ വിളിച്ചു. പെട്ടെന്നു പ്രൊഫ.റോസന്ന അവരെ ആലിംഗനം ചെയ്തു കൊണ്ട് ചോദിച്ചു,
സരസൂ... എന്താണിങ്ങനെ ഈ രൂപത്തിൽ? നീ സുഖമായിരിക്കുന്നു എന്നാണ് ഞാൻ വിശ്വസിച്ചത്. എന്താണ് പറ്റിയത് ?
അതൊരു നീണ്ട കഥയാണ് റോസീ.. സരസ്വതി പറഞ്ഞു തുടങ്ങി, പഠനം കഴിഞ്ഞ ഉടനെ, വീട്ടിലെ ദാരിദ്രത്തിന്റെ പേരിൽ രണ്ടാം കെട്ടുകാരന്റെ ഭാര്യയായതും , തന്റെ ഭർത്താവിന് ആദ്യ ബന്ധത്തിൽ രണ്ടു കുട്ടികൾ ഉള്ളതും , പ്രായ വ്യത്യാസമുണ്ടെങ്കിലും, തന്റെ ഭർത്താവ് പൊന്നുപോലെ നോക്കിയതും, ഭർത്താവ് മരിക്കുന്നതിനു മുമ്പ് തനിക്കു ജീവിക്കാൻ വേണ്ടി ഭർത്താവിന്റെ സ്വത്തിൽ ഒരു പങ്ക് തനിക്കെഴുതി തന്നതും, ഭർത്താവിന്റെ മക്കൾ തന്റേയും, മക്കളാണെന്ന് കരുതി അവർക്കു വേണ്ടി ജീവിച്ചതും, ഭർത്താവിന്റെ മരണശേഷം, തനിക്കു തന്ന സ്വത്തും അവർക്കു വേണമെന്ന് പറഞ്ഞ് തന്നെക്കൊണ്ട് അതു എഴുതി മേടിച്ചതും, പിന്നീട് ആ വീട്ടിൽ അധികപ്പറ്റായപ്പോൾ, യാതൊന്നും ഇല്ലാതെ, അവിടെ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നതും , ഈ അമ്പലത്തിന്റെ മുന്നിൽ വന്നതും എല്ലാം അവർ വളരെ വേദനയോടെ പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ , പ്രൊഫ.റോസന്നയുടെ കണ്ണുകൾ നിറഞ്ഞു. അല്പം കഴിഞ്ഞ് റോസന്ന പറഞ്ഞു തുടങ്ങി.
'സരസ്വതീ... നിന്നെ ഈ അവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഞാൻ ഒട്ടും കരുതിയില്ല. നമ്മൾ നല്ല കൂട്ടായിരിക്കുന്ന കാലത്ത്, നിന്റെ കല്യാണം കഴിഞ്ഞ വിവരം അറിഞ്ഞപ്പോൾ, എന്നെ നീ ക്ഷണിച്ചില്ലല്ലോ എന്നുള്ള വിഷമം ഉണ്ടായിരുന്നു. അപ്പോഴും, നീ സുഖമായിരിക്കണേ എന്നു ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചിരുന്നു.'
അല്പം കഴിഞ്ഞ്, റോസന്ന വീണ്ടും തുടർന്നു .. സരസൂ... ഇപ്പോൾ ഞാൻ തനിച്ചാണ്... പോരുന്നോ.. എന്റെ കൂടെ.
അതു കേട്ട് സരസ്വതി കരഞ്ഞു. പ്രൊഫ.റോസന്ന അവരെ പിടിച്ചെഴുന്നേല്പ്പിച്ചു കൊണ്ട്, കാറിനടുത്തേക്ക് ചെന്നു . മിഥുൻ സരസ്വതിയുടെ തുണി സഞ്ചി എടുത്ത്, കാറിൽ അവർക്ക് കയറാൻ പാകത്തിൽ ഡോറു തുറന്നു പിടിച്ചു. അവർ കയറിയതിനു ശേഷം മിഥുൻ തിരികെ അവരുടെ നാട്ടിലേക്ക് കാറോടിച്ചു പോകുമ്പോൾ, ആകാശത്ത് ചന്ദ്രൻ തന്റെ പൂർണ്ണ ശോഭയോടെ തെളിഞ്ഞിരുന്നു.
സുമി ആൽഫസ്

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot