Slider

പ്രതികരണ ശേഷി ഇല്ലാത്തവർ

0
പ്രതികരണ ശേഷി ഇല്ലാത്തവർ
ജനുവരി 6 നുണ്ടായിരുന്ന പി എസ് സി ടെസ്റ്റ് കഴിഞ്ഞ് മടങ്ങി വരികയായിരുന്നു ഞാൻ. ബസ് വരാൻ ഇനിയും താമസമെടുക്കുമെന്നുള്ളതിനാൽ ഞാൻ കോട്ടയത്തെ പ്രൈവറ്റ് സ്റ്റാൻഡിലിട്ടിരുന്ന വെയ്റ്റിംഗ് ചെയറുകളൊന്നിൽ ഇരുന്നു. ബാഗിൽ നിന്നും മൊബൈൽ എടുത്ത് നെറ്റ് ഓണാക്കി. ഫെയ്സ് ബുക്ക് നോക്കാൻ തുടങ്ങി. കുറേ പതിവു മെസേജുകൾ മാത്രം. അതിൽ ഏറ്റവും കൂടുതൽ ആളുകൾ ഷെയർ ചെയ്തിരിക്കുന്ന മെസേജാണ് കേരള പോലീസിന്റേത്. മെസേജിന്റെ ചുരുക്കം ഇങ്ങനെയാണ്. നമ്മുടെ വീട്ടിലെത്തുന്ന ഭിക്ഷക്കാർക്ക് പൈസയൊന്നും കൊടുക്കരുത്. നിങ്ങളറിയാതെ നിങ്ങളുടെ കുട്ടികൾക്കുള്ള അപകടം ക്ഷണിച്ചു വരുത്തുകയാണ് എന്ന്. ഞാൻ ഫോൺ തിരികെ ബാഗിലേക്കു വച്ചു. ബസ് വരുന്നുണ്ടോ എന്ന് നോക്കിയിരിക്കാൻ തുടങ്ങി. അപ്പോഴാണ് അകലെ ഭിക്ഷ യാചിക്കുന്ന ഒരു സ്ത്രീയെയും ഒക്കത്തിരിക്കുന്ന കുഞ്ഞിനെയും കണ്ടത്. കണ്ടാൽ തന്നെ അറിയാം അത് അവരുടെ കുട്ടിയല്ല എന്ന്. ഞാൻ ചുറ്റുപാടുമുള്ള ജനങ്ങളെ ശ്രദ്ധിച്ചു. ആരും അവരെ തടയുന്നില്ല. തങ്ങളുടെ സമീപത്ത് എത്തുമ്പോൾ കൈയിലുള്ള പൈസയിൽ ഒരു പങ്ക് അവർക്ക് കൊടുക്കുന്നു. അവരുടെ കൈയിലിരിക്കുന്ന കുഞ്ഞിനെ ശ്രദ്ധിക്കുന്നു പോലുമില്ല. ആരും പ്രതികരിക്കാത്തതെന്താണ് എന്ന് ഞാൻ മനസിലോർത്തു. അവർ എന്റെ സമീപം എത്താറായി. എന്തു ചെയ്യണമെന്നറിയാതെ ഞാൻ ആകെ വിഷമത്തിലായി. വേണമെങ്കിൽ എനിക്ക് പ്രതികരിക്കാം. ഫോൺ എടുത്ത് പോലീസിനെ വിളിക്കാം. പക്ഷേ ഞാനങ്ങനെ പ്രതികരിച്ചാൽ ആൾക്കാർ എന്തു കരുതും ? 5 രൂപ കൊടുക്കാൻ കഴിയാത്ത പിശുക്കിയാണ് ഞാൻ എന്നു വരെ ആളുകൾ പറയുമായിരിക്കും. അല്ലെങ്കിൽ ഞാൻ പ്രതികരിച്ച് പോലീസ് വന്ന് അവരെ കൊണ്ടുപോയി എന്നു തന്നെ ഇരിക്കട്ടെ. ഭിക്ഷാsന മാഫിയയുടെ ആക്രമണത്തിൽ യുവതി മരണപ്പെട്ടു എന്നൊരു ഹോട്ട് ന്യൂസിൽ നാളത്തെ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുവാൻ ഞാനൊരിക്കലും ആഗ്രഹിച്ചില്ല എന്നതാണു സത്യം. ഇനി അതുമല്ലെങ്കിൽ ആരിലെങ്കിലും ഇവർക്ക് ജനിച്ച കുഞ്ഞ് തന്നെയായിരിക്കാം ചിലപ്പോൾ അത്. മൂന്നാമത്തേതിന് മുൻതൂക്കം നൽകിക്കൊണ്ട് പ്രതികരണ ശേഷി നഷ്ടപ്പെട്ട മറ്റൊരാളായി ഞാൻ എന്റെ ബാഗിൽ നിന്നും 5 രൂപ എടുത്തു കൊടുത്തു. പൈസ കൊടുക്കുമ്പോൾ ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി. ഏതോ വീട്ടിൽ തന്റെ അച്ഛനമ്മമാർക്ക് സന്തോഷം നൽകേണ്ട കുഞ്ഞായിരിക്കാം ചിലപ്പോൾ ഇത്. അവർ അടുത്ത ആളെ ലക്ഷ്യമാക്കി നീങ്ങിയപ്പോഴേക്കും എന്റെ ബസ് വന്നു. ഞാനതിൽ കയറി. വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി കുട്ടികൾക്കുള്ള മിഠായിയും വാങ്ങി വീട്ടിലേക്കു നടക്കുമ്പോഴും എന്റെ ഉള്ളിൽ ഇരുന്ന് ആരോ എന്നെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. ഇതു പോലെ മിഠായിയും വാങ്ങി വീട്ടിൽ ചെന്നപ്പോളായിരിക്കും ഒരു പക്ഷേ ആ കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞ് നഷ്ടപ്പെട്ടതറിഞ്ഞു കാണുക. ഇങ്ങനെയുള്ള ചിന്തകളിൽ വീർപ്പുമുട്ടി ഞാൻ വേഗം വീട്ടിലേക്ക് നടന്നു. വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കുന്ന എന്റെ കുട്ടികളെ കണ്ടപ്പോളാണ് എനിക്ക് സമാധാനമായത്. അവർക്കുള്ള മിഠായിയും കൊടുത്ത് ഞാൻ അകത്തേക്ക് കയറി. അപ്പോഴും എന്റെ മൊബൈലിലേക്ക് കുഞ്ഞിനെ നഷ്ടപ്പെട്ട ഒരമ്മയുടെ നൊമ്പരം മാറ്റാൻ നമുക്കൊരുമിച്ച് കൈകോർക്കാം എന്ന തലക്കെട്ടോടെയുള്ള ഒരമ്മയുടെയും കുഞ്ഞിന്റെയും ഫോട്ടോ മെസേജായി വന്നു കൊണ്ടിരുന്നു. ആ കുഞ്ഞിന് ഞാൻ ബസ് സ്റ്റാൻഡിൽ വച്ചു കണ്ട കുഞ്ഞിന്റെ ഛായ ഉണ്ടായിരുന്നു. ഒന്നും ആലോചിക്കാതെ ഞാൻ ആ മെസേജ് ഷെയർ ചെയ്തു. അപ്പോഴും എന്റെ ഉള്ളിൽ പ്രതികരണ ശേഷി നഷ്ടപ്പെട്ട മനുഷ്യനായി പോയതിലുള്ള ദുഃഖം അലയടിക്കുന്നുണ്ടായിരുന്നു.
സമർപ്പണം: സത്യങ്ങളെ തിരിച്ചറിഞ്ഞിട്ടും പ്രതികരിക്കാത്ത ഒരു വിഭാഗം ജനതയ്ക്ക്.

Renjini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo