നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

.....പ്രഭാകരന്റെ ദു:ഖം....

.
....പ്രഭാകരന്റെ ദു:ഖം....
പ്രഭാകരൻ ദുഃഖിതനായിരുന്നു
സുന്ദരിയായ ഭാര്യ. ആവശ്യത്തിനു ധനം. പൊന്നുവിളയുന്ന കൃഷി പാടങ്ങൾ. ആരോഗ്യമുള്ള ശരീരം ഒക്കെയുണ്ടായിട്ടും പ്രഭാകരൻ ദുഃഖിതനായിരുന്നു.
എന്താ പ്രഭാകരാ ഒരു വല്ലായ്മ.. സ്കൂളിലെ രാഘവൻ മാഷ് ചോദിച്ചു.
നല്ല ഉയരമുള്ള പ്രഭാകരൻ രാഘവൻ മാഷിന്റെ മുന്നിൽ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
അയൽപക്കത്തെ സ്ത്രീകൾ പ്രഭാകരന്റെ ഭാര്യ ശാന്തയോടു ചോദിച്ചു. എന്തു പറ്റി നിന്റെ ഭർത്താവിന്? അതിനുത്തരം ശാന്തയ്ക്കും അറിയില്ലായിരുന്നു . അവൾ നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ചു.
മൊട്ടക്കുന്നു ചുറ്റിത്തിരിഞ്ഞു വന്ന നാടോടി കാറ്റ് മരക്കൊമ്പിൽ പതിയിരുന്നു ചൂളം കുത്തി. അതിനും പ്രഭാകരന്റെ വേദന അറിയില്ലായിരുന്നു.
കതിരുകൊത്തി പറന്ന പച്ച തത്തകൾക്കോ , നീറ്റിൽ കളിച്ചു നിന്ന പരൽമീൻ കൂട്ടങ്ങൾക്കോ ആ ദു:ഖം അജ്ഞാതമായിരുന്നു. തൊടിയിൽ മേയാൻ വിട്ട നന്ദിനി പശു ചെവി വട്ടം പിടിച്ചു നിന്നു.ആകാശത്തു മഴ മേഘങ്ങൾ പ്രഭാകരന്റെ ദുഃഖം പേറി കരയാതെ മുഖം വീർപ്പിച്ചു നിന്നു.
ഉറക്കം വരാതെ അയാൾ മറിഞ്ഞും തിരിഞ്ഞും കിടക്കവേ നിറ കണ്ണോടെ ശാന്ത ചോദിച്ചു..
എന്താ നിങ്ങൾക്കിത്ര ദു:ഖം..? എന്നോടു പറയ്.
അയാൾ വിതുമ്പിക്കരഞ്ഞു. ശാന്ത അയാളെ ചേർത്തു പിടിച്ചു.
എന്താ പ്രഭാകരേട്ടാ.
ആ കണ്ണുനീരിൽ ശാന്തയുടെ മാറിടം കുതിർന്നു.. അവൾ ഒരു കുഞ്ഞിനെയെന്നവണ്ണം പ്രഭാകരന്റെ മുതുകിൽ തലോടി..
എന്നെ ആരും "സാർ" എന്നു വിളിക്കുന്നില്ല ശാന്തേ.. എല്ലാവരും എന്നെ... തേങ്ങലിൽ അയാളുടെ വാക്കുകൾ മുറിഞ്ഞു.
പ്രഭാകരന്റെ മുടികളിൽ ശാന്ത പയ്യെ തലോടിക്കൊണ്ടു പറഞ്ഞു .. "ങ്ങള് വിഷമിക്കണ്ട.".
പ്രഭാകരന്റെ ദു:ഖത്തിനോടൊപ്പം കാലം ഒഴുകി നീങ്ങി.. വസന്തവും വർഷവും ഗ്രീഷ്മവും മാറി മാറി വന്നു..
ദു:ഖാർത്തനായ പ്രഭാകരൻ മകനെ സ്കൂളിൽ ചേർക്കാനായി രാഘവൻ മാഷിനടുത്തു ചെന്നു. കുട്ടിയുടെ പേരു കണ്ടു രാഘവൻ മാഷ് ഞെട്ടി..
"സാർ.. "
പ്രഭാകരാ ഇവനു ഈ പേരു വേണോ?
വേണം.. മാഷേ.. ഇവനീ പേരു മതി. ഇവനെ എല്ലാവരും സാർ എന്നു വിളിക്കണം. എന്റെ ആഗ്രഹം അതാണ്.
അന്നു ക്ലാസ് റൂമിൽ വച്ചു രാഘവൻ മാഷ് പ്രഭാകരന്റെ മോനെ "സാർ" എന്നു നീട്ടി വിളിച്ചു.പ്രഭാകരൻ പുറത്തെ വരാന്തയിൽ നിന്നും ആ വിളി കേട്ടു കണ്ണീർ തുടച്ചു.
പയ്യെ പയ്യെ ആ വിളി നാട്ടിൽ പടർന്നു.തയ്യൽക്കാരൻ നാരായണനും, കച്ചവടക്കാരൻ ഗോപിയും, പ്രഭാകരന്റെ മകനെ അവന്റെ പേരു വിളിച്ചു. അമ്പലത്തിലെ പൂജാരി "സാർ" എന്ന പേരിൽ ദേവിയ്ക്ക് പുഷ്പാജ്ഞലി അർപ്പിച്ചു.വയസ്സിൽ മൂത്തവരും, ഇളയവരും ,ഗുരുസ്ഥാനീയരും പ്രഭാകരന്റെ മോനേ സാറേ എന്നു നീട്ടി വിളിച്ചു..പ്രഭാകരൻ സന്തോഷം കൊണ്ടു ഭാര്യയെ കെട്ടിപ്പിടിച്ചു..
ശാന്തേ... നിന്റെ ബുദ്ധി സമ്മതിച്ചു തന്നിരിക്കുന്നു.. ചിരിക്കുന്ന ഭർത്താവിന്റെ മുഖം കണ്ട ഭാര്യ സന്തോ ഷാശ്രു പൊഴിച്ചു.
കാലം ചിറകടിച്ചു പറന്നു. വീണ്ടും വസന്തങ്ങളും, ഗ്രീഷ്മങ്ങളും, വർഷങ്ങളും മാറി മാറി വന്നു. സാർ എന്ന പേര് നാട്ടിൽ കാറ്റായി ഒഴുകി നടന്നു. പഠിപ്പിൽ മിടുക്കനായിരുന്ന സാർ എല്ലാ ക്ലാസുകളിലും ഉയർന്ന മാർക്കു വാങ്ങി വിജയിച്ചു. ഉയർന്ന ബിരുദങ്ങൾ കീഴടക്കി അവസാനം കളക്ടർ ആയി..
നാട്ടിൽ വാർത്ത പരന്നു..
പ്രഭാകരന്റെ മകൻ സാർ കളക്ടർ ആയി.. നാടിനഭിമാനമായി സാർ.
മകന്റെ വളർച്ചയിൽ പ്രഭാകരൻ അഭിമാനം കൊണ്ടു.
ഒരു രാത്രി..
മകന്റെ മുറിയിലെ തേങ്ങൽ കേട്ടു ശാന്ത കണ്ണു തുറന്നു.അവൾ മകന്റെ വാതിലിൽ മുട്ടി വിളിച്ചു..
തേങ്ങുന്ന മകനെ കണ്ടു ആ അമ്മ പരിഭ്രമിച്ചു.. മുടിയിൽ തലോടി പണ്ടു പ്രഭാകരനോടു ചോദിച്ച പഴയ ചോദ്യം ശാന്ത വീണ്ടും ചോദിച്ചു..
എന്താ മോനേ.. നിനക്കിത്ര ദു:ഖം.? എന്നോടു പറയൂ..
അമ്മയുടെ കണ്ണുകളിലേക്കു നോക്കി, വിതുമ്പിക്കൊണ്ടു മകൻ പറഞ്ഞു..
എല്ലാവരും പേരു വിളിക്കുന്നമ്മേ... "ആർക്കും എന്നെ ഒരു...
മകന്റെ വാക്കുകൾ തേങ്ങലിൽ മുറിയവേ...
അകത്തു ഇരുട്ടിനെ നോക്കി കിടന്ന പ്രഭാകരന് ഒന്നുറക്കെ ചിരിക്കാൻ തോന്നി..
ഒന്നു കരയാനും....
പ്രേം

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot