നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മസ്തിഷ്കാഘാതം


കഥ
മസ്തിഷ്കാഘാതം
*********************
മരുന്നുപൊതികളുമായി അയാൾ കയറിവന്നപ്പോൾ അവൾ മച്ചിൽ കണ്ണും നട്ടു കിടക്കുകയായിരുന്നു.
"How do you feel.. ?"അയാൾ ചോദിച്ചു. അവൾ മറുപടിയൊന്നും പറഞ്ഞില്ല. അല്ലെങ്കിലും കുറേനാളുകളായി
അയാളുടെ ചോദ്യങ്ങൾക്കൊന്നും ഉത്തരം
പറയാൻ അവൾക്ക് കഴിഞ്ഞിരുന്നില്ല. ഉത്തരങ്ങളില്ലാത്ത, അവസാനമില്ലാത്ത കുറേ ചോദ്യങ്ങൾക്കു മുന്നിലെ ചോദ്യചിഹ്നം മാത്രമായി അവൾ മാറിയിരുന്നു. അവൾ സാവധാനം അയാളെ നോക്കി.
ചത്തുമലച്ച മീനിന്റേതുപോലെ
നിർജീവമായിരുന്നു അപ്പോൾ അവളുടെ കണ്ണുകൾ.
ഒരു ദിവസം വല്ലാതെ പ്രണയാതുരമായൊരു രാത്രിയിൽ അയാൾ അവളോട്‌
പറഞ്ഞു. "You are precious....
I love you... "
വലിയ വിലയുടെ ടാഗ് കഴുത്തിലണിഞ്ഞ, അതിമനോഹരമായ കണ്ണാടിക്കൂട്ടിലെ കണ്ണടച്ചു തുറക്കുന്ന പാവക്കുട്ടിയായി താൻ മാറുന്നതായി അവൾക്കനുഭവപ്പെട്ടു. വിലകൂടിയ കളിപ്പാട്ടം എങ്ങനെ
യാണ് ഉപയോഗിക്കേണ്ടത് എന്നറിയാത്ത കുട്ടിയാണ് അയാളെന്നും അവൾക്ക് തോന്നി.
"താനെന്താ ആലോചിക്കുന്നേ?"
അയാളുടെ ചോദ്യം അവളെ അലോസരപ്പെടുത്തി. ശബ്ദങ്ങൾ അവൾക്ക് അരോചകമായിത്തുടങ്ങിയിരുന്നു.
"നീയെന്തായിങ്ങനെ... ?"
"അവൾക്കെന്താ കൊമ്പുണ്ടോ?
കുറേചോദ്യങ്ങൾ ഒരു ദിവസം
അലറിവിളിച്ച് അവൾക്കുനേരെ
പാഞ്ഞുവന്നു. ഒരു കല്ലിൽ തട്ടിവീണതുകൊണ്ടാണ് അന്നവൾ രക്ഷപ്പെട്ടത്.
"നിന്നെ കൊള്ളാഞ്ഞിട്ടാണ്.. "
"ആണുങ്ങളായാ പെണ്ണുങ്ങളെ നിലയ്ക്ക് നിർത്താനറിയണം.. "
കുറ്റവാളിയെപ്പോലെ തലകുനിച്ച് അയാൾ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്ക് വല്ലാത്തൊരു നിസ്സഹായത അനുഭവപ്പെട്ടു.
ഇനി ഓടിരക്ഷപ്പെടുമ്പോൾ
അയാളെയും കൂടെക്കൂട്ടണം
എന്ന് അവൾ തീരുമാനിച്ചു.
പക്ഷേ പിന്നീട് അവൾ രക്ഷപ്പെട്ടോടാൻ ശ്രമിച്ചത് അയാളിൽനിന്നുതന്നെയായിരുന്നു.
അനുമോളെ സ്കൂളിൽ ചേർക്കാൻ തീരുമാനിച്ച ദിവസം. ഒരു കറുത്ത ദിവസമായിരുന്നു അത്. ആകാശം നിറയെ കറുത്ത മേഘങ്ങളായിരുന്നു. അവ പരസ്പരം ആക്രമിക്കുകയും അട്ടഹസിക്കുകയും ചെയ്തുകൊണ്ടിരുന്നു.
"അനുമോളെ നമുക്ക് ICSE സിലബസുള്ള സ്കൂളിൽ ആക്കണം.. " എന്നയാൾ പറഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. അവളുടെ മസ്തിഷ്‌കം വല്ലാത്ത വേഗത്തിൽ ഉരുണ്ടുകയറാൻ തുടങ്ങി. തലയോട്ടി പിളർന്ന് അത് പുറത്തുവരുമെന്ന് അവൾ ഭയന്നു.
"അനുമോളെ ഏതെങ്കിലും സാധാരണ സ്കൂളിൽ ചേർത്താൽ മതി. പലവ്യഞ്ജനത്തിന്റെയും പച്ചക്കറിയുടെയും ലിസ്റ്റെഴുതാനും വീട്ടുചിലവ് കൂട്ടിക്കിഴിക്കാനും ആ പഠനം തന്നെ ധാരാളം "
"കണ്ണനെ നല്ല സ്കൂളിലായക്കണം...... അവൻ
വലുതാവുമ്പോ നിങ്ങളെപ്പോലെ നല്ല പൊസിഷനിൽ എത്തേണ്ടതല്ലേ "
അയാളിലെ പിതാവ് വല്ലാതെ പിടഞ്ഞത് അവൾ അറിഞ്ഞു.
ശേഷം മൂർച്ചയേറിയ വാക്കുകൾകൊണ്ട് അയാൾ
അവൾക്കൊരു ശരശയ്യ തീർത്തു. ജോലി ഉപേക്ഷിച്ചതിന് ശേഷം അന്നാദ്യമായി അവൾ
വല്ലാത്തൊരു ആത്മഹർഷം അനുഭവിച്ചു.
അപ്പോൾ മേഘങ്ങൾ താണ്ഡവം തുടങ്ങിയിരുന്നു.
അവ തമ്മിൽ മുറിവേൽപ്പിയ്ക്കുകയും
പൊട്ടിക്കരയുകയും ചെയ്തു.
പിന്നെ ആസ്ത്മാരോഗികളെപ്പോലെ
ചുമയ്ക്കുവാനും കുറുകുവാനും തുടങ്ങി. എവിടെയോ ഒരമ്മയുടെ തേങ്ങൽ കേട്ടു.
ഏകമകളെപ്പഠിപ്പിച്ച് മിടുക്കിയാക്കാൻ ഒരു ജീവിതം തന്നെ ഹോമിച്ച ഒരച്ഛന്റെ ദൈന്യതയാർന്ന മുഖം മേഘങ്ങൾക്കിടയിൽ തെളിഞ്ഞുവന്നു. ഒരുനിമിഷം
അവൾക്ക് അച്ഛന്റെ മടിയിലും
പിന്നെ അമ്മയുടെ ഗർഭത്തിലും
അഭയം തേടണമെന്നു തോന്നി.
"ഇങ്ങനെ ആവശ്യമില്ലാത്തതൊക്കെ ചിന്തിച്ചു കൂട്ടുന്നതുകൊണ്ടാ
തനിയ്ക്ക്...... "
"താനില്ലാതെ ഈ ലോകത്ത്
ഞാനും കുഞ്ഞുങ്ങളും എങ്ങനെ ജീവിയ്ക്കും എന്ന്
താൻ ആലോചിച്ചിട്ടുണ്ടോ ?"
അയാളുടെ ചോദ്യത്തിൽ അഗാധമായ ദുഃഖം നിറഞ്ഞിരുന്നു.
പക്ഷേ അവൾ നിസ്സഹായയായിരുന്നു.
യഥാർത്ഥത്തിൽ അവൾ ഒന്നും
ആലോചിയ്ക്കുന്നുണ്ടായിരുന്നില്ല. അതിന് അവൾ അശക്തയായിരുന്നു. അന്ന് സംഭവിച്ചത് ഒരാവർത്തി അയാളോട് പറഞ്ഞതാണ്. പക്ഷേ അയാൾ വിശ്വസിച്ചില്ല.
അന്നൊരു വെള്ളിയാഴ്ചയായിരുന്നു. അന്നാണ് അച്ഛൻ വിളിച്ചത്.
"അമ്മയ്ക്ക് തീരെ വയ്യ മോളെ..
കുഞ്ഞുങ്ങളെക്കണ്ടിട്ടും ഒത്തിരിയായില്ലേ..... ഒരീസം
ലീവെടുക്കാൻ വിനൂനോട് പറയുകുട്ടീ... ന്നിട്ട് അമ്മയെ
വന്നോന്നു കാണൂ... "
അമ്മയ്ക്ക് കാണാൻ എന്നു
പറയുമ്പോഴും കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ മകളെ ഒരു നോക്കുകാണാനുള്ള ഒരച്ഛന്റെ
ആഗ്രഹം അതിൽ നിറഞ്ഞുനിന്നിരുന്നു.
അന്ന് അവൾ ഒത്തിരി കരഞ്ഞു.
പിന്നെ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് ഉറക്കാൻ കിടന്നത്
അവളോർക്കുന്നുണ്ട്. ഒന്നു മയങ്ങിക്കാണണം. അപ്പോഴാണ് അത് സംഭവിച്ചത്. അവളുടെ
മസ്തിഷ്കം ഉരുണ്ടുയർന്ന് തലയോട്ടി പിളർന്നുപുറത്തുവന്നു. പുരാണകഥകളിൽ ഒരുതുള്ളി
രക്തത്തിൽനിന്നും ഭീമാകാരന്മാരായ രാക്ഷസന്മാർ ഉയിർത്തെഴുന്നേല്ക്കാറുള്ളതുപോലെ അത് ഒരു ബീഭത്സരൂപമായി വളരുകയും അവളെ വല്ലാതെ ചീത്ത വിളിക്കുകയും ചെയ്തു.
"നിറങ്ങൾ നിറഞ്ഞ എന്റെ ഭാവനകൾ നിന്റെ കണക്കു
പുസ്തകത്തിൽ ചത്തുമലച്ചു.
എന്റെ ഓരോ കോശങ്ങളും
ഉപയോഗശൂന്യമായി തണുത്തുറഞ്ഞിരിയ്ക്കുന്നു.
നിനക്കുവേണ്ടി കൂട്ടിയും കിഴിച്ചും എനിയ്ക്കു മടുത്തിരിയ്ക്കുന്നു. നാമ്പിടാൻ കൊതിച്ച, എന്നിലെ കഥകളും
കവിതകളും പിറക്കാതെ കരിഞ്ഞുണങ്ങിയിരിക്കുന്നു..
I hate you...ഇല്ല ഇനി നിന്നിലേയ്ക്കില്ല..... "ശേഷം അത് ഉയർന്നുപൊങ്ങി മച്ചിൽ
കയറിയിരിപ്പായി. പൊട്ടിയ തലയോട്ടിയിൽ നിന്നും രക്തം
പ്രവഹിച്ചു. കണ്ണുകൾ തുറക്കാൻ അവൾക്കു ഭയം തോന്നി. ആരോ കഴുത്തിൽ പിടുത്തമിടുന്നത് അവൾ അറിഞ്ഞു. കണ്ണുകൾ തുറിച്ചുവന്നു. കയ്യിൽ കിട്ടിയ
കത്തിയെടുത്ത് വെട്ടിമുറിച്ചപ്പോൾ മാത്രമാണ് അത് പിടിത്തം വിട്ടത്.
രക്തത്തിൽ കുളിച്ചുകിടന്ന അവളെ അയാളാണത്രെ ആശുപത്രിയിൽ എത്തിച്ചത്. തന്റെ വലതുകയ്യിൽ ഈ മുറിവ് എങ്ങനെയുണ്ടായാവോ. അയാൾ എപ്പോഴാണ് എത്തിയത്.. ഒന്നും ഓർക്കാനാവുന്നില്ല. എങ്കിലും താൻ പറഞ്ഞതൊന്നും അയാൾ വിശ്വസിയ്ക്കാത്തതെന്തെന്ന് അവൾ അത്ഭുതപ്പെട്ടു.
ഇവിടെയും താൻ സുരക്ഷിതയല്ലെന്ന് അവൾക്കുതോന്നി. അവളെ പേടിപ്പിയ്ക്കുന്ന ഒരായിരം ചോദ്യശരങ്ങൾ ആ മുറിയിൽ ഒളിച്ചിരിക്കുന്നത് അവൾ കണ്ടു. എപ്പോൾ വേണമെങ്കിലും തന്റെ അവയവങ്ങൾ ഓരോന്നായി തന്റെ നേരെ ആക്രോശിക്കുമെന്നും പിന്നെ അവ തന്നെ ആഹരിക്കുമെന്നും അവൾ ഭയപ്പെട്ടു.
രക്ഷപ്പെട്ടേ മതിയാവൂ
അവൾ മെല്ലെ എഴുന്നേറ്റു. അയാൾ മയക്കത്തിലാണ്. ഓടി
ഒളിയ്ക്കണം. ചോദ്യങ്ങളിൽ നിന്ന്.... അയാളുടെ ദുഃഖം നിറഞ്ഞ കണ്ണുകളിൽ നിന്ന്..
വാതിൽ തുറന്ന് ഒറ്റ ഓട്ടമായിരുന്നു. ആരൊക്കെയോ ചേർന്ന്‌ അവളെ മുറിയിലേയ്ക്കു കൊണ്ടു വന്നപ്പോഴും അവളുടെ മസ്തിഷ്കം മച്ചിലിരുന്ന് പൊട്ടിച്ചിരിയ്ക്കുകയായിരുന്നു.
ആ പൊട്ടിച്ചിരി പിന്നെ ഒരു അട്ടഹാസവും കരച്ചിലുമായി മാറിയതും കാലിൽ ചങ്ങല കിലുങ്ങിയതും അവൾ അറിഞ്ഞതേയില്ല...
അപ്പോൾ മേഘങ്ങൾ പെയ്തൊഴിഞ്ഞിരുന്നു... ...
വീശിയകന്നകാറ്റിൽ പറന്നകന്നിരുന്നു അവളുടെ സ്വപ്നങ്ങളും... .....
Satheedevi Radhakrishnan
18/8/2017

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot