Slider

ഗർഭം

0
ഗർഭം
..........
എട്ട് മാസം തികഞ്ഞ അവളുടെ വയറിൽ സിയാദ് തലോടി.. മെല്ലെ കൈവിരലുകളിൽ താഴോട്ട് അരിച്ചരിച്ച് തുടങ്ങിയപ്പോൾ അവൾ കൈ കയറി പിടിച്ചു.
"മോനെ ഡോക്ടർ എനിക്ക് റെസ്റ്റ് പറഞ്ഞിരിക്കുന്നത് മറന്ന് പോയോ?"
" ഡോക്ടർമാർ സിസേറിയൻ ചെയ്യാൻ വേണ്ടി പലതും പറയും "
അവളെ ചേർത്ത് പിടിച്ച് അവളുടെ കാതിൽ പറഞ്ഞു "ഡോക്ടർമാർ പറയുന്നതൊന്നും കേൾക്കാൻ പോകണ്ടാട്ടൊ, സുഖപ്രസവത്തിന് ഇത് എല്ലാം നല്ല ഗുണം ചെയ്യും"
"ഒന്ന് പോ ചെക്കാ ,പടച്ചോനെ ഒരു ക്ഷമയും ഇല്ലാത്ത ചെക്കൻ, പിന്നെ നാളത്തെ കല്ല്യാണത്തിന്റെ കാര്യം മറക്കണ്ടാട്ടൊ, എനിക്ക് വരാൻ പറ്റില്ല എങ്കിലും ഇക്ക പോണം, യത്തീമായ കുട്ടിയുടെ കല്ല്യാണമാ, കുറേ കാശ് കൊടുത്തൂന്നും പറഞ്ഞ് ബാധ്യത തീരില്ല, പോയി ഒരാളായി നിൽക്കണംട്ടൊ, ചെറുപ്പം മുതല് ഇവിടെ ഉമ്മാനെ സഹായിക്കാൻ വരുന്ന കുട്ടിയല്ലെ?.. "
കണ്ണികുളങ്ങര എൽ പി സ്കൂളിൽ വെച്ചാണ് കല്ല്യാണം. രാവിലെ തന്നെ സ്കൂളിലേക്ക് പുറപ്പെട്ടു, അവിടെ ചെന്നപ്പോഴാ മനസ്സിലായത് താനാണ് കല്ല്യാണത്തിന് ആദ്യം എത്തുന്നത് എന്ന്.
നാലാം ക്ലാസ്സിൽ നിന്ന് പടിയിറങ്ങിയതിന് ശേഷം ആദ്യമായാണ് പഴയ സ്കൂളിന്റെ പടി കടന്ന് ചെല്ലുന്നത്. ഗേറ്റ് കടന്നപ്പോൾ തന്നെ മനസ്സ് പെട്ടെന്ന് ബാല്യത്തിലേക്ക് കടന്ന് ചെല്ലുന്ന പോലെ തോന്നി.
കല്ല്യാണമണ്ഡപവും ഭക്ഷണത്തിനും മറ്റും സൗകര്യം ഒരുക്കിയത് സ്കൂളിന് ഉൾവശത്ത് തന്നെയാണ്. ബഞ്ചും ഡെസ്കും നിരത്തി ഇരിക്കാനും ഭക്ഷണം കഴിക്കാനും എല്ലാം തയ്യാറാക്കിയിട്ടുണ്ട്. പഴയ പോലെ തന്നെ ഇത്ര വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു മാറ്റവും ഇല്ല.ക്ലാസ്സ് റൂമുകൾ ചുമര് കെട്ടി തിരിക്കാത്തത് കൊണ്ട് വലിയ ഒരു ഹാളിന്റെ സൗകര്യം ഉണ്ടായിരുന്നു. പണ്ട് നാലാം ക്ലാസ്സ് ഉണ്ടായിടത്താണ് സ്റ്റേജ് കെട്ടിയിരിക്കുന്നത്.
രാജൻ മാഷായിരുന്നു അന്ന് ഹെഡ് മാഷ്, നാലിൽ കണക്ക് പഠിപ്പിച്ചിരുന്നതും മാഷായിരുന്നു. അന്ന് ക്ലാസ്സിലെ ഏറ്റവും സുന്ദരിക്കുട്ടിയായിരുന്നു 'ലുബീന ' വെളുത്ത് തുടുത്ത കവിളുകളും വിടർന്ന കണ്ണുകളും ഉണ്ടായിരുന്ന കൊച്ചു മാലാഖ.രാജൻ മാഷ് അന്ന് ഒരിക്കൽ പറഞ്ഞു.
'ലുബീനയെക്കാൾ സൗന്ദര്യം ഉള്ള പുതിയ ഒരു പെൺകുട്ടി ഇവിടെ വന്നാൽ എന്താ ഉണ്ടാവുക?... ലുബീനക്ക് സൗന്ദര്യം കുറവാണെന്ന് തോന്നില്ലെ.."
പിന്നെ മാഷ് എന്താ പറഞ്ഞതെന്ന് ഓർമ്മയില്ല ഈ വരികൾ ഓർമ്മയുണ്ട്. അന്ന് മനസ്സിൽ തോന്നിയ കാര്യവും ഓർമ്മയുണ്ട്. "എത്ര അധികം സുന്ദരി വന്നാലും ലുബീനയുടെ അത്രേം വരില്ല മാഷെ....."
അതെ ആദ്യത്തെ പ്രണയം അതായിരുന്നു നാലാം ക്ലാസ്സുകാരന്റെ മനസ്സിൽ വിരിഞ്ഞ പ്രണയം, പ്രണയിനി അറിയാതെ ഇളം മനസ്സിൽ തോന്നിയ ഇഷ്ടം.
എല്ലാവർക്കും ഉണ്ടാവും എന്ന് തോനുന്നു കുട്ടിയായിരുന്നപ്പോൾ ഉണ്ടാവുന്ന ഈ പ്രണയം. ദൈവം തമ്പുരാൻ എല്ലാ പുരുഷ കേസരികൾക്കും സ്ത്രീ റാണിമാർക്കും ജനിക്കുമ്പോൾ തന്നെ ഇട്ട് കൊടുക്കും ഈ പ്രണയം എന്ന് പറയുന്ന ഇമ്മിണി വല്ല്യ ചെറിയ ഇഷ്ട്ടം.
പണ്ടത്തെ കഞ്ഞിപ്പുരയിരുന്നിടത്ത് കുട്ടികൾക്ക് കളിക്കാൻ ഉള്ള വസ്തുക്കൾ വക്കാനുള്ള സ്റ്റോറാക്കി. കല്ല്യാണത്തിനുള്ള ബിരിയാണി തയ്യാറാവുന്ന മണം വരുന്നുണ്ടെങ്കിലും മുക്കിലേക്ക് ഇപ്പോഴും എത്തുന്നുണ്ട് പഴയ കഞ്ഞിയുടെയും പയറിന്റെയും സുഖമുള്ള,നമ്മളെ എടുത്ത് പറക്കാൻ കഴിവുള്ള ആ മണം.കഞ്ഞിയും പയറും ഉണ്ടാക്കുന്ന വിയ്യാത്തുമ്മാടെ മുഖമാണ് ടീച്ചർമ്മാരുടെ മുഖത്തേക്കാൾ മനസ്സിൽ പതിഞ്ഞ് നിൽക്കുന്നത്.
സ്കൂളും പരിസരവും കറങ്ങി നടന്ന് സമയം പോയതറിഞ്ഞില്ല. അകത്തേക്ക് വന്നപ്പോൾ ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. മണവാട്ടിയും മണവാളനും ചിരിച്ചു കൊണ്ട് കുറച്ച് ടെൻഷനും അടിച്ച് സ്റ്റേജിൽ കയറി നിറുത്തം തുടങ്ങി. പാവങ്ങൾ നിന്ന് കാലൊടിയാറാവുമ്പോഴാണ് അതുങ്ങളെ ഇനി താഴെ ഇറക്കുന്നത്. ഇതിന്റെയൊക്കെ കഷ്ടപ്പാട് ഇന്ന് രാത്രിയിലാ അനുഭവിക്കാ, ഒന്ന് കാലും നിവർത്തി കിടന്ന് കൂർക്കം വലിച്ച് ഉറങ്ങാനുള്ള കൊതിയുണ്ടാകും പക്ഷെ അതും നടക്കില്ലല്ലൊ!... എന്താ ചെയ്യാ വല്ല ഒളിച്ചോടി കല്ല്യാണം കഴിക്കുന്നതാ നല്ലത്...
എന്തായാലും കെട്ട്യോള് കൂടെ ഇല്ലാത്തതല്ലെ, ഉടുത്തൊരുങ്ങി വന്ന തരുണീമണികളെ നിരാശരാക്കണ്ട, രണ്ട് കണ്ണുകൾക്കും ഒരു പണിയായിക്കോട്ടെ.
പെട്ടെന്നാണ് വിടർന്ന ആ രണ്ട് കണ്ണുകളിൽ കണ്ണുടക്കിയത്. ഒരിക്കലും മറക്കാത്ത സുന്ദരമായ നയനങ്ങൾക്കുടമയായ 'ലുബീന '..
കണ്ണിൽ നോക്കി താഴ്ത്തിയപ്പാൾ ആണ് മറ്റൊരു കാര്യവും കണ്ടത് അവൾക്കും 'ഗർഭം' നന്നായിട്ട് വീർത്ത് നിൽക്കുന്നുണ്ട് എട്ട് മാസം തന്നെ ആയിരിക്കും. ഇവളോട് ഡോക്ടർ റെസ്റ്റ് ഒന്നും പറഞ്ഞില്ലെ ആവോ...
"ലുബീന അല്ലെ...?"
"അതെ "
അവൾ മനസ്സിലാവാത്ത പോലെ നോക്കി.
" എന്നെ ഓർമ്മയുണ്ടോ?... നമ്മൾ രണ്ടാളും നാലാം ക്ലാസ്സ് വരെ ഇവിടെയാ പഠിച്ചത് ,എന്റെ പേര് സിയാദ്."
" ആ.. ഇപ്പോൾ ചെറുതായി ഒരോർമ്മയൊക്കെ വരുന്നുണ്ട്, എന്നെ പെട്ടെന്ന് മനസ്സിലായല്ലെ?... "
"പിന്നെല്ലാതെ നിന്റെ മുഖത്തിന് യാതൊരു മാറ്റവും ഇല്ല, വയറ് കുറച്ച് വീർത്തിട്ടുണ്ട്, വിവാഹം കഴിഞ്ഞിട്ടെത്ര നാളായി കുട്ടികൾ എത്ര..?.. "
അവൾ നാണത്തോടെ ചിരിച്ച് കൊണ്ട് പറഞ്ഞു " മക്കൾ നാല് പേർ ഉണ്ട്, നാലും ആൺകുട്ടികളാ.. "
അവളുടെ നിറവയർ നോക്കി ചോദിച്ചു
"അതെ ഇക്കാക്ക് എന്താ പണി?.. എന്തായാലും ഇത് പെൺകുട്ടി തന്നെയാവും കെട്ടൊ.."
"ഇക്ക ദുബായിലാ, ഞങ്ങളും അതാ കാത്തിരിക്കുന്നത്.
"എന്റെ ഭാര്യക്കും എട്ടാം മാസമായി, പെൺകുട്ടി വേണമെന്ന് തന്നെയാ ആഗ്രഹം, പിന്നെ കുട്ടിക്ക് ഒരു പേര് ഇടാൻ കണ്ട് വെച്ചിട്ടുണ്ട് "
"ഏതാ ആ പേര്?"
" ലുബീന.... ഈ പേര് പണ്ടേ എണക്കിഷ്ട്ടമാ "
ഭക്ഷണം കഴിക്കാൻ സമയമായപ്പോൾ അവളുടെ അരികിൽ ഒരാൾക്കിരിക്കാൻ സ്ഥലം കണ്ടപ്പോൾ ഒന്ന് നോക്കി. അത് കണ്ട് അവൾ കൈകാട്ടി വിളിക്കുകയും ചെയ്തു,അടുത്തടുത്തിരുന്നു ഭക്ഷണവും കഴിച്ചു.
കല്ല്യാണ പരിപാടികൾ എല്ലാം കഴിഞ്ഞ് യാത്ര പറഞ്ഞ് പിരിയുമ്പോൾ അവളുടെ കണ്ണുകളിൽ ആ പഴയ നാലാം ക്ലാസ്സുകാരിയുടെ തിളക്കം പിന്നെയും കണ്ടു.
മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു. കെട്ട്യോളുടെ അരികിൽ കിടന്നപ്പോൾ അവൾ ചോദിച്ചു.
" എങ്ങനെ ഉണ്ടായിരുന്നു ഇക്ക കല്ല്യാണം..?"
" കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല, എങ്കിലും മോളില്ലാതെ ഒരു സുഖമുണ്ടായിരുന്നില്ല."
............................
സിയാദ് ചിലങ്ക
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo