
''ഏതൊരു സ്ത്രീയുടെ ഉയർച്ചക്കു പിന്നിലുള്ള പുരുഷന്റെ അകമഴിഞ്ഞ പ്രോത്സാഹനം സെലിന്റെ കാര്യത്തിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണല്ലോ, കേവലം ഒരു വീട്ടമ്മയിൽ നിന്നും ഇന്നീ സാഹിത്യ പുരസ്കാരം വാങ്ങാൻ പ്രാപ്തയാക്കിയത്. പയറ്റിതെളിഞ്ഞ പ്രമുഖ എഴുത്തുകാരെയെല്ലാം പിൻന്തളളി തികച്ചും പുതമുഖമായ ശ്രീമതി സെലിൻ ഫിലിപ്പ് തന്റെ കഴിവ് ഈ സാഹിത്യ പുരസ്ക്കാരത്തിലൂടെ തെളിയിച്ചിരിക്കുന്നു ''
ഉദ്ഘാടക പ്രാസംഗിക തന്റെ അനർഗ്ഗള വിഴുപ്പ് ചവച്ചു തുപ്പിക്കോണ്ടിരുന്നു.
ഹും ഭർത്താവിന്റെ പ്രോത്സാഹനം, ഞാനോർക്കുവായിരുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥനായ ഭർത്താവ്, ഡിഗ്രിയും, പത്താം ക്ലാസിലുമായ രണ്ട് ആൺമക്കൾ, ഇതാണ് എന്റെ കുടുംബം. തികച്ചും നാട്ടുമ്പുറത്ത് കാരിയായ എന്നെ നഗരത്തിന്റെ ശ്വാസം മുട്ടുന്ന ഫ്ലാറ്റിലേക്കും, ആൾക്കൂട്ടത്തിലേക്കും വീട്ടുകാർ വിവാഹമെന്ന ചങ്ങലായാൽ തള്ളിവിട്ടപ്പോഴും, മനസ്സിൽ എന്നും മായാതെ സൂക്ഷിച്ചിരുന്ന ഒരു കാര്യമുണ്ടായിരുന്നു. എഴുത്ത്.
നാട്ടിലെ പുഴയോരവും, വയലേലകളും, ഉത്സവങ്ങളും, പള്ളിപ്പെരുന്നാളും എനിക്ക് പകുത്ത് നൽകിയ നിർമ്മലത. അതിലൂടെ ഞാൻ അനുഭവിച്ച നിർവൃതി,അതൊക്കെ വരയുള്ള നോട്ടുബുക്കിൽ വരികളായ് നിറഞ്ഞു. ആരും കാണാതെ, ആർക്കും കാണിക്കാതെ എന്റെ സ്വകാര്യ സ്വത്ത് പോലെ ആ നിധിയെ കാത്തു സൂക്ഷിച്ചു.
കല്യാണം കഴിഞ്ഞ് മൂന്നാല് ദിവസം കഴിഞ്ഞതോടെ മനസ്സിലായി പ്രതിപുരുഷന് എഴുത്തിലും, വായനയിലും വലിയ താത്പര്യം ഇല്ലാന്ന്. അന്ന് ഞാൻ എത്ര ഉത്സാഹത്തോടെയാണ് അദ്ദേഹത്തെ എന്റെ നിധി കാണിച്ചത് !! എന്തൊക്കെ പ്രതീക്ഷയോടെ ആണ് അദ്ദേഹത്തിന്റെ ചുമലിൽ കൈവച്ച് നിന്നത്. പക്ഷെ പേജുകൾ അലക്ഷ്യമായി മറിച്ചു നോക്കിയതല്ലാതെ വേറെ ഒന്നും പറഞ്ഞില്ല.
മനം മടുപ്പിക്കുന്ന ദിനരാത്രങ്ങൾ, യാന്ത്രികമായ ജീവിതം. രാവിലെ എഴുന്നേറ്റ്, കുളിച്ച് ഭക്ഷണം ഉണ്ടാക്കിയും കൊടുത്തും, വല്ലപ്പോഴും കിട്ടുന്ന ഒഴിവു ദിനങ്ങളിലെ ഷോപ്പിംഗും..... ജീവിതം അങ്ങനെ നീങ്ങി നിരങ്ങി.
അതിനിടയിൽ രണ്ട് മക്കൾ, ജീവിതത്തിന് എന്തെക്കയോ അർത്ഥമുണ്ടെന്ന് തോന്നിയ കുറച്ച് വർഷങ്ങൾ, പക്ഷെ അവർ സ്ക്കൂളിൽ പോകാൻ തുടങ്ങിയതോടെ ഞാൻ വീണ്ടും ഒറ്റപ്പെട്ടു. വീണ്ടും ഏകാന്തവാസം മടുപ്പ് കണ്ടിട്ടാവണം മൂത്തവൻ ഒരു ഫെയ്ബുക്ക് അക്കൗണ്ട് ആക്കി തന്നത്. പിന്നെ അതിലൂടെ സഞ്ചരിച്ചപ്പോൾ ജീവിതത്തിന്റെ മറ്റൊരു മുഖം ഞാൻ കണ്ടു. എന്റെ ജീവിതം മാറ്റിമറിച്ച ഒരു മുഖ പുസ്തക സാഹിത്യ കൂട്ടായ്മ ' അക്ഷരമെഴുത്ത് '
എന്നിലെ ഉറങ്ങിക്കിടന്ന സാഹിത്യവാസനകളെ തൊട്ടുണർത്തുന്ന അവിടെത്തെ സൗഹൃദം, എന്റെ ആ പഴയ നിധി, അത് ഞാൻ പതിയെ പുറത്തെടുത്തു. ആദ്യത്തെ ഒരു ചീന്തിൽ തന്നെ അഭിനന്ദനക്കളുടെ പെരുമഴ. പ്രമുഖ എഴുത്തുകാരുടെയൊക്കെ പ്രശംസകൾ രഹസ്യമായും പരസ്യമായും എന്നെ ഹർഷപുളകിതയാക്കി. പിന്നീടങ്ങോട്ട് എന്റെ ഓരോ സൃഷ്ടികൾക്ക് വേണ്ടിയുള്ള ആൾക്കാരുടെ കാത്തിരിപ്പായിരുന്നു ഞാൻ കണ്ടത്. എല്ലാം ഒന്നിനൊന്ന് മികച്ചെതെന്ന
വായനക്കാരുടെ പ്രശംസ.
അതിരാവിലെ എഴുന്നേറ്റ് മക്കൾക്കും ഭർത്താവിനുമുള്ള ഭക്ഷണമുണ്ടാക്കി, എഴുത്തിന്റെ ലോകത്തിലേക്ക് നടന്ന് കയറി. ആർക്കും ഉപദ്രവകരമാകാതെ ഒരു സിറോ വോൾട്ട് ബൾബിന്റെ വെളിച്ചത്തിൽ ഞാൻ എഴുതി. എന്നിലെ ആ പഴയ, പുഴയോരവും, വയലേലകളും, ഉത്സവങ്ങളും പള്ളിപ്പെരുന്നാളും തിരിച്ച് വന്നു. എങ്കിലും എന്റെ നല്ല പാതി ഒരിക്കൽ പോലും ഞാൻ എഴുതിയത് വായിച്ചില്ല.എനിക്കത് ഒരു പാട് വേദനയുണ്ടാക്കി.
'അക്ഷരമെഴുത്തിലെ ' സുഹൃത്തുക്കൾ നിർബന്ധിച്ചിട്ടാണ്, തന്റെ കഥാസമാഹാരം പ്രസിദ്ധികരിക്കാൻ സമ്മതിച്ചത്. തനിക്ക് തോന്നിയ വിഡ്ഢിത്തങ്ങൾ ഒരു പുസ്തക രൂപത്തിൽ വരുന്നെന്ന ചിന്ത എന്നെ തെല്ലൊക്കെ അലോസരപ്പെടുത്തി. തന്റെ കുത്തിക്കുറിപ്പുകൾ വായനക്കാർ സ്വീകരിക്കുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടി. സമൂഹ്യമാധ്യമ എഴുത്തും, അച്ചടി മാധ്യമ എഴുത്തും തമ്മിൽ അജഗജാന്തരമുണ്ട് .പക്ഷെ അതൊന്നും അവർക്കൊരു വിഷയമേ അല്ലായിരുന്നു.' ഈ പുസ്തകം ചരിത്രമാകുമെന്ന ഉത്തമ വിശ്വാസത്തിലായിരുന്നു എല്ലാവരും.
പ്രഥമ പുസ്തകം തന്നെ അവാർഡിനർഹമാകുക എന്നത് ഏതൊരു എഴുത്തുകാരന്റെയും സ്വപ്നങ്ങൾക്കപ്പുറമാണ്. എന്നാൽ സെലിൻ ഫിലിപ്പ് എന്ന എനിക്ക് ആ സ്വപ്നം സാക്ഷാൽക്കാരമായി.പ്രശസ്തരായ വിധി നിർണ്ണായകർ എന്റെ പുസ്തകത്തെ മാറോടണച്ചപ്പോൾ, നിർവൃതി പൂണ്ടത് ഞാനായിരുന്നു.
ഉത്ഘാടക പ്രാസംഗികയുടെ വാക്ദോരണിയുടെ ഇടയ്ക്ക് ഞാൻ അടുത്തിരിക്കുന്ന ഭർത്താവിനെ നോക്കി.'എന്റെ പ്രയത്നത്തിന് പിന്നിലെ പ്രേരകശക്തി' പ്രസംഗം ആസ്വദിച്ചു കൊണ്ടിരിക്കുകയാണ്.
പുരസ്ക്കാരം ഏറ്റുവാങ്ങുവാനായി എന്നെ വിളിച്ചു. അപ്പോഴെന്താണ് എന്നിലുണ്ടായ വികാരം എനിക്കറിയില്ല അത് പറഞ്ഞറിയിക്കാൻ, ആരൊടൊക്കെ നന്ദി പറയണം, ആരൊയൊക്കെ സ്മരിക്കണം അറിയില്ല, എന്നിലെ ഏകാന്തത മാറ്റാൻ ഉപായം കണ്ടത്തിയ എന്റെ മോൻ, പ്രോത്സാഹിപ്പിച്ചിട്ടില്ലെങ്കിലും, നിരുത്സാപെടുത്താത്ത എന്റെ നല്ല പാതി, അതിലൊക്കെയുപരി സെലിൻ ഫിലിപ്പ് എന്ന എന്നെ ലോകമറിയുന്ന എഴുത്തുകാരിയാക്കിയ 'അക്ഷരമെഴുത്തിന്' .......
എനിക്കറിയില്ല.
By JamesVinod Tk
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക