
എന്റെ ചെറുപ്പകാലം സിനിമസ്ക്രീൻ പോലെ തെളിമയുള്ളതായിരുന്നു..
ഞങ്ങളുടെ തറവാട്ടിൽ ഏഴെട്ട് കുതിരവണ്ടികൾ ഉണ്ടായിരുന്നെങ്കിലും വണ്ടിയിൽകെട്ടാതെകുതിരയെതനിച്ചോടിച്ച്‌നടക്കുന്നതായിരുന്നു എനിക്കിഷ്ടം..
ഞങ്ങളുടെ പാടത്തെ കൊയ്തുത്സവംകഴിഞ്ഞതിനു പിറ്റേദിവസം എന്നോടൊപ്പം വിദേശത്തുപഠിച്ചിരുന്ന ചിലസുഹൃത്തുക്കൾ തറവാട്ടിലെത്തി. അവരും, ഞാനുംകൂടി തറവാടിന്റെ കിഴക്കുവശത്തുനിൽക്കുന്ന പുളിച്ചിമാവിനുചുവട്ടിൽ വെടിവട്ടംപറഞ്ഞിരിക്കുമ്പോളാണ് നാരായണൻ അങ്ങോട്ടേക്ക് കടന്നുവന്നത്.
അവനെക്കൊണ്ട് മൂന്നാലുകുല കരിക്കിറക്കിച്ച്അത് വെട്ടിക്കുടിച്ചുകൊണ്ടിരുന്നപ്പോൾ ഭൃത്യൻ വന്നുപറഞ്ഞു അങ്ങയെ വല്യമ്പ്രാൻ വിളിക്കുന്നു.
ജിജ്ഞാസനായിഞാനങ്ങോട്ടേക്ക്‌ചെന്നു, മുഖവുരയൊന്നുംകൂടാതെ അച്ഛൻതമ്പുരാൻപറഞ്ഞു നീ
തൃപ്പൂണിത്തുറവരെപോകണം,അവിടെ എന്റെ ഒരുസ്നേഹിതൻ ഉണ്ട്,ശേഖരവർമ്മ തമ്പുരാൻ.അദ്ദേഹത്തെ ഒന്നുകാണണം.നിന്റെ പഠനം പൂർത്തിയാക്കി നാട്ടിൽ വരുമ്പോൾ അവനെ ചെന്നുകാണണം എന്നുപറഞ്ഞിരുന്നതാണ്, നിന്റെ വിഷയവുമായി ബന്ധപ്പെട്ട് എന്തോകാര്യംചർച്ചചെയ്യണമെന്നായിരുന്നു പറഞ്ഞിരുന്നത്. ഏതായാലും നീ അത്തറ്റംവരെ ഒന്നുപോയിവാ.
അച്ഛൻപറഞ്ഞിരുന്നകാര്യം ശിരസ്സാവഹിച്ചുകൊണ്ട്, സുഹൃത്തുക്കളെ പത്തായപ്പുരയിൽആക്കി അവർക്കുവേണ്ടുന്നഎല്ലാഏർപ്പാടുകളുംചെയ്തുകൊടുത്തിട്ട് ഞാൻ ലായത്തിലേക്കുപോയി.
അവിടെച്ചെന്ന് എന്റെ പ്രിയപ്പെട്ട കുതിരയെ അഴിച്ചു,പണ്ട് മുതുമുത്തശ്ശന് ടിപ്പുസുൽത്താൻ സമ്മാനിച്ച അറബികുതിരയുടെ പരമ്പരയിൽപെട്ടതാണിവൻ നല്ല തൂവെള്ളക്കുതിര വാൽ പഞ്ഞികെട്ടുപോലിരിക്കുന്നു,തിരുനെറ്റിയിൽ ചുട്ടികുത്തിയപോലൊരു പാട്,മിഴിയിണകളിൽ ചായംപുരട്ടിയതുപോലെ,അങ്ങനെ വർണ്ണനാതീതമായ എന്റെ ബാദുഷാ..
ഓ..എനിക്ക് വയ്യാ..
(അസൂയപെടാൻവരട്ടെ, ഇതുപോലെ ആറെണ്ണംകൂടി ലായത്തിലുണ്ട്.)
എവിടെയാണ് പോകേണ്ടുതെന്ന് എന്റെ ബാദുഷയുടെചെവിയിൽമന്ത്രിച്ചുകൊടുത്താൽമതി പിന്നെ കണ്ണുകെട്ടിക്കൊടുത്ത് ഓടിച്ചുപോയാലും, ലക്ഷ്യസ്ഥാനത്തെത്തിക്കുവാനുള്ള കഴിവവനുണ്ട് അതുപോലെ എവിടെചെന്നുപെട്ടാലും തിരികെ തറവാട്ടിൽ വന്നുചേരാനും അവനറിയാം.
വൈകുന്നേരം അഞ്ചുമണിയായിട്ടുണ്ടാകും അവനെ ഒന്നുതലോടി പതുക്കെ അവന്റെ ചെവിയിൽ ചിലത്‌ഞാൻ മന്ത്രിച്ചു,അവൻ കുതിച്ചുപാഞ്ഞു...
ഏകദേശം 200മൈൽ താണ്ടണം അദ്ദേഹത്തിന്റെ കൊട്ടാരത്തിലെത്തുവാൻ..ഇവൻ രണ്ടുമണിക്കൂറിനുള്ളിൽ എന്നെയവിടെത്തിച്ചു,മുടിപ്പെര അമ്മച്ചിയാണേ,പൊളിയല്ലേ..
നിങ്ങളായത്കൊണ്ട് ഇനിയൊരുസത്യംപറയാം ഏഴുമണിക്കെത്തേണ്ട ഞാൻ പത്തുമണിക്കായിരുന്നു അവിടെ എത്തിയത്. പിന്നെനോക്കിയപ്പോളല്ലേ സംഭവം മനസിലായത് 7 മണിയായപ്പോൾ എന്റെ വാച്ച് നിന്നുപോയിരുന്നു.പിന്നെ പത്തുമണിയായത് ഞാനെങ്ങനറിയും.
ഞാൻ വരുന്നവിവരം അച്ഛൻതമ്പുരാൻ ഇവിടെ അറിയിച്ചിരുന്നു, അതിനാൽ തമ്പുരാനും പരിവാരങ്ങളും എന്നെ കാത്തുനിൽക്കുകയായിരുന്നു.
പക്ഷെ ഇത്രയും താമസിച്ചതിനാൽ അദ്ദേഹംപറഞ്ഞു ഇനി നാളെയാകാം കൂടിക്കാഴ്ച,ഇപ്പോൾപോയി വിശ്രമിച്ചോളു..
താമസിച്ചതിൽ നീരസം തോന്നിയിട്ടുണ്ടാകാം, എന്തായാലും ഞാനത് വകവെക്കാൻപോയില്ല..അല്ലപിന്നെ
എന്നെ ആനയിച്ചുകൊണ്ടുപോകാൻ പരിചാരകർ മത്സരിക്കുകയാണ് കാരണം വിദേശത്തുനിന്ന് ഉന്നതവിദ്യാഭ്യാസംനേടിയ സൂര്യനെപോലെ തേജസ്സുള്ള ഒരു തമ്പുരാനെ നേരിൽകാണുന്നത് അന്നായിരുന്നു...എന്താല്ലേ..?
നേരം പരപരാവെളുത്തുവരുന്നതേയുള്ളു..
പ്രഭാതകർമ്മങ്ങൾക്കു ശേഷം അവിടമെല്ലാം നടന്നുകണ്ടു..തറവാട്ടിലെ കൊത്തുപണികൾ പോലെതന്നെ..
ഇടക്ക് ഒരു ഭൃത്യൻ വന്നുകാര്യമുണർത്തിച്ചു..അമൃതേത്തുകാലമായിരിക്കുന്നു,തമ്പുരാൻ അങ്ങേക്കായി കാത്തിരിക്കുകയാണ്..
ഞാൻ ചെന്നപ്പോൾ,തീൻ മേശക്കരികിൽ എന്നേയും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അദ്ദേഹം.
ഞങ്ങളൊരുമിച്ച് പ്രാതൽകഴിഞു..
നടുത്തളത്തിലെത്തിയപ്പോൾ
അദ്ദേഹം കാര്യങ്ങൾ പറഞ്ഞുതുടങ്ങി..
സുഹൃത്തിന്റെ മകനെപോലെയല്ല സുഹൃത്തായിത്തന്നെ എന്നെ പരിഗണിച്ചു..
അല്ല,എന്റെ കഴിവുകൾ അറിയാവുന്നതിനാൽ പരിഗണിക്കാതെ തരമില്ലല്ലോ...അതല്ലേ ഞാൻ..
അദ്ദേഹം നിരൂപിച്ച കാര്യവും ഞാൻ കാംക്ഷിച്ചതും ഒന്നായിരുന്നു.
അതിനാൽ കൂടുതൽ സംസാരിക്കേണ്ടിവന്നില്ല.
അതിനുവേണ്ടി സാമ്പത്തികമായി എന്തുസഹായവും ചെയ്തുതരാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.
സമ്പന്നതയുടെ പെരുമയിൽ നിൽക്കുന്നതിനാൽ എനിക്കെന്തിന് മറ്റ്സഹായം..
പക്ഷെ എനിക്കതിന്റെ അഹങ്കാരവുമില്ലായിരുന്നു,അതാണ് എന്റെനേട്ടം
വളരെ സ്നേഹത്തോടെ വാഗ്ദാനം നിരസിച്ചുകൊണ്ട് അദ്ദേഹത്തിനോടുപറഞ്ഞു ഞാൻതന്നെ ഇത് ചെയ്തുകൊള്ളാം.അങ്ങ് ശങ്കിക്കുകയോ,മനസ്സുവിഷമിപ്പിക്കുകയോ വേണ്ടാ,പൂർത്തിയാക്കിയതിനുശേഷം അങ്ങയെ വന്ന്കണ്ടുകൊള്ളാമെന്ന്പറഞ് ഞാൻ അവിടുന്നിറങ്ങി.
യാത്രയിലുടനീളമുള്ള എന്റെചിന്തകൾ പാവങ്ങൾക്കുവേണ്ടി കരുണയോടെ ചിന്തിച്ച അദ്ദേഹത്തിന്റെ മനസ്സിന്റെ നൈർമല്ല്യത്തെക്കുറിച്ചായിരുന്നു,എന്നെപോലെതന്നെ...
പലപ്പോഴും പാവങ്ങളുടെ യാതനകളുംകഷ്ടപ്പാട്ടുകളെയും കുറിച്ചോർത്ത് എന്റെപിഞ്ചുമനസ്സ് തേങ്ങാറുണ്ടായിരുന്നു..
നാട്ടിലെപാവങ്ങൾക്കായി തുറന്നുകൊടുത്ത അഗതിമന്ദിരവും,ആശുപത്രിയും,വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം എന്റെ എളിയ മനസ്സിന്റെ വിങ്ങലുകളിൽ ചിലതുമാത്രം...
ഓ...അതൊക്കെയെന്തിനാ ഇവിടെ പറയുന്നത്..
വളർന്ന് ഉന്നതവിദ്യാഭ്യാസം
നേടിയത് തന്നെ,സാധാരണക്കാർക്ക് പ്രയോജനകരമായ എന്റെലക്ഷ്യം സാക്ഷാത്കരിക്കണമെന്നഎന്ന ഉദ്ദേശത്തോടുകൂടി തന്നെയായിരുന്നു.
ഈ വിഷയത്തിൽ ബിരുദാനന്തരബിരുദം കഴിഞ്ഞപ്പോൾ എന്റെ മനസ്സിൽ വ്യക്തമായചിലപദ്ധതികൾ രൂപംകൊണ്ടിരുന്നു..
ലോകപ്രസിദ്ധിയാർജിച്ച കമ്പനിയിൽ എന്നെ തിരഞ്ഞെടുത്തപ്പോഴും എന്റെ പഴയപദ്ധതികൾക്കു മങ്ങലേറ്റിരുന്നില്ല..
കമ്പനി ആവശ്യാർഥം പലപലരാജ്യങ്ങളിൽ
പോയിട്ടുണ്ട് ,അത് നിങ്ങൾക്ക് അറിവുള്ളതാണെല്ലോ..?അറിയാത്തവർക്കായി പിന്നീട് പറഞ്ഞുതരാം..
ഒരിക്കൽ ലണ്ടനിൽവച്ച്, ആ പദ്ധതിയെക്കുറിച്ച് സഹപ്രവർത്തകരോട് പറഞ്ഞിരുന്നു..
ഇന്നത്തെപോലെ പ്രോജക്ടും,ചാർട്ടുമൊന്നും വച്ചല്ല പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നത്..
എന്റെ ബുദ്ധിസാമർഥ്യത്തെക്കുറിച്ചറിയാമായിരുന്ന സഹപ്രവർത്തകർ ഈ വിവരം ഉന്നത ഉദ്ധ്യോഗസ്ഥരെ ധരിപ്പിച്ചു.
താമസംവിനാ അവർ എന്നെ സമീപിച്ചു..
ചെറുപ്പകാലത്തെ ആ മോഹം നടപ്പക്കുന്നതിനുവേണ്ടി ഊണും ഉറക്കവും വെടിഞ്ഞ്
തികഞ്ഞ ആത്മാർത്ഥതയൊടുകൂടി പരിശ്രമിച്ച്,ഒടുവിൽ ഞാനത് പൂർത്തിയാക്കി..
ഇന്നത്തെ ചെറുപ്പക്കാരുടെ സ്വപ്നവാഹനമായ 'ബൈക്കിന്റെ' ആദ്യരൂപം (പിന്നെ അതിന്റെ കോപ്പികൾ പലരൂപത്തിലിറങ്ങി) കണ്ടുപിടിക്കുവാൻകഴിഞ്ഞതിൽ ഞാൻ വളരെയേറെ അഭിമാനം പൂണ്ട നിമിഷമാണ്,
വർണ്ണിക്കുവാൻ കഴിയാത്ത ആനന്ദം..
ഓഹ് എനിക്കുവയ്യാ..
അപ്പോൾത്തന്നെ എന്നെ അഭിനന്ദിക്കുവാൻ സഹപ്രവർത്തകരും, മേലുദ്യോഗസ്ഥരും ഇല്ലാത്തതിനാൽ ഞാൻഎനിക്ക്തന്നെ പൊന്നാടയിട്ടുകളഞ്ഞു...പൊന്നാടയിട്ടന്നുപറഞ്ഞാൽ, പൊന്നാടയിട്ടു...സത്യം..
കഷ്ടതയനുഭവിക്കുന്ന എന്റെ നാട്ടുകാർക്കായി. ..
അല്ല ...രാജ്യക്കാർക്കായി. ..
അല്ല... ലോകത്തിനുവേണ്ടി തന്നെ ഞാനത് സമർപ്പിച്ചു.. .
അവർ ഇത് കുതിരയെപോലെ കൊണ്ടുനടക്കട്ടെ..പാവങ്ങൾ ...
പക്ഷെ,എന്റെ ശ്രമഫലമായാണ് ഈ ബൈക്ക് ഉണ്ടായതാണന്ന് കഴുത്ത് മുറിച്ചിട്ടാലും ഞാനാരോടും പറയുകേല..
അതിനീ നിങ്ങളോടായാപോലും പറയുകേല...
അത്രക്ക് അന്തസ്സുള്ള തറവാടിയാ ഞാൻ..
കുട്ടിക്കാലത്ത് കുതിരയെഓടിച്ചുപോകുമ്പോൾ വെറുതെതോന്നിയ ചിന്തയാണിത്.എന്തായാലും ജനങ്ങൾക്ക് ഉപകരിച്ചല്ലോ, അതുമതിയെനിക്ക് ...അതുമാത്രം...
നാട്ടിലെത്തി തമ്പുരാനെ പോയികണ്ടു ..
ആദ്യത്തെ ബൈക്ക് അദ്ദേഹത്തിനുതന്നെകൊടുത്തു,ഓടിക്കാനറിയില്ലെങ്കിലും അദ്ദേഹത്തിന്റെ സന്തോഷം ഒന്നുകാണണമായിരുന്നു..
ഹാ. .പോകാൻവരട്ടെ, മറ്റൊരുകാര്യം പറഞ്ഞില്ലല്ലോ..
നിങ്ങളിന്നീഉപയോഗിക്കുന്ന സുഖസൗകര്യങ്ങളൊക്കെ ആരുടെ പ്രയ്ത്നഫലമാണെന്നാണ് കരുതിയിരിക്കുന്നത്..???
ഓ. ..ഇനി ഞാനാണെന്ന് പറഞ്ഞ് നിങ്ങളെ ഞെട്ടിക്കുന്നില്ല,
ഇന്ന് കുട്ടികളുടെ പാഠപുസ്തകങ്ങളിൽ മറ്റുപലപേരുകളാണ് കൂട്ടിച്ചേർത്തിരിക്കുന്നത്.
ആ...വിവാദങ്ങളില്ലാതെ അത് അവിടെതന്നെ നിൾക്കട്ടെ ,പാവങ്ങൾ..
സത്യത്തിൽ പ്രശസ്തി എന്നത് ഒട്ടും ഞാനാഗ്രഹിക്കുന്നില്ല എന്നുള്ളത് നിങ്ങൾക്കേവർക്കും അറിവുള്ളകാര്യമാണല്ലോ.ഈലോകത്തിൽ ഞാനേ അങ്ങനെകാണു ..
എത്രശുദ്ധനായ ഞാൻ...,സത്യം മാത്രമേ പറയു..എന്തുചെയ്യാം ജനിച്ചപ്പോൾമുതലിങ്ങനാണെന്നാ എല്ലാരുംപറയുന്നത്..
പോട്ടെ തിരക്കുണ്ട് എന്തെങ്കിലും കണ്ടുപിടിക്കാതെ വയ്യാ. ..
*റാംജി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക