Slider

കുഞ്ഞാപ്പു കഥകൾ

0
Image may contain: 1 person

ബീക്കുട്ടിത്താത്ത..
കുഞ്ഞാപ്പുവിന് ക്രിക്കറ്റ് കളിക്കാൻ അതിയായ ആഗ്രഹം.നാൽപത്തിയഞ്ചോളം വയസ്സായെങ്കിലും മോഹങ്ങൾക്ക് വയസ്സില്ലാ എന്ന് പണ്ടാരോ പറഞ്ഞു വച്ചിട്ടുണ്ടല്ലൊ.
വയസ്സ് കൂടുന്തോറും അവരുടെ കുട്ടിക്കാലത്തേക്ക് അവർ തിരിച്ചു പോയിക്കൊണ്ടിരിക്കും. പക്ഷെ കുഞ്ഞാപ്പുവിന്റെ കാര്യത്തിൽ ഇത് നേരത്തേയായോ എന്നാണ് എല്ലാവർക്കും സംശയം.
ക്രിക്കറ്റ് കളിക്കുന്ന സ്ഥലം ഞമ്മളെ ബീക്കുട്ടി താത്താന്റെ വൻമതിലിന്റെ വടക്കേ ഭാഗത്തെ ഒഴിഞ്ഞ പറമ്പാണ്.
വൻ മതിലിന്റെ ഉള്ളിലുള്ള ബീക്കുട്ടിത്താത്താന്റെ അടുക്കളത്തോട്ടം ഭക്ഷ്യ വിഭവങ്ങളാൽ സമ്പന്നമാണ്. ആടുകളുടേയും കോഴികളുടെയും ശല്യം ഒഴിവാക്കാനാണ് മതിൽ ഉയർത്തിക്കെട്ടിയത്. അങ്ങിനെയാണ് കുഞ്ഞാപ്പു അടക്കമുള്ള നാട്ടുകാർ ബീക്കുട്ടിത്താത്താന്റെ വൻമതിൽ എന്ന് പേരിട്ടത്.
ബാറ്റും കൈയിലെടുത്ത് കളിക്കാനിറങ്ങിയ കുഞ്ഞാപ്പുവിനെ കണ്ട് നാട്ടുകാർ പറഞ്ഞു. "ഈ പഹന്റെ കുട്ടിക്കളി ഇപ്പോഴും മാറീലെ" എന്ന്.
എന്നാൽ ബീക്കുട്ടിത്താത്ത മാത്രം ഇത് കുട്ടിക്കളിയല്ല എന്ന് മനസ്സിലാക്കിയിരുന്നു.കാരണം മുമ്പ് ബീക്കുട്ടിത്താത്താന്റെ അടുക്കളത്തോട്ടത്തിലെ രണ്ട് വാഴക്കുലകൾ കാണാതായിരുന്നു. അതിന്റെ പിന്നിൽ കുഞ്ഞാപ്പുവാണെന്നാണ് ബീക്കുട്ടിത്താത്താന്റെ ബലമായ സംശയം.
ചെറിയ ചെറിയ മോഷണങ്ങൾ ഒരു കല പോലെ ആസ്വദിക്കുന്ന കുഞ്ഞാപ്പു, ബീക്കുട്ടിത്താത്താന്റെ രൂക്ഷമായ നോട്ടത്തിന് മുന്നിൽ ഒന്ന് പതറിയോ എന്നൊരു സംശയം.
ബീക്കുട്ടിത്താത്ത കുഞ്ഞാപ്പുവിനെ രൂക്ഷമായി നോക്കാൻ കാരണമുണ്ട്. വിക്കറ്റ് ബീക്കുട്ടിത്താത്താന്റെ വൻമതിലിനു അടുത്താണ്. മതിലും വിക്കറ്റും തമ്മിൽ കഷ്ടി അഞ്ച് മീറ്റർ അകലം മാത്രമേയുള്ളു. കുഞ്ഞാപ്പുവാണ് ആദ്യം ബാറ്റു ചെയ്യുന്നത്. അതു കൊണ്ട് തന്നെ കുഞ്ഞാപ്പു ബാറ്റും പിടിച്ച് വിക്കറ്റിനു മുന്നിൽ നിലയുറപ്പിച്ചത് വൻമതിലിനകത്ത് കടക്കാനാണെന്ന് ബീക്കുട്ടിത്താത്ത സംശയിച്ചതിൽ തെറ്റില്ല.
ഈ സമയം ബീക്കുട്ടിത്താത്ത കുറച്ചു ഉരുളൻ കല്ലുകൾ പെറുക്കുകയായിരുന്നു. ഒന്നുമില്ലാതെ കാള വാല് പൊക്കില്ലാ എന്ന് പറഞ്ഞത് പോലെ ഒന്നും കാണാതെ കുഞ്ഞാപ്പു കളിക്കാൻ വരില്ലാ എന്നത് നാട്ടുകാർക്കറിയില്ലെങ്കിലും ബീക്കുട്ടിത്താത്താക്ക് നന്നായറിയാമായിരുന്നു.
അടുക്കളത്തോട്ടത്തിൽ വൻമതിലിനടുത്ത് ഒന്നു രണ്ട് പപ്പായ മരങ്ങൾ ഉണ്ട്. അതിൽ നിറയെ ഫലങ്ങളും ഉണ്ട്. അതിലൊന്നിൽ മൂപ്പെത്തി തുടുത്ത് പഴുക്കാൻ പാകമായ കായകൾ നിറഞ്ഞ് നിൽക്കുന്നുണ്ട്. ആ കായകൾ ലക്ഷ്യം വച്ചാണ് മോഷണകലയിൽ അതിവിദഗ്ധനായ കുഞ്ഞാപ്പു ബാറ്റേ ന്തിയത് എന്ന് ബീക്കുട്ടിത്താത്ത മനസ്സിലാക്കിയത്.
അങ്ങിനെ ആർപ്പുവിളികൾക്കിടയിൽ ഓപ്പണിംഗ് ബൗളർ, ഓപ്പണർ കുഞ്ഞാപ്പുവിന്റെ നേരെ......... അല്ല വിക്കറ്റിന് നേരെ.... രണ്ടും ശരിയാ.. ആദ്യ ബോളിൽ തന്നെ കുറ്റിയും കാണാനില്ല.. കുഞ്ഞാപ്പുവിന്റെ കൈയിലെ ബാറ്റും കാണാനില്ല. എന്താ സംഭവിച്ചതെന്നറിയാൻ എല്ലാവരും ഒന്ന് കണ്ണു ചിമ്മിത്തുറന്നു. അപ്പോഴുണ്ട് കുഞ്ഞാപ്പു കിടന്നു നട്ടം തിരിയുന്നു.
കുഞ്ഞാപ്പു ബാറ്റ് തിരയുകയാണ്. ആദ്യ ബോളിനെ നേരിടാൻ ആങ്ങിയോങ്ങിയ കുഞ്ഞാപ്പുവിന്റെ കൈയിൽ നിന്നും ബാറ്റ് തെറിച്ചു പോയിരിക്കുന്നു. ബാറ്റിനും കുഞ്ഞാപ്പുവിനോടെന്തോ കലിയുള്ളത് പോലെ ബീക്കുട്ടിത്താത്താന്റെ പപ്പായ മരത്തിലെ ഇലത്തണ്ടുകൾക്കിടയിൽത്തന്നെ സ്ഥാനം പിടിച്ചു.
കളി നിയമമനുസരിച്ച് ബാറ്റ് കളഞ്ഞവർ തന്നെ എടുത്തു കൊണ്ടുവരണം. അതിനായി കുഞ്ഞാപ്പുമതിലിനു മുകളിൽ കയറി. തള്ള അകത്താണെന്ന് ഉറപ്പിച്ചതിന് ശേഷമാണ് കുഞ്ഞാപ്പുമതിലിനു മുകളിൽ കയറിയത്. പക്ഷേ ബാറ്റിലേക്ക് കുഞ്ഞാപ്പുവിന്റെ കൈ എത്തുന്നില്ല. പപ്പായ മരത്തിൽ ഒരു കൈ കൊണ്ട് അൽപം ബലം കൊടുത്താൽ മറ്റേ കൈ കൊണ്ട് ബാറ്റിലേക്ക് എത്തിപ്പിടിക്കാം.
കുഞ്ഞാപ്പുവിന്റെ സാഹസം കണ്ട് കളിക്കളം ആകെ നിശ്ശബ്ദമായി.
കളിക്കളം എന്തുകൊണ്ട് നിശ്ശബ്ദമായീ എന്നറിയാൻ ബീക്കുട്ടിത്താത്തയും പുറത്തിറങ്ങി.പിന്നെ പറയേണ്ടല്ലൊ പൂരം.
" ന്റെ പടച്ചനേ....... ഇന്റെ കർമ്മുച്ചിക്കായി ഇതാ കക്ക്ണേ" ന്നും പറഞ്ഞോണ്ട് ബീക്കുട്ടിത്താത്ത അമ്മിത്തിണ്ടിൽ കൂട്ടിയിട്ട ഉരുളൻ കല്ലെടുത്ത് തുരുതുരാ ഏറ്...
ഏറ് കൊണ്ടതേ ഓർമ്മയുള്ളു കുഞ്ഞാപ്പു ദാ കിടക്കുന്നു താഴെ.
കണ്ണ് തുറന്നപ്പോൾ ഫാൻ കറങ്ങുന്നതാകുഞ്ഞാപ്പുകാണുന്നെ.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo