
പതിവ് തെറ്റാതെ ഇന്നും മടി പിടിച്ചു മൂടി പുതച്ചു കിടക്കാൻ കട്ടിലിൽ പുതപ്പ് തപ്പിയിട്ടും കാണാത്തത്തിന്റെ ഈർഷ്യത്തോടെ കട്ടിലിൽ നിന്നെണീറ്റു .
ഇതിപ്പോ ഇവളുടെ സ്ഥിരം പണിയാണ് ..മഞ്ഞു പെയ്യുന്ന കുളിരിൽ മനുഷ്യനൊന്നു ചുരുണ്ടു കൂടാൻ ആ കമ്പിളി പുതപ്പില്ലാതെ പറ്റില്ല ..അവളെണീറ്റു പോകുമ്പോൾ അവളാ പുതപ്പും എടുത്തോണ്ട് പോവും ..എന്നിട്ടെങ്കിലും ഞാനൊന്ന് എണീക്കട്ടെ എന്ന് കരുതിയാകണം ഈ തന്ത്രപരമായ നീക്കം ..എന്തായാലും ഇന്ന് രണ്ടിലൊന്നറിഞ്ഞിട്ടേ കാര്യമുള്ളൂ .
"ടീ ഫർസ്യേ ...നിന്നോടാരാടീ എന്റെ പുതപ്പെടുത്ത് മാറ്റി വെക്കാൻ പറഞ്ഞേ...."
തെല്ലമർഷത്തോടെ അവളുടെ നേർക്ക് കയർത്തു ചാടാൻ വെമ്പി അടുക്കളയിലേക്ക് പാഞ്ഞടുത്തു....
നനഞ്ഞൊട്ടിയ പൂച്ച കുഞ്ഞിനെ പോലെ തണുത്തു വിറച്ചു പത്രം കഴുകുന്ന അവളെ കണ്ടപ്പോൾ മനസ്സൊന്നു പാളി ..എങ്കിലും ഉറക്കം നഷ്ടപ്പെട്ടതിന്റെ അമർഷം ഉള്ളിലൊരു വിപ്ലവമായി അലയടിക്കുമ്പോൾ അവളെയൊന്ന് കൊടുക്കാനാണ് തോന്നിയത് ..പക്ഷേ നിയന്ത്രണം പാലിച്ചല്ലെ പറ്റൂ ...അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞാൽ ഫെമിനിസ്റ്റുകളാ ..പാവം പിടിച്ച പെണ്ണുങ്ങളെ എന്തേലും ചെയ്താൽ , ഉറഞ്ഞു തുള്ളാൻ തേനീച്ച കൂട്ടം പോലെ വന്നവറ്റകൾ നമ്മെ ഒരു പരുവമാക്കി വിടും ..പിന്നെ രോധിച്ചിട്ടെന്തു കാര്യം ..അതോണ്ട് തത്കാലം കൈ പ്രയോഗം നമ്മൾ മാറ്റി വെച്ചിരിക്കുന്നു ..
"ടീ ..നിന്നോടാടീ ഈ ചോദിക്ക്‌ണെ ..നിനക്കെന്താ ചെവി കേട്ടൂടെ "
"ഓഹ് ..കേൾക്കുന്നുണ്ട് മൻഷ്യാ ..നിങ്ങൾക്ക് മാത്രമൊന്നുമല്ലാ ഈ തണുപ്പും ഉറക്കവും ഒക്കെ ..ഞങ്ങൾ പെണ്ണുങ്ങൾക്കും ഉണ്ട് നേരം വെളിച്ചാവുന്നത് വരെ കിടക്കാനും ഉറങ്ങാനും ഒക്കെ ആഗ്രഹം ..പക്ഷേ ഞങ്ങളൊക്കെ അങ്ങനെ ചെയ്‌താൽ വീട്ടിലുള്ളവരൊക്കെ പട്ടിണി കിടക്കും എന്നോർത്തിട്ടാ ഞങ്ങളത് ചെയ്യുന്നേ "
"പിന്നെ ഞങ്ങൾ കൊണ്ടോന്ന് തരുന്നതങ്ങു കഴിക്കാൻ പാകത്തിലാക്കി തരുന്നതാണോ ഇത്ര വല്ല്യ കാര്യം ...ഒന്നു പോ പെണ്ണേ ...."
"നിങ്ങക്കിപ്പോ ന്താ വേണ്ടത് സൂര്യനുദിക്കുന്ന വരെ കിടക്കണം അതല്ലേ ..ദേ ആ അലമാരയിലിണ്ട് നിങ്ങടെ പുതപ്പ് പോയി എടുത്ത് എന്താന്നു വെച്ചാ ചെയ്യ് .."
അവളും വിട്ടു തരില്ലെന്ന നിശ്ചയത്തോടെ എന്നോട് കൊമ്പ് കോർക്കാൻ തുടങ്ങിയപ്പോൾ എല്ലാ അരിശവും കളഞ്ഞു ഞാനവിടെ ചുറ്റി പറ്റി നിന്നു .അല്ലേലും ഈ കാലത്ത് പെണ്ണിനോടൊന്ന് ഉറക്കെ സംസാരിക്കാനോ ദേഷ്യത്തോടെ ഒന്നു നോക്കാനോ പോലും ഞങ്ങൾ പുരുഷൻമാർക്ക് പറ്റാത്ത പോലെയാ ..അഥവാ അങ്ങനെ വല്ലതും നടന്നാലോ പിറ്റേന്ന് നമ്മളങ്ങോട്ട് സ്റ്റാറാവും ടീവീലും പത്രത്തിലും സോഷ്യൽ മീഡിയയിലും അങ്ങനെയങ്ങനെ നമ്മളെ അറിയാത്തവരായി പിന്നെ ആരും ണ്ടാവൂല..... കാലം പോയൊരു പോക്കെ .
"നിങ്ങളെന്താ മൻഷ്യാ നിന്ന് പിറു പിറുക്ക്‌ണെ ..വെറുതെ ന്റെ സമയം കളയാൻ ...ഒന്നു ലേറ്റ് ആയാൽ നിങ്ങൾക്ക് എന്റെ നേർക്ക് രണ്ടു ചാട്ടം ചാടിയങ്ങു നിങ്ങടെ പണി നോക്കി പോയ മതി ...എന്റെ കാര്യൊന്നും നിങ്ങക്കറിയണ്ടല്ലോ "
"എന്റെ ഫർസ്യേ ..ഒന്നു ക്ഷമി ...ഞാൻ നിന്നോടൊന്നും പറഞ്ഞിട്ടില്ല ..നീ എന്നോടും ന്യൂ ഇയർ ആയിട്ട് നമ്മളെന്തിനാ ഇങ്ങനെ വഴക്കിടാൻ നിക്ക്ണെ "
കാര്യങ്ങൾ മയത്തിൽ കൈകാര്യം ചെയ്തില്ലേൽ ഒരു പക്ഷേ കളി കാര്യമായേക്കാം എന്നുറപ്പുള്ളതിനാൽ എല്ലാ ദേഷ്യവും അനിഷ്ടവും അവിടെ തന്നെ ഉപേക്ഷിച്ചു ഞാനവളെ എന്നിലേക്ക് ചേർത്തു ...
ഇനിയിത്തിരി നേരം അവളുടേതാണ് , പരാതികളുടെ പരിഭവങ്ങളുടെ ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ ഞാനെന്ന തണലിന്റെ ബലത്തിൽ അവളർഹിക്കുന്ന അവകാശങ്ങളുടെ നേർ കാഴ്ച്ചയിലേക്ക് എന്നെ ആവാഹിച്ചെടുക്കുന്ന നേരം ..
"ന്യൂ ഇയർ ആണെന്നു വെച്ചെന്താ ?..കലണ്ടർ അല്ലേ മാറിയൊള്ളൂ ..നമ്മളിപ്പോഴും പഴയതു പോലെ തന്നെ .. എന്നും രാവിലെ ഇങ്ങളുമായിട്ടിങ്ങനെ അടി കൂടിയില്ലെങ്കിൽ എനിക്കും ഒരു സമാധാനം ണ്ടാവില്ല ..."
പിരിച്ചു വെച്ചിരുന്നെന്റെ മീശ താഴേക്കു വലിച്ചുക്കൊണ്ടൊരു കുസൃതി ചിരിയോടെ അവളതു മൊഴിയുമ്പോൾ ..കുറച്ചു നേരം മുൻപത്തെ എന്റെയും അവളുടെയും മട്ടും ഭാവവും ഓർത്ത് ഉള്ളിൽ പൊട്ടി ചിരിക്കുകയായിരുന്നു ഞാൻ ...
______________________
ഫർസാന വളാഞ്ചേരി
ഫർസാന വളാഞ്ചേരി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക