Slider

കാക്കപ്പെണ്ണ്

0

കാക്കപ്പെണ്ണ്
"എന്ത് വൃത്തിക്കെട്ട മുഖമാണ് ഇവളുടേത്
കാണാൻ കൊള്ളാമായിരുന്നെങ്കിൽ ആ വാസന്തിയുടെ കൂടെ കൂടി അവളുടെ തൊഴിൽ എങ്കിലും ചെയ്ത് ജീവിച്ചേനെ......
അല്ലാതെ ഇവളെ ആര് തിരിഞ്ഞ് നോക്കാനാണ്"
കൂടി നിൽക്കുന്നവരുടെ പരിഹാസവാക്കുകൾ ഒരു പാവാടക്കാരിയ്ക്ക് ആദ്യമായി ആശ്വാസമായി തോന്നിയ നിമിഷങ്ങൾ.
വരാന്തയിൽ വെളള പുതച്ച് കിടത്തിയിരിക്കുന്ന അച്ഛനും അമ്മയും
ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് നാട്ടുകാരുടെ സംസാരത്തിനിടയിൽ അവൾ കേട്ടു.
"എന്ത് വൃത്തികേടാണ് നിങ്ങളുടെ ചേച്ചിയെ കാണാൻ നാളെ എന്റെ അമ്മയും ബന്ധുക്കളും വരുമ്പോൾ എവിടേക്കെങ്കിലും മാറ്റി നിർത്ത് ".
കൂരമ്പുകൾ പോലെയാണാ വാക്കുകൾ അവളുടെ കാതുകളിലേക്ക് വീണത്.
മുറിയിലെ കണ്ണാടിയേക്കവൾ നോക്കിയപ്പോൾ തലമുടിയിലെ വെള്ളി രോമക്കൂട്ടങ്ങൾ കാരണം മുഖവും മുടിയും വേർതിരിച്ചറിയാൻ കഴിയുന്നുണ്ട് ഇപ്പോൾ.
സുരക്ഷയായി കരുതിയിരുന്ന വൈകൃതം ഇപ്പോൾ അരക്ഷയായി മാറിയല്ലോ
എന്നു മുതലാണ് ഇതെനിക്ക് സുരക്ഷയായത്.
ഇടുപ്പിലിരിക്കുന്ന മൂന്നു വയസ്സുകാരന്റെ മൂക്കൊലിച്ച് വന്നതവൾ പിടിച്ച് പാവാടയിൽ തുടച്ചവനെ തോളിലേയ്ക്ക് ചായ്ച്ച് കിടത്തി മുതുകിൽ തട്ടി ഉറക്കാൻ ശ്രമിക്കുന്നുണ്ടയിരുന്നു.
അച്ഛനും അമ്മയും പുകയായ് മറയുന്നതവൻ കാണണ്ട എന്നവൾ കരുതി കാണും.
അന്നു മുതലവൾ അവന് അച്ഛനായി അമ്മയായി ചേച്ചിയായി കൂട്ടുകാരിയായി.
പഠിത്തം ഉപേക്ഷിച്ചവൾ അനിയനെന്ന കരുതലുമായി അമ്മയുടെ തയ്യൽ മെഷിന് ചുവട്ടിലിരുന്നു.
നിറയവ്വനത്തിന്റെ ശരീരത്തിന്റെ പൂർണ്ണതയിലും ഒരു കണ്ണുകളും അവളുടെ പുറകെ കൊത്തിപ്പറിക്കാൻ എത്തിയില്ല.
നഗ്നയായവൾ കണ്ണാടിയ്ക്ക് മുന്നിൽ നിന്ന് ചോദിച്ചു.
നിനക്കും എന്നോട് വെറുപ്പാണോ
തലമുടിയും മുഖവും വേർതിരിച്ചറിയാനാകാത്ത നിറത്തിൽ അവൾ തിരികെ ഒന്നു ചിരിച്ചു.
ഈ വൈകൃതമാണ് പെണ്ണേ നിന്റെ സുരക്ഷയും ആയുധവും.
എങ്കിലും ഒരു ദിനം അവൾ തളർന്നു
അനിയന്റെ ചോദ്യത്തിന് മുൻപിൽ
"ചേച്ചിയെന്താ ഇങ്ങനെ കറുത്തു പോയത് കൂട്ടുകാർ എന്നെ കളിയാക്കുന്നു കാക്കപ്പെണ്ണിന്റെ അനിയനെന്ന് പറഞ്ഞ് "
എന്തു മറുപടി പറയുമവൾ അച്ഛനുമമ്മയും നമുക്ക് തന്ന സുരക്ഷ ആയിരിക്കാം ഈ വൈകൃതമെന്നോ.....
സ്നേഹത്തോടെ അവന്റെ ശിരസ്സിൽ തലോടിയ കൈകൾ അവൻ തട്ടി മാറ്റി വെറുപ്പോടെ.
"കാക്കപ്പെണ്ണേച്ചിയെ...നാളെ ഞാൻ വരുകയാണേ
ചേച്ചിയ്ക്ക് കൂട്ടായി ഒരാൾ എന്റെ കൂടെ ഉണ്ട് കേട്ടോ..."
വിദേശത്ത് പഠിച്ചവൻ ഡോക്ട്ടറായി നാളെ തിരികെ വരുകയാണെന്ന്.
ഫോൺ താഴെ വച്ചവൾ തയ്യൽ മെഷീന് ചുവട്ടിൽ നിന്ന് എഴുന്നേറ്റു.
കൂട്ടായി വന്നവൾക്കിന്ന് സ്വന്തക്കാർക്ക് മുന്നിൽ ഈ മുഖം അപമാനമായോ...
വെള്ളി രോമങ്ങൾ മാടിയൊതുക്കിയവൾ വീണ്ടും കണ്ണാടിയിലെ പ്രതിബിംബത്തിന്റെ മറുപടിയ്ക്കായി കാത്തു.
സ്വന്തക്കാരെയും അമ്മയെയും സ്വീകരിച്ചിരിത്തുന്നതിനിടയിൽ അവൾ അവനെ നോക്കിയപ്പോൾ അവൻ ഉയർത്തി കാണിച്ച താക്കോൽ കണ്ട് ചേച്ചിയെ പൂട്ടിയിട്ടല്ലോ എന്നാശ്വസിക്കുമ്പോഴേക്കും
ചുവരിൽ ഉണ്ടായിരുന്ന ഒരു ഫോട്ടോ അവളുടെ അമ്മ കണ്ട് ചോദിച്ചു.
"കിരൺ ഇത് കോകില അല്ലേ...
ഞങ്ങൾ ഒരുമിച്ച് പഠിച്ചതാ
അനിയന് വേണ്ടി അവൾ പഠിപ്പ് നിർത്തിയത് കൊണ്ട് മാത്രമാണ് ഞാൻ സ്കൂൾ ഫസ്റ്റ് ആയതും പിന്നെ അവളുടെ അധ്വാനത്തിന്റെ ഒരു പങ്കിനാൽ തുടർന്ന് പഠിച്ച് ഞാൻ ഡോക്ട്ടറായതുമൊക്കെ
പിന്നെ എവിടേക്കോ താമസം മാറി പോയ കോകിലയെ പിന്നെ കണ്ടിട്ടില്ല
കോകിലയുടെ അനിയനാണോ കിരൺ നീ..."
ഈ വാക്കുകൾ കേട്ടവനും അവളും മുഖത്തോടു മുഖം നോക്കി...
മുറിയുടെ വാതിൽ അവൻ തുറന്നു വർഷങ്ങൾക്ക് ശേഷം കൂട്ടുകാരിയുടെ മുഖം കാണാൻ കൊതിയോടെ ആ കൂട്ടുകാരി മുറിയിലേയ്ക്ക് കയറി
അതിനകം ശൂന്യമായിരുന്നു
വൈകൃതമില്ലാത്തൊരാ സ്നേഹത്തിന്റെ ഗന്ധം അതിനകത്ത് നിറഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.
"കിരൺ കോകില എവിടെ..."
സ്വന്തം മകളുടെ കണ്ണിലേക്കും കൂടെ നോക്കി കൊണ്ടവൾ ചോദിച്ചു.
വൃന്ദാവനത്തിലെത്തി നിന്ന ബസ്സിൽ നിന്നും കോകില ഇറങ്ങി ആൾക്കൂട്ടത്തിനിടയിലൂടെ അവൾ നടന്ന് ചേർന്നിരുന്നു അപ്പോൾ കാർവർണ്ണന്റെ പ്രിയ സഖി രാധയായി.....
ജെ....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo