Slider

ആദ്യ സർട്ടിഫിക്കറ്റ് ‌ (Part-ll)

0

ആദ്യ സർട്ടിഫിക്കറ്റ് ‌ (Part-ll)
•••••••••••••••••••••••••••••••••••••
അന്ന് ടാർ ചെയ്തിട്ടില്ലാത്ത ചെമ്മണ്ണണിഞ്ഞ റോഡിന്റെ ഓരത്തെ ഒരു വലിയ ഓലഷെഡ്ഡിലായിരുന്നു ഞങ്ങളുടെ സ്കൂൾ. 
പുല്ല്യോട്‌ ഗവ: എൽ പി സ്കൂൾ. അതായിരുന്നു സ്കൂളിന്റെ പേർ.
കരി ഓയിൽ അടിച്ച ജാതിയുടെ വലിയ പത്തിലധികം വലിയ തൂണുകളിൽ ഉയർത്തിയ ഷെഡ്‌. ചുറ്റും മുളപായ വലിച്ച്‌ കെട്ടി അര ഭിത്തി പോലെ മറച്ചിട്ടുണ്ട്‌. അതിലും കരി ഓയിൽ
അടിച്ചിട്ടുണ്ടായിരുന്നു.
ഹാർബോർഡ്‌ കൊണ്ട്‌ ക്ലാസ്സ്‌ മുറികൾ വേർതിരിച്ചിട്ടുണ്ട്‌.
ഒരറ്റത്ത്‌ ഉപ്പ്മാവ്‌ ഉണ്ടാക്കാനുള്ള വിറകും അടുപ്പും. അതിനടുത്തായി നാലഞ്ചും ബെഞ്ചും ഒരു മേശയും കസേരയും മൂന്ന് കാലിൽ ഉറപ്പിച്ച കറുത്ത ഒരു ബോർഡും..
എന്റെ ഒന്നാം ക്ലാസ്സ്‌.
അക്ഷരങ്ങളെ ആദ്യമായി മനസ്സിലേക്കും ജീവിതത്തിലേക്കും ഒരു കെടാവെളിച്ചമായി പകർന്ന് തന്ന പ്രിയപ്പെട്ട കരുണൻ മാഷുടെ ഒന്നാം ക്ലാസ്സ്‌.
അന്ന് സ്കൂൾ ഗ്രൗണ്ട്‌ എന്ന് പറഞ്ഞാൽ വലിയൊരു മാവിൻചുവട്‌ ആണു. അവിടെയാണു എല്ലാ കളികളും. സ്കൂളിൽ നേരത്തെ എത്തിയാൽ മിക്ക കുട്ടികളും ഈ മൈതാനത്തിന്റെ അപ്പുറത്തെ മൂലയിലെ കാട്‌ പിടിക്കാത്ത ഭാഗത്ത്‌ പോയി നോക്കി നിൽക്കും. അവിടെ നിന്ന് നോക്കിയാൽ പടിഞ്ഞാറു ഭാഗത്തെ വളരെ ദൂരെ ഉള്ള കാഴ്ചകൾ വരെ കാണാം. അത്രക്ക്‌ കുറച്ച്‌ ഉയരത്തിലായിരുന്നു സ്കൂൾ. അവിടെ നോക്കി നിൽക്കുന്നത്‌ മറ്റാരെയുമല്ല. വലിയ കറുത്ത കുടയും ചൂടി ചുളിവ്‌ വീഴാത്ത വെള്ള ഷർട്ടും മുണ്ടും നേർത്ത മീശയുമായി വരുന്ന പ്രിയപ്പെട്ട കരുണൻ മാഷെ ആയിരുന്നു.
ഒരു ദിവസം മാഷ്‌ വന്നില്ലെങ്കിൽ പിറ്റേന്ന് മാഷെ ദൂരെ നിന്ന് കണ്ടാൽ തന്നെ "ഊയാരമായി ബഹളമായി".
കൂടെ ഓടി മാഷോട്‌ തലേന്ന് വരാത്തതിന്റെ കാരണങ്ങൾ ചോദിക്കലും കൈ പിടിച്ച്‌ കൂട്ടി സ്കൂളിലേക്ക്‌ വരുന്ന ഒരു രംഗമുണ്ട്‌.
മനസ്സിൽ മായാതെ....
ആൺകുട്ടികളെന്നോ പെൺകുട്ടികളെന്നോ വേർതിരിവില്ലാതെ ഇരിപ്പിടത്തിലും കളിക്കുന്നിടങ്ങളിലും എന്തിനു മൂത്രമൊഴിക്കുന്നിടങ്ങളിൽ പോലും ഒന്നിച്ച്‌ വളർന്നൊരു കുട്ടിക്കാലം."ഇന്റർവെൽ"എന്ന് പറഞ്ഞാൽ അന്ന് അത്‌ മാത്രമാണല്ലൊ?
അന്ന് സ്കൂളിൽ ഒരു മൂത്രപ്പുര ഉണ്ടായിരുന്നെങ്കിലും ആരും അത്‌ ഉപയോഗിക്കാത്തതിനാൽ തന്നെ മുഴുവൻ കാട്‌ കയറി കിടക്കുകയായിരുന്നു. മുതിർന്ന ക്ലാസ്സിലെ പെൺകുട്ടികൾ മാത്രം അതിന്റെ മറക്കുള്ളിൽ കാര്യം സാധിക്കുമ്പോ ഞങ്ങൾ എല്ലാരും ഒന്നിച്ച്‌ മാവിന്റെ മൂലയിലെ (കെള)മണ്ണിന്റെ ചുമർ
ആയിരുന്നു അതിനു ഉപയോഗിച്ചിരുന്നത്‌.
താഴോട്ട്‌ മൂത്രമൊഴുകി രൂപപ്പെട്ട ചാലുകൾ.
അവിടെ ഓരോ ക്ലാസ്സിലെ ഈരോ ഗാങ്ങിനും ഇത്തരം പ്രത്യേക ചാലുകൾ ഉണ്ടായിരുന്നു.
മണ്ണിലൂടെ ഒഴുകി ഏറ്റവും ദൂരെ ചാൽ എത്തിക്കുന്നതിൽ ആണും പെണ്ണും
മൽസരിച്ചിരുന്നൊരു കാലം.
പ്രത്യേക രീതിയിൽ ചാലുകളാക്കി കോപ്പക്കഷണങ്ങളും മറ്റും വച്ച്‌ അലങ്കരിച്ച്‌ സ്വന്തമാക്കി കൈവശം വെക്കുന്ന മൂന്നിലെയും നാലിലെയും ഏട്ടന്മാരുടെ ചാലുകളിൽ മൂത്രമൊഴിക്കാൻ വേണ്ടി മാത്രം ക്ലാസ്സ്‌ സമയത്ത്‌ മാഷോട്‌ ചോദിച്ച്‌ പുറത്തിറങ്ങി "അങ്ങനെ നിങ്ങൾ മാത്രം വലിയാളാവണ്ട" എന്നും പറഞ്ഞ്‌ ആസ്വദിച്ച്‌ അവരെ തോൽപിച്ച കുഞ്ഞുകാലം.
അന്ന് സ്കൂളിൽ ഗോതമ്പിന്റെ നുറുക്ക്‌ കൊണ്ടുള്ള ഉപ്പ്‌ മാവായിരുന്നു ഉച്ചക്ക്‌. അതും തിന്ന് കിണറ്റിൻ കരയിൽ പോയി ക്യൂ നിന്ന് വെള്ളവും കുടിച്ച്‌ കഴിഞ്ഞാൽ ഉച്ച ഭക്ഷണം കേമായി.
ചില ദിവസങ്ങളിൽ ഈ ഉപ്പ്‌ മാവിനു അത്ര വലിയ രസം കാണില്ല. അപ്പൊ അതിന്റെ നടുക്ക്‌ ഒരു കല്ല് വച്ച്‌ നന്നായി ഉരുട്ടി കാക്കക്ക്‌ കൊടുക്കും. കാക്ക ഈ ഉപ്പ്‌ മാവ്‌ വിഴുങ്ങുമ്പോൾ കല്ല് തൊണ്ടയിൽ കുടുങ്ങി ചാവാൻ. കാക്ക ഉപ്പ്‌ മാവും തിന്ന് സന്തോഷത്തിൽ കരഞ്ഞ്‌ പോകുമ്പോ ഞങ്ങൾ പറയും "അത്‌ തൊണ്ടക്ക്‌ കുടുങ്ങീട്ട്‌ കരയുന്നതാ കുറച്ച്‌ കഴിഞ്ഞാ മരിക്കും പാവം" ന്ന്.
"ഇതൊക്കെ ഒന്ന് വേഗം പറഞ്ഞ്‌ തീർക്ക്‌ എന്നിട്ട്‌ നിങ്ങൾ ആ സർട്ടിഫിക്കറ്റിനെ കുറിച്ച്‌ പറ"
"ആ ശരി എന്നാ കുറച്ച്‌ സ്പീഡാക്കി പറയാട്ടാ..."
സ്കൂളിലെ ആദ്യ അനുഭവങ്ങളും അക്ഷരങ്ങളുടെ ആദ്യ പാഠങ്ങളും പഠിച്ച്‌ ഞങ്ങളെല്ലാവരും രണ്ടാം ക്ലാസ്സിലെത്തി.
രണ്ടാം ക്ലാസ്സിലെ ക്ലാസ്സ്‌ ടീച്ചർ "രാധാമണി ടീച്ചർ" ആയിരുന്നു. അന്ന് ഒന്നോ രണ്ടോ ബസ്സുകൾ മാത്രേ ആ റൂട്ടിൽ ഉണ്ടായിരുന്നുള്ളൂ. മാവിന്റെ ചോട്ടിൽ നിന്നാൽ അകലെ ഉള്ള ബസ്‌ സ്റ്റോപ്പ്‌ കാണാൻ പറ്റും.
തലശ്ശേരിയിൽ നിന്ന് വരുന്ന "അംബിക" ബസ്സ്‌ സ്കൂൾ ദിവസങ്ങളിൽ ഒമ്പതേ അമ്പതിന്റെ ട്രിപ്പിൽ അവിടെ നിർത്തും ന്നുള്ളത്‌ ഒരിക്കലും നമുക്ക്‌ തെറ്റിയിട്ടാല്ലാത്ത ഒരു കണക്ക്‌ കൂട്ടൽ ആണു.
കാരണം ആ ബസ്സിൽ എന്നും ഇറങ്ങാൻ നമ്മുടെ രാധാമണി ടീച്ചർ ഉണ്ടാവും.
ടീച്ചർമാരെയൊന്നും ഒരു പേടിയും ഇല്ലാത്ത കാലം. തടിച്ച്‌ കുറുകിയ ടീച്ചർ വരുന്നത്‌ കാണാൻ തന്നെ ഒരു രസാ. റോഡിന്റെ ഇപ്പുറം ആദ്യമായിട്ടെങ്ങാൻ കാണുന്ന പോലെയാ എന്നും ഞങ്ങൾ ടീച്ചറെയും കാത്തിരുന്ന് സ്വീകരിക്കുക. ടീച്ചറുടെ തടിച്ച കൈയ്യോട്‌ പറ്റി ചേർന്ന വാച്ച്‌ ഒരു വലിയ കൗതുകമായിരുന്നു. ഇത്‌ എങ്ങനെ ഈ വാച്ച്‌ കെട്ടുന്നു എന്നാലോചിച്ച്‌. ടീച്ചറെ ചുറ്റും നടന്ന് പല വിശേഷങ്ങളും ചോദിച്ച്‌ ക്ലാസ്സിലേക്ക്‌.
എല്ലാവർക്കും ഭയങ്കര ഇഷ്ടായിരുന്നു ടീച്ചറുടെ കണക്കുകൾ. പെട്ടെന്ന് മനസ്സിലാക്കാനും ചെയ്യാനും പറ്റുന്ന കണക്കുകൾ. കൂട്ടലായാലും കിഴിക്കലായാലും ഗുണനമായാലും ആദ്യം ശരിയാക്കുന്നവർക്ക്‌ ടീച്ചറുടെ മേശയുടെ അടിയിൽ കയറി ഇരിക്കാം. അത്‌ അന്ന് "ജയിച്ചവർക്കുള്ള ബസ്സ്‌" എന്നാണു അറിയപ്പെട്ടിരുന്നത്‌.
ടീച്ചർ കണക്ക്‌ തരുമ്പോ തന്നെ നടന്ന് കൊണ്ട്‌ ഉത്തരവുമെഴുതി ഞാൻ ബസ്സിന്റെ ഡ്രൈവറായിട്ടുണ്ടാവും മിക്ക ദിവസങ്ങളിലെ കണക്കുകളിലും.
ഇടക്ക്‌ ടീച്ചർക്ക്‌ ദേഷ്യവും വരും. കണക്ക്‌ തെറ്റിച്ചാലും കുരുത്തക്കേടിനും. അപ്പൊ മരത്തിന്റെ സ്കെയിൽ കൊണ്ട്‌ കൈയ്യിൽ അടിയും കിട്ടും.
വേദനയില്ലാത്ത എന്നാൽ അറിവിനു വേണ്ടിയുള്ള ആദ്യത്തെ അടി.
ഒടുവിൽ എല്ലാവരും കണക്കുകൾ എഴുതി പഠിച്ച്‌ എല്ലാവരും പാസ്സായി.
ആ ബസ്സ്‌ നിറഞ്ഞ്‌ ഒഴുകിയപ്പോ
ഞങ്ങളെല്ലാവരും മൂന്നാം ക്ലാസ്സിലെത്തി.
മൂന്നാം ക്ലാസ്സിൽ അറബി മാഷ്‌ ആയിരുന്നു ക്ലാസ്സ്‌ മാഷ്‌. "അറബി മാഷ്‌" എന്നല്ലാതെ ഇന്നും മാഷുടെ പേർ എനിക്ക്‌ അറിയില്ല. അറബി ഞങ്ങൾക്ക്‌ പഠിക്കേണ്ടായിരുന്നു.
മിക്ക ദിവസങ്ങളിലും മാഷ്‌ വല്ലതും പഠിക്കാൻ തന്നിട്ട്‌ പുറത്ത്‌ പോകും. കുറച്ച്‌ കഴിഞ്ഞ്‌ വരുമ്പോളേക്കും ക്ലാസ്സ്‌ മുറി പൂരപറമ്പ്‌ പോലെ ബഹളമായിട്ടുണ്ടാകും. അതിനിടയിലേക്ക്‌ കടന്ന് വരുന്ന മാഷ്‌ കൈയിൽ കിട്ടുന്നവരെ പിടിച്ച്‌ തുടയിലൊരു നുള്ള്‌ തരും. അത്‌ ആണിനും പെണ്ണിനും ബാധകമായിരുന്നു. ആ നുള്ള്‌ കിട്ടുന്നവർക്ക്‌ ആദ്യം ഉപ്പൂറ്റിക്ക്‌ മുകളിലും പിന്നീട്‌ വായുവിൽ ഒരു താങ്ങുമില്ലാതെ നിൽക്കുന്ന ഒരു പ്രതിഭാസം അനുഭവിക്കാൻ സാധിക്കുമായിരുന്നു. ഒന്ന് കിട്ടിയവർ പിന്നീട്‌ വാങ്ങിക്കാൻ പറ്റാത്ത വിധത്തിൽ മടുക്കുമായിരുന്നു ആ നുള്ളെങ്കിലും, മിക്ക ദിവസവും കിട്ടുവാൻ ഭാഗ്യം സിദ്ധിച്ച ഒരാളായിരുന്നു ഞാൻ.
മൂന്നാം ക്ലാസ്സിൽ വച്ചാണു ഞങ്ങൾക്ക്‌ ഒരോ വിഷയത്തിനും വേറെ വേറെ അധ്യാപകർ ക്ലാസ്സ്‌ എടുക്കാൻ വന്നത്‌. കരുണൻ മാഷെയും രാധാമണി ടീച്ചറെയും പരിചയമുള്ളത്‌ ‌ കൊണ്ട്‌ ബുദ്ധിമുട്ടുണ്ടായില്ല.
മൂന്നാം ക്ലാസ്സിലെ അദ്ധ്യയനത്തിന്റെ അവസാനം സയൻസ്‌ പഠിപ്പിക്കാൻ വന്ന ശാരദ ടീച്ചറെ കണ്ടത്‌ മുതൽ തന്നെ പലരുടെയും മുട്ട്‌ വിറക്കാൻ തുടങ്ങി. ടീച്ചർ എല്ലാവർക്കും പേടിസ്വപ്നമായി മാറി.
പാഠപുസ്തകത്തിന്റെ കൂടെ കൊണ്ട്‌ വരുന്ന ആ ചൂരൽ കാണുമ്പോളെ പലർക്കും വിറയൽ വരുമായിരുന്നു.
മൂന്നാം ക്ലാസ്സും പെട്ടെന്ന് കഴിഞ്ഞു.
പുതിയൊരു അദ്ധ്യയന വർഷം ..
നാലാം ക്ലാസ്സിലേക്ക്‌ ..
വലിയ ഉത്സാഹമൊന്നും തോന്നിയില്ല.
ശാരദടീച്ചറുടെ നാലാം ക്ലാസ്സിലേക്ക്‌..
(തുടരും)
✍️ഷാജി എരുവട്ടി..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo