
"എന്നും നാലുകാലേൽ ആടിവരുന്ന രാഘവനെ കണ്ടതേ സരസമ്മയുടെ നിയന്ത്രണം വിട്ടു...
മക്കൾ വളർന്നു പ്രായമായി..കെട്ടിക്കാറായി പുര നിറഞ്ഞു നിൽക്കുന്നു..രണ്ടു ഇരട്ട പെൺകുട്ടികൾ.. വയസ്സ് 25
രാഘവനൊരു ചിന്തയുമില്ല മക്കളെ കുറിച്ചും ഭാര്യയെ കുറിച്ചും...
മൈക്കാടു പണി കഴിയുമ്പോൾ നടുവ് ഒരു പരുവമാകും..
രണ്ടുകുപ്പി കള്ളടിച്ചില്ലെങ്കിൽ രാഘവന്റെ ക്ഷീണം മാറില്ല...
പതിവു പോലെ നാലുകാലിൽ എത്തിയപ്പഴാണു സരസമ്മ അന്നാദ്യമായി പൊട്ടിത്തെറിച്ചു...
ഭാര്യയുടെ ഭാവമാറ്റം കണ്ടതും രാഘവൻ ആദ്യമൊന്ന് ഞെട്ടി...
നഷ്ടപ്പെട്ട വീര്യം വീണ്ടെടുത്തു രാഘവൻ സരസമ്മയെ കുനിച്ചു നിർത്തി നടുവിനൊരു ചവിട്ട്...
പക്ഷേ നിയന്ത്രണം തെറ്റി താഴെ വീണത് രാഘവൻ...
തലയടിച്ചു വീണ രാഘവനു തലക്കു ചുറ്റും ആകെയൊരു പെരുപ്പ്...
എന്താണ് സംഭവിച്ചതെന്ന് ഒരെത്തും പിടിയും കിട്ടിയില്ല...
എല്ലാമൊരു മൂടൽ...
കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചപ്പഴാണു മനസിലായത്...നല്ല വേദന.. കൈ ഉളുക്കിയോ അതോ ഒടിഞ്ഞതോ...
ദയനീയമായ മുഖത്തോടെ മൂത്തമകളെയൊന്നു നോക്കി...
അച്ഛന്റെ പ്രിയ പുത്രി മുഖം വെട്ടിത്തിരിച്ചു..അമ്മയുടെ മകളുടെ ഭാവവും അതുതന്നെ...
" എടീ സരസമ്മോ എന്നെയൊന്ന് എഴുന്നേൽപ്പിക്കടീ ..കൈ ഒടിഞ്ഞൂന്ന് തോന്നുന്നു..രവിയുടെ ഓട്ടോ വിളിച്ചു ആശുപതിയിൽ കൊണ്ട് പോകടീ ഒന്ന്"
ഭർത്താവിന്റെ ദയനീയാവസ്ഥയിൽ മനമലിഞ്ഞ സരസമ്മ ഒരുവിധം രാഘവനെ ആശുപത്രിയിലാക്കി..
മക്കളെ അയലത്തെ ലീലാവതിയെ ഏൽപ്പിച്ചു..
മൂന്നു ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞു ഇരുവരും തിരിച്ചു വീട്ടിലെത്തി..
കൈ ഒടിഞ്ഞതിനാൽ പ്ലാസ്റ്റർ ഇട്ട രാഘവനു ആരുടെയെങ്കിലും സഹായം കൂടിയെ തീരു..ഒടിഞ്ഞതു വലതു കയ്യും..
ഇടത്തെ കാലിന്റെ കുഴയും തെറ്റി...
ഇടത്തെ കാലിന്റെ കുഴയും തെറ്റി...
അങ്ങനെ ദിവസവും കള്ള് മോന്തണ രാഘവണ്ണനു ഒരെയിരുപ്പ് വീട്ടിലിരുന്നു..
മക്കളെ തിരക്കി ലീലാവതിയുടെ വീട്ടിൽ പോയ സരസമ്മ നെഞ്ചത്ത് അലച്ചു തല്ലി ഓടി വരുന്നത് കണ്ടു രാഘവൻ അമ്പരന്നു...
"നമ്മുടെ മക്കൾ രവിയുടെ കൂടെയും അവന്റെ കൂട്ടുകാരൻ രഘുവിന്റെ കൂടെയും ഒളിച്ചോടി മനുഷ്യാ...കിട്ടിയ അവസരം നമ്മുടെ മക്കൾ ഉപയോഗപ്പെടുത്തി...ഈശ്വരാ ഞാനിതെങ്ങനെ സഹിക്കും"
സരസമ്മയുടെ കയ്യ് നെഞ്ചിൽ ആഞ്ഞു പതിച്ചു കൊണ്ടിരുന്നു..കൂടെ അലമുറയിടലും..
നാട്ടുകാർ വട്ടം കൂടി.. രാഘവന്റെ കള്ളു കുടിയെ കുറ്റം പറഞ്ഞു കൊണ്ടിരുന്നു...
ഒടുവിൽ അവർക്കു തന്നെ മടുപ്പായപ്പോൾ പാവം നാട്ടുകാർ തന്നെ വലിഞ്ഞു...
"മക്കൾ പ്രായമായാൽ കെട്ടിച്ചു വിട്ടില്ലെങ്കിൽ ഇങ്ങനെ ഇരിക്കും മനുഷ്യാ"
രാഘവനൊന്നു പുഞ്ചിരിച്ചു..
"എടിയെ അവളുമാർക്കുള്ള സമ്പാദ്യം ബാങ്കിൽ ഡെപ്പോസിറ്റായി കിടപ്പുണ്ട്..രാഘവനു കള്ളു മോന്താൻ മാത്രമല്ല..അവർക്കായി സമ്പാദ്യവും സൂക്ഷിച്ചിട്ടുണ്ട്"...
കണ്ണുതള്ളി നിന്ന സരസമ്മയെ നോക്കി രാഘവൻ വീണ്ടും തുടർന്നു..
" പെണ്മക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കി പഠിപ്പിക്കണ്ടത് തള്ളമാരുടെ കടമയാണു..എന്തു ചെയ്യണം ചെയ്യരുതെന്ന് അവരോട് പറയണ്ടത് നീയാണു..അമ്മമാർ പെണ്മക്കൾക്ക് നല്ലൊരു സുഹൃത്ത് ആയിരിക്കണം..
പിന്നെ മക്കൾ മതിലു ചാടിയെങ്കിൽ..ടീ സരസൂ നീയെന്റെ കൂടെ വേലി ചാടിയവളല്ലെ..പിന്നെ മക്കൾ മതിലു ചാടിയാലും അത്ഭുതപ്പെടണ്ടാ"
രാഘവന്റെ പാരായണം കേട്ട് സരസമ്മയുടെ കണ്ണു വീണ്ടും പുറത്തേക്കു തള്ളി...
"എടിയെ അവർ നമ്മുടെ മക്കളാണ്.. അവർക്കറിയാം അവന്മാരെ നിലക്കു നിർത്തണ്ടത് എങ്ങനെയെന്ന്"
"നാണമുണ്ടോ മനുഷ്യാ ഇങ്ങനെയൊക്കെ പറയാൻ.."
രാഘവനൊരു ഇളിച്ച ചിരി പാസാക്കി..
"എടിയേ അന്നു നിന്നെ തൊഴിച്ച ഞാൻ എങ്ങനെയാ താഴെ വീണത്"
ഈ പ്രാവശ്യം സരസമ്മ ചിരിച്ചു..
"എന്റെ അമ്മയുടെ ആങ്ങള കളരി ഗുരുക്കൾ ആയിരുന്നു.. അത്യാവശ്യം അടവുകൾ എനിക്ക് പഠിപ്പിച്ചു തന്നിരുന്നു..നിങ്ങളോട് പറഞ്ഞട്ടില്ല ല്ലെ..നിങ്ങളു ചവിട്ടിയപ്പോൾ മിന്നൽ വേഗതയിൽ തിരിഞ്ഞു പൊക്കിയ കാലേൽ പിടിച്ചു വലിച്ചു താഴെയിട്ടു..അത്ര തന്നെ.."
സരസമ്മ ആക്കിയൊരു ചിരി പാസാക്കുമ്പഴും രാഘവൻ ചിന്തയിൽ മുഴുകിയിരുന്നു...
"എങ്കിലും പോത്തുപോലിരിക്കുന്ന ഇവളെങ്ങനെ മിന്നൽ വേഗതയിൽ വെട്ടിത്തിരിയും"
രാഘവനു ഒരെത്തും പിടിയും കിട്ടിയില്ല...""""
A story by സുധീ മുട്ടം
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക