"തന്നോടല്ലേ കിളവാ പറഞ്ഞത് ആകെയുള്ള മൂന്നുസെന്റ് സ്ഥലത്തിനു ലോൺ നൽകാനാവില്ലെന്നു പറഞ്ഞത്....."
ബാങ്കുമാനേജർ ദേഷ്യത്തിൽ അലറിയെങ്കിലും ഒരുഅവസാന ശ്രമമെന്ന മട്ടിൽ വീണ്ടും അയാൾ കൈകൂപ്പി....
"സർ,,,കൈവെടിയരുത്...അച്ഛനും അമ്മയും ഇല്ലാത്തൊരു പെൺകുട്ടിയുടെ വിവാഹം നടത്താൻ വേണ്ടിയാണ്.. ഇപ്പോൾ തന്നെയൊരുപാട് ആലോചനകൾ വന്നതാണ്.പലർക്കും സ്ത്രീധനം മാത്രം മതിയാരുന്നു...എന്റെ കാലശേഷം കൂടി കഴിഞ്ഞാൽ കൊച്ചുമകൾക്കു ആരുമില്ല...സർ ദയവായി സഹായിക്കണം...."
തൊഴു കൈകളോടെ മാനേജരുടെ കാൽപ്പാദങ്ങളിൽ വൃദ്ധൻ വീണു....
ദേഷ്യാത്താൽ അലറി വിളിച്ചു അയാളെ തൊഴിച്ചകറ്റി...
"കടക്കടോ നായേ പുറത്ത് കാൽക്കാശിനു ഗതിയില്ലാത്തവനാ ലോണെടുക്കാൻ ഇറങ്ങിയിരിക്കുകയാ..അത്ര വല്യ പൂതിയാണെങ്കിൽ കൊച്ചുമകളെ എവിടെയെങ്കിലും ചെന്നു കൊണ്ട് വിൽക്കെടാ കിളവാ ..നല്ല പൈസകിട്ടും....
അയാൾ തൊഴിച്ചകറ്റിയതിനേക്കാൾ ആ വൃദ്ധമനസ്സിനെ വേദനിപ്പിച്ചത് മാനം വിറ്റു ജീവിക്കാൻ പറഞ്ഞതായിരുന്നു....
ഉറക്കെ കരയാൻ ശക്തിയില്ലാത്ത മനുഷ്യൻ വിറച്ചുകൊണ്ടു ഒരുവിധമെഴുന്നേറ്റു വേച്ചുവേച്ചു പുറത്തേക്കു നടന്നു....
ആകെ പോക്കറ്റിൽ ഉണ്ടായിരുന്നത് അഞ്ഞൂറു രൂപയാണ്.. ദാഹിച്ചു വലഞ്ഞെങ്കിലും ഒരുതുള്ളിവെളളം പോലും കുടിച്ചില്ല...
അല്ലെങ്കിലും വെറുതെ ചിലവഴിക്കാൻ പൈസയൊന്നുമില്ല....എതിരെയൊരു ലോട്ടറിക്കാരൻ വന്നപ്പോൾ ചില്ലറ ചോദിച്ചു...അന്നത്തെ ഒരു ടിക്കറ്റ് കൂടി വിറ്റു തീർന്നാൽ അയാളുടെ ഇന്നത്തെ വിൽപ്പന കഴിയും...
ചില്ലറ തിരികെ കൊടുത്തപ്പോൾ അയാൾ ഒരുടിക്കറ്റു കൂടി പിടിച്ചേൽപ്പിച്ചു...അദ്ദേഹത്തിനു എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പേ ലോട്ടറി കച്ചവടക്കാരൻ സ്ഥലം വിട്ടു...
കയ്യിൽ കിട്ടിയ ലോട്ടറി പോക്കറ്റിൽ തിരുകി പിറുപിറുത്ത് അദ്ദേഹം നടന്നു നീങ്ങി...
വീട്ടിലെത്തുമ്പോൾ ഉമ്മറപ്പടിയിൽ കാത്തു നിൽക്കുന്ന കൊച്ചുമകളെ അദ്ദേഹം കണ്ടു...
പ്രതീക്ഷാ നിർഭരമായ മുഖത്തോടെയവൾ തിരക്കി...
" എന്തായി മുത്തശ്ശാ ലോണിന്റെ കാര്യം ശരിയായോ..."
ഇല്ലെന്നു മുത്തശ്ശൻ പറഞ്ഞില്ലെങ്കിലും ആ മുഖഭാവത്തു നിന്നുമവൾ കാര്യം ഊഹിച്ചെടുത്തു...
പെട്ടന്നുതന്നെ അവളുടെ മുഖവും വാടി....
"ഈ കല്യാണവും നടക്കില്ല...ഒരുപാട് ആൾക്കാരുടെ മുമ്പിൽ കാഴ്ചവസ്തുവിനെപ്പോലെ ഒരുങ്ങി നിന്നു.. പെണ്ണിനു കിട്ടാവുന്ന സമ്പത്തിനെ കുറിച്ചായിരുന്നു ചർച്ചകൾ മുഴുവൻ...
അതോടെ ഒരുപാട് വെറുത്തു വിവാഹത്തെ കുറിച്ച്... ഒടുവിൽ വന്നവർക്കു പെണ്ണിനെ മാത്രം മതിയെങ്കിലും കല്യാണച്ചെലവിനു കാശുവേണമായിരുന്നു...ഇന്ന് ആ പ്രതീക്ഷയും നഷ്ടമായി...
തനൊരു ഭാഗ്യദോഷിയാണു ..ചെറുപ്പത്തിൽ തന്നെ അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ആക്സിഡന്റിന്റെ രൂപത്തിൽ വിധിതട്ടിയെടുത്തു....
മുത്തശ്ശനു അന്നു ആരോഗ്യമുണ്ടായതിനാൽ പത്തുക്ലാസു വരെ പഠിപ്പിച്ചു...
ഇപ്പോൾ മുത്തശ്ശനു പലവിധ അസുഖങ്ങൾ ഉണ്ട്.. പ്രായാധിക്യവും വല്ലാതെ തളർത്തിയിരിക്കുന്നു....
ഇപ്പോൾ മുത്തശ്ശനു പലവിധ അസുഖങ്ങൾ ഉണ്ട്.. പ്രായാധിക്യവും വല്ലാതെ തളർത്തിയിരിക്കുന്നു....
പിറ്റേദിവസം ചെറുക്കൻ കൂട്ടർ വന്നു കല്യാണത്തിൽ പിന്മാറുന്നുവെന്ന് പറഞ്ഞപ്പോൾ ഒട്ടും വിഷമം തോന്നിയില്ല...കഴിയുന്നത്രകാലം വരെ മുത്തശ്ശനെ സംരക്ഷിക്കണം...അതിനു അടുക്കളപ്പണി ചെയ്താലും കുഴപ്പമില്ല...
വീട്ടിലെ ജോലിയെല്ലാം ഒതുക്കിയട്ടു തുണികഴുകിയിടാൻ തയ്യാറെടുത്തു...
അപ്പോഴാണ് മുത്തശ്ശന്റെ പോക്കറ്റു വെറുതെയൊന്നു പരിശോധിച്ചത്...കുറച്ചു രൂപയും ഒരുലോട്ടറി ടിക്കറ്റും..ടിക്കറ്റ് അലക്ഷ്യമായി വലിച്ചെറിഞ്ഞു..പൈസ ഉള്ളിൽ തിരുകി തുണികഴുകി തുടങ്ങി....
അവയെല്ലാം വിരിച്ചിട്ട് പൂമുഖത്തു വന്നപ്പോഴാണു മുത്തശ്ശൻ പത്രം വായിക്കുന്നത് കണ്ടത്...അപ്പോൾ അവൾക്കു ടിക്കറ്റിന്റെ കാര്യം ഓർമ്മവന്നു....
ടിക്കറ്റ് പരിശോധിച്ചപ്പോൾ ഇന്നാണു ഫലമറിയുന്ന ദിവസം... മുത്തശ്ശന്റെ കയ്യിൽ നിന്നും പത്രം വാങ്ങിയവൾ വെറുതെ നറുക്കെടുപ്പു ഫലത്തിൽ നോക്കിയതും അവളുടെ കണ്ണുകൾക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല....
മുത്തശ്ശനെടുത്ത ലോട്ടറിക്കു ഒന്നാം സമ്മാനം... ഒരു കോടിരൂപ....
വിവരമറിഞ്ഞ ആ വൃദ്ധനയനങ്ങളിൽ മിഴിനീരണഞ്ഞു...മനസിൽ ലോട്ടറിക്കാരനു നന്ദിയും പറഞ്ഞു....
വിവരം നാട്ടിൽ അറിഞ്ഞതോടെ എല്ലാവരും സന്തോഷിച്ചു...ആ മുത്തശ്ശനും പേരക്കുട്ടിയും രക്ഷപ്പെട്ടല്ലൊ....അവർ പരസ്പരം പറഞ്ഞു....
ലോണിനു കയറിയിറങ്ങിയ ബാങ്കുമാനേജർ തങ്ങളുടെ ബാക്കിൽ കൂടി ടിക്കറ്റുമാറുവാനും സന്നദ്ധത പ്രകടിപ്പിച്ചു...
"അന്നു സാർ എന്നോടു കരുണ കാട്ടിയിരുന്നെങ്കിൽ ഞാൻ അവിടെ ടിക്കറ്റ് മാറിയേനെ..പാവങ്ങളോട് കുറച്ചെങ്കിലും മര്യാദ കാണിക്കാൻ പഠിക്കൂ ആദ്യം...."
മാനേജർ ഇളിഭ്യനായി മടങ്ങി...
കല്യാണം വേണ്ടെന്നു പറഞ്ഞു മടങ്ങിയ ചെക്കൻ വീട്ടുകാർ മാപ്പു പറഞ്ഞു... കല്യാണം നടത്താൻ സമ്മതം അറിയിച്ചു....
"നിങ്ങൾ എന്നെയല്ലല്ലോ മോഹിച്ചത്..ഗതിയില്ലാത്ത രണ്ടുജന്മങ്ങളെയാണു ക്രൂശിച്ചത്..ഞങ്ങൾക്കൊരു നല്ലകാലം വന്നപ്പോൾ നിങ്ങൾ കാശുമോഹിച്ചു വീണ്ടുമെത്തി.....
പണത്തോട് ആർത്തിയില്ലാത്ത ആരെങ്കിലും വന്നാൽ ഞാൻ തല കുനിച്ചു കൊടുക്കും...മനുഷ്യനെ സ്നേഹിക്കാൻ അറിയാവുന്ന ആരെങ്കിലും വന്നാൽ മാത്രം....
ഇല്ലെങ്കിൽ ഏതെങ്കിലും അനാഥകുഞ്ഞുങ്ങൾക്കായി ഞാൻ ഒരു സ്ഥാപനം തുടങ്ങി അവരോടൊപ്പം ജീവിക്കും...
കുഞ്ഞുങ്ങളാകുമ്പം കളളവും ചതിയും കാണില്ല...
നിങ്ങൾക്കു പോകാം... അവളുടെ ശബ്ദം ഉറച്ചതായിരുന്നു.....
അവർ മടങ്ങിയതോടെ മുത്തശ്ശൻ പേരക്കുട്ടിയുടെ കൈ പിടിച്ചു...
" മോളെടുത്ത തീരുമാനം ആണു നല്ലത്...അതാണ് ശരിയായ വഴി....."
മുത്തശ്ശന്റെ സ്വരത്തിനു പതിവിൽ കവിഞ്ഞ ദൃഡതയുണ്ടായിരുന്നെന്ന് അവൾ തിരിച്ചറിഞ്ഞു"
A story by സുധീ മുട്ടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക