Slider

അടിസ്ഥാനസൗകര്യം

0
Image may contain: one or more people and people sitting
1.ശീര്‍ഷാസനം
ഞങ്ങളുടെ പാടത്തു വിളഞ്ഞ നെല്ല്
റോഡുവക്കത്തു പാര്‍ക്കുന്ന
ഓടന്‍ കൊത്തിമിനുക്കിയ ഉരലില്‍ കുത്തിയെടുത്ത്,
പാടക്കരയില്‍ താമസിക്കുന്ന
പറച്ചി നെയ്ത മുറത്തില്‍ ചേറ്റിയെടുത്ത്,
കുന്നില്‍ കുടിലു വച്ച
കുമ്പാരന്‍ ചുട്ടെടുത്ത കലത്തില്‍
വളപ്പില്‍ വീണ തെങ്ങിന്‍ പട്ട കത്തിച്ചു ചോറുവച്ച്,
വഴിയോരത്തു വീണുകിടന്ന പുളിയും കണ്ണിമാങ്ങയും
മുറ്റത്തു മുറ്റിവളര്‍ന്ന ഗാന്ധാരമുളകും
കല്ലുപ്പു കൂട്ടി തിരുമ്പി,
പച്ചിലക്കുമ്പിളില്‍ വിളമ്പിയ കഞ്ഞി
തെങ്ങീര്‍ക്കില കുത്തിയ പഴുക്കപ്ലാവിലകൊണ്ട്
മുക്കികുടിച്ചു വളര്‍ന്നവര്‍ ഞങ്ങള്‍.
താളും ചേനത്തണ്ടും കുളത്തിലെ മീനും
വിളമ്പി സദ്യയുണ്ടവര്‍ ഞങ്ങള്‍.
വേലിപ്പത്തലില്‍ പടര്‍ന്ന പച്ചവള്ളിയും
പച്ചയിലയും കുത്തിപ്പിഴിഞ്ഞ് നീരാക്കി
വാതം പിത്തം കഫം ഊറ്റിക്കളഞ്ഞവര്‍ ഞങ്ങള്‍.
ആശാരിത്തോടിയിലെ വേലായുധനാശാരിയും
കൊല്ലന്‍ തൊടിയിലെ കരുവാന്‍ ശങ്കരനും
പണിതുതന്ന കലപ്പയും ,മഴുവും, തൂമ്പയും കൊണ്ട്
പാടായപാടമൊക്കെ ഉഴുതുമറിച്ചും
കാടായകാടൊക്കെ അരിഞ്ഞു ചവറാക്കി
കിണറുവെള്ളം തേവി നനച്ച്
കമ്പോസ്റ്റു ചെയ്തും,
കാളക്കുളമ്പ് ചവുട്ടിയിഴുക്കിയ
തൊഴുത്തിലെ ചാണകവും മൂത്രവും
വളക്കൂറായുറഞ്ഞ മണ്ണില്‍
വിളയില്‍ പാതി വിത്താക്കി സൂക്ഷിച്ച ചെമ്പാവു വിതച്ചും
ചേറില്‍ ചോറു വിളയിച്ചവര്‍ ഞങ്ങള്‍.
വെെക്കോലും പുല്ലും തിന്നും
കാടികുടിച്ചും
തടിച്ചുവീര്‍ത്ത പെെക്കള്‍ ചുരന്ന പാല്
കാച്ചിയുറയൊഴിച്ച് ,
കലക്കി വെണ്ണയെടുത്ത് ,
ഉരുക്കി നെയ്യാക്കി
നാടാകെ കല്യാണം നടത്തിയ
കാലം ഓര്‍മ്മയുള്ളവര്‍ ഞങ്ങള്‍.
തെങ്ങു ചെത്തി കള്ളു കുടിച്ചും
തെങ്ങോലകൊണ്ട് പുരമേഞ്ഞും
തെങ്ങിന്‍ തടികൊണ്ട്
തോടിനു കുറുകെ പാലം വച്ചും
കാളവണ്ടിയിലും പായവഞ്ചിയിലും
ഉണ്ടുറങ്ങി ചന്തയ്ക്കു പോയവര്‍ ഞങ്ങള്‍ .
വാഴനാരുകൊണ്ടു തലപ്പന്തുണ്ടാക്കിയും
കല്ലു കളിച്ചും
മണ്ണപ്പമുണ്ടാക്കിയും
കുട്ടിത്തം ആഘോഷിച്ചവര്‍ ഞങ്ങള്‍ .
തൊട്ടിലും
കട്ടിലും
ചുടലയും
വീട്ടുവളപ്പിലെ മരക്കൊമ്പുകൊണ്ട്
സ്വയം ഒരുക്കിയവര്‍ ഞങ്ങള്‍.
അങ്ങനെയിരിക്കേയാണ് infrastructure വന്നതും
സിമന്റും കോണ്‍ക്രീറ്റും വന്നതും
സൂപ്പര്‍ മാര്‍ക്കറ്റു വന്നതും
പ്ലാസ്റ്റിക് കവറുകള്‍ വന്നതും
പ്ലാസ്റ്റിക്ക് വെള്ളവും
പ്ലാസ്റ്റിക് അരിയും
പ്ലാസ്റ്റിക് റൊട്ടിയും
പ്ലസ്റ്റിക് മരുന്നും
പ്ലാസ്റ്റിക് കളികളും
വന്നതും
തിന്നതും
കൊന്നതും.
മണ്ണെന്ന അടിസ്ഥാനം നഷ്ടപ്പെട്ടതുകൊണ്ട്
ഞങ്ങളിപ്പോള്‍ ശീര്‍ഷാസനരാണ്.
'ഊര്‍ദ്ധ്വമൂലമധഃ ശാഖം '
എന്ന മന്ത്രം ചൊല്ലി
ഞങ്ങള്‍ യോഗാസനം ശീലിക്കുന്നു.
2.അതിവേഗം അതിദൂരം
മഴക്കാലത്ത് മുട്ടോളം താഴുന്ന
ചെമ്മണ്ണു പാതയെക്കുറിച്ച്
എം എല്‍ എ ക്കും എം പിക്കും അല്ലലു മൂത്തു.
അവരുടെ കാറുകള്‍ കടന്നു പോവുമ്പോള്‍
പാവം നാട്ടുകാരുടെ വെളുപ്പിച്ച മുണ്ടില്‍
ചളി തെറിക്കുന്നത് അവര്‍ക്കു സഹിച്ചില്ല.
അഞ്ഞൂറ്റൊന്നു സോപ്പുകൊണ്ട് അടിച്ചു വെളുപ്പിച്ച മുണ്ടില്‍
ചളി തെറിക്കുന്നത് നാട്ടുകാര്‍ക്കും രസമുള്ള കാര്യമായിരുന്നില്ല.
വികസനംകൊണ്ടു മാത്രമേ പ്രശ്നം പരിഹരിക്കാനാവു എന്ന്
ജനവും ജനപ്രതിനിധികളും ഏകകണ്ഠം ഉറപ്പിച്ചു.
ഇപ്പോഴതിന്മാതിരിയൊന്നുമില്ല.
അതിവേഗം അതിദൂരം സഞ്ചരിക്കാവുന്ന
എട്ടുവരി പാത ഗ്രമത്തെ മുറിച്ച് ഓടിയൊഴുകുന്നു.
വഴിയോരത്തെ ചായക്കടകളും കുടിലുകളും
ചായക്കടക്കാരനും കുടിലിലെ കോലങ്ങളും
അതിവേഗപ്പാച്ചിലില്‍ തെറിച്ചു പോവുന്നതും
വഴിപോക്കരുടെ കുപ്പായത്തില്‍ ചോര തെറിച്ചതും
സാരമാക്കാനില്ല.
ചറിയ ചെറിയ ത്യാഗങ്ങള്‍
വികസനത്തിന്റെ പാതയിലെ അടയാളം വിട്ടുപോവാത്ത അടിസ്ഥാനമാണ്.
ശീതീകരിച്ച വാഹനം വിളിക്കുന്നു---
'അതിവേഗം,
അതിദൂരം,
ഹായ് ! ഹായ്,!
എന്തു രസം.'

By Rajan PAduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo