Slider

സൂര്യ സമ്മാനം

0
Image may contain: 1 person, beard and indoor

പണ്ട് പണ്ട് പണ്ട്
ഇന്നത്തേത് പോലെ രാത്രികൾ
ഇല്ലാതിരുന്ന ഒരു മനോഹര കാലം
സന്ധ്യ ആകുമെന്നോ ഇരുട്ട് വരുമെന്നോ ഭയമില്ലാത്ത കാലം
പെൺകൊടികൾ വേലിക്കെട്ടുകൾ ഇല്ലാതെ
പൂവാടികളിൽ പാറിനടന്ന കാലം
കൗമാരമെത്തിയാൽ
പെൺകുട്ടികൾ കൂട്ടം ചേർന്ന്
പാട്ടുകൾ പാടി നൃത്തമാടി ദേശ സഞ്ചാരം നടത്തിയിരുന്ന കാലം.
അക്കാലത്ത്
ഭൂമിയുടെ ഒരറ്റത്ത് ഒരു സുന്ദര രാജ്യമുണ്ടായിരുന്നു .അവിടുത്തെ രാജകുമാരിയുടെ സൗന്ദര്യം ലോകമാകെ പരന്നു
ആ കന്യകയെ സ്വന്തമാക്കാൻ
രാജാക്കന്മാരും ചക്രവർത്തിമാരും
നോമ്പ് നോറ്റ് കാത്തിരുന്നു
രാജകുമാരി ഇതൊന്നും ശ്രദ്ധിക്കാതെ
തോഴിമാരോടൊപ്പം ദേശസഞ്ചാരം ചെയ്തുകൊണ്ടിരുന്നു
പഴങ്ങളും തേനും പൂവിതളും ഭക്ഷിച്ച്
അനുദിനം കുമാരിയുടെ സൗന്ദര്യം
വർദ്ധിച്ചു കൊണ്ടിരുന്നു
അവരങ്ങനെ യാത്രചെയ്ത്
ആ മനോഹരമായ കടൽക്കരയിലെത്തി.
കടലിനുള്ളിലേക്ക് കര കയറി നിൽക്കുന്ന
കടലിൽ ചെറിയൊരു മല ഉയർന്നു നിൽക്കുന്ന
അവിടം വിട്ട് പോകാൻ രാജകുമാരി കൂട്ടാക്കിയില്ല,
കടലിൽ കണ്ട പാറയിലേക്ക് പോകാൻ
കുമാരിക്ക് മോഹമോദിച്ചൂ
അവൾ വെള്ളത്തിൽ കാലുവച്ചതും
തണുപ്പ് കൊണ്ട്
തുള്ളിച്ചാടി കരയ്ക്ക് കയറി
തോഴിമാർ അവളെ കളിയാക്കി
പുഴയിലും തടാകത്തിലും മാത്രമേ
മനുഷ്യരിറങ്ങൂ വരൂ കുമാരീ
നമുക്ക് തിരിച്ചു പോകാം.
തോഴികൾ കളിയാക്കിയതിൽ മനം നൊന്ത്
രാജകുമാരി ശപഥം ചെയ്തു,
എനിക്ക് നീന്താൻ പറ്റും വിധം
കടൽ ചൂടാക്കിത്തരാൻ വേണ്ടി
ഞാൻ സൂര്യ ഭഗവാനെ തപസ്സു ചെയ്യാൻ പോവുകയാണ്
ഇല്ലെങ്കിൽ ഈ കടലിൽ തപസ്സിരുന്ന് ഞാൻ മരിക്കും.
കഴുത്തൊപ്പം വെള്ളത്തിൽ
ഇറങ്ങിയിരുന്ന് കുമാരി
കഠിന തപസ്സ് ആരംഭിച്ചു
സൂര്യൻ ഇതെല്ലാം കാണുന്നുണ്ടായിരുന്നു
ഏതോ ബാലികയുടെ ചാപല്യമായി
ആ കാഴ്ച തള്ളിക്കളഞ്ഞു
പക്ഷെ ഒരിക്കൽസൂര്യ ഭഗവാൻ നോക്കുമ്പോൾ
മരവിച്ച മരണത്തിലേക്ക് വീണുകൊണ്ടിരിക്കുന്ന
രാജകുമാരിയെ ആണ് കണ്ടത്
അദ്ദേഹം വേഗം കടലിലിറങ്ങി
രാജകുമാരിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
കടൽ വെള്ളത്തിന് ചൂട് ഉണ്ടാകാൻ തുടങ്ങി
നിനക്ക് എന്ത് വരമാണ് വേണ്ടത്
എന്ന് ചോദിക്കാൻ കുമാരിയുടെ അടുത്തെത്തിയ സൂര്യൻ
അവളുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയി
ക്ഷിപ്ര പ്രണയ പാരവശ്യത്താൽ
അവളെ കോരിയെടുത്ത്
കടലിൽ ആനന്ദനീന്തോത്സവം നടത്തി
ആദ്യ പുരുഷ സ്പർശത്തിൽ
അവൾ
ഒരു സ്വർണ്ണ മീൻ പോലെ
പിടഞ്ഞു പുളഞ്ഞു
അവരുടെ പ്രണയ സംഗമം
കടലിലാകെ ഉന്മാദത്തിരമാലകൾ സൃഷ്ടിച്ചു
സൂര്യഭഗവാന്റെ രാസക്രീഡ
നാളുകൾ നീണ്ടുനിന്നു
ലോകം മുഴുവൻ ഇരുട്ടിലായി
കടലിൽ ചൂട് വർദ്ധിച്ചു വന്നു
മത്സ്യങ്ങളെല്ലം ചത്തുപോകുമോ എന്ന് ഭയന്നു
അവർ ദേവലോകത്തെത്തി സങ്കടമുണർത്തിച്ചു,
ദേവലോകമാകെ പരിഭ്രാന്തിയിലായി
ദേവന്മാർ ഭൂമിയിലേക്ക് നോക്കി
വൃക്ഷലലാതികളെല്ലാം
സൂര്യപ്രകാശം ഇല്ലാതെ തളർന്ന്
മരിക്കാറായിരിക്കുന്നു.
ദേവലോക പ്രതിനിധികൾ കടൽക്കരയിലെത്തി
സൂര്യനോട് തിരികെ വരാൻ ആവശ്യപ്പെട്ടു
കുമാരിയുമായി വേർപിരിയാനാവില്ല എന്ന് ആണയിട്ട സൂര്യ ഭഗവാനോട് പറഞ്ഞാൽ ഫലമില്ല എന്ന് മനസ്സിലായ ദേവന്മാർ
കുമാരിയുടെ സഹായം തേടി
ലോകം നശിക്കുമെന്നും
പൂക്കളും പൂവാടികളും ഇനിയുണ്ടാകില്ല
എന്നുമറിഞ്ഞ രാജകുമാരി
ദുഖിതയായി
സൂര്യനെ പിരിയാൻ കുമാരിക്ക്
ഒട്ടും മനസ്സുമുണ്ടായില്ല
അവൾ പറഞ്ഞു
അങ്ങ് കുറച്ചു സമയത്തേക്ക്
ദേവന്മാർക്കൊപ്പം പോയിട്ട് വരൂ
ഞാൻ എന്നിലെ പ്രണയം നിറച്ച്
ഇവിടെ കാത്തിരുന്നു കൊള്ളാം
പക്ഷെ അങ്ങ് കൈ വിട്ടാൽ ഞാൻ
മുങ്ങിത്താണ് മരിച്ചുപോകുമല്ലോ
തന്നെയുമല്ല
അവിടുത്തെ കാണാതെ ഒരു നിമിഷം
ജീവിച്ചിരിക്കാൻ എനിക്ക് സാധ്യമല്ല
സൂര്യ ഭഗവാൻ അവളുടെ
പ്രകൃതിയോടും ജീവജാലങ്ങളോടുമുള്ള സ്നേഹത്തിൽ സന്തുഷ്ടനായി
ഇങ്ങനെ അനുഗ്രഹിച്ചു
നിനക്ക് ഈ കടലിൽ യഥേഷ്‌ടം നീന്തി നടക്കാൻ
അരമുതൽ താഴേയ്ക്ക്
മത്സ്യരൂപ സൗന്ദര്യം ഉണ്ടാകട്ടെ
നിനക്ക് കാണാനാവും വിധം
ഇവിടെ നിന്ന് ഞാൻ യാത്രയായി
ഇവിടെത്തന്നെ തിരിച്ചെത്തുന്നതായിരിക്കും
നിന്റെ ഓർമ്മയ്ക്കായി
ഇവിടം
കന്യാകുമാരി
എന്നറിയപ്പെടും
ഇങ്ങനെ അനുഗ്രഹിച്ച് സൂര്യഭഗവാൻ
ദേവന്മാരോടൊപ്പം യാത്രയായി
മത്സ്യ കന്യകയായ കുമാരി
കടലിലേക്ക് ഊളിയിട്ടു
തങ്ങൾക്ക് റാണിയെയും
ജീവനും കിട്ടിയ സന്തോഷത്തിൽ
മത്സ്യങ്ങൾ
സമുദ്രോത്സവം കൊണ്ടാടി
അന്നുമുതലാണ്
ഉദയാസ്തമയങ്ങളും
രാത്രിയും പകലും ഉണ്ടായത്
VG.വാസ്സൻ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo