Slider

അവസ്ഥാന്തരം

1
അവസ്ഥാന്തരം
_===
ആശുപത്രിക്കിടക്കയിലെ നിറം മങ്ങിയ നീല ബെഡ്ഷീറ്റിലെ മങ്ങിയ അക്ഷരങ്ങളിൽ നോക്കി ആനി ഇരുന്നു.
ബെഡ്ഷീറ്റിനുള്ളിൽ കഴിഞ്ഞ കുറേ ദിവസങ്ങളിൽ പ്രാണനുമായി മല്ലിട്ട് തളർന്നുറങ്ങുന്നുണ്ട് ജോയിച്ചൻ.
അൻപതിലും ചുറുചുറുക്കും ആദര്ശതയുമായി ജീവിതം ആസ്വദിച്ച ആൾ.
പള്ളിയിൽ വെച്ച് മിന്നുകെട്ടുമ്പോൾ പുരോഹിതൻ പറഞ്ഞു കൊടുത്ത വേദപുസ്തകത്തിലെ ദിവ്യവാക്യങ്ങൾ ഏറ്റു ചൊല്ലി അസ്ഥിയുടെ അസ്ഥിയും മാംസത്തിന്റെ മാംസവുമായി കൂടെ ചേർത്ത പ്രിയപ്പെട്ടവളെയും,അന്ത്യ വിധി സമയത്ത് കുറവില്ലാതെ ഇരട്ടിയാക്കി തിരിച്ചു കൊടുക്കേണം എന്നുള്ള ദൈവകൽപ്പനയ്ക്കനുസരിച്ച് ,ജോയിച്ചന്റെ ഭാഷയിൽ കർത്താവ് തൊട്ട രണ്ടു പൊന്നുമക്കളും ജോയിച്ചന്റെ അമ്മച്ചിയും ചേർന്ന കൊച്ചുവീട്ടിൽ നിന്ന് ഇന്നേക്ക് നാൽപ്പതു ദിവസമായി ആശുപത്രി വാസത്തിലായിട്ട്.
പറമ്പിൽ റബ്ബർ മരങ്ങൾക്ക് തുരിശടിച്ചു കൊണ്ടിരുന്നപ്പോഴാണ് ജോയിച്ചൻ കുഴഞ്ഞു വീണതും ചോര ചർദ്ദിച്ചതും.
വേഗം ആശുപത്രിയിലെത്തിച്ചെങ്കിലും ദിവസങ്ങളോളം തീവ്രപരിചരണ വിഭാഗത്തിൽ തന്നെയായിരുന്നു.
ഏറെക്കുറെ സംസാരിക്കാറായപ്പോഴാണ് വാർഡിലേക്ക് മാറ്റിയത്.
ഒരു മാസത്തോളമുള്ള ആശുപത്രി വാസവും കരഞ്ഞും വേദനിച്ചും തള്ളി നീക്കിയ ദിവസ്സങ്ങളും ആനിയമ്മയുടെ സൗന്ദര്യത്തിന് കുറവ് വരുത്തിയില്ല.
ജോയിച്ചന്റെ ബെഡിനരികിൽ നിറഞ്ഞ കണ്ണുകളും മനസ്സു നിറയെ പ്രാർത്ഥനയുമായി ഭിത്തിയിൽ തലചേര്ത്ത് ചാരിയിരുന്നു.
കർത്താവ് പറഞ്ഞ പറുദീസപോലെ ആനന്ദവും പ്രത്യാശയും പകരുന്ന വീട്,.
അമ്മച്ചിയുടെ വഴക്കും പരിഭവവുമൊഴിഞ്ഞ നേരമില്ല.
ചെറിയ കാര്യം പോലും അമ്മച്ചി വലിയ സംഭവം പോലെ വിവരിക്കും.
കുറച്ചു കണ്ണുനീരും വിതറും, പരാതികളും പരിഭവങ്ങളുമൊക്കെ ജോയിച്ചന്റെ നേർപാതിക്കു നേരെയാവുമ്പോൾ ആദ്യമൊക്കെ ജോയിച്ചൻ പതറിയെങ്കിലും, ആനിയമ്മയുടെ നേർക്ക് ജോയിച്ചൻ ദേഷ്യപ്പെടുന്ന സമയത്ത് അമ്മച്ചി ആനിയുടെ പക്ഷം പിടിച്ച് ജോയിച്ചനെ തോൽപ്പിച്ചു.
ഇതു പലപ്രാവശ്യം ആവർത്തിക്കപ്പെട്ടപ്പോൾ അമ്മച്ചിക്കും ആനിക്കുമിടയിലെ മൂന്നാമതൊരാളായിമാറി ജോയിച്ചൻ.
ഉള്ളിൽ ചിരിച്ച് ,വാക്കുകളിൽ ദേഷ്യം കലർത്തി ജോയിച്ചൻ തോറ്റു പിന്മാറുന്നത് മക്കളിലും ചിരി പടർത്തി.
ഉറങ്ങാതിരുന്നു പാതിരാകുർബാനയ്ക്കു പോവാൻ തിടുക്കപ്പെടുന്ന അമ്മച്ചിയും ആനിയും ഉറ്റസുഹൃത്തുക്കളെപ്പോലെ പരസ്പരം സാരിഞ്ഞൊറിവുകൾ അടുക്കുന്നതൊക്കെ മനസ്സു നിറയുന്ന സന്തോഷത്തോടെ നോക്കി നിന്നു.
ജോയിച്ചന്റെ ആശുപത്രി വാസം അമ്മച്ചിക്കും കഷ്ട്ടപ്പാടിന്റെയും സങ്കടത്തിന്റെയുമാണ്.
കുട്ടികളെ സ്കൂളിലയക്കണം.
അമ്മച്ചി ആൺമേൽക്കോയ്മയുടെ ആളാണ്.ജോയിച്ചന്റെ കുട്ടികൾ രണ്ടുപേരും ആണ്മക്കളും.
അമ്മച്ചി കുട്ടികളെക്കൊണ്ട് ഒരു പണിയും എടുപ്പിക്കില്ല.
പതിനാലും പതിനാറും വയസ്സുണ്ട്.പഠിക്കുക എന്നതല്ലാതെ അവർക്കും ഒന്നുമറിയില്ല.അതുകൊണ്ട്അമ്മച്ചി വയസ്സുകാലത്ത് കഷ്ടപ്പെടേണ്ടിയും വന്നു.
__
ഏതൊക്കെയോ മുറികളിൽ നിന്ന് അസഹനീയമായ വേദനയുടെ നിലവിളികൾ,ഞരക്കങ്ങൾ..ആനി ഭയത്തോടെ നെഞ്ചിലെ കുരിശുമാലയിൽ മുറിക്കിപ്പിടിച്ചു.
എവിടെ നിന്നോ മരണത്തിന്റെ ഗന്ധവും നിലവിളികളും..
ആരോ സ്വർഗത്തിൽ നാഥന്റെ പക്ഷം ചേർന്നിരിക്കുന്നു.
ആനി ഭയത്തോടെ ജോയിച്ചന്റെ കയ്യിൽ മുറുകെ പിടിച്ചു.ഇതുപോലെ ഭയക്കുമ്പോൾ ചേർത്തു നിർത്തേണ്ട കൈകൾ....
പങ്കിട്ട ഓരോ നിമിഷങ്ങളും ഓർമ്മയിലോടിയെത്തി.
ഉടമ്പടിയാണിത്,കർത്താവിനോട്‌,മനസ്സാക്ഷിയോട് .....നാലു കണ്ണുകൾ രണ്ടാവുന്നത് വരെ പരസ്പരം തണലായി നിൽക്കേണ്ടവർ.
തമ്മിൽ ചേർത്തപ്പോൾ തന്നെ, ചേർത്തവൻ വേർപാടും വിധിച്ചിട്ടുണ്ട്.
എപ്പോഴോ കണ്ണടച്ചു.
ചുമലിൽ കരസ്പർശമേറ്റാണ് കണ്ണു തുറന്നത്.
അവിശ്വസനീയമായ കാഴ്ചയിൽ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു.
കിടക്കയിൽ ഭിത്തിയിൽ ചാരി എണീ്റ്റിരിക്കുന്നു ജോയിച്ചൻ.
ആനി വേഗമെഴുന്നേറ്റു ഒരു പാത്രത്തിൽ വെള്ളമെടുത്ത് സ്പോഞ്ച്മുക്കി ജോയിച്ചന്റെ
മുഖംതുടച്ചു ,ഫ്ലാസ്കിൽ നിന്നു ചൂടുകാപ്പി പകർന്നു ഭർത്താവിന്റെ കയ്യിൽ കൊടുത്തു.
നീണ്ട നാൽപ്പതു ദിവസത്തെ പരീക്ഷണം കർത്താവ് സ്വമേധയാ അവസാനിപ്പിച്ചിരിക്കുന്നു.
നഷ്ട്ടപ്പെട്ട വാക്കുകൾ പുഞ്ചിരിയിൽ നിറഞ്ഞു.
സ്നേഹത്തിന്റെ നിമിഷങ്ങൾ.
" ദിവസമേറെ ആയില്ലേ,ഈ കഷ്ടപ്പാട്."ജോയിച്ചന്റെ ശബ്ദം നിസ്സഹായതയിൽ മുറിഞ്ഞു.
" ഓ..ഇതാണോ കഷ്ടപ്പാട്.ഞാൻ കിടന്നപ്പോഴൊക്കെ എന്നെ നോക്കിയതോ..?പരസ്പരം ഇങ്ങനെയൊക്കെ നോക്കാനും കൂടിയല്ലേ ജോയിച്ചാ നമ്മളെ കർത്താവ് ചേർത്തത്"
ആനിയുടെ വാക്കുകൾ നേർത്ത വേദനയായി പടർന്നപ്പോഴുമയാളോർത്തു ആനി അസുഖങ്ങളായി ഇന്നുവരെ കിടക്കയിൽ വീണിട്ടില്ല.
അതിനവൾക്ക് ചോദിക്കാതെ പറയാൻ കാരണമുണ്ട്.
ഇടയ്ക്കിടെ വിളിച്ചുപറയും
"എന്റപ്പൻ എന്നെ പൊന്നുപോലെ നോക്കീട്ടാ ഇങ്ങോട്ടു തന്നത്".
സ്നേഹം കൂടിയിരിക്കുമ്പോൾ പറയാറുണ്ട്.
"ജോയിച്ച ,നിങ്ങള് ചിലപ്പോ എന്റപ്പൻ തന്നെയാ."
അതു കേൾക്കുമ്പോൾ ഉള്ളിൽ ഇത്തിരി അഹങ്കാരവും തോന്നിയിട്ടുണ്ട്.
ശരിയാണ്..നമുക്ക് എന്തൊക്കെയോ ആവാൻ കഴിയുന്നത് നമ്മെ ലോകമാക്കി നമുക്ക് ചുറ്റുമായി ലോകം ചുരുക്കിയവർക്കു മുന്നിലാണ്.
സ്നേഹം ..നിർവചനത്തിനും അതീതമാണ്.
"ജോയിച്ചാ,ഇനി കിടന്നോളൂ.ഞാൻ പോയി ഡോക്ട്ടറെ വിളിക്കട്ടെ.".
ആനി ചുമലിൽ കയ്യിട്ടു ചേർത്തു പിടിച്ച് അയാളെ പതിയെ ബെഡിൽ കിടത്തി.
"ആനി! ഇത്തിരി നേരം കൂടി അടുത്തിരിക്കു.ഞാനുറങ്ങിയിട്ടു നീ പൊക്കോളൂ".
അവശത നിറഞ്ഞ ശബ്ദത്തിൽ അയാൾ പറഞ്ഞു.
ആനി ബെഡിലിരുന്നു.അയാളുടെ നെറ്റിയിലും മുഖത്തും വിരലോടിച്ചു.
അയാളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.ഒരു നീർത്തുള്ളി വഴിയറിയാതെ ഒഴുകിപ്പടർന്നു..
ആനി അൽപ്പനേരം ആ കിടപ്പ് നോക്കിയിരുന്നു.
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു മെല്ലെ എണീറ്റു.
കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചിരിക്കുന്ന ഭർത്താവിന്റെ കൈ മെല്ലെ വിടുവിച്ചു.
ഡോക്ടറുടെ റൂമിലേയ്ക്ക് നടന്നു.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആനിക്കൊപ്പം ജോയിച്ചന്റെ അരികിലെത്തി.
അടഞ്ഞ കൺപോളകൾ വിടർത്തി നോക്കി.പൾസ്‌ നോക്കിയിട്ട് ആനിയുടെ കണ്ണുകളിൽ നോക്കി മെല്ലെ പറഞ്ഞു.
" ഈ ആള് മരിച്ചു.കൂടെ ആരെങ്കിലുമുണ്ടെങ്കിൽ അറിയിച്ചുകൊള്ളു."
പൊടുന്നനെ ആനിയുടെ കണ്ണിൻ മുൻപിൽനിന്ന് നിറങ്ങൾ മാഞ്ഞു..കാതുകളിൽ കേട്ടിരുന്ന ശബ്ദങ്ങൾ നിലച്ചു...
വാക്കുകൾ നഷ്ട്ടപ്പെട്ടു ,തളർന്നു തറയിലേയ്ക്കിരുന്നു ..
___
ജോയിച്ചൻ മരിച്ചിട്ടു പത്തു വർഷങ്ങൾ.അന്നത്തെ പതിനാറുകാരൻ ഇന്ന് ഇരുപത്താറിലേയ്ക്കുമായി.
പപ്പ കൂടെയില്ലാത്ത മമ്മിയെ അവൻ നോക്കിക്കണ്ടു.
മമ്മിയുടെ മനസ്സ് ആ കണ്ണുകളിലൂടെ,പപ്പയെപ്പോലെ അവനും അറിഞ്ഞു.
മമ്മിയുടെ ചില സമയത്തെ മൗനം അവനെ ഭയപ്പെടുത്തിയിരുന്നു.
ജോലിത്തിരക്കിനിടയിൽ നിന്നും ഒരു ദിവസം മമ്മിക്കുവേണ്ടി മാറ്റിവെച്ചു.
രാവിലെ തന്നെ മമ്മിയുമായി ഒരു ചെറിയ യാത്ര.
രണ്ടു കിലോമീറ്ററിനുള്ളിൽ അറിയപ്പെടുന്ന ഉപകരണസംഗീത സ്കൂളിന്റെ മുന്നിൽ കാർ നിർത്തി.
മടിച്ചു നിന്ന മമ്മിയെ പിടിച്ചു വലിച്ചു കൊണ്ടു പോയി ചേർത്തു.
തിരിച്ചുള്ള യാത്രയിൽ മൗനിയായിരിക്കുന്ന അമ്മയെ നോക്കി ഒരു കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു.
"നോക്കു മമ്മീ!!,മമ്മിയിന്ന് മുതൽ സ്റ്റുഡന്റാണ്.മമ്മീടെ പഠനം കഴിഞ്ഞു വേണം എനിക്കൊന്നു സ്വസ്ഥമായിരിക്കാൻ,പിന്നെ പപ്പയോടു സ്നേഹമുണ്ടെങ്കിൽ മമ്മി ക്‌ളാസ് നിർത്തരുത്".
"നീ വായടച്ചു വണ്ടിയോടിക്കു റോബിൻ."
ശാസിച്ചെങ്കിലും മകന്റെ സന്തോഷം ആനിയിൽ ഉത്സാഹമുണ്ടാക്കി.ഒപ്പം ഉള്ളിലൊരു നീറ്റലും..
ജോയിച്ചന്റെ കണ്ണുകളും,ചിരിയും,ശബ്ദവും അതേപോലെ പകർത്തിയിട്ടുണ്ട് മൂത്ത മകന്.
___
ഇന്ന് ജോയിച്ചന്റെ ഓർമ്മദിവസമാണ്.എനിക്കെന്നും ഓർമ്മദിവസമാണ് .ഒരു വിധവയ്ക്ക് ആയിരം വർഷം ഓർത്താലും പ്രിയപ്പെട്ടവന്റെ ഓർമ്മകൾ എരിയുന്ന കനലാണ്.
പ്രിയപ്പെട്ടവന്റെ ആലിംഗനത്തിനും ചുംബനത്തിനും ഒന്നുചേരലിനും കൊതിയ്ക്കുന്ന പൊള്ളുന്ന സ്ത്രീത്വത്തിന്റെ കനൽ..വൈധവ്യം..
തിളച്ചൊഴുകുന്ന രക്തത്തിൽ കലർന്ന വികാരത്തെ കണ്ണുകൾ ഇറുകെ പൂട്ടി അമർത്തണം..ശാസിച്ച് ഒതുക്കണം..
പ്രിയപ്പെട്ടവൻ പ്രണയനിമിഷങ്ങളിൽ പകർന്ന ഓർമ്മച്ചൂടിൽ വയലിനിൽ നിന്ന് ഒരു പ്രണയഗാനമുതിർന്നു..
കേൾവിക്കാരായി,മാംസം മാംസത്തോടും രക്തം രക്തത്തോടും ചേർന്നപ്പോൾ കർത്താവ് കുറവുകളില്ലാതെ തന്ന ദാനമായ മക്കളും..
ആണ്കുട്ടികളുടെ മനസ്സിലേയ്ക്കുള്ള വഴി ,അവരുടെ അമ്മയിലൂടെത്തന്നെ ആയിരിക്കട്ടെ.

(എന്റെ മനസ്സിനെ കീഴടക്കിയ പ്രിയപ്പെട്ട ആന്റി...നന്ദി,പരീക്ഷണങ്ങളിൽ കർത്താവ് കൈപിടിച്ചു നടത്തട്ടെ).

Nisa

1
( Hide )
  1. ഏറെ ഹൃദ്യം ഈ രചന അഭിനന്ദനം

    ReplyDelete

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo