Slider

... അമ്മക്കാറ്റ്...

0
... അമ്മക്കാറ്റ്...
ചെരാതിൽ കത്തിച്ചു വച്ച ഒരു തിരി വിളക്കു പോലെ ഒരു വെളിച്ചമായി കാറ്റിൽ അതു പറന്നു വന്നു. പിന്നെ സാവധാനം എന്റെ ചില്ലയിൽ ഇരുന്നു. ചില്ലകളനക്കാതെ, മിണ്ടാനാവാതെ ഞാൻ നിന്നു.
. തേങ്ങുന്ന ഒരു തിരിനാളം..
അതെ...അതൊരാത്മാവായിരുന്നു.. 
നിലാവിന്റെ വെള്ളിവെളിച്ചത്താൽ ചന്ദനം പൂശി പുഞ്ചിരിച്ചു നിന്ന ഈ രാത്രിയിൽ എന്തിനാണ് അതെന്റെ ചില്ലയിൽ പാറി വന്നത്?
കാറ്റിന്റെ തണുപ്പിൽ,മിണ്ടാനാവാതെ മരവിച്ച ഇലകളുമായി ഞാൻ അതിനെ സൂക്ഷിച്ചു നോക്കി.
വൃക്ഷമേ ...
ആ വിളി ഞാൻ കേട്ടു.നാവുകളില്ലാതെ ഇളം കാറ്റിന്റെ തലോടലിൽ ഞാൻ വെറുതെ തലയാട്ടി.
പിറന്നു വീഴും മുൻപേ മരിച്ചു പോയ ജീവനാണു ഞാൻ.. ഇരുണ്ട ഗർഭാശയ ഭിത്തികളിൽ നാളെയെക്കുറിച്ചുള്ള സ്വപ്നങ്ങളുമായി ഉറങ്ങിക്കിടന്ന...
പകുതിയിൽ മുറിഞ്ഞ വാക്കുകൾ വിഴുങ്ങി ആ ദീപം മിണ്ടാതെ നിന്നു.
നിലാവെളിച്ചത്തിൽ നടന്നു പോയവരുടെ കാൽപാടുകളുമായി നാട്ടുവഴി ഇരുട്ടിൽ തെളിഞ്ഞു കിടന്നു. അകലെയെവിടെയോ നിന്നും ഒരു പാട്ടിനൊപ്പം പുള്ളോർക്കുടത്തിന്റെ തേങ്ങലുകൾ ഒഴുകി വന്നു.
"ആനത്തലയോളം വെണ്ണ തരാമെടാ
ആനന്ദ ശ്രീകൃഷ്ണാ നീ വാ മുറുക്ക്
പയ്ക്കളെ മേയ്ക്കുവാൻ പാടത്തയയ്ക്കാം ഞാൻ
എന്നുണ്ണി ഗോപാലാ നീ വാ മുറുക്ക് "
പതറിയ ശബ്ദത്തിൽ തേങ്ങലോടെ അതു വീണ്ടും പറഞ്ഞു തുടങ്ങി.
വ്യക്ഷമേ എന്റെ വിളി ആരും കേട്ടില്ല. അച്ഛാ അമ്മേ എന്നെ കൊല്ലല്ലേ എന്നു ഞാൻ കരഞ്ഞു പറഞ്ഞു. അമ്മയുടെ ഗർഭാശയത്തിൽ ഞാൻ നെറ്റിയിൽ കൈ വച്ചു തൊഴുതു കരഞ്ഞു. സൂര്യനെ കാണാതെ , അമ്മിഞ്ഞയുടെ മധുരം നുണയാതെ, അമ്മയെ ഒന്നു കാണാതെ...
ഒരു നിമിഷം അതനങ്ങാതെ നിന്നു.പിന്നെ ഇടറിയ ശബ്ദത്തിൽ എന്നോടു ചോദിച്ചു.
എന്നെ വേണ്ടാഞ്ഞിട്ടാവും അല്ലേ?
നരച്ച ആകാശത്തു വിറച്ചു വിതുമ്പുന്ന ചന്ദ്രനെ നോക്കി വെറുതെ വാക്കുകൾ പരതി ഞാൻ.
അപ്പോൾ...
തേങ്ങുന്ന ഒരു താരാട്ടു പാട്ടുമായി, കൈകൾ നീട്ടി ഏതോ ഒരമ്മക്കാറ്റ് എന്റെ ചില്ലകളിലേക്കു ഓടിക്കിതച്ചെത്തുന്നുണ്ടായിരുന്നു..
...പ്രേം..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo