Slider

എയ്ഞ്ചലും മാലാഖയും (Final Part)

0
Image may contain: 1 person, standing and outdoor


ആ ഞെട്ടലിന് ഒന്ന് രണ്ട് കാരണങ്ങളൊണ്ടാരുന്നു. അതിലൊന്ന് ഞാന്‍ കണ്ടിട്ടൊള്ളതീവച്ച് ഏറ്റോം സുന്ദരിപെങ്കൊച്ചാരുന്നു അവള്‍. തുണിക്കടേലും ടൗണിലും കോളേജിലും പള്ളീലും, സിനിമേലുമൊക്കെയായി ഞാന്‍ കണ്ടിട്ടുള്ള സുന്ദരികളെ പോലൊന്നുമാരുന്നില്ല, ഒരു പ്രത്യേക സൗന്ദര്യമാരുന്നവള്‍ക്ക്. 'മാലാഖയെപ്പോലെ' എന്നൊക്കെ വേണേല്‍ പറയാം.
പെട്ടന്നെന്‍റെ മനസ്സ് കഴിഞ്ഞ ദിവസങ്ങളിലെ രാത്രികളിലേക്ക് പോയി. ഞാനപ്പോള്‍ ഷോപ്പിന്‍റെ കൗണ്ടറില്‍ ഇരിക്കുവാരുന്നു, എങ്കിലും നിലാവുള്ള രാത്രിയില്‍ മഞ്ഞുപൊഴിയുന്ന ഏതോ പൈന്‍ മരങ്ങള്‍ക്കിടയില്‍ ചെന്നുപെട്ടപോലെ എന്‍റെ മനസ്സങ്ങ് പൊങ്ങിപ്പറന്ന് പോയി. ഒരപ്പൂപ്പന്‍ താടി പോലെ. ജീവിതത്തില്‍ ഏറ്റോം ക്രിസ്തുമസ് എന്നെ ഫീല്‍ ചെയ്യിച്ച രാത്രികളായിരുന്നു അത്. അതിന്‍റെ കാരണം ഇപ്പോഴാണെനിക്ക് മനസ്സിലായത്.
മമ്മീം സോഫിയായും അവളും എന്‍റെ വായും പൊളിച്ച്,ഷര്‍ട്ടും അഴിച്ചിട്ടോണ്ടുള്ളയാ നിപ്പ് കണ്ട് ചിരിച്ചു. സോഫിയ എന്നെയവള്‍ക്ക് പരിചയപ്പെടുത്തി.
'ഇതാണ് ഈ വീട്ടിലെ ഒരേയൊരു വായിനോക്കി, ഇട്ടിയവിര'' (വെല്ല്യപ്പച്ചന്‍റെ പേരങ്ങനാരുന്നു.)
എന്നിട്ടവളെന്നോടായി പറഞ്ഞു.
'ചേട്ടായീ വായടച്ചോടാ, ഇവളീച്ചടൈപ്പല്ല...'
ഞാനപ്പഴേക്കും അബദ്ധം മനസ്സിലാക്കി തുറന്ന് കിടന്ന ഷര്‍ട്ട് കൂട്ടിപ്പിടിച്ച് എന്‍റെ നെഞ്ചിലെ കറുത്ത രോമങ്ങളും വലിയ സ്വര്‍ണ്ണമാലയും മറച്ചു. അപ്പോഴേക്കും അവരെല്ലാം കൂടി വീണ്ടും ചിരിച്ചു.
മുറീലെത്തീട്ടും എനിക്കാ ചമ്മല് മാറിയില്ല, ദൃധീല്‍ ഒരുങ്ങി പോകാന്‍ വന്ന ഞാന്‍ ഏതാണ്ടെല്ലാം തിരഞ്ഞ് മുറിക്കാത്തൂടെ തലങ്ങും വിലങ്ങും നടന്നു. കുറെയേറെ നേരം കിളിപോയ പോലെ ചുമ്മാതെങ്ങാണ്ടോട്ട് നോക്കി നിന്നു. എന്‍റെ റൂമിലോട്ട് കേറിവന്ന സോഫിയ 'എന്നതാടാ നീയീക്കെടന്ന് തപ്പുന്നേന്ന് ' ചോതിച്ചു. അവളോട് പറയാനുള്ള മറുപടിക്ക് ഞാന്‍ പിന്നേം കിടന്ന് തപ്പി.
'ങാ അതെന്നതാണേലും ഇനി കിട്ടാന്‍ പോകുന്നില്ല''
. എന്‍റെ ബെഡേലോട്ട് മലന്ന് വീണോണ്ടവള് പറഞ്ഞു. അത് സത്യമാരുന്നു എന്‍റെ കണ്ണിലും മനസ്സിലും ആ പെങ്കൊച്ച് മാത്രവേ ഒണ്ടാര്ന്നൊള്ളൂ.
അകലെ കാഴ്ചയിലവള്‍ മെലിഞ്ഞപോലെ തോന്നുമെങ്കിലും അവളുടെ ഉരുണ്ട കൈകളും ചെറിയ മുഖവും വലിയ തുടകളുമല്ലാതെ എന്‍റെ മനസ്സില്‍ വേറൊന്നുമുണ്ടാരുന്നില്ല. അവളുടെ കണ്ണുകളാരുന്നു ഏറ്റവും സുന്ദരം. അതിനെക്കുറിച്ചെങ്ങനെ പറയണമെന്നൊന്നും എനിക്കറിയില്ല.
ഫ്രണ്ട്സെല്ലാരും എന്‍റെ ഫോണിലേക്ക് മാറിമാറി വിളിച്ചോണ്ടിരുന്നു. ഞാന്‍ കോളെടുക്കാന്‍ പോയില്ല. എന്ത് ചെയ്യണമെന്ന് എനിക്കൊരെത്തും പിടീം കിട്ടിയില്ല. അവന്‍മാരാരുമിപ്പോള്‍ ഇങ്ങോട്ട് വലിഞ്ഞ് കേറി വരല്ലേന്നാരുന്നു എന്‍റെ പ്രാര്‍ത്ഥന. പെട്ടന്ന് ഞാന്‍ പപ്പയെക്കുറിച്ചാലോചിച്ചു. പപ്പാ എവിടെ പോയി? പപ്പാ അവളേം, അവള് പപ്പായേം കണ്ടുകാണുമോ? ഈ പ്രായത്തിലും എന്നേക്കാളും സുന്ദരനാരുന്നു പപ്പാ. വലിയ നെറ്റീം, കട്ടി മീശേമൊക്കെയായിട്ട് വെളുത്ത് ചുമന്ന് പഴേ ഹോളിവുഡ് ഹീറോസിന്‍റെ ലുക്കാരുന്നു പപ്പായ്ക്ക്. പപ്പെ കണ്ടാല്‍ ഏതൊരു പെണ്ണിനേം പോലെ അവളും അറിയാതൊന്ന് നോക്കി പോകും.
സോഫിയക്ക് മമ്മിയെക്കാളിഷ്ടം പപ്പായോടാരുന്നു. അതിന്‍റെ കാരണം പപ്പാടെ ഗ്ലാമറാണെന്ന് എനിക്ക് തോന്നീട്ടുണ്ട്. പപ്പേന്നല്ല ഏത് പടുകിളവന്‍ കണ്ടാലും ഈ പെങ്കൊച്ചിനെ ഒരു നിമിഷം നോക്കിനിന്നുപോകും.
മമ്മിയെന്‍റെ മുറീലേക്ക് കേറിവന്ന് ലൈറ്റിട്ടു. 'നീയെന്നാ സെബീ ഈ ഇരുട്ടത്ത് കെടക്കന്നേന്ന് ചോതിച്ചോണ്ട്.' ഞാനാകെയങ്ങ് ഞെട്ടിപ്പോയി തുണിയുടുത്തിട്ടൊണ്ടോന്ന് പോലും ഞാന്‍ മറന്ന് പോയിരുന്നു.
''നീയാ പെങ്കൊച്ചിനെ ഒന്ന് കൊണ്ടെ വിട്ടേച്ച് വന്നേ''
മമ്മി പറഞ്ഞപ്പഴേക്കും ഞാന്‍ പെട്ടന്ന് വെളിവില്ലാതൊരു കുരിശു വരച്ചു പ്രാര്‍ത്തിച്ചു. മമ്മിയിത് നോക്കി നിക്കുവാരുന്നു. മമ്മിക്ക് ചിരിവന്നു, നിനക്കിതെന്നാ പറ്റിയെന്ന് എന്നോട് ചോതിച്ചു.
അതേതാ മമ്മീ ആ പെങ്കൊച്ചെന്ന് ഞാന്‍ ചമ്മലൊളിപ്പിക്കാന്‍ വേണ്ടീട്ട് മമ്മിയോട് തിരിച്ച് ചോതിച്ചു. മമ്മിയവടെ പേരും കുടുംബപേരും, അപ്പന്‍റെ പേരും, വല്ല്യപ്പന്‍റെ പേരുമെല്ലാം എന്നോട് പറഞ്ഞു. സോഫിയാടെ കൂടെ പഠിക്കുന്ന കൊച്ചാണവള്‍.
'എമിലി, എമിലി ജോസഫ്.' അവടെ പേരുമാത്രം ഞാന്‍ പിന്നേം പിന്നേം പറഞ്ഞപ്പം നിനക്കറിയാവുന്ന കൊച്ചാണോന്ന് മമ്മി ചോതിച്ചു. ഞാനപ്പോഴവടെ വീട്ടിലോട്ടുള്ള ദൂരം കണക്കാക്കുവാരുന്നു ഏത് ഡ്രസാണ് ഇടണ്ടതെന്നും, കാറേപോകുമ്പം ഏത് പാട്ടാണിടണ്ടതെന്നും.
ഞാനൊരുങ്ങി താഴെ ഹാളിലേക്ക് ചെല്ലുമ്പോ സോഫിയായും ഞങ്ങടെ കൂടെ പോരാന്‍ ഒരുങ്ങിനിക്കുന്നു.
"നീയെന്നേത്തിനാ പെണ്ണേ പോകുന്നെ അവന്‍ കൊണ്ടെ വിട്ടോളുവേലേ? "
മമ്മി അവളോട് ചോതിച്ചപ്പം "ഞാന്‍ പോകുന്നേന് മമ്മിക്കെന്നാന്ന് " അവള് മമ്മിയോട് കുറച്ച് ദേഷ്യപ്പെട്ട് ചോതിച്ചു.
എമിലി എന്നെ നോക്കിയൊന്ന് ചിരിച്ചു. പുല്‍മേട്ടില്‍ മഞ്ഞ് പെയ്യുന്നപോലൊരു അനുഭവമാരുന്നു എനിക്കത്.
ജീവിതത്തിലാദ്യമായി സോഫിയ ഒരധികപ്പറ്റായിട്ട് തോന്നിയെനിക്ക്...
അതുവരെ ഞാന്‍ ജീവിതത്തി ഏറ്റോമധികം സന്തോഷിച്ചിട്ടുള്ളത് അവളടുത്തുള്ളപ്പോഴാരുന്നു. ചെലപ്പോഴൊക്കെ സന്ധ്യയ്ക്ക് കാറുമായിട്ട് പാഞ്ഞുവന്ന് അവളെ വലിച്ച് കേറ്റിക്കൊണ്ട്പോയി കടേടെ കൗണ്ടറി കൊണ്ട് ചെന്നിരുത്തും, അവളവിടെ രാജ്ഞിയെപ്പോലിരിക്കുന്നത് കാണാന്‍ എനിക്ക് വല്ലാത്തൊരു ഇദാണ്. പള്ളീപോകുമ്പഴാണേലും ഞങ്ങള് കാമുകീ കാമുകന്‍ മാരേപോലാരുന്നു. മുട്ടിയുരുമ്മി നടന്നൊള്ള ചിരീം സംസാരോമൊക്കെ. വീട്ടിലാരിക്കുമ്പം ഞാനവടെ മടീ തലവച്ച് കെടന്ന് ഞങ്ങടെ ചെറുപ്പകാലം ആലോചിക്കും. ഞാനവടെ കൈപിടിച്ച് നടത്തിയതും, തോളേക്കേറ്റിക്കോണ്ട് പോയതുമൊക്കെ അപ്പഴെന്‍റെ കണ്ണ് നിറയുവാരുന്നു.
'ഞാന്‍ തിരിച്ച് വരാന്‍ താമസിക്കും ചെലപ്പഴാണേ ഫ്രണ്ട്സിന്‍റെകൂടെ സിനിമക്കും പോകും'
സോഫിയായെ ഒഴിവാക്കാന്‍ വേണ്ടി ഞാ,ന്‍ എല്ലാരോടുമായി പറഞ്ഞു. എങ്കി ഞങ്ങള് സ്കൂട്ടറെ പൊക്കോളാമെന്ന് സോഫിയാ ചാടി പറഞ്ഞു. വല്ലാത്തൊരു നിര്‍ബന്ധബുദ്ധിയോടെയാരുന്നു അവളുടെയാ പറച്ചില്‍. ഈ രാത്രിക്കിപ്പം സ്കൂട്ടറേലൊന്നും പോകണ്ടാന്ന് മമ്മി അവളോട് ദേഷ്യപ്പെട്ടു. അങ്ങനിപ്പം വേണ്ട, ഞങ്ങളൊരുമിച്ചേ പോകുന്നൊള്ളൂന്ന് പറഞ്ഞ് സോഫിയ എമിലീടെ കൈയ്യേല്‍ കൈ കോര്‍ത്ത് പിടിച്ച് ചേര്‍ന്ന് നിന്നു. എമിലിക്ക് എന്‍റെ കൂടെ ഒറ്റക്ക് വരാനാണിഷ്ടമെന്ന് അപ്പോഴത്തെ അവടെ മുഖഭാവത്തീന്ന് എനിക്ക് മനസ്സിലായി. നിങ്ങളെന്നതേലും ചെയ്യാനും പറഞ്ഞ് മമ്മി അടുക്കളേലോട്ടോ മറ്റോ പോയി, എനിക്ക് സോഫിയായോട് വല്ലാത്ത വെറുപ്പും ദേഷ്യോം തോന്നി.
കാറേലിരുന്ന് അവര് രണ്ട്പേരും അടക്കിപ്പിടിച്ച് എന്തൊക്കെയോ പറഞ്ഞ് ചിരിച്ചു. ഞാനവരോട് രണ്ടുപേരോടും മിണ്ടിയില്ല. അവര്‍ക്ക് സംസാരിക്കാനായിട്ട് ഞാന്‍ സിസ്റ്റത്തിന്‍റെ വോളിയം കുറച്ച് വെച്ചുകൊടുത്തു.
വീടടുക്കാറായപ്പോഴേക്കും എമിലി എനിക്ക് കൃസ്തുമസ് വിഷ് ചെയ്തു. അവളെന്നെ സെബിന്‍ ചേട്ടാന്നാണ് വിളിച്ചത്. ഞാനൊരു താങ്ക്സ് പറഞ്ഞ് ചിരിച്ചതേയൊള്ളൂ. അവളെന്നോട് ഷോപ്പിനെക്കുറിച്ചും സെയിലിനെക്കുറിച്ചുമൊക്കെ ചോദിച്ചു. ഒരു ദിവസം ഷോപ്പിലോട്ട് വരാന്‍ ഞാനവളോട് പറഞ്ഞു. അവള് വരാമെന്നും സമ്മതിച്ചു. സോഫിയ അപ്പോള്‍ ഒന്നും മിണ്ടിയതേ ഇല്ല.
എമിലീടെ വീടിന് വെളീല്‍ കൊണ്ട് ചെന്ന് കാര്‍ നിര്‍ത്തിയതും അവള് ഞങ്ങളെ രണ്ട്പേരേം വീട്ടിലേക്ക് ക്ഷണിച്ചു. ഞാന്‍ ഇറങ്ങാനായി ഡോര്‍ തുറന്നപ്പോഴേക്കും സോഫിയ എന്നെനോക്കിക്കോണ്ട് പറഞ്ഞു.
''ഇല്ലടീ ഇന്ന് കേറ്ന്നില്ല. "ഇന്നലെ വന്നതല്ലാരുന്നോ ഇനി നാളത്തെകഴിഞ്ഞ് വരാം".
സോഫിയായെ പ്രാകിക്കൊണ്ട് ഞാന്‍ ഡോറ് വലിച്ചടച്ചു. ചമ്മല് മറക്കാന്‍ തലകുനിച്ചിരുന്നു. കാറിന്‍റെ ഹെഡ് ലൈറ്റിന്‍റെ വെട്ടത്തി എനിക്കും സോഫിയാക്കും റ്റാറ്റാ തന്ന്കൊണ്ട് അവള്‍ വീട്ടിന്‍റെ ഗേറ്റിനുള്ളിലേക്ക് കേറിപോയി.
തിരിച്ച് പോരുമ്പം സോഫിയ എന്നോടൊന്നും മിണ്ടിയില്ല. ഞാനും അങ്ങോട്ടൊന്നും മിണ്ടാന്‍ പോയില്ല. ടൗണിലെത്തിയപ്പം അവളൊരുമാതിരി ആക്കിയ ഒരു ചോദ്യം ചോദിച്ചു.
"സിനിമക്ക് പോകുന്നില്ലാരിക്കും?"
ഞാനവളെ കടുപ്പിച്ചൊന്ന് നോക്കി, അവടെ മോന്തേം ഒരുമാതിരി കടന്നല് കുത്തിയ പോലാരുന്നു. അവര്‍ക്ക് ദേഷ്യം വന്നാലങ്ങനാരുന്നു. പപ്പേന്നോ മമ്മീന്നോ, ഞാനെന്നോ നോട്ടമില്ല. സ്വന്തം കാര്യത്തിനവള്‍ ആരേം ചാടിക്കടിക്കാന്‍ വരും. ഇപ്പഴത്തെ ഈ വാശീടേം പിണക്കത്തിന്‍റേം കാര്യമെനിക്ക് മനസ്സിലായില്ല. എന്‍റേം പപ്പേടേം ഒക്കെ ഉള്ള് കണ്ടാ ആര്‍ക്കും ഞങ്ങളെ മനസ്സറിഞ്ഞ് സ്നേഹിക്കാന്‍ പറ്റില്ല. എനിക്ക് എന്നെക്കുറിച്ച് വല്യ നല്ലവനാണെന്ന വിചാരമൊന്നുമില്ലേലും ഞാന്‍ പപ്പേപ്പോലെ ആയിട്ടില്ലെന്നെനിക്കുറപ്പുണ്ടാരുന്നു. എനിക്കതിനുള്ള അവസരം ഉണ്ടായിട്ടില്ല എന്നുള്ളതാരുന്നു സത്യം. സമയോം സന്ദര്‍ഭോം ഒത്ത് വന്നാ ഞാനും ചെലപ്പോ അങ്ങനായിപ്പോകും. അതുകൊണ്ട് വല്യ പുണ്യാളനാണെന്ന വിചാരമൊന്നും എനിക്കില്ലാരുന്നു. കളീം ചിരീം തമാശേം ഒക്കെയൊണ്ടേലും അതൊന്നുമല്ലാത്തൊരു മുഖം സോഫിയക്കും ഉണ്ടെന്നെനിക്ക് തോന്നീട്ടുണ്ട്. പപ്പാടെ കുരുട്ടു ബുദ്ധി മുഴുവന്‍ കിട്ടീട്ടുണ്ടവക്ക്. ഉള്ള് കൊണ്ട് പപ്പേപോലൊരാണാരുന്നേലും എന്‍റെ മമ്മിയേപ്പോലൊരു പാവമായിട്ടാണ് ഞാന്‍ ജീവിച്ചത്.
"സെബിച്ചാ ഒരു കാര്യം ഞാന്‍ പറഞ്ഞേക്കാം. നീ ഉദ്ദേശിക്കുന്നപോലൊരു പെങ്കൊച്ചല്ലവള്. അവടെ പൊറകെയെങ്ങും പോയി എന്‍റെ മാനം കളഞ്ഞേക്കരുത്."
ഞാനൊട്ടും പ്രതീക്ഷിക്കാതെ സോഫിയ കടുപ്പിച്ചെന്നോട് പറഞ്ഞു. ഇടിവെട്ടേറ്റതുപോലാണെനിക്ക് തോന്നിയത്. ഞാന്‍ കാറ് സൈഡൊതുക്കി നിര്‍ത്തി, സോഫിയാടെ കണ്ണും മുഖോമെല്ലാം ദേഷ്യം കൊണ്ട് ചുമന്നിരുന്നു.
"ഞാന്‍ പുറകേ നടന്ന് ശല്യം ചെയ്തെന്ന് പറഞ്ഞ് എത്ര പെമ്പിള്ളാര് നിന്നോട് വന്ന് പരാതി പറഞ്ഞിട്ടൊണ്ട്?"
"അയ്യോ നിന്‍റെ വിശേഷമൊന്നും കൂടുതലെന്നെക്കൊണ്ട് പറയിക്കണ്ട."
ഏതാണ്ട് ശത്രുക്കളോട് പറയ്ന്നപോലെ അവളെന്നോട് പറഞ്ഞു. ഞാനാകെയങ്ങ് വല്ലാതായിപോയി. ഞാനവളോട് തിരിച്ചൊന്നും പറയാന്‍ പോയില്ല. ഇത്രേം കാലം സ്നേഹത്തോടെ ഒരുമിച്ച് ജീവിച്ചിട്ടും ഇവളെന്നെ ഇത്രക്കേ മനസ്സിലാക്കീട്ടൊള്ളല്ലോന്നോര്‍ത്തപ്പം എനിക്ക് വല്ലാത്ത വിഷമം തോന്നി. ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് പതുക്കെ മുന്‍പോട്ടെടുത്തു. കോളേജിവച്ചോ ഷോപ്പിവച്ചോ ഒന്നും ഞാന്‍ ഒരു പെമ്പിള്ളേരേം പുറകെ നടന്ന് പ്രേമിക്കാനോ ശല്യം ചെയ്യാനോ പോയിട്ടില്ല. കുറെ പെമ്പിള്ളാര്‍ക്കെന്നോട് ഇഷ്ടമുണ്ടാരുന്നു. ചിലര്‍ക്കെന്‍റെ പണത്തോടുള്ള ഇഷ്ടം, ചിലര്‍ക്കെന്‍റെ പാവം പ്രകൃതത്തോട് കൂടുതലവളുമാര്‍ക്കും എന്‍റെ ഗ്ലാമറിനോടാരുന്നു ഇഷ്ടം. ഇവരെ ആരേം ഞാന്‍ തൊടാനോ പിടിക്കാനോ ശല്യം ചെയ്യാനോ പോയിട്ടില്ല. ഷോപ്പില്‍ സെയില്‍സ് ഗേള്‍സായിട്ട് നിക്കുന്ന ഏത് പെമ്പിള്ളാരെ വേണേലും ഒന്ന് മുട്ടിയാല്‍ സിംപിളായിട്ട് വളക്കാമെന്ന് എനിക്കറിയാവാരുന്നു. ഞാനിതുവരേം അങ്ങനൊരെടപാടിന് പോയിട്ടില്ല.
എനിക്ക് ഫോണ്‍ ചെയ്യുകേം എന്നെപ്പറ്റി അഭിപ്രായം പറയുകേം ചെയ്യുന്ന പെണ്ണുങ്ങളെ വെച്ചാരിക്കും സോഫിയക്ക് ഇങ്ങനൊരു തോന്നല്‍. അല്ലെങ്കി അവക്കറിയാവുന്ന വേറെ ആമ്പിള്ളാരടെ സ്വഭാവം വെച്ച്. അതെന്തായാലും എന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് മാത്രം എനിക്കറിയാം.
അന്ന് രാത്രി എനിക്കുറക്കം വന്നില്ല 'എമിലി'യും സോഫിയായും മാറി മാറി വന്നെന്‍റെ ഉറക്കം കളഞ്ഞു.
പിറ്റേ ദിവസി രാവിലെ സോഫിയാ കുളിക്കാന്‍ കേറിയ നേരം നോക്കി ഞാന്‍ അവടെ ഫോണെടുത്ത് എമിലീടെ നമ്പര്‍ സെര്‍ച്ച് ചെയ്തു. കോണ്‍ടാക്ട് ലിസ്റ്റിലെങ്ങും എമിലി ജോസഫ് എന്നൊരു നമ്പര്‍ എനിക്ക് കണ്ട്പിടിക്കാന്‍ കഴിഞ്ഞില്ല. ഞാനവടെ ഫോണി തപ്പുന്നത് മമ്മി നോക്കിനിക്കുന്നൊണ്ടാരുന്നു. സോഫിയ കുളിച്ചിട്ടെറങ്ങാറായി, ഒരുപാട് തപ്പീട്ടും എനിക്കാ നമ്പര് കിട്ടിയില്ല. ഒടുവി ഫോണ്‍ വെച്ചിട്ട് പോരാന്നേരം ഞാന്‍ വെറുതെ അവടെ കോള്‍ ലിസ്റ്റൊന്ന് നോക്കി ഇന്നലെ 4.26 ന് എയ്ഞ്ചല്‍ എന്ന പേരില്‍ വന്നിരിക്കുന്ന ഇന്‍കമിങ്ങ് കോള്‍ എമിലീടേതാണന്ന് എനിക്ക് തോന്നി. ഞാന്‍ മെസ്സേജ് എടുത്ത് നോക്കിയപ്പഴും അതേ പേരില്‍ കുറേ മെസേജുകള്‍ കണ്ടു ഞാനത് വായിക്കാനൊന്നും പോകാതെ ആവേശപ്പെട്ട് മമ്മിയോട് ചോതിച്ചു.
"ഇന്നലെയാ പെങ്കൊച്ചെപ്പഴാ മമ്മീ ഇവിടെ വന്നത് ?"
മമ്മി എന്നെതന്നെ നോക്കി നില്‍ക്കുവാരുന്നു.
"ഇന്നലെ നാലരക്കെങ്ങാണ്ടാണെന്ന് തോന്നു"
എന്ന്‌ മമ്മി പറഞ്ഞപ്പം ഞാന്‍ സിനിമേലൊക്കെ കാണുന്നപോലെ 'യേസ്' എന്ന് വിളിച്ച് പറഞ്ഞ് തുള്ളിച്ചാടി. ആ നമ്പര്‍ മാലാഖ എന്ന പേരില്‍ എന്‍റെ ഫോണില്‍ സേവ് ചെയ്തുകൊണ്ട് ഞാനെന്‍റെ മുറീലേക്കോടി.
അന്ന് പകല് മുഴുവന്‍ എനിക്കൊരു കാര്യത്തിലും ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവളെ വിളിച്ച് സംസാരിക്കുന്ന ആലോചനകളാരുന്നു എന്‍റെ മനസ്സ് നിറയെ. ഞാന്‍ ഫോണെടുത്ത് തോണ്ടിക്കളിച്ചുകൊണ്ട് വെറുതെ കൗണ്ടറില്‍ കുത്തിയിരുന്നു. ബില്ലുകള് പലതും തെറ്റിച്ചാണടിച്ചത്. കുറെ കാശെങ്കിലും പോയിക്കാണും. നേരം വെളുത്തത് മുതല്‍ വൈകുന്നേരം വരെ ഒരു ചായമാത്രമാണ് ഞാന്‍ കുടിച്ചത്. ഷോപ്പിന്‍റെ തെരക്കീന്നെല്ലാം മാറി എവിടേലും പോയൊന്നൊറ്റയ്ക്കിരിക്കാന്‍ എന്‍റെ മനസ്സ് വെമ്പി.
അന്ന് രാത്രി ഒന്‍പത് കഴിഞ്ഞപ്പോഴേക്കും ഞാനവടെ നമ്പരിലേക്ക് ന്യൂ ഇയര്‍ വിഷ് ചെയ്തുകൊണ്ടൊരു മെസേജ് അയച്ചു. എന്‍റെ പേരുവെച്ചിരുന്നു. ഒന്‍പതര കഴിഞ്ഞപ്പഴേക്കും അവടെ നമ്പരീന്ന് ന്യൂ ഇയര്‍ വിഷ് ചെയ്തോണ്ട് എന്‍റെ നമ്പരിലേക്ക് ഒരു മെസേജ് വന്നു. അതില്‍ അവളുടെ പേരും വെച്ചിരുന്നു. പകരത്തിനു പകരം, അതിനാത്തെന്തോ ഒരു 'സ്പെഷ്യല്‍' ഇല്ലേ എന്നായി എന്‍റെ ചിന്ത.
ഞാന്‍ വീട്ടിച്ചെന്ന് കഴിപ്പൊക്കെ കഴിഞ്ഞ് അവടെ നമ്പരിലേക്ക് വിളിച്ചുനോക്കി. സമയമപ്പോ പത്തേമുക്കാല് കഴിഞ്ഞിരുന്നു- അവള്‍ കോള്‍ വെയിറ്റിങ്ങിലാരുന്നു. കാരണമൊന്നുമില്ലാതെ എന്‍റെ മനസ്സിലൊരു വിഷമം വന്നു നിറഞ്ഞു. എന്‍റെ ചങ്കിടിപ്പ് കൂടി. രണ്ട് മൂന്ന് വട്ടം വിളിച്ചപ്പോഴെല്ലാം അവള്‍ കോള്‍ വെയിറ്റിങ്ങ് തന്നെയാരുന്നു. ഞാന്‍ പാത്ത് പതുങ്ങിച്ചെന്ന് സോഫിയാടെ റൂമിന്‍റെ ഡോറില്‍ കാത് ചേര്‍ത്ത് വെച്ചപ്പം മുറിക്കുള്ളീന്ന് അവടെ തെളിച്ചമില്ലാത്ത സംസാരം കേക്കാരുന്നു.
ഞാന്‍ പതിനൊന്നര കഴിഞ്ഞ് വിളിച്ച് നോക്കിയപ്പഴും കോള്‍ വെയിറ്റിങ്ങ്. പതിനൊന്ന് അന്‍പത്തഞ്ചിന് അവടെ നമ്പരീന്ന് എനിക്കൊരു മിസ്ഡ് കോള്‍ വന്നു. ഞാനവളെ തിരിച്ച് വിളിക്കാന്‍ പോയില്ല. പന്ത്രണ്ട് മണി കഴിഞ്ഞപ്പഴേക്കും അവളെന്‍റെ ഫോണിലേക്ക് വിളിച്ചെങ്കിലും ഞാന്‍ കോള്‍ എടുത്തില്ല. അവളെ മോഹിച്ച് പോയതിലും, അവള്‍ക്ക് മെസേജ് ചെയ്തതിലുമൊക്കെ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി. ഞാന്‍ അവടെ നമ്പര്‍ എന്‍റെ കോള്‍ ലിസ്റ്റീന്നും കോണ്‍ടാക്ട് ലിസ്റ്റീന്നുമൊക്കെ ഡിലീറ്റ് ചെയ്ത് കളഞ്ഞു. അവടെ മെസേജും ഡിലീറ്റ് ചെയ്തു. പക്ഷെ അവടെ നമ്പരിന്‍റെ പത്തക്കങ്ങളും എന്‍റെയുള്ളിലിരുന്നാരോ ഓര്‍ത്തെടുത്ത് എണ്ണി പറയുന്നപോലെ തോന്നി. എനിക്കത് മനസ്സീന്ന് മായ്ച്ച് കളയാന്‍ പറ്റിയില്ല.
പിന്നെയവളെന്നെ വിളിച്ചേയില്ല. ഓരോ കോളും മെസേജും വരുമ്പഴും ഞാന്‍ പ്രതീക്ഷയോടെ ഫോണെടുത്ത് നോക്കും, അവളല്ലെന്നറിയുമ്പം നിരാശ തോന്നുമെങ്കിലും പിന്നെ ആശ്വാസം തോന്നും. ഇനിയൊരിക്കലും അവളെന്നെ വിളിക്കില്ലെന്നെനിക്ക് തോന്നി.
അന്ന് വൈകുന്നേരം ഒരു നാല് നാലരവരെയും ഒരു തരത്തി ഞാന്‍ പിടിച്ചു നിന്നു. അഞ്ച് മണി കഴിഞ്ഞപ്പഴേക്കും അവളെ വിളിക്കാതെ ഒരു രക്ഷയുമില്ലെന്നായി. ഞാന്‍ ഫോണും കൈയിപ്പിടിച്ച് കൗണ്ടറിലിരുന്ന് ഉരുകി. തലേദിവസം രാത്രി വരെ എനിക്ക് പച്ചവെള്ളം പോലറിയാവാരുന്ന നമ്പര് ഞാന്‍ വളരെ പാടുപെട്ടപ്പോള്‍ ഓര്‍ത്തെടുത്തു. ആദ്യം വിളിച്ചപ്പഴവള് കോളെടുത്തില്ല. എങ്കിലും എനിക്ക് വല്യൊരു ആശ്വാസം തോന്നി എപ്പഴേലും തിരിച്ച് വിളിക്കുമെന്നൊരു പ്രതീക്ഷ. സമയം 5.20 ആയപ്പം ഒരല്‍ഭുതം നടന്നു. സാക്ഷാല്‍ എമിലി ജോസഫ് ഞങ്ങളുടെ ഷോപ്പിലേക്ക് കേറിവന്നു. കൂടെ അവടനിയത്തീം ഒണ്ടാരുന്നു. ഞാനൊരു സ്വപ്നജീവി ഒന്നും അല്ലാത്തോണ്ട് ഞാനതങ്ങ് വിശ്വസിച്ചു. ഒരു നിമിഷം കണ്ണുകളടച്ച്, ദൈവവിചാരത്താല്‍ കൈയ്യനക്കാതെ കുരിശ് വരച്ചൊന്ന് പ്രാര്‍ത്ഥിച്ചു. കണ്ണ് തൊറക്കുമ്പോഴാണ്ട് മാലാഖേപ്പോലെ ചിരിച്ചുകൊണ്ടവള് മുന്നില്‍ നില്‍ക്കുന്നു. ഞാനും നന്നായിട്ടങ്ങ് ചിരിച്ചു. സോഫിയാ കൂടെയൊണ്ടോന്ന് ഞാനവടെ പിന്നിലേക്കൊന്നെത്തിനോക്കി. ഇല്ല അവടനിയത്തി മാത്രേയൊള്ളൂ. അവളറിയാതാരിക്കുമോ എമിലി ഇങ്ങോട്ട് വന്നത് എന്നോര്‍ത്തപ്പഴെനിക്ക് സോഫിയായോട് വല്ലാത്തൊരു സഹതാപം തോന്നി.
ഞാനവരെ ഷോപ്പ് മുഴുവനും കൊണ്ട് നടന്ന് കാണിച്ചു. അവരടെ മുന്നിവെച്ച് ഷോപ്പിലെ സ്റ്റാഫുകളെന്നെ ബഹുമാനിക്കുന്നത് കണ്ടപ്പോള്‍, ആദ്യമായിട്ട് ഞാന്‍ ഒരു മുതലാളീടെ ഗമ അനുഭവിച്ചു. അവര്‍ക്ക് പര്‍ച്ചേസ് ചെയ്യാനൊന്നും ഉദ്ദേശമില്ലാരുന്നു. എമിലി എന്നെ കാണാന്‍ വേണ്ടീട്ട് മാത്രം വന്നതാണല്ലോ എന്നോര്‍ത്തപ്പം എന്‍റെ മനസ്സിലും ദേഹത്തുമെല്ലാം ഒരു കുളിരുണ്ടായി. ഞങ്ങളെന്നതേലും മിണ്ടുകേം പറയുകേം ചെയ്തപ്പോഴെല്ലാം എമിലീടനിയത്തീടെ മുഖത്ത് ഒരു കള്ളച്ചിരി മിന്നിമായുന്നത് ഞാന്‍ കണ്ടു. ഞാനപ്പോള്‍ സോഫിയായെക്കുറിച്ച് സങ്കടത്തോടെ ഓര്‍ത്തു. ഒടുവില്‍ പോകാനെറങ്ങിയപ്പം എമിലിക്കും അനിയത്തിക്കും കൂടെ രൂപാ അയ്യായിരത്തോളം വിലവരുന്ന രണ്ട് ജോഡി ഡ്രസ്സുകള്‍ ഞാന്‍ ഗിഫ്റ്റായിട്ട് കൊടുത്തു. -പായ്ക്കിങ്ങ് സെക്ഷനില്‍ പറഞ്ഞ് വൃത്തിയായും ഭംഗിയായും പായ്ക്ക് ചെയ്താണ് കൊടുത്തത് -ആദ്യവമള്‍ വേണ്ടെന്ന് പറഞ്ഞ് വലിഞ്ഞ് നിന്നെങ്കിലും ഞാനൊരുപാട് നിര്‍ബന്ധിച്ചപ്പോള്‍ അവരത് വാങ്ങി, എമിലി സ്നേഹം തുളുമ്പുന്ന വാക്കുകളില്‍ എനിക്കൊരു താങ്ക്സ് പറഞ്ഞു.
അവര്‍ കാറിലോ സ്കൂട്ടറിലോ ഒന്നുമായിരുന്നില്ല വന്നത്. ഞങ്ങളൊരുമിച്ച് ഒരു പ്രാവശ്യം കൂടി കാറില്‍ പോകാനൊരവസരം ഉണ്ടാക്കുവാരുന്നു എമിലി എന്നെനിക്ക് തോന്നി. പക്ഷെ അതിനും ഞാനവരെ നിര്‍ബന്ധിക്കേണ്ടി വന്നു.
പതുക്കെയാണ് ഞാന്‍ കാറോടിച്ചത്, വളരെ റൊമാന്‍റിക്കായിട്ടുള്ള ഒരു ഹിന്ദി സോങ്ങ് ഞാന്‍ പ്ലേ ചെയ്തു. അപ്പോഴും അനിയത്തിക്കൊച്ച് ആക്കിയ ഒരു ചിരിയോടെ എമിലിയെ ഒളികണ്ണിട്ട് നോക്കുന്നത് ഞാന്‍ കണ്ടു.
'നിങ്ങളിങ്ങോട്ട് വന്ന കാര്യം സോഫിയ അറിഞ്ഞാരുന്നോ'
ഞാന്‍ സോങ്ങിന്‍റെ വോളിയമൊന്ന് കുറച്ചോണ്ട് അവരോട് ചോദിച്ചു. "ഇല്ല ചേട്ടാ അവളറിഞ്ഞിട്ടില്ലെന്ന്' എമിലി ഉത്സാഹത്തോടെ പറഞ്ഞു.
'അറിഞ്ഞില്ലെങ്കി അവളോട് പറയണ്ട അടുത്ത പെണക്കത്തിനതുമതി'.
'സത്യം. അറിഞ്ഞാ ഒറപ്പായിട്ടും പെണങ്ങുമെന്ന് ' എമിലി എടുത്തടിച്ചപോലെ പറഞ്ഞപ്പം എനിക്കെന്തോ മനസ്സിനകത്ത് വല്ലാത്ത കുത്തലനുഭവപ്പെട്ടു, എന്‍റനിയത്തിയെ ഞാനും കൂടെ ചേര്‍ന്ന് താഴ്ത്തിക്കെട്ടുകാന്നൊരു തോന്നല്‍, അതോടെ എമിലീടെ മാലാഖതൂവലീന്ന് കുറെയെണ്ണം മുറിഞ്ഞും പോഴിഞ്ഞും പോയി.
അന്ന് രാത്രി പതിനൊന്ന് കഴിഞ്ഞപ്പഴേക്കും എമിലി എന്‍റെ ഫോണിലേക്ക് വിളിച്ചു. ഞാനെടുക്കാന്‍ പോയില്ല. എന്‍റെ മനസ്സിലപ്പോള്‍ സോഫിയ മാത്രെ ഒണ്ടാരുന്നുള്ളൂ. അവളിപ്പോള്‍ സങ്കടപ്പെട്ട് കിടക്കുകാരിക്കുമെന്ന തോന്നല്‍ എന്‍റെ മനസ്സിനെ കുത്തിനോവിച്ചു. വിളിച്ചിട്ട് കോള്‍ എടുക്കാഞ്ഞപ്പോള്‍ 'ഇട്ടിച്ചേട്ടാ ഗുഡ്നൈറ്റ്' എന്നൊരു മെസ്സേജ് എമിലി എനിക്കയച്ചു. സോഫിയ എല്ലാര്‍ക്കുമൊരു അധികപ്പറ്റായപോലെ എനിക്കപ്പോള്‍ തോന്നി. അവളെ മനസ്സിലാക്കാനും സ്നേഹിക്കാനും ആരുമില്ലെന്നോര്‍ത്തപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു. ഞാന്‍ തലയണേല്‍ മുഖമമര്‍ത്തിക്കരഞ്ഞു. ഞാനപ്പത്തന്നെ ഫോണെടുത്ത് സോഫിയെ വിളിച്ചു. അവള്‍ കോള്‍ എടുത്തില്ല ഞാന്‍ വീണ്ടും വീണ്ടും വിളിച്ചപ്പോഴവള്‍ എടുത്തു. എനിക്ക് കരയാനല്ലാതെ ഒന്നും പറയാനില്ലാരുന്നു. രണ്ട് ദിവസമായി ഞങ്ങള് തമ്മി മിണ്ടീട്ട്. അവള് കേക്കുന്നൊണ്ടന്നറിഞ്ഞപ്പം ഞാന്‍ ഒച്ചത്തില്‍ കരഞ്ഞുപോയി.
'നീ അവളേം നശിപ്പിച്ചോടാ പിശാശെ?'
ഒരു ദാഷിണ്യോമില്ലാതെ അവളെന്നോട് ചോദിച്ചു. എവിടേലും പോയി 'ചത്താലോ' എന്നെനിക്കപ്പോള്‍ തോന്നിപ്പോയി. ഞാന്‍ ചാടിയെഴുന്നേറ്റ് മുറീടെ കതക് തുറന്ന് പുറത്തേക്ക് പാഞ്ഞു. ഞാന്‍ താഴേക്ക് ചെല്ലുമ്പം ഒരത്ഭുതക്കാഴ്ച കണ്ടു. പപ്പേം മമ്മീം തൊട്ടടുത്തടുത്തിരിക്കുന്നു. മമ്മി ഡൈനിങ്ങ് ടേബിളേലോട്ട് തലചായ്ച്ച് കിടക്കുകയാണ്. പപ്പാ മമ്മീടെ തലമുടിയേല്‍ പതുക്കെ തഴുകിക്കൊണ്ടിരിക്കുന്നു. ഞാനവടേക്ക് ചെന്നതേ മമ്മി എഴുന്നേറ്റ് മാറി. പപ്പാടെ കണ്ണ് നിറഞ്ഞിരിക്കുന്നത് ഞാന്‍ കണ്ടു.-പപ്പാടെ കണ്ണ് പൂസുകൊണ്ട് ചുവന്നിരുന്നു- പപ്പാ അതൊളിക്കാനായി വേറെയെവിടേക്കോ നോക്കി. ഞാന്‍ അവിടെ നിക്കാതെ നേരെ സോഫിയാടെ മുറീലേക്ക് ചെന്നു. ഡോറടച്ചു പുട്ടിയിരുന്നു. ഞാന്‍ മുട്ടിവിളിച്ചു. കുറെ തവണ വിളിച്ച് കഴിഞ്ഞപ്പം അവള് വന്ന് വാതില് തുറന്നു. അവളും കരയുവാരുന്നെന്നെനിക്ക് മനസ്സിലായി. അവടെ പനങ്കുല പോലത്തെ മുടിയാകെ എണ്ണമയമില്ലാതെ പറന്നു നിന്നു. അവളന്ന് കുളിച്ചിട്ടില്ലെന്നെനിക്ക് തോന്നി. എന്നാലുമവള്‍ സുന്ദരിയാരുന്നു മമ്മിയെപ്പോലെ. എന്നെ മുന്നിക്കണ്ടതേയവള്‍ കതക് വലിച്ചടക്കാന്‍ നോക്കിയേലും അതിന് മുന്നേ ഞാന്‍ കതക് തള്ളിത്തുറന്ന് അകത്ത് കേറി. ഞാന്‍ ഡോറടച്ച് ലോക്ക് ചെയ്തപ്പളേക്കും എന്നെ തള്ളി മാറ്റി അവളത് തുറക്കാന്‍ നോക്കി. ഞാനവളെ വാരിപ്പിടിച്ചെടുത്ത് ബെഡേലോട്ട് കൊണ്ട് ചെന്നിട്ടു. അവള് കിടന്നുരുളുകേം കുതറുകേമൊക്കെ ചെയ്തു, ഞാനവടെ കൈരണ്ടും പിടിച്ചടക്കി അവടെ മുകളിലേക്ക് കിടന്നപ്പഴേക്കും അവളൊന്ന് തേങ്ങിക്കരഞ്ഞു. ജീവിതത്തിലാദ്യമായിട്ടാരുന്നു അങ്ങനെ. ഇന്ന് വരെ അവളടിച്ചാലും തൊഴിച്ചാലും ബലം പിടിച്ചാലുമൊക്കെ ഞാനതെല്ലാം കൊണ്ട് തോറ്റ് കൊടുത്തിട്ടേയൊള്ളൂ, അന്നാദ്യമായി എന്‍റെ ബലമെന്താണെന്നവളറിഞ്ഞു. അവളെന്നെ എപ്പഴും തോപ്പിക്കാറുള്ളത് മുടിയെ പിടിച്ച് വലിച്ചാരുന്നു. അതിന് പറ്റാത്തോണ്ട് അവളെന്‍റെ മുഖത്ത് തുപ്പി. ഞാനവടെ മുഖത്തും കവിളത്തുമെല്ലാം ഉമ്മവെച്ചു. അവളപ്പം ഉച്ചത്തില്‍ കരഞ്ഞു. ഞാനപ്പഴവളുടെ ചുണ്ടത്തും അമര്‍ത്തി ഉമ്മവച്ചു. ഞാന്‍ ചെറുപ്പത്തില്‍ എപ്പഴുമവടെ ചുണ്ടത്തുമ്മവെക്കുവാരുന്നു. ഇപ്പഴത് പാപമാണെന്നോര്‍മ്മിപ്പിച്ചോണ്ട് പപ്പ ഡോറില്‍ മുട്ടി 'സെബിനേ.. ഡാ.. സെബിനേ..' എന്ന് വിളിച്ചു. 'എന്നാ' ന്ന് ഞാന്‍ ഞാന്‍ ഉറക്കെ ചോദിച്ചപ്പം പപ്പ പിന്നെ മിണ്ടിയില്ല. ഞാന്‍ സോഫിയായെ കെട്ടിപ്പിടിച്ച് കിടന്നു. ഞാനവടെ കവിളില്‍ കണ്ണുകള്‍ ചേര്‍ത്ത് വെച്ച് കരഞ്ഞു. അവളനങ്ങിയില്ല, ഞാനങ്ങനെ കിടന്നുറങ്ങിപ്പോയി.
രാത്രി ഉണരുമ്പം സോഫിയാ എന്‍റടുത്തില്ലാരുന്നു.
ഞാന്‍ നോക്കുമ്പം അവള് ബെഡില്‍ നിന്നു നിലത്തിറങ്ങി ഭിത്തിയേല്‍ ചാരിയിരുന്ന് ഫോണില്‍ മെസ്സേജ് ചെയ്യുകയാണ് ഫോണിന്‍റെ ഡിസ്പ്ലേയുടെ വെട്ടത്തില്‍ അവടെ കണ്ണുകളിലെ നനവ് ഞാന്‍ കണ്ടു. മെസേജ് ചെയ്യുന്നതിനിടെ അവളാരെയോ വിളിക്കുന്നതിന്‍റെ റിങ്ങ് ഞാന്‍ കേട്ടു. കോള്‍ എടുക്കുന്നില്ല.
ഭ്രാന്ത് പിടിച്ചപോലൊരു പിടിവാശിയോടെയവള്‍ പിന്നേം പിന്നേം വിളിച്ചോണ്ടിരുന്നു. അവളെന്നെ ശ്രദ്ധിക്കുന്നേയില്ല. സോഫിയായെ ഞങ്ങക്ക് നഷ്ടപ്പെടുകയാണോന്ന് ഞാന്‍ പേടിയോടെ ഓര്‍ത്തു.
അവടെ തേങ്ങിക്കരച്ചില്‍ കേട്ടാണ് ഞാന്‍ വീണ്ടുമുണരുന്നത് നേരം വെളുക്കാറായിരുന്നു, അവളവിടെത്തന്നെ ഭിത്തിയെചാരിയിരുന്ന് ദൈവത്തോടെന്നപോലെ മുകളിലേക്ക് നോക്കി കരയുന്നത് കണ്ടപ്പോള്‍ നെഞ്ചിലേക്ക് തീ കോരിയിട്ടപോലെയാണെനിക്ക് തോന്നിയത്.
അന്ന് കാലത്തെ ആറ് മണി കഴിഞ്ഞപ്പഴേക്കും എമിലി എന്‍റെ ഫോണിലേക്ക് വിളിച്ചു. ചങ്കിടിപ്പോടെയാണ് ഞാന്‍ കോള്‍ എടുത്തത്. ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ കരഞ്ഞ് കലങ്ങിയ ശബ്ദത്തില്‍ അവളെനിക്കൊരു ഗുഡ് മോര്‍ണിംഗ് പറഞ്ഞു.
'സെബിന്‍ ചേട്ടാ എനിക്ക് സീരിയസായിട്ടൊരു കാര്യം സംസാരിക്കാനുണ്ട്. തിരക്കില്ലാത്തപ്പോ ഒന്ന് വിളിക്കുവോ' ?
. ' ഓക്കെ വിളിക്കാം, സോഫിയാ വിളിച്ചാരുന്നോ?'
. 'വിളിച്ചു ഞാനെടുത്തില്ല'
അവള് കുറച്ച് കടുപ്പിച്ചാണത് പറഞ്ഞത്. എന്‍റെ ചങ്കിടിപ്പ് കൂടി, വൈകിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഞാന്‍ കോള്‍ കട്ട് ചെയ്തു.
അന്ന് രാവിലെ കഴിക്കാനായിട്ട് ചെന്നിരുന്നപ്പം എമിലീടെപോലെതന്നെ കലമ്പിയ ശബ്ദത്തില്‍ മമ്മി എന്നോട് പറഞ്ഞു.
''കഴിഞ്ഞ ദിവസം നീയവടെ റൂമിന്‍റവിടെപോയി ഒളിഞ്ഞ് നിന്ന് കേട്ടപ്പോലെ ഇന്നവളും നിന്‍റെ റൂമിന്‍റവിടെ വന്ന് ഒളിഞ്ഞ് നിന്ന് കേട്ടു. അത് പറയുമ്പം മമ്മീടെ ശബ്ദത്തില്‍ ദേഷ്യമോ സങ്കടമോ മറ്റെന്തൊക്കെയോ ഉണ്ടാരുന്നു. ഞാനത് കേട്ട് ഞെട്ടിപ്പോയി മമ്മിക്കെല്ലാം അറിയാം എന്നോര്‍ത്തുള്ള ഞെട്ടലാരുന്നത്.
മമ്മി വിളമ്പിവെച്ച അപ്പോം മുട്ടക്കറീം കഴിച്ചോ, ചായകുടിച്ചോ, എന്നൊന്നും എനിക്കോര്‍മ്മയില്ല. ഷോപ്പിലോട്ടുള്ള എട്ട് കിലോമീറ്റര്‍ ദൂരം കാറോടിച്ചാണോ ബുള്ളറ്റോടിച്ചാണോ ചെന്നതെന്നും എനിക്കറിയില്ല, നേരം രാവിലെയാണോ ഉച്ചയാണോന്നുപോലുമറിയാതെ ഞാന്‍ ഷോപ്പിന്‍റെ കൗണ്ടറില്‍ ഒരു പ്രതിമപോലെ കണ്ണുമിഴിച്ചിരുന്നു. ഈ കാണുന്ന ഷോപ്പും ആള്‍ക്കാരും വെളീലെ തിരക്കുമെല്ലാം ചെറുപ്പകാലത്തെ ഒരു സ്വപ്നം മാത്രമാരുന്നെങ്കിലെന്ന് ഞാന്‍ വല്ലാതെ ആശിച്ചുപോയി. ഞാനും സോഫിയായും വീടും മുറ്റോം സ്കൂളുമായി കഴിഞ്ഞിരുന്ന ആ കാലം മതിയാരുന്നു എനിക്ക്.
ചിന്തിച്ചും വിഷമിച്ചുമിരുന്ന് നേരം സന്ധ്യയാകാറായി ഏഴ് മണി കഴിഞ്ഞിട്ടും ഞാന്‍ വിളിക്കാഞ്ഞപ്പോള്‍ എമിലി ഇങ്ങോട്ട് വിളിച്ചു. എന്‍റെ ചങ്കിടിക്കാന്‍ തുടങ്ങി. ഞാന്‍ കോള്‍ എടുത്തില്ല. ഷോപ്പില്‍ നിന്നുമിറങ്ങി ആരോടും പറയാതെ കാറുമെടുത്തോണ്ട് ഒറ്റപ്പോക്കുപോയി, ഏതൊക്കെയോ റബ്ബര്‍കാടുകള്‍ക്കിടയിലൂടെ കാറ് എന്നേം കൊണ്ട് പോകുകയാരുന്നു. ഒടുവിലെവിടെയോ എത്തി അത് നിന്നു. ഏറെനേരം ഞാനതിന്‍റെ സ്റ്റിയറിംഗില്‍ തലവെച്ച് കിടന്നു. തല നിവര്‍ത്തി നോക്കിയപ്പോള്‍ സമയം പത്തരകഴിഞ്ഞിരുന്നു. പഴയൊരു പള്ളീം ശവക്കോട്ടേം ഒക്കെയുള്ള സ്ഥലമാരുന്നു അത്. ആരുമില്ലാത്ത സ്ഥലമാണ്. എനിക്ക് ചെറിയ പേടിതോന്നിയപ്പോള്‍ ഞാന്‍ കാര്‍ സ്റ്റാര്‍ട്ട്ചെയ്തു. കടേന്നിറങ്ങിയപ്പഴേ ഞാന്‍ മൊബൈല്‍ സ്വിച്ചോഫ് ചെയ്തിരുന്നു.
വീട്ടില്‍ ചെന്ന് ഞാന്‍ മൊബൈല്‍ ഓണ്‍ ചെയ്തതും എമിലിയുടെ ഏഴെട്ട് മെസ്സേജുകള്‍ എന്‍റെ ഫോണിലേക്ക് തുരുതുരാന്ന് വന്നു. അത് ഓപ്പണ്‍ ചെയ്ത് വായിക്കാനുള്ള ധൈര്യം എനിക്കില്ലാരുന്നു. എമിലിയപ്പോള്‍ എന്‍റെ ഫോണിലേക്ക് വീണ്ടും വിളിച്ചു. ഞാന്‍ കോള്‍എടുത്തില്ല. കൈയ്യും കാലും വിറച്ച് ഞാന്‍ വീട്ടിനകത്തേക്ക് കേറിച്ചെന്നു. നാലഞ്ച് ദിവസം കൂടി സോഫിയായയെ ഞാനവിടെ കണ്ടു. എനിക്കെന്തോ ഒരു പന്തികേട് തോന്നി. അവള്‍ ഡൈനിങ്ങ് ടേബിളിനടുത്ത് നിക്കുവാരുന്നു. എന്നെക്കണ്ടിട്ടും മാറിയില്ല.
വിഷം എന്നൊരു ചിന്ത എന്‍റെ മനസ്സില്‍ മിന്നി മാഞ്ഞു.
ഞാന്‍ കൈകഴുകീട്ട് കഴിക്കാന്‍ വന്നിരുന്നപ്പം സോഫിയായും കഴിക്കാനിരുന്നു. അറിയാതെയാണേലും മനസിലേക്കൊരു പാപചിന്ത വന്നുപോയേന് ഞാന്‍ സോഫയായോടും ദൈവത്തോടും മാപ്പ് പറഞ്ഞു. അങ്ങനൊന്ന് ചിന്തിചോണ്ട് തന്നെ ഇനിയത് നടക്കില്ല. ചെറുപ്പം മുതലുള്ള എന്‍റെയൊരു വിശ്വാസമാരുന്നത്. അരുതാത്ത കാര്യങ്ങള്‍ മനസ്സിലൊന്നു വിചാരിച്ചാ പിന്നത് നടക്കത്തില്ല.
കഴിക്കുന്നേന്‍റെടെല്‍ ഞാന്‍ സോഫിയായോടൊന്നും മിണ്ടാന്‍ പോയില്ല പിന്നേം പഴയപടി ആകുമോന്ന് പേടിച്ചാരുന്നത്. പപ്പാടേം മമ്മീടേം സോഫിയാടേം കൂടിരുന്ന് ഒറ്റക്കെന്നപോലാണ് ഞാന്‍ കഴിച്ചത്. ചോറിനോ കറികള്‍ക്കോ പതിവില്ലാത്തൊരു ചവര്‍പ്പോ കയ്പ്പോ ഉണ്ടോന്നെനിക്ക് വെറുതെയങ്ങ് തോന്നിപ്പോയി. അപ്പഴെല്ലാം ഞാന്‍ ദൈവത്തോട് മാപ്പിരന്നു.
കഴിച്ചിട്ട് പോയി കിടന്നപ്പഴേക്കും എന്‍റെ അടിവയറ്റിലെന്തോ കൊളുത്തി വലിക്കുന്നപോലെ തോന്നി. വായ്ക്കാത്ത് ഛര്‍ദ്ദിക്കാന്‍ വരുന്നപോലെ ഉപ്പുരസമുള്ള വെള്ളം വന്ന് നിറഞ്ഞു. എനിക്ക് പേടി തോന്നിയില്ല. പെട്ടന്ന് വല്യ ഒച്ചത്തില്‍ ഛര്‍ദ്ദിച്ചപ്പോഴാണ് ഇതൊന്നും എന്‍റെ തോന്നലല്ലെന്നെനിക്ക് ബോദ്ധ്യപ്പെട്ടത്. വേറാരോ ഒച്ചയെടുത്ത് ഛര്‍ദ്ദിക്കുന്നപോലാരുന്നത്. സോഫിയാ ഇപ്പോള്‍ ക്രൂരമായി ചിരിക്കുകയാണോ, അതോ കരയുകയാരിക്കുവോ എന്ന് ഞാനാലോചിച്ചു.
കൈയ്യൊന്ന് നീട്ടിയാ എനിക്ക് മുറീലെ ലൈറ്റിടാം പക്ഷെ ഞാനത് ചെയ്തില്ല. എന്‍റെ കൈയ്യും കാലുമെല്ലാം തളര്‍ന്ന് കഴിഞ്ഞതായി ഞാനങ്ങ് കരുതി. എന്‍റെ ദേഹമാകെയും മുഖവും കഴുത്തുമെല്ലാം കോച്ചിവലിക്കാന്‍ തുടങ്ങി. പെട്ടന്ന് മരിക്കാന്‍ വേണ്ടി ഞാന്‍ കണ്ണുകള്‍ ഇറുക്കി അടച്ചു. മരണം എന്‍റെ കഴുത്തറ്റം എത്തിയെന്ന് എനിക്ക് തോന്നി. കൈയ്യൊന്ന് നീട്ടി സ്വിച്ചിട്ടാലോ ഒന്നുറക്കെ നിലവിളിച്ചാലോ എനിക്കിപ്പം വേണേലും രക്ഷപെടാം, ഞാന്‍ ദൈവത്തോട് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. 'ഈശോയേ എന്‍റെ മരണം ഞാന്‍തന്നെ തിരഞ്ഞെടുത്തതാണ്. എനിക്കോ നിനക്കോ ഇപ്പം വേണേലും എന്നെ രക്ഷപെടുത്താം ഇതിന്‍റെ പേരില്‍ എന്‍റനിയത്തിയെ ശിക്ഷിക്കരുതേ 'പൊന്നുതമ്പുരാനേ... ഞാന്‍ സഹിക്കുന്ന മരണവും വേദനയും എന്‍റനിയത്തിക്ക് വേണ്ടി മാത്രമാണ്. കര്‍ത്താവേ നീയിത് സ്വീകരിച്ച് അവക്കൊരു നല്ല ജീവിതം കൊടുക്കണമേ..
എന്‍റെ മൂക്കിലൂടെയും വായിലൂടെയും കയ്പ്പ് കലര്‍ന്ന പത ഒലിച്ച് വന്നു. എനിക്ക് ശ്വാസം മുട്ടലും വയറ്റീന്ന് ഉരുണ്ട് കേറ്റോം ഉണ്ടായി. എനിക്ക് തല കറങ്ങുന്ന പോലെ തോന്നി. ഞാന്‍ ചത്ത് മലച്ച് ആകാശം മുട്ടെ പറന്ന് പൊങ്ങി. കണ്ണാടിച്ചില്ലുപോലെയോ, പച്ചവെള്ളം പോലയോ എന്‍റെ ദേഹം കാണപ്പെട്ടു. അതിലൂടെ തുമ്പികളും പൊടിപടലങ്ങളും മഞ്ഞും തണുപ്പുമെല്ലാം കടന്നുപോയി.
എന്‍റെ ആത്മാവിന് ദൈവത്തിന്‍റെയോ സാത്താന്‍റെയോ ശക്തിയൊന്നും ഉണ്ടായില്ല. ഞാനങ്ങനെ വെള്ളിമേഖങ്ങളില്‍ മുട്ടിയുരുമ്മി നില്‍ക്കുമ്പോള്‍ ഒരു കാഴ്ച കണ്ടു. അങ്ങ് താഴെ ഭൂമിയില്‍ മുളങ്കൂട്ടങ്ങളും കുറ്റിക്കാടുകളും നിറഞ്ഞ ഒരു കാട്ട് പ്രദേശത്ത് ചെറിയൊരാള്‍ക്കൂട്ടം നില്‍ക്കുന്നു. എന്‍റെ കാഴ്ച അവിടേക്ക് താണിറങ്ങിച്ചെന്നപ്പോള്‍ ഞാന്‍ കണ്ടു. ഭീതിയോടും മ്ലാനതയോടും കൂടി നിന്ന ആള്‍ക്കൂട്ടത്തിനു നടുവില്‍ രണ്ട് പെണ്‍കുട്ടികള്‍ ചത്ത്‌ മരവിച്ച് കിടക്കുന്നു. മാലാഖമാരെ പോലെ തൂവെള്ള വസ്തമായിരുന്നു അവര്‍ ധരിച്ചിരുന്നത് വിഷമേറ്റ നീലിച്ച ചുണ്ടുകളോടെ കൈകള്‍ കോര്‍ത്തവര്‍ കിടക്കുന്നു. എമിലിയും സോഫിയയും...
ആകാശത്തൂന്ന് ഞെട്ടറ്റ് വീണപോലെ ഞാന്‍ ബെഡീന്ന് ഉരുണ്ട് നിലത്ത് ചാടി, വേദനയും ശ്വാസംമുട്ടലും കൊണ്ട് ഞാനവിടെക്കിടന്ന് പിടച്ചു. എന്‍റെ ചുറ്റുമുള്ള കട്ടപിടിച്ച ഇരുട്ടിലൂടെ പിശാശുക്കള്‍ കൂവിപ്പറക്കുന്നു. എന്‍റെ മൂക്കിലും വായിലും ചോരയും നീരും പതഞ്ഞ് ചാടി. ഞാന്‍ കരുതിയപോലെ നിസാരമാരുന്നില്ലാ മരണ വേദന. അപ്പോഴും ഞാനോര്‍ത്തത് സോഫിയേടെ സ്നേഹത്തെക്കുറിച്ചാരുന്നു. ഈ ലോകം മുഴുവന്‍ കളിയാക്കുവേം പുച്ഛിക്കുകേം ചെയ്യുന്ന ഈ സ്നേഹത്തിന് സ്വന്തം കൂടപ്പെറപ്പിനെ പോലും കൊല്ലാനുള്ള ശക്തിയുണ്ടല്ലോ, സ്വന്തം ജീവന്‍ വേണേലുമവള്‍ ഈ സ്നേഹത്തിന് വേണ്ടി ഒരു പൂ പോലെ പറിച്ചെറിയും. ഒരു നിമിഷം സോഫിയായെ മറന്ന് ഞാന്‍ സ്വന്തം ജീവന് വേണ്ടി നിലവിളിച്ച് പോയി..

By Sunu 

Facebook: https://www.facebook.com/stsunu.sunu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo