Slider

എയ്ഞ്ചലും മാലാഖയും ( Part 1)

0
Image may contain: 1 person, standing and outdoor

എനിക്കെന്‍റെ അനിയത്തിയെക്കുറിച്ചുള്ള ആദ്യത്തെ ഓര്‍മ്മ പത്തിരുപത് കൊല്ലം പഴക്കമുള്ളതാരുന്നു. ആ ഓര്‍മ്മയിലെനിക്ക് കരിനീല നിറത്തിലൊരു നിക്കറും വെളുപ്പില്‍ ചുവന്ന പുള്ളികളുള്ള ഒരുടുപ്പുമാരുന്നു വേഷം. അതൂരിക്കളഞ്ഞിട്ട് മമ്മിയെന്നെ മുറ്റത്തെ കല്ലേ കൊണ്ട്ചെന്ന് നിര്‍ത്തി വെളിച്ചെണ്ണേം വെളുത്ത ബേബി സോപ്പുമിട്ട് കുളിപ്പിച്ചു.
പപ്പേം മമ്മീയായിട്ട് കുറച്ച് നേരമായി വഴക്കാരുന്നു. എന്നെ കുളിപ്പിച്ചോണ്ടിരുന്നേന്‍റെടക്ക് പിന്നേം രണ്ടു പേരും തമ്മി വഴക്ക് പിടിച്ചു. വഴക്കെനിക്ക് പേടിയാരുന്നു. പപ്പായോടുള്ള ദേഷ്യത്തിന് മമ്മി എന്‍റെ ദേഹത്ത് ആഞ്ഞു തേക്കുകേം വെള്ളം കോരി ഒഴിക്കുകേം ചെയ്തു. എന്‍റെ കണ്ണിലപ്പം സോപ്പു പതപോയി നീറി. വഴക്ക് കേട്ട് വിങ്ങിപ്പൊട്ടി നിക്കുവാരുന്ന ഞാനപ്പം അലറിക്കരയാന്‍ തൊടങ്ങി. മമ്മിയെന്‍റെ ദേഹം പിടിച്ചൊലച്ചോണ്ട് ദേഷ്യപ്പെട്ട് രണ്ടടി തന്നു. പപ്പാ അതുകണ്ട് ചാടി വന്ന് 'കൂ.... ച്ചിമോളേ എന്‍റെ കൊച്ചിനെ തല്ലുവോടീ' എന്ന് ചോതിച്ചോണ്ട്, മമ്മീടെ പനങ്കുലപോലുള്ല മുടിയെ കുത്തിപ്പിടിച്ച് നിലത്തോട്ടിട്ടു.
മമ്മിയപ്പം ' എന്‍റീശോ'.. ന്ന് നിലവിളിച്ചു, പപ്പാ മമ്മീടെ മുഖത്തും മൂക്കിനുമെല്ലാം കൈചുരുട്ടി ഇടിക്കുവേം അടിക്കുവേം ചെയ്തു.
മമ്മീടെ മൂക്കീന് കറുത്ത് ചുവന്ന ചോര ഒഴുകിവന്നു. ഞാനത് കണ്ട് വലിയവായി കാറി ശാസം വിലങ്ങി നിന്നു പോയി.
അത് കഴിഞ്ഞ് മമ്മിയെന്നെ നിക്കറുമുടുപ്പും മാറ്റിയിടീച്ച് തലമുടി ചീകി പൗഡറുമിട്ട് എന്‍റെ കുഞ്ഞിക്കവിളേലും ചുണ്ടേലുമെല്ലാം കെട്ടിപ്പിടിച്ചുമ്മ വെച്ചു. മമ്മീടെ മൂക്കിലപ്പോള്‍ ചോരയുണ്ടാരുന്നോ എന്നെനിക്കോര്‍മ്മയില്ല.
അത് കഴിഞ്ഞത്തെ എന്‍റോര്‍മ്മേന്നു പറഞ്ഞാ.. അറേം നെരേവൊക്കെയുള്ള ഓടിട്ട വല്യ വീടും മുറ്റോവാരുന്നു ഞങ്ങടേത്, വീടിന്‍റെ മുറ്റത്ത് പരമ്പെ പുഴുക്കനെല്ലൊണങ്ങാനിട്ടിരുന്നു. പിന്നെ തലങ്ങനേം വെലങ്ങനേം വലിച്ചുകെട്ടിയ അയേല് പത്തുനൂറ് റബ്ബര്‍ ഷീറ്റുകളും. ഞാനപ്പം കേറ്റം കേറിവരുന്ന തടിലോറിയെപ്പോലെ എരച്ചോണ്ട് നെല്ലിന് ചുറ്റും നടന്ന് കാക്കേം കോഴിയേം ഓടിച്ച്, വണ്ടികളിക്കുവാരുന്നു. മമ്മീടൊരു കരച്ചിലോ മൂളിച്ചയോ കേട്ട് ഞാന്‍ വണ്ടികളി നിര്‍ത്തി.
പപ്പേം മമ്മീം പിന്നേം വഴക്കാന്നറിഞ്ഞ് ഞാനപ്പളേ വിഷമത്തോടെ വീടിനകത്തോട്ട് കേറിച്ചെന്നു. പപ്പായപ്പം ഒരു ഷഢി മാത്രമിട്ടോണ്ട് മമ്മിയെ പിടിച്ച് ഞെക്കുകേം ഞെരിക്കുകേം കടിച്ചുപറിക്കുകേം ചെയ്തു. മമ്മീടെ തുണിയെല്ലാം പപ്പാ വലിച്ചു പറിച്ചു കളഞ്ഞു. മമ്മീടെ വല്യ അമ്മിഞ്ഞ കണ്ടപ്പം എനിക്കോടിച്ചെന്നത് കുടിക്കാന്‍ തോന്നി. പപ്പാ മമ്മീടെ മേളിലോട്ട് കേറിക്കെടന്നു. മമ്മിയപ്പം പപ്പാടെ കഴുത്തേല്‍ കൈ ചുറ്റിപ്പിടിച്ചു. പപ്പാ ഇന്നാളൊരു ദിവസം മമ്മിടനിയത്തി ആന്‍സിയാന്‍റിയെ ചെയ്ത പോലൊക്കെ മമ്മിയെ ചെയ്യാന്‍ തൊടങ്ങി. ചുണ്ടേലും കവിളേലുമൊക്കെ കടിച്ച് പറിച്ചിട്ടും ദേഷ്യപ്പെട്ട് മമ്മീടെ മോളിക്കിടന്ന് ആഞ്ഞിളകീട്ടും മമ്മി കരയാതെ പപ്പാടെ കഴുത്തെചുറ്റിപ്പിടിച്ച് കെടന്നു.
അന്ന് പപ്പാ ഇതിലും ദേഷ്യപ്പെട്ടിട്ടും ആന്‍സിയാന്‍റി മരിച്ചുപോയില്ലല്ലോ എന്ന് സമാധാനിച്ചോണ്ട് ഞാന്‍ പതുക്കെ നിലത്തേക്ക് കുത്തിയിരുന്നു. -അന്നാന്‍സിയാന്‍റി തുണിയൊന്നുമില്ലാതെ ചിരിച്ചോണ്ടെണീറ്റുവന്ന് പപ്പാടെ കവിളേല്‍ നുള്ളിപ്പറിച്ചോണ്ട് 'കള്ളന്‍' എന്നു വിളിച്ചാരുന്നു.-അന്ന് മമ്മി വീട്ടില്‍ വന്ന് കേറീതെ പപ്പ ആന്‍സിയാന്‍റിയെ ചെയ്തതെല്ലാം ഞാന്‍ മമ്മിയോട് പറഞ്ഞു കൊടുത്തു.
കുറച്ച് നാള് കഴിഞ്ഞൊരു ദിവസം മമ്മിയെന്നെ വിളിച്ചടുത്തിരുത്തി സ്നേഹത്തോടെ എന്‍റെ മുടിക്കിടേക്കൂടെ വിരലോടിച്ചോണ്ട് പറഞ്ഞു : മമ്മീടെ വയറ്റിലൊരു കുഞ്ഞുണ്ട്, മോനൊരു അനിയത്തിക്കൊച്ച്. എനിക്കത് കേട്ടപ്പം വല്ലാത്തൊരു കുളിരും സന്തോഷോമൊക്ക തോന്നി. "കുഞ്ഞേതുവഴിയാ മമ്മീടെ വയറ്റി കേറിയേന്ന് " ഞാന്‍ മമ്മിയോട് ചോതിച്ചു. - ആന്‍സിയാന്‍റീടെ വയറ്റി കുഞ്ഞൊണ്ടന്നറിഞ്ഞപ്പഴും ഞാനിങ്ങനെ ചോതിച്ചാരുന്നു. അവരപ്പം എന്നെ കളിയാക്കുന്നപോലൊന്നു ചിരിച്ചു. പിന്നെന്‍റെ കവിളേ വേദനിക്കുന്നപോലൊന്ന് കടിച്ചോണ്ട് പറഞ്ഞു :" ഏത് വഴിയാ കേറിയേന്നൊക്കെ നീയേ വലുതാകുമ്പം മനസ്സിലായിക്കോളും ഇപ്പം എന്‍റെ കുഞ്ഞാ വഴിയൊന്നും അറിയണ്ട'' എന്നാണവര് പറഞ്ഞത്.
"എവിടുന്നും കേറിയതല്ല മോനൂ ഇത് മമ്മീടെ വയറ്റിലൊണ്ടായതാ"
മമ്മി പറഞ്ഞപ്പം ഞാന്‍ മമ്മിയെ കെട്ടിപ്പിടിച്ച് വയറേലോട്ട് തലവെച്ചിരുന്നു.
ഒരു മഴക്കാലത്താരുന്നു മമ്മിക്ക് കുഞ്ഞുണ്ടായത്. ഞാനും പപ്പായും കൂടെ ആശുപത്രീ പോയതിനെ കണ്ടു. മമ്മീടടുത്ത് എലിക്കുഞ്ഞ് പോലെ കിടന്ന അതിനെ എനിക്കിഷ്ടപ്പെട്ടില്ല
'എലിക്കുഞ്ഞ് പോലാ പപ്പാ നമ്മക്കിതിനെ വേണ്ടാ''
ഞാന്‍ പപ്പായോട് പറഞ്ഞു പപ്പായും മമ്മീം അത് കേട്ട് ചിരിച്ചു.
അവളെ വീട്ടിക്കൊണ്ട് വന്ന് കുറെനാള് കഴിഞ്ഞപ്പഴാണ് എനിക്കവളോട് ഇഷ്ടം തോന്നി തുടങ്ങീത്. ആശുപത്രീല്‍ ഉണ്ടായിക്കിടന്ന എലിക്കുഞ്ഞ് വേറൊരെണ്ണവാരുന്നെന്ന് എനിക്കപ്പം തോന്നി. അത്രക്ക് സുന്ദരിയാരുന്നു എന്‍റെ അനിയത്തിക്കൊച്ച്. അവക്ക് ബേബി സോപ്പിന്‍റേം അമ്മിഞ്ഞപ്പാലിന്‍റേം മണവാരുന്നു. ഞാനവടെ കവിളേലും ചുണ്ടേലുമെല്ലാം എപ്പഴും ഉമ്മകൊടുക്കും. അവളെന്നെ നോക്കി ചിരിക്കുകേം കയ്യും കാലുമൊക്കെ ഇളക്കിക്കൊണ്ട് ആര്‍ക്കും തിരിയാത്ത ഭാഷേല്‍ ഏതാണ്ടൊക്കെ പറയുകേം ചെയ്യുവാരുന്നു. എനിക്കവടെ അടുത്തൂന്നെങ്ങോട്ടും പോകാനേ തോന്നത്തില്ല. അവളെ വേറാരും തൊടുന്നതോ എടുക്കുന്നതോ ഒന്നും എനിക്കഷ്ടമില്ലാരുന്നു. അവളെ എടുത്ത് പിടിച്ച് 'കൊണ്ട് പൊക്കോട്ടെ'? എന്നാരേലും ചോദിച്ചാ ഞാനവരെ അടിക്കുകേം മാന്തുകേം തുപ്പുകേമൊക്കെ ചെയ്യുവാരുന്നു.
എന്‍റെ കൈവിരലെ പിടിച്ചാണവള്‍ പിച്ച പിച്ച വച്ചത്. കുറച്ചുകൂടി വലുതായപ്പോഴവള്‍ എന്‍റെ തലമുടിയെ പിടിച്ച് വലിക്കുകേം എന്‍റെ കണ്ണിനാത്ത് വിരലിട്ട് കുത്തുകേം ഒക്കെ ചെയ്യുവാരുന്നു. അവളെ രസിപ്പിക്കാനും ചിരിപ്പിക്കാനും വേണ്ടി ഞാന്‍ വേദനിച്ചാലും അങ്ങനങ്ങ് നിന്ന് കൊടുക്കും.
എനിക്കാരേലും തിന്നാനോ കളിക്കാനോ എന്നതേലും തന്നാലും ഞാനത് അവക്ക് കൊണ്ടെ കൊടുക്കുവാരുന്നു. അവളതൊക്കെ തിന്നും കളിച്ചും കൊതി തീര്‍ന്നാലും ആരുമതെടുക്കാന്‍ അവള് സമ്മതിക്കത്തില്ല. ഞാന്‍ പോലും. എനിക്കതിലൊന്നും അവളോട് സ്നേഹമല്ലാതെ, ഒരു പിണക്കം തോന്നീട്ടേ ഇല്ല. ഞാന്‍ പിന്നേം പിന്നേം എനിക്ക് കിട്ടുന്നതെല്ലാം അവക്ക് കൊണ്ടക്കൊടുത്തോണ്ടും, അവടെ കയ്യീന് കിട്ടുന്ന അടീം കുത്തുമെല്ലാം വാങ്ങിച്ചോണ്ടുമിരുന്നു. അവടെ സന്തോഷവാരുന്നു എന്‍റേം, ഞങ്ങടെയെല്ലാരടേം സന്തോഷം.
എന്‍റെ കണ്ണികുത്തുമ്പം മമ്മികണ്ടാലവളെ വഴക്കു പറയുവാരുന്നു. വഴക്ക് പറഞ്ഞാലവക്ക് വല്യ ദേഷ്യോം കരച്ചിലുമൊക്കെ വരും. അവള് കരയുന്ന കണ്ടാ എനിക്കാണേ ചങ്ക് പൊട്ടുന്ന സങ്കടം തോന്നും.
എന്‍രെ പേര് സെബിന്‍ പോള്‍ എന്നായോണ്ട് ഞാനാണവക്ക് സോഫിയ പോള്‍ എന്ന് പേരിട്ടത്. പപ്പാടെ പേര് പോള്‍ ജോസഫ് എന്നാരുന്നേലും പോളച്ചാ, പോളച്ചാന്നാരുന്നു നാട്ടുകാരെല്ലാം പപ്പേനെ വിളിക്കുന്നത്. വല്യപ്പച്ചനും വല്യമ്മച്ചീം വരേം അങ്ങനാരുന്നു വിളിക്കുന്നത്. ജാന്‍സിയാന്‍റീടെ കെട്ടിയോന്‍ കുരുവിളയങ്കിളൊരു ദിവസം കത്തീയായിട്ട് പപ്പായെ കുത്താന്‍ ചാടിയപ്പം പോലും പോളച്ചാന്നാരുന്നു വിളിച്ചത്
. "പോളച്ചാ എടാ കള്ള താ... ളീന്ന്."
ഞങ്ങള് വലുതാകും തോറും പപ്പേം മമ്മീയായിട്ടുള്ള അടുപ്പോം മിണ്ടാണ്ടോം കുറഞ്ഞ് കുറഞ്ഞ് വന്നു. മമ്മിയൊരു ദിവസം പേരപ്പന്‍റെ വീട്ടിപ്പോയിട്ട് ഓടിപ്പാഞ്ഞ് വന്ന് ഞങ്ങടെ സ്റ്റോര്‍ റൂമിന്‍റെ വാതില് തട്ടിത്തുറന്നു. കാച്ചിലും ചേനേം തേങ്ങായും ഒട്ടുപാലുമെല്ലാം കൂട്ടിയിട്ടിരിക്കുന്നേന്‍റെടക്ക് പപ്പായും ഞങ്ങടെ പണിക്കാരി ശ്യാമളച്ചേച്ചീം കെട്ടിപ്പിടിച്ചു കെടക്കുവാരുന്നു. എന്നേം സോഫിയായേം കൂടെ കണ്ടപ്പഴേക്കും പപ്പാ കൈലിമുണ്ട് തപ്പിയെടുത്തുടുത്തു. ശ്യാമള ചേച്ചി പേടിച്ചൊരു ചാക്ക് കെട്ടിന്‍റെ മറവി പോയൊളിച്ചു. മമ്മി പപ്പായെ പിടിച്ച് മോന്തക്കും കരണക്കുറ്റിക്കുമെല്ലാം ഊട് പാടെ അടിച്ചു.
'എന്‍റെ പോരാഞ്ഞിട്ടാണോടാ ചെറ്റേ കണ്ട പെലച്ചീടെ കൂടെ...'
എന്ന് ചോദിച്ചാരുന്നു അടി.
'യെടി യെടി വിട് വിട് പിള്ളാര് കാണും''
' എന്ന് പറഞ്ഞ് പപ്പാ നിന്നടി വാങ്ങി. മമ്മി സ്റ്റോര്‍ റൂമിനാത്തോട്ട് ചാടിക്കേറി ശ്യാമള ചേച്ചിയോട്
"എറങ്ങി പോടീ മറ്റവളേ നിന്നെയിനി എന്‍റെ കണ്‍മുന്നീ കണ്ട് പോകരുത്"
എന്ന്
പറഞ്ഞു. തുണീം വാരിപ്പിടിച്ച് തലകുനിച്ചവരെറങ്ങിപ്പോയി.
മമ്മി എറങ്ങി വന്ന് കലിയടങ്ങാതെ 'എന്നാ കാഴ്ച കാണാന്‍ നിക്കുവാടീന്ന്' ചോതിച്ച് സോഫിയായോട് ദേഷ്യപ്പെട്ടു.
'മമ്മിയെന്നേത്തിനാ എന്നോട് ചാടിക്കടിക്കാന്‍ വരുന്നേന്ന്' ചോതിച്ച് അവളും മമ്മിയോട് തിരിച്ച് ദേഷ്യപ്പെട്ടു. അവളന്ന് നയന്‍തില്‍ പഠിക്കുവാരുന്നു. ഈ സംഭവത്തിന് ശേഷം പപ്പേം മമ്മീം തമ്മില്‍ ഒട്ടും മിണ്ടാട്ടമില്ലാന്നായി. സോഫിയ എന്നതേലും തമാശ പറയുമ്പഴത്തേക്കും രണ്ട് പേരും ഒരുമിച്ച് ചിരിക്കുന്നതാരുന്നു. പപ്പേം മമ്മീം തമ്മില്‍ ആകെയൊള്ളബന്തം.
സോഫിയ മമ്മിയെപ്പോലെ ഇരുനിറക്കാരിയാരുന്നു. പപ്പാടെ വെളുപ്പ് മുഴുവന്‍ കിട്ടീത് എനിക്കാണ്. എന്‍റെ മുടിയേ കുത്തിപ്പിടിച്ച് ഉലച്ചോണ്ടവള് പറയും
'അങ്ങ് ലണ്ടനിപ്പോടാ സായിപ്പേ ഇത് ഇന്ത്യയാടാ... ചോക്കോബാറിന്‍റെ നിറമുള്ളോരൊക്കെ ഇവിടെ ജീവിച്ചാ മതി കേട്ടോ...''
സോഫിയ പ്ലസ്ടൂ കഴിഞ്ഞ് മെഡിസിന് ചേര്‍ന്നു. ഞാനാണേല്‍ എം.ബി.എ കഴിഞ്ഞേച്ച് പപ്പേടെ ബിസിനസും കാര്യങ്ങളുമൊക്കെ നോക്കുവാരുന്നു. പപ്പക്ക് സ്വന്തമായി ടൗണില്‍ ഒരു ടെക്സ്റ്റെയില്‍സ് ഷോപ്പും മലഞ്ചരക്ക് വ്യാപാരോമുണ്ടാരുന്നു. ടെക്സ്റ്റയില്‍സ് ഷോപ്പിന്‍റെ കാര്യം ഞാനേറ്റെടുത്തു. ഞങ്ങടെ വീട്ട്പേര് തന്നാരുന്നു ഷോപ്പിനും. പപ്പയപ്പം ഒരു ഒരു സൂപ്പര്‍ മാര്‍ക്കറ്റിനൂടെ ഷെയര്‍ ചേര്‍ന്നു. ഞങ്ങടെ വീട്ട് പേരിന്‍റെ കൊറച്ചക്ഷരങ്ങള്‍ മാത്രെ അതിനൊണ്ടാര്ന്നൊള്ളൂ.
ഷോപ്പടച്ച് രാത്രി പത്തരയോടെ വീട്ടിലെത്തുമ്പോഴേക്കും മമ്മി ഡൈനിങ്ങ് ടേബിളെ നെറച്ചും ചോറും കറികളും ഒണ്ടാക്കി നെരത്തിവെച്ചേക്കും. ചോറിന് ചുറ്റും ഒരു പത്ത് കൂട്ടം കറിയേലും കാണും. എങ്ങനെ തിന്നണം എന്നകണ്‍ഫ്യൂഷനില്‍ ഞാനിരിക്കുമ്പോഴേക്കും സോഫിയ വന്നെന്‍റെ പൊറകീന്ന് തലേത്തോണ്ടിക്കൊണ്ട് പറയും.
''എന്നാടാ മോനെ തിന്നാതെ നോക്കിയിരിക്കുന്നെ, കറികൊറവാണെ പറ ചേച്ചിയൊരു മൊട്ടേം കൂടെ പൊരിച്ചുതരാം''
അവളത് മമ്മിക്കിട്ട് താങ്ങുന്നതാണ്, മമ്മിയൊണ്ടാക്കുന്ന ഏതേലും ഒരു കറി കൂട്ടിവേണേലും ചോറുണ്ണാം. എന്നാലും മമ്മിയൊരു വാശിപോലെ എട്ടും പത്തും കൂട്ടം കറിയൊണ്ടാക്കി നെരത്തി വെയ്ക്കും.
കഴിച്ചോണ്ടിരിക്കുന്നേന്‍റെടേല്‍ എന്‍റെ ഫോണ്കള് ചെലപ്പോ റിങ്ങ് ചെയ്യും. ചിലപ്പോഴൊക്കെ രണ്ട് ഫോണും ഒരേ പോലെ. സോഫിയ ഓടിപിടുപിടുത്ത് പോയതെടുക്കും, മിക്കവാറുമവക്കതീന്ന് ഉമ്മേം തെറീം, കുട്ടാന്നും ചക്കരേന്നുമുള്ള വിളികളുമൊക്കെ കിട്ടും. അവളപ്പം പപ്പേം മമ്മീം കൂടി കേക്കാവുന്ന പോലെ ഉച്ചത്തില്‍ പറയും :
'കുട്ടനൊരുവാ ചോറെങ്കിലും സമാധാനത്തോടെ കഴിച്ചോട്ടെ ഒരു മിന്ന് കെട്ടാനൊള്ള സ്റ്റാമിനയേലും വേണ്ടേ, വേണ്ടേന്ന് ?" അതോ മിന്ന് കെട്ടാതൊള്ള സെറ്റപ്പാണോ?'
പപ്പായും മമ്മീം കേട്ടോണ്ടിരിക്കുവാന്നൊള്ള വിചാരമൊന്നും അവക്കില്ലാരുന്നു. ഫോണ്‍ വെച്ചിട്ടവള്‍ അയലോക്കം കാരുകൂടി കേക്കുന്ന പോലെ വിളിച്ച് കൂവും
'മമ്മിയേ... മകനെ പിടിച്ച് പെട്ടന്ന് കെട്ടിച്ചോ കേട്ടോ അല്ലെങ്കി പെമ്പിള്ളാരെല്ലാം കൂടെ ഇങ്ങോട്ടിടിച്ച് കേറിവരും.'
പപ്പേം മമ്മീം ഒച്ചയില്ലാതെ കുനിഞ്ഞിരുന്ന് ചിരിക്കുന്നതോര്‍ത്ത് ഞാന്‍ തലേ കൈവച്ച്പോകും.
അവള് പഴേപോലെന്നെയിപ്പം ഉപദ്രവിക്കാറില്ലാരുന്നു. വല്ലപ്പോഴുമൊന്ന് മുടിയെ പിടിച്ച് വലിച്ചാലായി. പണ്ടത്തെ ഓര്‍മ്മ പുതുക്കി സ്വന്തമായിട്ട് കളിയാക്കുന്ന പോലെ ചിരിച്ചോണ്ടാരുന്നു അവളങ്ങനെ ചെയ്യുന്നത്. എങ്കിലും അവടെ പിടിവാശീം നിര്‍ബന്ധബുദ്ധീം ഒട്ടും കുറകുറഞ്ഞതായി എനിക്ക് തോന്നീട്ടില്ല. പള്ളീ പോകുമ്പം എന്നെ നോക്കുന്ന പെമ്പിള്ളാര്‍ക്ക് നേരെ അവള് കണ്ണുരുട്ടി കാണിക്കും. ചെലപ്പഴവരെയങ്ങ് സൈറ്റടിച്ചും കാണിക്കും എന്നിട്ടെന്‍റെ കാതി വന്ന് പറയും
'എടാ സായിപ്പേ വെണ്ണിക്കുന്നേലെ ജോയീടെയാ മദാമ്മ നിന്നെ നോക്കുന്നു. പനക്കലെ സണ്ണിച്ചന്‍റവിടുത്തെ കുതിരേം നോക്ക്ന്നൊണ്ട് കെട്ടോ, പിന്നെ കുഞ്ഞോനാച്ചന്‍റവിടുത്തെ സണ്ണി ലിയോണും,' അയ്യോ അവടെയാ നോട്ടം കണ്ടാ നിന്നെയങ്ങ് സ്ട്രോയിട്ട് വലിച്ച് കുടിക്ക്ന്നപോലാ.. പോടാ പോയി പെണ്ണ് കെട്ട് കുടുംബത്തിന് മാനക്കേടോണ്ടാക്കാതെ..
പള്ളീ പോകുമ്പം മാത്രവേ പപ്പേം മമ്മീം ഒരുമിച്ച് നടക്കത്തൊള്ളാരുന്നു. അതും അബന്ധവശാപോലും ഒന്ന് മുട്ടുകയോ ഉരുമ്മുകയോ ചെയ്യാതെ. കാറേന്നെറങ്ങി പള്ളി വരേം പള്ളീന്നെറങ്ങി കാറ് വരേം, അതിന്‍റെടേല് വേറാരേലും വന്ന് അവരെ ഒന്നിപ്പിച്ച് വര്‍ത്തമാനം വല്ലോം പറഞ്ഞാലായി. ഞങ്ങടെ രണ്ടിന്‍റേം ചിരീം കളീം ചെലരേലും പപ്പേടേം മമ്മീടേം സ്നേഹത്തിന്‍റേം യോജിപ്പിന്‍റേം അടയാളമായിട്ടും കരുതീട്ടുണ്ടാകും.
അന്നൊരു കൃസ്തുമസിന്‍റന്ന് വൈകുന്നേരവാരുന്നു. മുറ്റത്ത് കാറ് കൊണ്ടെ നിര്‍ത്തി ഞാനതേന്നോടിയെറങ്ങി വീട്ടിനകത്തേക്ക് കേറിച്ചെന്നു. ഫ്രണ്ട്സിന്റെ കൂടെ ഒരു സിനിമക്ക് പോകാനുള്ള ദൃധീലാരുന്നോണ്ട് മുറ്റത്തൂന്നെ ഷര്‍ട്ടിന്‍റെ ബട്ടണ്‍സഴിച്ചോണ്ടാണ് ചെന്നത്. ഞാന്‍ ഹാളിലേക്ക് കേറി ചെന്നതും മമ്മീടേം സോഫീയാടേം കൂടൊരു പെങ്കൊച്ചിനെ കണ്ട് ഞാനങ്ങ് ചമ്മിപ്പോയി. ഞെട്ടിപ്പോയീന്ന് പറയുന്നതാകും കൂടുതല് ശരി. 

To be continued --in same page next Post

Written by സുനു ..
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo