Slider

അനാമിക (ഭാഗം-1)

0

അനാമിക (ഭാഗം-1)
...................................
വീടിനോടു ചേർന്നുള്ള തന്റെ ആഫീസ് മുറിയിലെ കറങ്ങുന്ന കസേരയിൽ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഇരിക്കുകയാണ് ഹരിശ്ചന്ദ്രൻ. ഒരു പക്ഷേ അയാളുടെ നഷ്ടങ്ങളെ കുറിച്ചായിരിക്കും അയാൾ ഇപ്പോൾ ചിന്തിക്കുന്നത്. ചിന്തകളെ മുറിപ്പെടുത്തി കൊണ്ട് അപ്പോൾ അയാളുടെ ഫോൺ ബല്ലടിച്ചു. ഫോണിലെ നമ്പർ കണ്ടതും ദേഷ്യം സഹിക്കാനാവാതെ അയാൾ തന്റെ കയ്യിലിരുന്ന ഫോൺ ഒറ്റ ഏറ് കൊടുത്തു. മുറിയുടെ ചുവരിൽ തട്ടി അത് കഷണങ്ങളായി താഴെ ചിതറി വീണു. എന്നിട്ടും ദേഷ്യം തീരാഞ്ഞിട്ട് അയാൾ എന്തൊക്കെയോ പുലമ്പികൊണ്ടിരുന്നു. അതു കണ്ടു കൊണ്ടാണ് അയാളുടെ ഏക മകൾ മീര അങ്ങോട്ടു വന്നത്. ടൗണിലെ കോളേജിൽ പി ജി വിദ്യാർത്ഥിനിയാണ് അവൾ.
മിസ്റ്റർ ഹരിശ്ചന്ദ്രൻ, ഇത് എത്രാമത്തെ ഫോൺ ആണ് എറിഞ്ഞുടയ്ക്കുന്നത് എന്ന് വല്ല നിശ്ചയവും ഉണ്ടോ?
അതിന് നിനക്ക് വല്ല കുഴപ്പവും ഉണ്ടോ? ഞാൻ പൈസ കൊടുത്തു വാങ്ങിയ എന്റെ ഫോൺ അത് ഞാനെന്റെ ഇഷ്ടം പോലെ ചെയ്യും.
ഇത്തിരി കുഴപ്പമുണ്ടല്ലോ മിസ്റ്റർ. അതല്ലേ ചോദിച്ചത്. ഇന്നെന്താ പുതിയ പ്രശ്നം?
ഇവിടുത്തെ ലോക്കൽ ചാനലിൽ നിന്ന് ഇന്നലെ മുതൽ വിളിക്കുവാ. ഇന്റർവ്യു ആണെന്നാ പറയുന്നത്. പക്ഷേ പ്രധാന ഉദ്ദേശം അതല്ലല്ലോ? അല്ല എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ ഈ സിനിമാക്കാർക്കെന്താ ഇത്ര പ്രത്യേകത? എപ്പോഴും അവരെ ചുറ്റിപ്പറ്റി ഈ മാധ്യമ ഹിജഡകൾ വരുന്നതെന്തിനാ? അവരുടെ ജീവിതത്തെ ബാധിക്കുന്ന നിസാര കാര്യം പോലും വലിയ വാർത്തയാക്കി കൊണ്ടാടുന്നു.
അതെന്താ ഇപ്പോ അങ്ങനത്തെ ഒരു വാർത്ത?
അത് നീ അറിഞ്ഞില്ലേ? എന്റെ ഭാര്യ അതായത് നിന്റെ അമ്മ പത്മിനി അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു. അതേ പറ്റിയുള്ള ചർച്ചയാണ് പ്രധാനം. ഇത്രയും എന്നെ നാണം കെടുത്തിയിട്ടും അവൾക്ക് മതിയായില്ല.
അമ്മ അഭിനയിക്കട്ടെ. അതിനിപ്പം എന്താ കുഴപ്പം? അവർ നല്ലൊരു അഭിനേത്രി ആയതു കൊണ്ടാണല്ലോ ഇപ്പോഴും അവസരങ്ങൾ കിട്ടുന്നത്.
അതെ. അവൾ ഒരു നല്ല അഭിനേത്രി തന്നെയാ. അതാരും പറയാതെ തന്നെ എനിക്കറിയാം. ഒന്നുമല്ലാതിരുന്ന അവളെ അറിയപ്പെടുന്ന ഒരു സിനിമാ നടി ആക്കിയത് ഞാനാ. പക്ഷേ ജീവിതത്തിലും അവൾ അഭിനയിക്കുകയായിരുന്നു എന്നു ഞാൻ മനസിലാക്കിയപ്പോഴേക്കും വൈകിപ്പോയിരുന്നു. അല്ലെങ്കിൽ ഒരു നിസാര കാരണത്തിന്റെ പേരിൽ എന്നെ ഉപേക്ഷിച്ച് അവൾ പോവില്ലായിരുന്നല്ലോ. വർഷങ്ങളോളം പ്രണയിച്ചു നടന്നതാ ഞങ്ങൾ. എന്നിട്ടാ ഒരു സുപ്രഭാതത്തിൽ ആരൊക്കെയോ പറഞ്ഞ നുണക്കഥകൾ വിശ്വസിച്ച് അവൾ ഇവിടുന്ന് ഇറങ്ങി പോയത്. എന്നെയും എന്റെ മകളാകാൻ പോലും പ്രായമില്ലാത്ത ഒരു കുട്ടിയേയും ചേർത്ത് ആൾക്കാർ ഉണ്ടാക്കിയ കള്ളകഥകൾ, വിശ്വസിക്കരുത് എന്ന് ഞാൻ അവളുടെ കാല് പിടിച്ചു പറഞ്ഞതാ. പക്ഷേ അവൾ കേട്ടില്ല. എന്നിട്ടും ഞാൻ പ്രതീക്ഷിച്ചു ഒരു ദിവസം തെറ്റുകൾ എല്ലാം മനസിലാക്കി അവൾ തിരികെ വരുമെന്ന്. അതു കൊണ്ടാണ് അവൾ പോയതിൽ പിന്നെ ഞാൻ സിനിമ ഫീൽഡിൽ നിന്നേ മാറി നിന്നത് . പക്ഷേ ഇപ്പോഴും തോറ്റത് ഞാനല്ലേ, എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടത്. എന്റെ കരിയർ, എന്റെ ഭാവി അങ്ങനെ എല്ലാം. എന്നെ തോൽപ്പിച്ചു എന്ന് സന്തോഷിക്കുന്നുണ്ടാവും അവൾ ഇപ്പോ.
കഴിഞ്ഞോ?
ഇല്ലടീ. ഇനി കുറച്ചു കൂടിയുണ്ട്. അതു കൂടി കേൾക്കണോ നിനക്ക് ?
അയ്യോ. എനിക്കൊന്നും കേൾക്കണ്ടായേ. പഴയ തൊക്കെ ചികഞ്ഞെടുത്ത് വെള്ളമടിക്കാൻ വല്ല പദ്ധതിയുമുണ്ടെങ്കിൽ അതങ്ങു മാറ്റി വച്ചേക്ക്.
അല്ലെങ്കിലും നിന്നെയൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. അവളുടെയല്ലേ വിത്ത്? നിനക്കൊന്നും എന്റെ വിഷമം മനസിലാക്കാനുള്ള ഒരു കഴിവും ഇല്ല.
ഇതൊക്കെ നേരത്തേ മുന്നിൽ കണ്ടതുകൊണ്ടാ ഞാൻ അന്ന് അങ്ങനെയൊരു സിനിമ ചെയ്യുന്ന കാര്യം പറഞ്ഞത്. അപ്പോ എന്നെ കൊല്ലാൻ വന്നു. ആ കഥ ഒന്നു കേൾക്കാനുള്ള മനസ് പോലും കാണിച്ചില്ല. ഇവിടെ വേറെ സംവിധായകർ ഇല്ലാത്തതു കൊണ്ടല്ല, ഞാൻ കാലു പിടിച്ചു പറഞ്ഞതു കൊണ്ടു മാത്രമാ അന്ന് അവർ അതിനു സമ്മതിച്ചത്.
അത് മണ്ടത്തരമായിപ്പോയി എന്ന് എനിക്കിപ്പോൾ തോന്നുന്നുണ്ട് . ആ പ്രോജക്ട് പിന്നെ എന്താ നടക്കാഞ്ഞത്?
ആരും ആ റിസ്ക് എറ്റെടുക്കാൻ തയ്യാറായില്ല. ഒരു പാട് ക്യാംപസ് സിനിമകൾ വന്നില്ലേ പിന്നീട്? അതിന്റെ ഇടയ്ക്ക് ഇത് വിജയിക്കുമോ എന്ന സംശയമായിരുന്നു എല്ലാവർക്കും. അതു കൊണ്ട് ആരും കഥ കേൾക്കാൻ പോലും തയ്യാറായില്ല.
എങ്കിൽ അവരെ വിളിച്ചു പറഞ്ഞേക്ക്. ഞാൻ തയ്യാറാണെന്ന്. ഇനി കഥ കൊള്ളില്ലെങ്കിലും , സിനിമ വിജയിച്ചില്ലെങ്കിൽ പോലും എനിക്ക് അതിന് സമ്മതമാണെന്ന്.
വിജയിക്കും. എനിക്കുറപ്പുണ്ട്. കാരണം ക്യാംപസ് സിനിമ ചെയ്തു വിജയിപ്പിക്കുന്നതിൽ അച്ഛനോളം കഴിവ് ഇവിടെ വേറെ ആർക്കും ഇല്ലല്ലോ. പിന്നെ വെറുമൊരു പൈങ്കിളി പ്രണയ കഥയായ് ഇതിനെ കാണേണ്ട. ഇന്നത്തെ തലമുറയ്ക്ക് നൽകാൻ വലിയൊരു സന്ദേശവും ഇതിലുണ്ട്. ഇപ്പോ എല്ലായിടത്തും പീഡന കാലമല്ലേ? ഒരവസരം കിട്ടിയാൽ ആരും ആരെയും പീഡിപ്പിക്കുന്ന കാലം. എന്നാൽ അങ്ങനെ പല അവസരങ്ങളും ഉണ്ടായിട്ടും തന്റെ സുഹൃത്തിനെ അരുതാത്ത കണ്ണുകൊണ്ട് നോക്കാത്ത ഒരു ആത്മാർത്ഥ സുഹൃത്തിന്റെ കഥയാണ് ഇത്. പലരും അവരെ പറ്റി അനാവശ്യങ്ങൾ പറഞ്ഞിട്ടും അവരുടെ സൗഹൃദത്തെ തെറ്റിദ്ധരിക്കാത്ത ഒരു കാമുകന്റെ കഥ, പിന്നെ ഒരു പാട് പേരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശിയ ഒരു പെൺ കുട്ടിയുടെ കഥ. അങ്ങനെ അങ്ങനെ ഒരുപാടുണ്ട് പറയാൻ. പിന്നെ അതിലും വലിയ വേറൊരു കാര്യം എന്താണെന്നു വച്ചാൽ അവർ 3 പേരും വെറും കഥാപാത്രങ്ങളല്ല. ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ട് അവർ. രണ്ടു പേർ ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികളുമാണ്. എന്റെ ആത്മാർത്ഥ സുഹൃത്തുക്കൾ. പിന്നെ ക്ലൈമാക്സ് ഇനിയും ആയിട്ടില്ല. അതിന് കുറച്ചു നാൾ കൂടെ കാത്തിരിക്കേണ്ടി വരും.
നീ പറയുന്നത് എനിക്ക് പൂർണ്ണമായും മനസിലായില്ല. വിശദമായി പറ.
വിശദമായി തന്നെ പറയും. പക്ഷേ ഞാനല്ല.
പിന്നെ?
അതൊക്കെയുണ്ട്. അയാളാണ് ഈ കഥയിലെ യഥാർത്ഥ ഹീറോ. എങ്കിൽ വേഗം പുറപ്പെടാം നമുക്ക് ഈ കഥ ജനിച്ച എന്റെ കോളേജിലേക്ക്.
അര മണിക്കൂറിനുള്ളിൽ അവർ റെഡിയായി പുറപ്പെട്ടു. കോട്ടയം ജില്ലയിലെ ആർപ്പൂക്കരയിലുള്ള പ്രസിദ്ധമായ ' ശ്രീ സരസ്വതി' കോളേജിലേക്ക്.
[ആ കോളേജിനെ പറ്റി പറയുകയാണെങ്കിൽ കോട്ടയത്തെ ഏറ്റവും പഴക്കം ചെന്ന കോളേജാണ് അത്. പഠിത്തത്തോടൊപ്പം കലകൾക്കും പ്രാധാന്യം നൽകുന്ന ഒരു സ്ഥാപനം. അധ്യാപകരും വിദ്യാർത്ഥികളും സുഹൃത്തുക്കളായിരിക്കുന്ന ഒരു കോളേജ്. ഒരു കാലത്ത് അവിടുത്തെ പ്രണയ ജോഡികളായിരുന്ന രണ്ടു പേരുടെ കഥയാണ് ഇത്. ഇന്നും അവരുടെ പ്രണയം ഈ ക്യാംപസ് ഏറ്റു പറഞ്ഞു കൊണ്ടേയിരിക്കുന്നു. അല്ലെങ്കിൽ അവരെ പോലെ ആകാൻ ശ്രമിക്കുന്നു. പക്ഷേ അവരെ പോലെ ആവാൻ അവർക്കു മാത്രമേ പറ്റു എന്നുള്ളതാണ് യാഥാർത്ഥ്യം.]
(തുടരും)

Renjini
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo