Slider

നഷ്ടബോധം

0
Image may contain: 1 person, sitting, beard and outdoor

ക്ലോക്കിൽ സമയം രണ്ടു മണി, ഉറക്കം പിടിക്കാനുള്ള യുദ്ധത്തിലാണ്. ഈ കട്ടിലിൽ ഇങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി. കൺപോളകൾക്ക് എന്തോ ഒരു മടി പോലെ, ഉറക്കത്തെ പുൽകാനൊരു വൈക്ലഭ്യം. ചിന്തകളിൽ മുഴുവൻ അവളാണ്. അവളുടെ മുഖം ഇന്നെന്നെ കുത്തി നോവിച്ചു കൊണ്ടേ ഇരിക്കുന്നു.
അവൾ രശ്മി, എഞ്ചിനീയറിംഗ് കഴിഞ്ഞു ദുബായിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അച്ഛനും അമ്മയും കൂടി അവളുടെ വിവാഹ ആലോചനയുമായി എന്റെ മുന്നിൽ എത്തുന്നത്. കോളേജ് കാലഘട്ടത്തിലെ ഒരു തേപ്പുകഥയിലെ നായകനാകേണ്ടി വന്നത്തിലുള്ള ദേഷ്യവും സങ്കടവും നീരസവും എല്ലാം അപ്പോഴും എന്നെ വിട്ടുമാറിയിട്ടില്ല. അന്നുമുതൽ പെണ്ണെന്ന വർഗത്തോട് എനിക്ക് പുച്ഛമായിരുന്നു, പ്രണയം, വിവാഹം എന്നൊക്കെ ഉള്ള നാടകങ്ങൾ വേണ്ടെന്നു വെച്ചിരുന്നു. പക്ഷെ ഏതൊരു അച്ഛനെയും അമ്മയെയും പോലെ എന്റെ അച്ഛനും അമ്മയ്ക്കും എന്റെ വിവാഹം ഒരു സ്വപ്നമായിരുന്നു. അവരതുകൊണ്ടു തന്നെ എന്നെ വിടാതെ പിടിച്ചിരുന്നു, നിര്ബന്ധിച്ചിരുന്നു.
അവസാനം അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിനു വഴങ്ങി ഒരു "യെസ്" മൂളി. രശ്മിയുമായുള്ള വിവാഹാലോചനയുമായി അവർ മുന്നോട്ട് നീങ്ങി. അവളുടെ ഫോട്ടോ അച്ഛൻ എനിക്ക് അയച്ചു തന്നെങ്കിലും ഞാൻ അതിലേക്കൊന്നു നോക്കാൻ പോലും മനസ്സു കാണിച്ചില്ല. അമ്മയ്ക്കും അച്ഛനും ഒരുപാടിഷ്ടമായി എന്നവരുടെ വാക്കുകളിൽ നിന്ന് മനസ്സിലായിരുന്നു, അതുകൊണ്ട് തന്നെ എനിക്കും ഇഷ്ടമായി എന്ന് അവരെ ധരിപ്പിച്ചു. പിന്നെ കൂടുതൽ വൈകിയില്ല ഒരുമാസത്തിനകം ഞാൻ നാട്ടിലെത്തി, കല്യാണം നടന്നു. അതിനിടയ്ക്ക് ഞാനവളെ ഒന്ന് വിളിക്കാൻ ശ്രമിച്ചു പോലുമില്ല. അന്നാ കല്യാണ പന്തലിൽ വെച്ചാണ് ഞാൻ അവളുടെ മുഖത്തേക്കൊന്ന് നോക്കുന്നത് പോലും, അതും ക്യാമറാമാന്റെ നിർബന്ധത്തിനു വഴങ്ങി അഭിനയിച്ചു കൊടുത്തപ്പോൾ. ആർക്കും ഇഷ്ടപെടുന്ന ഒരു ശാലീന സുന്ദരി, പക്ഷെ അപ്പോഴും എനിക്കെന്തോ പ്രത്യേകിച്ചൊരു വികാരവും തോന്നിയില്ല.
ആദ്യ രാത്രിമുതൽ തന്നെ ഞാനെന്റെ ഇഷ്ടക്കേട് അവളിൽ കാണിച്ചു തുടങ്ങി. മണിയറയിലേക്ക് പാലുമായി കടന്നു വന്ന അവൾ എന്റെ നേരെ പാല് നീട്ടിയപ്പോൾ ഒരു തുള്ളി പോലും അവൾക്കു നൽകാതെ മുഴുവൻ ഒറ്റവലിക്ക് തീർത്തു. അവളെന്തോ അത്ഭുത ജീവിയെപ്പോലെ എന്നെ നോക്കുന്നുണ്ടായിരുന്നു. അധികം വൈകാതെ, കൂടുതൽ സംസാരത്തിനു അവസരം കൊടുക്കാതെ ഞാനാ കട്ടിലിന്റെ ഒരു വശത്തേക്കു ചാഞ്ഞു. അവളുടെ മുഖത്തു ആകെ ഒരു അന്താളിപ്പ് ആയിരുന്നു. എങ്കിലും അവളൊന്നും ചോദിച്ചില്ല, പറഞ്ഞില്ല. അവൾ കട്ടിലിന്റെ കാൽഭാഗത് വന്നിരുന്നു അപ്പോൾ ഞാൻ പറഞ്ഞു
"ഞാൻ ഉറങ്ങുവാട്ടോ.. വേണേൽ അപ്പുറത്തെ സൈഡിൽ കേറി കിടന്നുറങ്ങിക്കോ"
"ഉം" അവളുടെ മറുപടി ഒരു മൂളലിൽ മാത്രം ഒതുക്കി
ഞാൻ നിദ്രയിലേക്ക് തെന്നി വീണു. നേരം പുലർന്നു ഞാൻ എഴുന്നേറ്റപ്പോഴും അവൾ അതേ ഇരിപ്പ് തന്നെ ആയിരുന്നു, കണ്ണുകൾ കലങ്ങിയിട്ടുണ്ട്. എന്തോ അപ്പോഴും എനിക്കൊന്നിനും ചോദിക്കാൻ തോന്നിയിരുന്നില്ല. എങ്കിലും ഞാൻ നേരെ ബാത്‌റൂംമിലേക്ക് പോയി ഒന്ന് ഫ്രഷ്ആയി വരുമ്പോഴേക്കും ചായയുമായി അവളെത്തിയിരുന്നു. ചായയും വാങ്ങി ഞാൻ ഉമ്മറത്തേക്കും അവൾ അടുക്കളയിലേക്കും പോയി.
മാസം ഒന്ന് കഴിഞ്ഞിട്ടും എന്റെ സ്വഭാവത്തിൽ മാറ്റമൊന്നും സംഭവിച്ചില്ല. അവൾ എന്നെ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കാൻ ശ്രമിച്ചപ്പോഴൊക്കെ ഞാൻ അവളെ അവഗണിക്കുകയായിരുന്നു. അവളെ ഞാനൊരു ഭാര്യയായി കണ്ടില്ലെങ്കിലും ദിനങ്ങൾ കഴിയുമ്പോഴേക്കും അച്ഛനും അമ്മയ്ക്കും അവൾ പ്രിയപ്പെട്ട മരുമകളായി മാറിയിരുന്നു, അല്ല അവർക്കവൾ മകളായിരുന്നു. പക്ഷെ എന്തുകൊണ്ടോ അവളെയെനിക്ക് സ്നേഹിക്കാനാവുന്നില്ല, മുൻകാല പ്രണയം സമ്മാനിച്ച മുറിവുകൾ, ആ ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടുന്നത് പോലെ. ഞാൻ കാണുന്ന പെൺകുട്ടികൾകെല്ലാം ആ തേപ്പുകാരിയുടെ മുഖം പോലെ, ചതിയുടെ മുഖം.
അങ്ങനെ എന്റെ അവഗണയിൽ സഹികെട്ടിട്ടാവണം അവൾ അന്നാദ്യമായി എന്നോടങ്ങനെ ചോദിച്ചത്
"ഏട്ടനോട് ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..?"
"ഉം.. എന്താ.." ഇത്തിരി ഗൗരവത്തിൽ തന്നെ ഞാൻ മറുപടി കൊടുത്തു
"ഞാനുമായിട്ടുള്ള വിവാഹത്തിന് ഏട്ടന് ഇഷ്ടമായിരുന്നില്ലേ?"
"അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ?" ഒന്നുമറിയാതെപോലെ ആയിരുന്നു എന്റെ മറുപടി
"ഏട്ടൻ ഇതുവരെ എന്നോടൊന്ന് മനസ്സ് തുറന്നു സംസാരിച്ചിട്ടില്ല, സമയം ചിലവഴിച്ചിട്ടില്ല, എന്റെ മുഖത്ത് നോക്കി മനസ്സറിഞ്ഞു പുഞ്ചിരിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല.." പറഞ്ഞു മുഴുമിപ്പിക്കാനാവാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. കരച്ചിലിന്റെ ശബ്ദം അടക്കിപ്പിടിക്കാൻ അവൾ നന്നേ പാട് പെടുന്നുണ്ടായിരുന്നു
എന്ത് പറയണമെന്നറിയാതെ ഞാൻ അൽപ സമയം മൗനമായി നിന്നു
"അതെ എനിക്കീ വിവാഹത്തിൽ താത്പര്യമുണ്ടായിരുന്നില്ല. അത് പക്ഷെ നിന്നോടുള്ള ഇഷ്ടക്കുറവല്ല, പെണ്ണെന്ന വർഗ്ഗത്തോടുള്ള ഇഷ്ടക്കുറവാണ്. നിനക്ക് പകരം വേറെ ആര് വന്നിരുന്നെങ്കിലും ഞാൻ ഇങ്ങനെയേ പെരുമാറുമായിരുന്നുള്ളൂ. പിന്നെ അമ്മയുടെയും അച്ഛന്റെയും നിർബന്ധത്തിനു വഴങ്ങിയാണ് ഞാനീ കല്യാണത്തിന് സമ്മതിച്ചത്"
അപ്പോഴും അവളുടെ കണ്ണീർ ചാലുകൾ ഇരമ്പി വരുന്ന കടൽ പൊലെ ആയിരുന്നു
ഞാൻ തുടർന്നു,
"എനിക്കൊരു പ്രണയമുണ്ടായിരുന്നു, ഞാനേറെ സ്നേഹിച്ചവൾ, ലക്ഷ്മി എന്നായിരുന്നവളുടെ പേര്. ആ പേരിപ്പോൾ ഉച്ചരിക്കുന്നത് പോലും എനിക്കറപ്പാണ്. ഞാനവളെ ആത്മാർഥമായി സ്നേഹിച്ചപ്പോഴും അവൾക്ക് അതൊക്കെ കോളേജ് കാലഘട്ടത്തിലെ ഒരു ടൈം പാസ് മാത്രമായിരുന്നു എന്ന് തിരിച്ചറിയാൻ ഞാൻ ഏറെ വൈകി. ചുറ്റി കറങ്ങാനും പണം ചിലവാകാനും മാത്രമായി അവൾ കണ്ടിരുന്ന ഒരു യന്ത്രം. കല്യാണക്കാര്യം വന്നപ്പോൾ അവൾ അവളുടെ തനി നിറം കാണിച്ചു. പണവും പത്രാസും നോക്കി അവളോരുത്തനെ കെട്ടി. അതിനു ശേഷമാണു ഞാൻ ഗൾഫിലേക്ക് പോകുന്നത്. പക്ഷെ ഇപ്പോഴും ആ മുറിവുണങ്ങാതെ എന്റെ മനസ്സിൽ കിടക്കുന്നു"
സാരിത്തുമ്പെടുത്ത് അവൾ കണ്ണീർ ചാലിൽ തടയിടടാൻ ശ്രമിച്ചുകൊണ്ടെന്നോട് പറഞ്ഞു
"എനിക്കിപ്പോൾ ഏട്ടന്റെ മനസ്സ് കാണാം, ആ മനസ്സിലുണ്ടായിരുന്ന സ്നേഹത്തിലെ ആഴം കാണാം, ഇപ്പോഴത്തെ മുറിവും കാണാം. പക്ഷെ ഏട്ടനെന്റെ മനസ്സും കൂടി ഒന്ന് കാണാൻ ശ്രമിച്ചുകൂടേ"
"ഇല്ല രശ്മി, എനിക്കാവില്ല. ഇനി എന്റെ ജീവിതത്തിൽ ഒരു പെണ്ണിനേയും അമർത്ഥമായി സ്നേഹിക്കാനാവില്ല"
"സാരമില്ല.. ഞാൻ കാത്തിരിക്കാം ഏട്ടനെപ്പോഴെങ്കിലും എന്നോട് ഇഷ്ടം തോന്നാതിരിക്കില്ല. ലക്ഷ്മിയോട് തോന്നിയ ഇഷ്ടത്തിന്റെ പകുതിയെങ്കിലും" എന്റെ മറുപടി കേൾക്കാതിരിക്കാനാവണം, അത്രയും പറഞ്ഞവൾ ധൃതിയിൽ മുറിയിൽ നിന്നിറങ്ങി.
മാസം രണ്ടായി, മാറ്റങ്ങളൊന്നും സംഭവിച്ചില്ല, എന്റെ ലീവ് തീർന്നു ഞാൻ ദുബായിലേക്ക് പോയി. വല്ലപ്പോഴും വീട്ടിലേക്ക് വിളിച്ചാലും അവളോടൊന്നും സംസാരിക്കാറില്ല, വിശേഷങ്ങളൊട്ടും അന്വേഷിക്കാറുമില്ല. അമ്മയോട് സംസാരിച്ചു ഫോൺ കട്ട് ചെയ്യും. അമ്മയുടെ വിചാരം ഞാൻ അവളുടെ പേർസണൽ ഫോണേൽ വിളിച്ചു സംസാരിക്കാറുണ്ടെന്ന, അതുകൊണ്ടു തന്നെ അമ്മ അതിനെക്കുറിച്ചൊന്നും ചോദിക്കാറുമില്ല.
കാലം ഒരു വര്ഷം താണ്ടി, എനിക്ക് വീണ്ടും ലീവായി, ഞാൻ നാട്ടിലേക്ക് പറന്നു. അപ്പോഴെങ്കിലും അവൾ എന്നിലൊരു മാറ്റം പ്രതീക്ഷിച്ചു കാണണം, പക്ഷെ ഒന്നും സംഭവിച്ചില്ല. അവളുടെ മോഹങ്ങൾ സ്വപ്ങ്ങളായി തന്നെ അവസാനിച്ചു.
അങ്ങനെ ഒരു ദിവസം അവൾ മുറിയിൽ വന്ന നേരത്തു ഞാനവളോട് ചോദിച്ചു
"തനിക്കെന്നോട് ദേഷ്യമുണ്ടോ?"
"ഇല്ല ഏട്ടാ.. പക്ഷെ ഉള്ളിലൊരു സങ്കടകടൽ ആഞ്ഞടിക്കുന്നുണ്ട്. ഒരുപാട് സ്വപനങ്ങളുമായാണ് ഞാൻ വിവാഹ ജീവിതത്തിലേക്ക് കടന്നു വന്നത്, അതൊക്കെ കത്തി എരിഞ്ഞപ്പോഴുണ്ടായ സങ്കടം" അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു
"ഞാൻ ഒരുപാട് ശ്രമിച്ചു തന്നെ ഒന്ന് സ്നേഹിക്കാൻ, ഇഷ്ടപ്പെടാൻ. പക്ഷെ സാധിക്കുന്നില്ലെടോ. എനിക്കാവില്ല. താനീ കാത്തിരിക്കുന്നതൊക്കെ വെറുതെയാ. എനിക്ക് വേണ്ടി തന്റെ ജീവിതം പാഴാക്കരുത്"
ചെറിയൊരു ഞെട്ടലോടെ എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ടവൾ ചോദിച്ചു
"ഏട്ടൻ പറഞ്ഞു വരുന്നത്..??"
"നമുക്ക് പിരിയാം..."
"ഏട്ടാ...." അവളുടെ വാക്കുകൾ മുറിഞ്ഞു, മനസ്സ് പിടയുന്നതെനിക്ക് കാണാമായിരുന്നു
"രശ്മി എന്നോട് ക്ഷമിക്കണം. ഒരു മാറ്റത്തിനെനിക്കാവുന്നില്ല, തന്റെ ജീവിതം ഇനിയും ഇവിടെ ഹോമിക്കപ്പെടാൻ പാടില്ല"
അവളൊന്നും ഉരിയാടാനാവാതെ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു
"അതുകൊണ്ട് നമുക്ക് ഡിവോഴ്സ് ആവാം.. തനിക്ക് നല്ലൊരു ഭാവിക്ക് അതാ നല്ലത്"
"വേണ്ട ഏട്ടാ.. കാത്തിരിക്കാൻ ഞാൻ തയ്യാറാണ്, എത്ര കാലം വേണേലും" അവളുടെ കവിളുകളിൽ മിഴിനീർതുളികൾ ശക്തമായി ഒഴുകുന്നുണ്ടായിരുന്നു.
"തനിക്കിനിയും നഷ്ടങ്ങൾ സമ്മാനിക്കാൻ എനിക്കാവില്ല.. അതുകൊണ്ട് നമുക്ക് പിരിയാം"
കൂടുതലൊന്നും പറയാനും കേൾക്കാനും നിക്കാതെ ഞാൻ പുറത്തേക്കിറങ്ങി.
അവളെ പറഞ്ഞു സമ്മതിപ്പിച്, അധികം വൈകാതെ ജോയിൻ ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തു. അവളപ്പോഴും കെഞ്ചി പറയുന്നുണ്ടായിരുന്നു, പക്ഷെ ഞാൻ അതൊന്നും ചെവിക്കൊണ്ടില്ല. അച്ഛനും അമ്മയും ഒന്നും വിശ്വസിക്കാനാവാതെ നിൽക്കുന്നുണ്ടായിരുന്നു. ജോയിന്റ് പെറ്റീഷൻ ആയതുകൊണ്ട് കൂടുതൽ കാത്തിരിക്കേണ്ടി വന്നില്ല. ഡിവോഴ്സ് കിട്ടി, ഞാൻ ഗൾഫിലേക്കും അവൾ അവളുടെ വീട്ടിലേക്കും പോയി.
പിന്നെയുള്ള രണ്ടു വര്ഷങ്ങള് ഗൾഫിൽ തന്നെ ആയിരുന്നു. അവളെക്കുറിച്ചൊന്നും അന്വേഷിച്ചില്ല, വാർഷിക ലീവിന് നാട്ടിൽ വന്നതുമില്ല.
രണ്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും നാട്ടിലെത്തിയിരിക്കുകയാണ്, വന്നിട്ടിപ്പോൾ ഒരാഴ്ച ആയി. ഇന്ന് ടൗണിൽ പോയി വരുന്ന വഴിക്ക് ഒരു സൂപ്പർമാർകെറ്റിൽ കയറിയപ്പോഴാണ് ഞാൻ അവളെ വീണ്ടും കാണുന്നത്, രശ്മി.
എനിക്കവളെ നേരിടാൻ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ടവൾ എന്റെ അടുത്തേക്ക് നടന്നടുത്തു
"ഏട്ടൻ എപ്പോ വന്നു"
"ഞാൻ വന്നിട്ടിപ്പോ ഒരാഴ്‌ച ആയി.."
"ഏട്ടന് സുഖല്ലേ..?"
"ഉം..സുഖം. രശ്മിക്കോ"
"ഉം.. എനിക്കും സുഖം"
വിശേഷങ്ങൾ ചോദിച്ചു കൊണ്ട് ഞങ്ങൾ അടുത്തുള്ള ജ്യൂസ് ഷോപ്പിലേക്ക് നടന്നു. അവിടെ ഇരുന്ന് ഒരു ജ്യൂസ്ഉം കുടിച്ചു ഞങ്ങൾ സംസാരം തടുർന്നു. ഒന്നിച്ചുണ്ടായിരുന്ന നാളുകളിൽ പോലും ഞാനവളോടങ്ങനെ സംസാരിച്ചിട്ടില്ല. അവസാനം യാത്ര പറഞ്ഞു പോകാൻ നേരം അവൾ എനിക്ക് നേരെ ഒരു കവർ നീട്ടിക്കൊണ്ട് പറഞ്ഞു
"അടുത്ത ഞായറഴ്ച്ചാ എന്റെ വിവാഹമാണ്. ഏട്ടൻ വരണം"
എന്ത് പറയണമെന്നറിയാതെ ഞാൻ തരിച്ചു നിന്നു
"രണ്ടാമതൊരു വിവാഹത്തിന് എനിക്കിഷ്ടമുണ്ടായിട്ടല്ല. വീട്ടിൽ അമ്മയുടേം അച്ഛന്റേം ഇഷ്ടത്തിന് വാഴകിക്കൊടുക്കാതിരിക്കാൻ എനിക്കായില്ല" അവൾ തുടർന്നു
"നന്നായി. അഡ്വാൻസ് ആയിട്ടു എന്റെ വക എല്ലാവിധ മംഗളാശംസകളും" പെട്ടെന്ന് പറഞ്ഞു തീർത്തു
"ഉം" അവൾ കൂടുതലൊന്നും പറഞ്ഞില്ല. അവൾ യാത്ര പറഞ്ഞിറങ്ങി, ഞാൻ അവളെ തന്നെ നോക്കി നിന്നു.
എന്തോ, ഇന്നിപ്പോൾ എന്റെ മനസ്സ് അവളെ കൊതിക്കുന്നത് പോലൊരു തോന്നൽ. നഷ്ടപ്പെടുത്തിയ അവളെ ഇഷ്ടപെട്ട്ട് തുടങ്ങിയോ എന്നൊരു തോന്നൽ. അറിയില്ല, അറിഞ്ഞിട്ടും കാര്യം ഇല്ല. ഇന്നെനിക്കവൾ അന്യ ആണ്, ഒരാഴ്ച കഴിഞ്ഞാൽ അവൾ മറ്റൊരാളുടെ ഭാര്യയാണ്.
വേണ്ട ഒന്നും വേണ്ട.. എന്ന് മനസ്സിനെ പഠിപ്പിക്കാൻ ശ്രമിക്കുകയാണ് ഞാനിപ്പോൾ. ഈ രാത്രിയിൽ എല്ലാം മറന്നുവെച്ചൊന്നെനിക്കുറങ്ങണം.
(നമ്മളെ സ്നേഹിച്ചവരെ തിരിച്ചറിയാതെ പോകരുത്. തിരിച്ചറിയാതെ പോകുന്ന സ്നേഹം വലിയ നഷ്ടമാണ്. അത് പലപ്പോഴും തിരിച്ചെടുക്കാനാവില്ല)
-----------------------
ആഷിക്ക് അബ്ദുൾ ഖാദർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo