Slider

നിനവിലൂറും നന്മയാം ബാല്യം

0
Image may contain: 1 person, sitting, eyeglasses and sunglasses

രാവിലെ എണീറ്റപ്പോൾ തന്നെ മുറ്റത്തെ ചെത്തി ചെടിയുടെ അടുത്തേക്കാണ് ഓടി ചെന്നത്. ഇന്നലെ രണ്ടു തൊപ്പിക്കാരൻ കിളികൾ കൂടു കൂട്ടുന്നുണ്ടായിരുന്നു.. ഇപ്പോൾ ആ കൂട് പൂർത്തിയായിരിക്കുന്നു , എത്ര മനോഹരമായാണ് അതു ഉണ്ടാക്കിയിരിക്കുന്നത്. ചെറുതാണെങ്കിലും ആ കിളികളുടെ കഴിവ് അപാരം തന്നെ. ആ കൂടിന്റെ ഭംഗി ആസ്വദിച്ചു നിൽക്കുമ്പോൾ പിറകിൽ നിന്നു അമ്മയുടെ വിളി വന്നു "അല്ല ഇന്നു എന്താണാവോ പുതിയ നിരീക്ഷണം . അല്ലെങ്കിലും രാവിലെ എണീറ്റാ പറമ്പു മുഴുവൻ ചുറ്റിയടിച്ചല്ലേ ബാക്കി കാര്യങ്ങൾ ഉള്ളൂ. തള്ള കോഴിയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നോ തൊടിയിൽ എത്ര പൂ വിരിഞ്ഞു. എന്നെല്ലാം നോക്കാതെ നിനക്ക് സമാധാനം ഉണ്ടാകില്ലല്ലോ. എന്നിട്ട് സ്ക്കൂളിൽ പോകാൻ എന്നും സമയം വൈകും. എത്ര പറഞ്ഞാലും നീ അനുസരിക്കില്ല. ഈ ശ്രദ്ധ പഠിക്കുന്ന കാര്യത്തിൽ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു". വേഗം വന്നു കുളിക്കാൻ നോക്കണുണ്ടോ നീ എന്നു പറഞ്ഞു അമ്മ ദേഷ്യപെട്ടു ഒച്ചയിട്ട് അകത്തേക്ക് പോയി.കൂട്ടത്തിൽ ഇനി എന്നെകൊണ്ട് പറയിക്കരുതെന്ന് താക്കീതും. മുറ്റമടിച്ചു കൊണ്ടിരുന്ന ചീരുതള്ള എന്നെ നോക്കി കളിയാക്കി ചിരിച്ചിട്ട് പറഞ്ഞു. വേഗം കുളിക്കാൻ പൊക്കോളൂ കുട്ട്യേ. ഇല്ലെങ്കിൽ അടുത്തത് അമ്മയുടെ അടിയാകും. കാലത്തു തന്നെ ചൂരൽ കഷായം വാങ്ങി വയ്ക്കണ്ട. അമ്മയുടെ അടിയുടെ വേദന ഓർത്തപ്പോൾ ചീരുതള്ളയെ ദേഷ്യത്തിൽ നോക്കിയിട്ട് അകത്തേക്ക് കയറി പോയി ഞാൻ. അല്ലെങ്കിലും ചീരുതള്ളയെ എനിക്കിഷ്ടമല്ല. പലപ്പോഴും അമ്മയോട് ഒരോന്ന് പറഞ്ഞു കൊടുത്തു വഴക്കു കേൾപിക്കും അവർ. അൽപസ്വൽപം കളവ് ഉണ്ട് അവർക്ക്. വേഗം പോയി കുളിച്ച് യൂണിഫോം ഇട്ടു തയ്യാറായി വന്നു. തലമുടി കെട്ടി തരുന്നതിനിടയിൽ അമ്മ പറഞ്ഞു ഇനി ആ കൂട്ടിൽ കിളികൾ മുട്ടയിടും. മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന്. സ്ക്കൂളിൽ ചെന്നപ്പോഴും ആ കിളിക്കൂട് തന്നെയായിരുന്നു മനസ്സിൽ നിറയെ. ഉച്ച ഭക്ഷണം കഴിക്കുമ്പോൾ കൂട്ടുകാരോട് വലിയ വായിൽ വിവരിച്ചു കൊടുത്തു തൊടിയിലെ കിളികൂടിനെ പറ്റി. വൈകുന്നേരം സ്ക്കൂൾ വിട്ടു വന്നപ്പോൾ ആദ്യം നോക്കിയത് കിളിക്കൂടായിരുന്നു. ആ കൂട്ടിൽ കിളി ഇരിക്കുന്നുണ്ടായിരുന്നു. അതു കണ്ടപ്പോൾ സന്തോഷമായി. പിന്നെ ദിവസവും രണ്ടുനേരം കിളിക്കൂട് പോയി നോക്കും മുട്ടകൾ വിരിഞ്ഞ് കുഞ്ഞുങ്ങൾ ഉണ്ടായോ എന്ന്. ഒരു ദിവസം അമ്മ പറഞ്ഞു നീ എപ്പോഴും കിളിക്കൂടിനരികിൽ പോയാൽ മുട്ട വിരിയില്ല. അവ പേടിച്ച് കിളിക്കൂട് ഉപേക്ഷിച്ചു പോകുമെന്ന്. പിന്നെ കുറച്ചു ദിവസം കിളിക്കൂടിനരികിൽ പോയില്ല. തൊടിയിലെ ചാമ്പ മരത്തിൽ നിന്നു ചാമ്പക്ക പറിച്ചും കൊന്നമരത്തിൽ ഊഞ്ഞാലാടിയും ദിവസങ്ങൾ കഴിച്ചു, അപ്പോഴും മുട്ട വിരിഞ്ഞു കുഞ്ഞു കിളികളെ കാണാനുള്ള കാത്തിരിപ്പായിരുന്നു മനസ്സിൽ. കുറച്ചു ദിവസം കഴിഞ്ഞ് നോക്കിയപ്പോൾ കൂട്ടിൽ കിളികളുടെ സന്തോഷ സൂചകമായ കലപില ശബ്ദം. നോക്കുമ്പോൾ രണ്ടു കുഞ്ഞു കിളികൾ ഉണ്ടായിരിക്കുന്നു. പിന്നെ ദിവസവും അവയോട് വർത്തമാനം ചോദിക്കും. അമ്മ ഇന്നു ഭക്ഷണം തന്നില്ലേ കുഞ്ഞു വയർ നിറഞ്ഞോ എന്നെല്ലാം. ഒരു ദിവസം സ്ക്കൂൾ വിട്ടു വീട്ടിലെത്തിയപ്പോൾ പറമ്പു വൃത്തിയാക്കാൻ വേലായുധേട്ടൻ വന്നിട്ടുണ്ടായിരുന്നു. കിളി കുഞ്ഞുങ്ങളുടെ കാര്യം പറയാൻ ഞാൻ ബാഗ് അകത്തു വച്ച് ഓടി ചെന്നു. ചെത്തി ചെടിയുടെ അടുക്കൽ ചെന്നപ്പോൾ ഞാൻ ഞെട്ടി പോയി . വേലായുധേട്ടൻ ചെടിയെല്ലാം വെട്ടിയിട്ടിരിക്കുന്നു. എന്റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടാണ് അമ്മ ഓടിവന്നത്. അമ്മയോടു ഞാൻ കരഞ്ഞു കൊണ്ടു പറഞ്ഞു ചെടി വെട്ടികളഞ്ഞിരിക്കുന്നു. ഞാൻ വെട്ടിയിട്ട കൊമ്പുകൾക്കിടയിൽ കൂട് തിരഞ്ഞു. കൂടിന്റെ മുകളിൽ കുറെ കൊമ്പുകൾ വീണ കാരണം കുഞ്ഞികിളികൾ ചത്തു പോയിരിക്കുന്നു. ആ കിളികളെയും നെഞ്ചോടടുക്കി ഉറക്കെ കരയുന്നു ഞാൻ. സങ്കടം സഹിക്കാൻ വയ്യ. തള്ള കിളി അവിടെ കരഞ്ഞു കൊണ്ടു വട്ടമിട്ടു പറക്കുന്നുണ്ട്. അമ്മ ചോദിച്ചു നീ എന്തിനാ ഇങ്ങനെ കരയണെ. ഞാൻ കരഞ്ഞു കൊണ്ടു അമ്മയോടു ചോദിച്ചു, ഞാൻ മരിച്ചു പോയാൽ അമ്മയ്ക്ക് വിഷമമുണ്ടാകില്ലേ, കരയില്ലേ. അതുപോലെ തന്നെയല്ലേ ഈ കിളികുഞ്ഞുങ്ങളുടെ അമ്മയും. എത്ര വേദനിക്കുന്നുണ്ടാകും ആ അമ്മ കിളി. അതു കേട്ടപ്പോൾ അമ്മയുടെ കണ്ണു നിറഞ്ഞു.എന്റെ കുട്ടീ എന്നു പറഞ്ഞു അമ്മ നെഞ്ചോടു ചേർത്തു പിടിച്ചു. പിന്നെയും കുറെ ദിവസങ്ങൾ എടുത്തു എന്റെ മുഖത്തു നിന്നു മാഞ്ഞുപോയ പുഞ്ചിരി തിരികെ വരാൻ . മറ്റുള്ളതിന്റെ വേദന പോലും സ്വന്തം വേദനയായി കാണാൻ കഴിഞ്ഞിരുന്ന ആ നിഷ്കളങ്ക ബാല്യത്തിന്റെ നന്മയും വിശുദ്ധിയും ഒരിക്കലും തിരികെ കിട്ടില്ല. ബാല്യത്തെ മഹത്തരമാക്കിയത് അതു തന്നെയാകാം..

By rajeev mannar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo