Slider

സായന്തനത്തിൽ (കവിത):

0

പുലരിയിൽ
മഞ്ഞിൻ കുളിരിൽ
വിടരുന്ന പൂവിൽ
ഇളം വെയിൽ പെയ്യുന്ന
സംഗീതം
എത്ര മനോഹരമായിരിക്കും
ചിന്തിച്ചിട്ടുണ്ടോ..?
ഇരുട്ടിന്റെ ഭീകരമായ
വിജനതയിലേക്ക്
പേടിയോടെ
നിലാവ് അരിച്ചിറങ്ങുമ്പോൾ
ചീവീടുകളുടെ
കണ്ണിലെ
ആഹ്ലാദത്തെക്കുറിച്ച്..?
വരണ്ടുണങ്ങുന്ന ഭൂമിയിൽ
ഇലകൾ പൊഴിഞ്ഞ്
ഉണങ്ങാൻ തുടങ്ങുമ്പോൾ
വേരുകൾ ആഴ്ന്നിറങ്ങി
അവസാനം ജലത്തിന്റെ
കുളിരിലെത്തിയാൽ
വൃക്ഷത്തിന്റെ
മനസ്സിലെ പ്രകാശം...?
വൃദ്ധസദനത്തിന്റെ
വരാന്തയിലെ കസേരയിൽ
നിർത്താതെ പെയ്യുന്ന
മഴയിലേക്കുറ്റുനോക്കി,
ഈ ജീവിതം മുഴുവനും
ഇങ്ങനെ ഇരുന്നാൽ
മതിയായിരുന്നു
എന്ന് മോഹിക്കുമ്പോൾ
മുറിവേറ്റ
ഹൃദയത്തെക്കുറിച്ചാണ്
ചിന്തിക്കുന്നത്.
ജീവിതയാത്രയിൽ,
സ്ഫടിക പ്രതലത്തിൽ
നിന്നും വഴുതി
പരുക്കൻ
ചുവരുകളിലേക്ക്
തെന്നി വീണുരഞ്ഞ്
എത്ര എളുപ്പമാണ്
അത് ചോര പൊടിയുന്നതായത്.
പഴുത്ത് വ്രണങ്ങളായി മാറുന്ന
മുറിവുകളിൽ
സ്വാന്തനപൂർവ്വം
തൈലം പുരട്ടാൻ
അതാരെയോ തിരഞ്ഞലയുന്നു.
ആർത്തലച്ചു പെയ്യുന്ന
മഴയിൽ
അതാ ദൂരെ
കുടയും ചൂടി
പ്രിയപ്പെട്ട ആരോ.....
"""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo