Slider

ഉറുമ്പുകള്‍ പറഞ്ഞത്

0

ധനുമാസത്തെ ചെറിയ കുളിര് മാറാന്‍ കാലത്ത് കുറച്ച് ഇളംവെയില്
തിന്നുക പതിവായിരുന്നു ഞാന്‍. അതിന്‍റെ കൂടെ മനവിയുടെ ഒരു കട്ടന്‍ചായയും പിന്നെ പത്രവും കിട്ടിയാല്‍ ഹോ ....ഒരു മണിക്കൂര്‍
പോകുന്നതറിയില്ല.
പതിവ്പോലെ ചൂടും തിന്ന് കട്ടനും കുടിച്ച് മുറ്റത്ത് കുത്തിയിരിക്കുമ്പോള്‍ മനവി എന്തോ ഒരു പൊതിയുമായി വന്നു
വാഴയിലയില്‍ പൊതിഞ്ഞ പൊതിയഴിച്ച് എന്‍റെ നേര്‍ക്ക് നീട്ടി.
"ഇന്നാ..തെക്കേതിലെ ശിവന്‍കൊച്ചാട്ടനും മോളും കൂടി മലയ്ക്ക്
പോയി വന്നപ്പോള്‍ തന്നതാ ഞാനങ്ങു മറന്നുപോയി റേഡിയോവില്‍
രാവിലെ അയ്യപ്പന്‍റെ പാട്ട് കേട്ടപ്പോള്‍ ആണ് ഓര്‍മ്മ വന്നത്"
കട്ടന്‍ചായയുടെ ഗ്ലാസ് മുറ്റത്തെ നിരപ്പല്ലാത്ത തറയില്‍ മറിയാതെ
നിര്‍ത്തിയിട്ട് രണ്ടുകയ്യും നീട്ടി അയ്യപ്പന്‍റെ പ്രസാദം വാങ്ങി ഞാന്‍.
"ഉറുമ്പ്‌ ഉണ്ട് നോക്കി തിന്നനം അല്ലാതെ എല്ലാംകൂടി അണ്ണാക്കില്‍
ഇട്ടിട്ട് ഉറുമ്പ്‌ കടിക്കുമ്പോള്‍ എന്നേ തെറി വിളിച്ചോണം"
ഉറുമ്പുകള്‍ മൊത്തം തിന്നുതീര്‍ക്കുന്നതിന് മുന്‍പ് അയ്യന്‍റെ പ്രസാദം
എനിക്ക് നല്‍കിയ മനവിയുടെ സത്യസന്ധതയെ ഞാന്‍ മനസ്സില്‍
വാനോളം പുകഴ്ത്തി.
പൊതിയഴിച്ച് ഉറുമ്പിനെ കുറച്ചൊക്കെ തട്ടിക്കളഞ്ഞ് ഒരുപിടി
പ്രസാദം സ്വാമിയെ മനസ്സില്‍ നമിച്ച് നെറ്റിയില്‍ ഒന്ന്‍ തൊടുവിച്ച്
വായിലേക്കിട്ടു. ചെറുകഷ്ണങ്ങളാക്കിയ അപ്പവും,അവിലും.മലരും
പൊരിയും,കദളിപ്പഴത്തിന്‍റെ നുറുക്കും,കല്‍ക്കണ്ടവും.തെറ്റിപ്പൂവും
എല്ലാംകൂടി വായില്‍ കിടന്ന് ഒരു യുദ്ധം നടത്തി.
ഉറുമ്പിനെ കളയുന്നതിനിടയില്‍ പ്രസാദത്തില്‍ നിന്നും കുറെ പൊരികള്‍ തീഴെ വീണു. ഉപദ്രവകാരികള്‍ അല്ലാത്ത ഒരുതരം
കട്ടുറുമ്പുകള്‍ ധാരാളം ഉണ്ട് വീട്ടുമുറ്റത്ത്.നിങ്ങള്‍ക്ക് അറിയാം
ഓ...ആ ...തല വലുതായ ഒരിനം ഉറുമ്പേ .....അത് കടിക്കില്ല
അതേ....അത് തന്നെ ...വരിവച്ചും അല്ലാതെയും മുറ്റത്ത് എപ്പോളും
കാണും നമുക്ക് ശല്യം ഇല്ലാത്തതിനാല്‍ ചാഴിപ്പൊടിയും മറ്റും വാങ്ങി പ്രയോഗിക്കാറില്ല .
ആ .....അപ്പോള്‍ പറഞ്ഞുവന്നത് നമ്മുടെ പൊരികള്‍ താഴെവീണതും
എവിടെനിന്നോ കുറെ കട്ടുറുമ്പുകള്‍ ഓടിക്കൂടി.
ട്രെയിന്‍ എത്തുമ്പോള്‍ ഈ കൂലികള്‍ ഓടിയടുക്കില്ലേ അതുപോലെ
എനിക്ക് ഒരു കൌതുകം തോന്നി ഞാന്‍ പ്രസാദം വായിലിട്ട് ആട്ടി
ആദ്യത്തെ എണ്ണ ഇറക്കിയതിന് ശേഷം ചക്കില്‍ കിടന്ന ചണ്ടിയിലേയ്ക്ക് കുറച്ച് ചൂടാറിയ കട്ടന്‍ചായയും ഒഴിച്ചുകൊടുത്ത്
വീണ്ടും ആട്ടിക്കൊണ്ട് കട്ടുറുമ്പുകളുടെ വികൃതി കാണാന്‍
തയ്യാറായി ഇരുന്നു.
പിന്നെ അവിടെ കണ്ട കാഴ്ച ഒരു സന്ദര്‍ഭം വന്നെങ്കിലേ നിങ്ങളോട്
പറയാന്‍ കഴിയു.പറയാം കേട്ടോ ആ സന്ദര്‍ഭം വരട്ടെ വരും
വരാതിരിക്കില്ല. ഉറുമ്പുകളുടെ കലാപരിപാടികള്‍ അതിന്‍റെ
അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ ഇളയ മകള്‍ മുന്നിലെത്തി.
"അച്ഛാ ട്യുഷന്‍ ഫീസ്‌ ഇന്നു കൊടുക്കണം ."
ഇന്ന്‍ എന്‍റെകയ്യില്‍ കാശില്ല മോളേ നാളെയാകട്ടെ ഉറുമ്പുകളുടെ
വേദിയില്‍ നിന്നും തലയുയര്‍ത്താതെ അവളോട്‌ പറഞ്ഞു.
"ഞാന്‍ പത്തിലാ പഠിക്കുന്നേ അത് ഓര്‍മ്മ വേണം" അത് അവള്‍
പറഞ്ഞത് ഒരു താക്കീത് പോലെ എനിക്ക് തോന്നി.
പിറ്റേന്ന് കാലത്ത് മുറ്റത്തേക്ക്‌ ഇറങ്ങാല്‍ തുടങ്ങിയപ്പോള്‍ വിളി
വന്നത് പിന്നില്‍നിന്നും."അച്ഛാ ഫീസ്‌"
കൊച്ചേ കാശ് ശെരിയായില്ല രണ്ടുദിവസം കൂടി കഴിയട്ടെ എന്ന് ഞാനും "എന്നാല്‍ ഞാന്‍ ഇന്നുമുതല്‍ ട്യുഷന് പോകുന്നില്ല"വാശിയോട്
അവളും.എന്നാല്‍ പോകേണ്ടാ എനിക്കും വാശി.
അപ്പോള്‍ അവള്‍ ആ വജ്രായുധം പ്രയോഗിച്ചു "പരീക്ഷയ്ക്ക് മാര്‍ക്ക്
കുറഞ്ഞാല്‍ എന്നേ ഒന്നും പറഞ്ഞേക്കരുത് പറഞ്ഞേക്കാം"
അത് എന്‍റെ നെറ്റിയില്‍ തന്നെ തറച്ചു.
നെറ്റിയും തിരുമ്മി മുറ്റത്തേയ്ക്ക് നടക്കുമ്പോള്‍ ആണ് ഞാന്‍ മുന്‍പേ
നിങ്ങളോട് പറഞ്ഞ ആ സന്ദര്‍ഭം ഓര്‍മ്മ വന്നത്.
ആ ....ഉറുമ്പുകളുടെ കലാപരിപാടിയേ....അതേ... അത് തന്നെ .
അത്തൂ....ടീവി സ്റ്റാന്‍റില്‍ ഒരു വാഴയില പൊതിയിരുപ്പുണ്ട് അത്
എടുത്ത് വാ. എന്‍റെ ആവശ്യം അവള്‍ നിറവേറ്റി.
പോകാന്‍ തിരിഞ്ഞ അവളോട്‌ ഞാന്‍ ..നീ ...പോകാന്‍ വരട്ടെ .
വാ ..എന്‍റെ കൂടെ ഇന്നലെ ഞാന്‍ ഇരുന്ന സ്ഥലത്ത് എത്തി പൊതി
തുറന്ന് കുറച്ച് പൊരി വാരി മുറ്റത്ത് ഇട്ടൂ.
തീറ്റതേടിയലയുന്ന ഉറുമ്പുകള്‍ ഓടിയടുത്തു. ഞാന്‍ മകളോട് പറഞ്ഞു
ഇനി എന്താണ് നടക്കുന്നത് എന്ന് ശ്രദ്ധിച്ചുനോക്കു.അവളും എന്‍റെ
കൂടെ അവിടെയിരുന്നു.
പൊരി നിലത്ത് വീണതറിഞ്ഞ ചുരുക്കം ചിലര്‍ അത് അറിയാത്തവരെ
അറിയിക്കാന്‍ പാഞ്ഞു.
അതുവരെ കാക്കാന്‍ ക്ഷമയില്ലാത്തവര്‍ ഓരോ പൊരിയെടുത്ത് ഇഴയാന്‍ തുടങ്ങി ചിലര്‍ വീണിടത്ത് തന്നെ ഭക്ഷിക്കാന്‍ തുടങ്ങി .
പൊരികളുമായി ഇഴയുന്നവരുടെ മിന്നില്‍ ഞാന്‍ ഓരോ തടസ്സങ്ങള്‍
സൃഷ്ടിച്ചു ചിലര്‍ തടസ്സങ്ങളെ അവഗണിച്ചും യാത്ര തുടര്‍ന്നു.
ചിലര്‍ പൊരിയുപേക്ഷിച്ച് എങ്ങോട്ടോ ഇഴഞ്ഞകന്നു. ചിലര്‍ മാര്‍ഗ്ഗത്തില്‍ തടസ്സങ്ങള്‍ കണ്ടപ്പോള്‍ ദിശ മാറി യാത്ര തുടര്‍ന്നു. ഒന്ന്‍രണ്ട് തവണ തടസ്സം നേരിട്ടവര്‍ ആ പൊരിയുപേക്ഷിച്ച് പഴയ
സ്ഥലത്ത് എത്തി പുതിയ പൊരി എടുത്ത് യാത്രയായി.
ഒരു ഉറുമ്പ്‌ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു നാലഞ്ച് തവണ ഞങ്ങള്‍
മാര്‍ഗ്ഗത്തില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചിട്ടും ആ ഉറുമ്പ്‌ പിന്‍വാങ്ങിയില്ല
വീണ്ടും വീണ്ടും ദിശമാറി അത് പൊയ്ക്കൊണ്ടിരുന്നു.
ഞങ്ങള്‍ക്കും വാശിയായി ഞാന്‍ പൊരിയില്‍ ഒരു ഭാരം വച്ച്
അതിന് വലിച്ചുകൊണ്ട് പോകാന്‍ പറ്റാത്ത അവസ്ഥയില്‍ ആക്കി .
ആവുന്നതും പരിശ്രമിച്ചു ആ ഉറുമ്പ്‌ പൊരി അനക്കാന്‍ പറ്റിയില്ല
പൊരി ഉപേക്ഷിച്ച് ആ ഉറുമ്പ്‌ എവിടേയ്ക്കോ ഇഴഞ്ഞകന്നു.
ഞങ്ങള്‍ ശ്രദ്ധിച്ചപ്പോള്‍ കണ്ടത് വരിവരിയായി ഇഴഞ്ഞു നീങ്ങുന്ന
ഉറുമ്പുകളുടെ ഇടയിലേയ്ക്ക് കയറി അവരുടെ ഭാഷയില്‍ എന്തൊക്കെയോ പറഞ്ഞു (പറഞ്ഞതാകാം) .
അഞ്ചെട്ട് ഉറുമ്പുകള്‍ കൂട്ടായി അതിനുപിറകേ എത്തി ഞാന്‍ വച്ച
ഭാരം മാറ്റാന്‍ അവര്‍ കിണഞ്ഞു ശ്രമിച്ചു സാധിച്ചില്ല വന്നവര്‍ തിരികെ പോയി .നമ്മുടെ നായകന്‍ ഉറുമ്പ്‌ കുറച്ചുനേരം കൂടി ആ പൊരിയില്‍
നോക്കി നിര്‍വ്വികാരതയോടെ നിന്നു.
ആ നിര്‍വ്വികാരത കണ്ട മകളുടെ മനസ്സലിഞ്ഞു അവള്‍ ആ പൊരിയുടെ ഭാരം എടുത്തു മാറ്റി. അവസാന ശ്രമമായി ആ പൊരി കടിച്ചുവലിച്ചു നോക്കി നമ്മുടെ നായകന്‍.ഇക്കുറി വിജയിക്കുകതന്നെ ചെയ്തു അതും ചുണ്ടില്‍ കടിച്ചുപിടിച്ച് ഇഴഞ്ഞകന്നു ഞങ്ങള്‍ പിറകേ കൂടി കുറച്ചകലെ ഒരു കുഴിയിലേക്ക്
ഇറങ്ങി പോകുകയും ചെയ്തു.
ഞാന്‍ എന്‍റെ മകളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു നിനക്ക് എന്ത്
മനസ്സിലായി ഇതില്‍ നിന്ന് ..?
"വിശപ്പ് എല്ലാ പ്രതിസന്ധികളെയും മറികടക്കും അതല്ലേ നാം ഇപ്പോള്‍ കണ്ടത്..?" അവള്‍ ചോദിച്ചു
ഞാന്‍ പറഞ്ഞു അല്ല അതല്ല നാം കണ്ടത്
"ലക്ഷ്യം ആണ് പ്രധാനം എങ്കില്‍ മാര്‍ഗ്ഗം ഒരു തടസ്സം ആകില്ല"
നമ്മള്‍ എത്ര തവണ അതിന്‍റെ മാര്‍ഗ്ഗത്തില്‍ തടസ്സം സൃഷ്ടിച്ചു അത്
പിന്‍വാങ്ങിയില്ല .വിശപ്പ്‌ ആയിരുന്നു പ്രധാനം എങ്കില്‍ അതിന്
അവിടെവച്ചുതന്നെ അത് ഭക്ഷിക്കാമായിരുന്നു മറ്റ് ഉറുമ്പുകള്‍ ചെയ്തപോലെ എന്നിട്ടും ആ ഉറുമ്പ്‌ അത് ചെയ്തില്ല.
കാരണം അതിന് ഒരു ലക്ഷ്യം ഉണ്ടായിരുന്നു അത് ആ ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്തു .അതേ ആ ലക്ഷ്യബോധം ആണ്
നാം ഇപ്പോള്‍ കണ്ടത്.
അവള്‍ എന്നേ കെട്ടിപ്പിടിച്ച് ഒരു മുത്തം നല്‍കി "ഫീസ്‌ പിന്നെ ഉള്ളപ്പോള്‍ തന്നാല്‍ മതി കേട്ടോ ഞാന്‍ പോകുവാ ബസ്സ്‌ വരാറായി"
വെള്ളിക്കൊലുസ്സണിഞ്ഞ പാദങ്ങള്‍ മണിയും കിലുക്കി എന്‍റെ മുന്നിലൂടെ ഓടിയകന്നു..............
നൂറനാട് ജയപ്രകാശ്
****************************
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo