Slider

പതിമൂന്നിന്റെ ദോഷം

0


ഇതു മുസ്തഫാന്റെ പതിമൂന്നാമത്തെ പെണ്ണുകാണൽ. ഇതിനു മുമ്പ്‌ ഭൂരിഭാഗവും അലസിയത്‌ തന്റെ പിടിപ്പു കേട്‌ കൊണ്ടു തന്നെയാണു. എത്ര ധൈര്യം സംഭരിച്ചു പല കാര്യങ്ങളും നോട്ടു ചെയ്തു കണ്ണാടിക്കു മുന്നിൽ പ്രാക്ടീസ്‌ ചെയ്തു പോയാലും പെണ്ണു കാണുന്ന മുഹൂർത്തത്തിൽ ഒന്നുകിൽ നാവു പൊങ്ങാതാകും അല്ലെങ്കിൽ പറഞ്ഞത്‌ മുഴുവൻ പൊട്ടത്തരമാകും. തനിക്കു പെണ്ണിനെ ഇഷ്ടപ്പെട്ടു എന്ന വിവരം അറിയിച്ചു ചായയും പലഹാരവും കഴിച്ചു പിരിയുമെങ്കിലും വൈകാതെ പെണ്ണിനു തന്നെ ഇഷ്ടമായില്ലെന്നുള്ള വിവരം ദല്ലാൾ വഴി അറിയിക്കും.
എല്ലാറ്റിനും കാരണം പെണ്ണിനോട്‌ തനിച്ചു സംസാരിക്കുമ്പോൾ ഉള്ള ഈ നശിച്ച വിറയൽ.
ഇന്നലെ സംഭവിച്ചതും അത്‌ തന്നെ. വീടും വീട്ടുകാരും പരിസരവും എല്ലാം നന്നായി പിടിച്ചതാണു.
'ചെറുപ്പക്കാരല്ലേ. നിങ്ങൾക്ക്‌ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആവാം'
എന്നു ദല്ലാൾ സലാംക്ക പറഞ്ഞപ്പോൾ മുതൽ തുടങ്ങി മുസ്തഫാന്റെ പെരുവിരൽ മുതൽ മേൽപ്പോട്ട്‌ ഒരു ആളിക്കത്തൽ. തൊണ്ട വരണ്ടു. നാവു വരണ്ടു. ആ അരണ്ട വെളിച്ചമുള്ള മുറിയിൽ തിളങ്ങുന്ന മുഖം ആദ്യ കാഴ്ചയിൽ തന്നെ ഇഷ്ടമായതാണു. പക്ഷേ, മുസ്തഫാക്ക്‌ തന്റെ മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ഒട്ടിയ പോലെ തോന്നി. ഒരു മിനുട്ട്‌ നേരം ഒരക്ഷരമുരിയാടാൻ കഴിഞ്ഞില്ല.
പിന്നെ, സർവ ശക്തിയും ആവാഹിച്ച്‌ മുസ്തഫ ചോദിക്കാൻ തുടങ്ങിയ ചോദ്യം പെൺകുട്ടി ആദ്യം ചോദിച്ചു.
'എന്താ പേരു?'
താൻ ചോദിക്കാൻ ഒരുക്കിവെച്ച ചോദ്യം പെൺകുട്ടി ചോദിച്ചതോടെ മുസ്തഫാന്റെ ആധി കൂടി.
ചക്കപ്പശ ഒട്ടിയത്‌ പോലുള്ള ചുണ്ടുകൾ വലിച്ചു തുറന്നു മുസ്തഫ പറഞ്ഞു:
'എന്റെ പേരു മുസ്തബ'
ഇതു പറയുമ്പോൾ മുസ്തഫ ഒരു ധൈര്യത്തിനു കൈ താങ്ങി വെച്ചിരുന്ന പായക്കെട്ട്‌ താഴെ വീണു. പല തവണ ശ്രമിച്ചിട്ടും പായ കുത്തനെ നിൽക്കുന്നില്ല. വീണുകൊണ്ടേയിരുന്നു. മുസ്തഫാന്റെ ആത്മവിശ്വാസം ചോർന്നു കൊണ്ടേയിരുന്നു.
'എന്താ പേരു?' പായ താങ്ങിപ്പിടിച്ചു മുസ്തഫ ചോദിച്ചു.
'സജ്‌ന'
പെൺകുട്ടിയുടെ പെട്ടെന്നുള്ള മറുപടി കേട്ട്‌ മുസ്തഫാന്റെ അടുത്ത ചോദ്യം യാന്ത്രികമായിരുന്നു.
'വീടെവിടെയാ?'
ചോദ്യം കേട്ടതും പെൺകുട്ടി അകത്തേയ്ക്ക്ക്‌ ഓടി. പായകൊണ്ടുള്ള മുസ്തഫാന്റെ കളി കണ്ടപ്പഴേ പെൺകുട്ടി സംശയിച്ചു കാണണം. ഈ ചോദ്യം കൂടി ആയപ്പോൾ ഉറപ്പിച്ചു. 'ഇയാൾ നോർമൽ അല്ല.'
സ്വന്തം നാവിനെ പഴിച്ച്‌ മുസ്തഫ ദല്ലാളിനൊപ്പം മടങ്ങി.
പക്ഷേ, ഇന്നത്തെ പതിമൂന്നാമത്‌ പെണ്ണു കാണലിനു ഒരു പ്രത്യേകതയുണ്ട്‌. ഇതു മുസ്തഫക്ക്‌ ഇഷ്ടമില്ലാത്ത ആലോചനയാണു.
പന്ത്രണ്ട്‌ പെണ്ണുകാണൽ അലസിയപ്പോൾ ജേഷ്ഠന്മാരും കാരണവരും കൂടി ഉറപ്പിച്ചതാണിത്‌.
രണ്ടു കിലോ മീറ്റർ ദൂരം. പേരു കേട്ട തറവാട്ടുകാർ. പൂത്ത പണം. ഫോട്ടോ പ്രകാരം നല്ല സൗന്ദര്യം. എല്ലാം കൊണ്ടും ഒരു കുറവുമില്ലാത്ത ആലോചന.
പക്ഷേ, മുസ്തഫാക്ക്‌ ഇതിൽ എന്തോ പന്തി കേട്‌ തോന്നുന്നു. ഒരു ഇടത്തരം കുടുംബത്തിൽ വളരെ ചെറിയ സാൻബത്തിക ചുറ്റുപാടിൽ കഴിയുന്ന ഒരു ഇലക്ട്രീഷ്യനായ തന്നെ ഇത്രയും വലിയ കുടുംബക്കാർ ആലോചിക്കുമ്പോൾ അതിലെന്തോ പന്തികേടുണ്ടാകണം. ഇനി ഒന്നുമില്ലെങ്കിലും തറവാടുകൾ തമ്മിലും സാമ്പത്തികവുമായ ഈ വലിയ അന്തരം ദാൻബത്യത്തിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നുറപ്പ്‌. എന്തു വിലകൊടുത്തും ഈ ബന്ധം ഒഴിവാക്കണം.
പക്ഷേ, ജേഷ്ഠന്മാരും കാരണവരും ഈ കെട്ടു നടന്നേ തീരൂ എന്ന വാശിയിലാണു.
പന്ത്രണ്ട്‌ പെണ്ണു കാണൽ അലസിയ അനുഭവസൻബത്ത്‌ ഉണ്ടായിട്ടും ഈയൊരു കെട്ട്‌ ഒഴിവാക്കാൻ എന്താണു വഴിയെന്നു ആലോചിച്ചു മുസ്തഫ തല പുകച്ചു. ഫേസും നൂട്ടറും മാറിമാറിക്കുത്തി ആലോചിച്ചു. അവസാനം തലച്ചോറിനുള്ളിൽ ഒരു ചെറിയ ബൾബ്‌ കത്തി.
-സാധാരണ പോലെ പെണ്ണു കാണാൻ പോവുക. പെണ്ണിനോട്‌ തനിച്ച്‌ സംസാരിക്കാൻ റൂമിൽ മാറ്റി നിർത്തുമ്പോൾ അവളുടെ മുന്നിൽ വീണു കൈ കാലിട്ടടിച്ച്‌ അപസ്മാര രോഗിയെപ്പോലെ അഭിനയിക്കുക. അതോട്‌ കൂടി പെണ്ണു തന്നെ വേണ്ടാന്ന് പറഞ്ഞോളും. സംഭവം ക്ലീൻ-
മനസ്സിലുറപ്പിച്ച പദ്ധതിയുമായി മുസ്തഫ പെണ്ണു വീട്ടിൽ എത്തി. കൂടെ ദല്ലാൾ സലാംക്കയും. വലിയ വീട്‌. അതിലും വലിയ മനസ്സുള്ള വീട്ടുകാർ. അൽപ നേരത്തെ കുശലാന്വേഷണത്തിൽ ഉപ്പയും ആങ്ങളമാരും വളരെ നല്ല മനുഷ്യരാണെന്നു തോന്നി.
'എന്നാൽ നിങ്ങൾക്ക്‌ എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിൽ ആവാം'
സലാംക്കാന്റെ ഓർഡർ കിട്ടിയപ്പോൾ പെണ്ണു കാണാൻ മുറിയിലേക്ക്‌ കയറി. വീഴാനുള്ള തയ്യാറെടുപ്പിൽ മുണ്ടു മുറുക്കിയുടുത്തു.
വാതിൽ പതുക്കെ ചാരി ആ മുഖമൊന്നു നോക്കി. സ്വർഗ്ഗത്തിലെ ഹൂറി ഭൂമിയിൽ ഇറങ്ങി വന്നത്‌ പോലെ ഒരു സുന്ദരിക്കുട്ടി. ആദ്യ കാഴ്ചയിൽ തന്നെ മുസ്തഫ ഉറപ്പിച്ചു. എന്തിനു നഷ്ടപ്പെടുത്തണം? 'ഈ ഹൂറി എനിയ്ക്ക്കുള്ളത്‌ തന്നെ.'
അശേഷം വിറയലോ തൊണ്ട വരൾച്ചയോ ഇല്ലാതെ കൃത്യമായ ആമ്പിയറിൽ മുസ്തഫ ചോദിച്ചു.
'എന്താ മോളെ പേരു?'
ചോദ്യം കേട്ടതും വെട്ടിയിട്ട മരം പോലെ പെൺകുട്ടി മുഖമടിച്ചു നിലത്തു വീണു! കൈ കാലിട്ടടിച്ചു! വായിൽ നിന്നും നുര തള്ളി!
മുസ്തഫാന്റെ തലച്ചോറിൽ ഹൈവോൾട്ടേജ്‌ പാസ്സ്‌ ചെയ്തു. നൂട്ടറും ഫേസും കൂടിപ്പിരിഞ്ഞ പോലൊരു ഫീലിംഗ്‌.
അങ്ങനെ കെട്ട്‌ പതിമൂന്നാമതും ഫ്യൂസായി മുസ്തഫ മടങ്ങി.
പതിനാലാമത്‌ ഫ്യൂസ്‌ വയറും തേടി...

By 
Moin CA
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo