നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കാദംബരി

Image may contain: 1 person, selfie, closeup and indoor

ബാൽക്കണിയിലെ തറയിൽ കവിൾ ചേർത്ത് തണുപ്പ് പറ്റി കിടന്നപ്പോൾ കാദംബരിക്ക് സങ്കടം തോന്നി.
തലേന്ന് നടത്തിയ ഗർഭഛിദ്രം അവളെ വല്ലാതെ അവശതയിലാക്കിയിരുന്നു.
ഇതെത്രാമത്തേതാണ്.......... ???
കാദംബരി എണ്ണാൻ ശ്രമിച്ചു.
കവിളിൽ കൂടി ഇടവപ്പാതിക്കാലത്തെ മീനച്ചിലാർ കലങ്ങി മറിഞ്ഞ് കുത്തിയൊലിച്ചു കൊണ്ടിരുന്നു.
ഓരോ തവണയും കരുതും ഇനിയില്ല.... ഇതവസാനത്തേതാണെന്ന്....
പക്ഷെ,.......
മീനച്ചിലാർ കലങ്ങിയൊഴുകിയ ഒരു കുട്ടിക്കാല പകലിലാണ് പള്ളിക്കലെ ലൈബ്രറിയിൽ നിന്ന് ഒരു പുസ്തകം അപ്പ കൊണ്ടുവന്നത്...
പിന്നെ അത് പതിവായി...
ബാലരമക്കും പൂമ്പാറ്റക്കും ബാലമംഗളത്തിനുമപ്പുറം കൊച്ചു കാദംബരി വായനയുടെ ലോകത്ത് ഒരുപാട് സഞ്ചരിച്ചു......
പള്ളിക്കലെ ലൈബ്രറിയിൽ അവൾ നിത്യ സന്ദർശക ആയി.
അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ എഴുതിയ ആദ്യ കഥയിലെ കഥാപാത്രങ്ങൾ മൃഗങ്ങളും പക്ഷികളുമായിരുന്നു. പിന്നെ രാജകുമാരനിലേക്കും രാജകുമാരിയിലേക്കും സാധാരണ മനുഷ്യരിലേക്കും കദംബരിയുടെ കഥാപാത്രങ്ങൾ വളർന്നു.
മീനച്ചിലാറിലൂടെ ഇടവപ്പാതിക്കാലത്ത് ഒഴുകിയെത്തുന്ന നീലക്കോടുവേലിയും അടിവാരം കാടുകളിലെ കരിങ്കോളിയെന്ന പാമ്പും കൊടയുരുട്ടി മലയിലെ ഭൂതത്താന്മാരും പാറേക്കയവും പുതിയ കഥകൾക്കുള്ള വിത്തുകളായി ശേഖരിക്കപ്പെട്ടപ്പോൾ കാദംബരി വീണ്ടും വായിച്ചുകൊണ്ടേയിരുന്നു;
കുസൃതി നിറഞ്ഞ ചിരിയുമായി ജീവിതത്തിന്റെ ഓരോ നിമിഷവും ആസ്വദിച്ച്.......
പ്ലസ് ടു കഴിഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഡിഗ്രിയും പിജിയും ബിഎഡും എടുത്ത കാലത്ത് കോളേജിന്റെ ആസ്ഥാന കഥാകാരിയായി പട്ടം ചാർത്തപ്പെട്ടപ്പോൾ അവൾ കഥകൾ ജനിക്കുന്ന വഴികളിലൂടെ അലഞ്ഞു നടന്നു. ഓരോ നിമിഷവും ആസ്വദിക്കാൻ അവൾ മറന്നില്ല.
അവൾ കലാലയതിന്റെ ഓമന ആയിരുന്നു.....
പലർക്കും അവൾ മകളായി....
ചിലർക്ക് പെങ്ങളായി......
അവളിലെ പ്രണയം നേടാൻ അവൾക്കായി പ്രണയലേഖനങ്ങൾ എഴുതപ്പെട്ടു. പൊട്ടിച്ചിരിച്ച് വരാലിനെ പോലെ ഒഴിഞ്ഞു മാറിയപ്പോഴൊക്കെ അവൾ പുതിയ കഥകളെഴുതി....
ചില കഥകൾ ഒരുപാട് ദിവസം കൊണ്ട് മനസ്സിലിട്ട് വെട്ടിയും തിരുത്തിയും ഉണ്ടാക്കുന്നവയാണ്.
ചിലപ്പോ ഒരു വ്യക്തിയുടെ പേരായിരിക്കും മനസ്സിൽ ആദ്യം വരുന്നത്. പിന്നെ അതിന് ചുറ്റും ഒരു കഥയുണ്ടാവും.....
ഒരു കഥയുടെ പേര് മനസ്സിൽ തോന്നി അതിൽ നിന്ന് കഥ മെനഞ്ഞെടുക്കാറുണ്ട്...
ചിലപ്പോ ഒരു ചിത്രം.....
ചിലപ്പോൾ
കവിതപോലെ സുന്ദരമായ ചില വരികൾ തുടക്കമായി കിട്ടും.
മുന്നിൽ കാണുന്ന ചില കാഴ്ചകൾ.... സന്ദർഭങ്ങൾ.....
കണ്ടു മുട്ടുന്ന ചില മനുഷ്യർ.... അവൾ കൂടി ഉൾപ്പെടുന്ന ചില സംഭവങ്ങൾ......
പത്രവാർത്തകൾ ഒക്കെ കഥയുടെ ബീജം കദംബരിയുടെ ഹൃദയത്തിലേക്ക് കടത്തിവിടും. അവിടെക്കിടന്ന് അത് വളരും ;ഒരു ഭ്രൂണത്തെപ്പോലെ........
ആ ഗർഭ കാലത്ത് അവൾ അസ്വസ്ഥയാകാറുണ്ട്.......
വെട്ടിയും തിരുത്തിയും കഥാരചനയെന്ന പേറ്റു നോവിനൊടുവിൽ സ്വന്തം കുഞ്ഞിനെ കണ്ണീരോടെ ഉമ്മ വയ്ക്കാറുണ്ട് അവൾ....
താലോലിക്കാറുണ്ട്....... കുറച്ചു ദിവസങ്ങൾ ആ കുഞ്ഞിന്റെ മധുര സ്മരണയിൽ ഉല്ലാസവതിയായി ചിരിച്ച് കളിച്ച് നടക്കും...... അടുത്ത കഥയുടെ ബീജത്തെ മനസ്സിൽ പേറും വരെ.

...................................................
കല്യാണം ഉറപ്പിച്ചപ്പോൾ ജോലിക്ക് വിടണമെന്നും വായിക്കണമെന്നും മാത്രേ കാദംബരിക്ക് ഡിമാന്റുകൾ ഉണ്ടായിരുന്നുള്ളു.
പുഞ്ചിരിയോടെ അവളുടെ ഇഷ്ടങ്ങൾ തന്റേത് കൂടിയാണെന്ന് റാം നാരായൺ എന്ന രാമൻ പറഞ്ഞിട്ടും അയാളൊരു ചില്ലുഭിത്തിക്ക് അപ്പുറത്താണെന്ന് അവൾക്ക് തോന്നി.
മണ്ഡപത്തിൽ ഇരുന്നപ്പോഴാണ് കാവി മുണ്ടുടുത്ത ഒരു ചെറുപ്പക്കാരനെ അവൾ കണ്ടത്. അവൻ മുടി നീട്ടി വളർത്തിയിരുന്നു ക്ലീൻ ഷേവ് ചെയ്ത മുഖത്ത് ഒരു സങ്കടം തങ്ങി നിന്നു. കഴുത്തിൽ ഒരു തോർത്ത് വളച്ചിട്ടിരുന്നു.
പിന്നെ ചടങ്ങുകളുടെ തിരക്കിലേക്ക് അവൾ തള്ളപ്പെട്ടു....
ഒരു സാധാരണ മണവാട്ടിയായി നാണത്തോടെ പ്രതീക്ഷകളോടെ അവന്റെ താലിയേറ്റു വാങ്ങി സിന്ദൂരമണിഞ്ഞ് അവളൊരു ഭാര്യയായി.
ഊണ് നേരത്ത് വിളമ്പുന്ന അവനെ കണ്ടപ്പോൾ കാദംബരി അവന് മഹേശ്വർ എന്ന് മനസ്സിൽ പേരിട്ടു.
യാത്ര പറഞ്ഞ് ഇറങ്ങിയപ്പോഴും അവനെ കണ്ടു.
ഭർതൃ ഗൃഹത്തിൽ ചെന്ന് കയറിയപ്പോഴേക്കും മഹേശ്വർ ഒരു കഥയായി രൂപപ്പെട്ട് തുടങ്ങിയിരുന്നു.
കാദംബരി അസ്വസ്ഥയായി...
പക്ഷെ തിരക്കുകളിൽ മഹേശ്വർ മറവിക്കുള്ളിലേക്കു വീണു പോയി.....
ഉള്ളിൽ നാമ്പിടുന്ന കഥയുടെ ഭ്രൂണങ്ങൾക്ക് ചിന്തകളിൽ നിന്ന് പോഷണമൂറ്റി വളരാൻ, ചിന്തിക്കാൻ അവൾക്ക് സമയമുണ്ടായിരുന്നില്ല. ഭക്ഷണമുണ്ടാക്കിയും വീട് വൃത്തിയാക്കിയും തുണിയലക്കിയും ഓരോ ദിവസങ്ങളും ചോർന്ന് പോകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
മഹേശ്വർ ഇടക്കൊക്കെ മനസ്സിൽ മിന്നി മറഞ്ഞു...... അവൾ കൂടുതൽ അസ്വസ്ഥയായി. കാദംബരിയുടെ ദിവസങ്ങളുടെ താളം പതിയെ തെറ്റി തുടങ്ങുകയായിരുന്നു.
ദോശ കരിഞ്ഞു... കറികൾ അടിയിൽ പിടിച്ചു.... ഉപ്പു കൂടുകയും എരിവില്ലാതാവുകയും ചെയ്തതിന് പിറ്റേന്ന് ഉപ്പില്ലാത്ത സാംബാർ കദംബരിയെ വല്ലാതെ വഴക്കു കേൾപ്പിച്ചു.
അന്ന് രാത്രി രാമൻ പതിവ് സ്നേഹപ്രകടനങ്ങൾക്ക് ശേഷം ഉറക്കമായപ്പോൾ കാദംബരി എഴുന്നേറ്റു. ബാൽക്കണിയിലെ ഊഞ്ഞാൽ കസേരയിലിരുന്ന് മഹേശ്വറിനെ കുറിച്ച് മാത്രം ആലോചിച്ചു. ഊഞ്ഞാലിന്റെ താളത്തിനൊത്ത് മഹേശ്വറിന്റെ ചിന്തകളിലൂടെ അവന്റെ നടവഴികളിലൂടെ.... പ്രണയത്തിലൂടെ പ്രണയിനിയിലൂടെ അവൾ സഞ്ചരിച്ചുകൊണ്ടിരുന്നു....
നേരം വെളുക്കാറായപ്പോഴേക്ക് അവളുടെ മനസ്സിൽ മഹേശ്വർ പൂർണതയിലെത്തിയിരുന്നു.
കണ്ണിൽ ബാക്കി നിൽക്കുന്ന ഉറക്കവുമായി പിറ്റേന്ന് മുഴുവൻ കാദംബരി ആലസ്യത്തിലായിരുന്നു..... ഒപ്പം സന്തോഷത്തിലും.....
ഊണ് കഴിഞ്ഞ് നോട്ട് ബുക്കിൽ 'പ്രണയിനിയുടെ മഹേശ്വർ ' എന്ന പേരിൽ അവളാ കഥ എഴുതി പൂർത്തിയാക്കി.
രാമൻ അസ്വസ്ഥനായി തുടങ്ങിയിരുന്നു. അയാൾ ചെറിയ കാര്യങ്ങൾക്ക് അവളെ വഴക്കു പറഞ്ഞു.
അയാൾ പറഞ്ഞ ഷർട്ട് തേക്കാൻ അവൾ മറന്നു പോയി. പണികളൊതുക്കി കിടപ്പറയിലെത്തുന്ന അവൾ അയാളെ ശ്രദ്ധിക്കാതെ എഴുതി തുടങ്ങി.... വീട് തൂത്ത് വാരിയില്ല..... പത്രം അടുക്കി വച്ചില്ല.....
ഒരുപാട് കുറ്റങ്ങൾ....
ഒരിക്കൽ മനോഹരമെന്ന് അയാൾ പുകഴ്ത്തിയ അവളുടെ പേര് അയാൾക്ക് ഇഷ്ടമേയല്ലാതായി.......
കാദംബരീപുഷ്പ സരസ്സിൽ എന്ന് പാടി അവളുടെ ചെവിക്ക് പിന്നിൽ ചുംബിച്ചിരുന്ന അയാൾ എടീ എന്ന് മാത്രം വിളിച്ചപ്പോൾ കദംബരിക്ക് വല്ലാതെ നൊന്തു. പൊട്ടിചിരിച്ചിരുന്ന കുസൃതി കാണിച്ചിരുന്ന മൂളിപ്പാട്ട് പാടിയിരുന്ന കാദംബരി രാമൻ ഏൽപ്പിക്കുന്ന ജോലികളിൽ കൂടുതൽ ശ്രദ്ധിച്ചു..... ഒരു ജോലിയും ബാക്കിയാവാതിരിക്കാൻ പണിപ്പെട്ടു.
പക്ഷെ അവൾ സന്തോഷവതി ആയിരുന്നില്ല.
നമുക്കൊരുമിച്ച് പുറത്ത് പോകാമെന്നയാൾ പറഞ്ഞപ്പോൾ ഒരു കൊച്ചു കുട്ടിയെ പോലെ അവൾ തുള്ളിച്ചാടി. അയാൾക്കിഷ്ടമുള്ള കറുപ്പും ചുവപ്പും കലർന്ന ചുരിദാറിൽ അയാളുടെ കൈ കോർത്തു പിടിച്ച് നഗരത്തിലെ തിരക്കിലൂടെ അലഞ്ഞ് നടക്കാൻ അവൾ കൊതിച്ചു.
ഐസ് ക്രീം പാർലറിലിരുന്ന് ആരും കാണാതെ അയാൾക്കൊരു സ്പൂൺ നീട്ടണമെന്ന് അവളാഗ്രഹിച്ചു.
പക്ഷെ, രാമൻ അവളെ കൊണ്ടുപോയത് സൈക്കാട്രിസ്റ്റിന്റെ അടുത്തേക്കായിരുന്നു.....
തന്റെ ഉള്ളിൽ മുളയ്ക്കുന്ന കഥ കുഞ്ഞുങ്ങളെക്കുറിച്ച് അവൾ ഡോക്ടറോട് മിണ്ടിയതേയില്ല.....
കുടുംബത്തെക്കുറിച്ചും കടമകളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും ഡോക്ടർ പറഞ്ഞത് മുഴുവൻ അവൾ കേട്ടു.
ആ ഡോക്ടർക്ക് ഒരു ബഫൂണിന്റെ ഛായ ഉണ്ടെന്നവൾക്ക് തോന്നി. അയാളെഴുതിക്കൊടുത്ത മരുന്നുകൾ മെഡിക്കൽ സ്റ്റോറിൽ നിന്ന് വാങ്ങുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
നീല കണ്ണുകളുള്ള ഒരു പെൺകുട്ടി വിഷാദം നിറഞ്ഞ ചിരിയോടെ അവൾക്കുള്ളിൽ കയറിക്കൂടി......
മരുന്നുകൾ എറിഞ്ഞു കളഞ്ഞ കുറ്റിക്കാട്ടിലേക്ക് നീലക്കണ്ണുകാരിയെ കാദംബരി പറിച്ചെറിഞ്ഞു...... അവളുടെ ഗര്ഭപാത്രത്തിന് നൊന്തു. കണ്ണുകളിലൂടെ രക്തമൊഴുകി....
അവൾ ആദ്യത്തെ ഗർഭഛിദ്രം നടത്തി...
പിന്നെ ഒരുപാട്......
ട്യൂൺ ചെയ്ത പാവയെപ്പോലെ ദിനചര്യകൾ അവർത്തിക്കപ്പെട്ടപ്പോൾ ഒരു മരവിപ്പോടെ അവൾ തിരിച്ചറിഞ്ഞു താനൊരു അമ്മയാകാൻ പോകുന്നുവെന്ന്.
രാമന് അവൾ ടെക്സ്റ്റ് ചെയ്തതേയുള്ളു. ജോലിക്കിടയിൽ ഫോൺ ചെയ്യുന്നത് അയാൾക്കിഷ്ടമല്ലായിരുന്നു.
അയാൾ പാഞ്ഞു വന്നു. ഒരുപാട് സ്വീറ്റ്‌സിനൊപ്പം അവൾക്കൊരു പൊതി കൊടുത്തു.
മരവിപ്പോടെ തന്നെയാണ് അവളത് തുറന്നത്....
'കാദംബരിയുടെ കഥകൾ'
ചെറുകഥാ സമാഹാരം.....
ആർത്തലച്ചു പെയ്തുകൊണ്ട് അവൾ അയാളുടെ നെഞ്ചിലേക്ക് ചേർന്നു.
കദംബരീപുഷ്പ സരസ്സിൽ....... അയാൾ വീണ്ടും പാടി.
Dr.Salini CK

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot