നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

വിവാഹത്തിന്റെ ഒൻപതാം നാൾ- Part 2

Image may contain: 1 person

മധുവിധുവിന്റെ ദിനങ്ങളായിരുന്നു നിളയ്ക്കും ദേവനും പിന്നീടങ്ങോട്ട്.
എത്ര കുടിച്ചാലും തീരാത്ത
മുന്തിരി ചഷകം പോലെ
ജീവിതം അവളെ കൊതിപ്പിച്ചുകൊണ്ടേയിരുന്നു.
അലതല്ലിയാൽ തളരാത്ത തിരമാലകളായി ഓരോ
നിമിഷവും ദേവന്റെ കൈകൾ വാരിയണയ്ക്കുമ്പോൾ..ഒരു മണൽത്തരിയായി അവനോട്
ചേരാൻ അവൾ വീണ്ടും വീണ്ടും
വെമ്പൽകൊണ്ടു.
എന്ത് മായയാണ് അവൻ തന്നിൽ പ്രവർത്തിച്ചതെന്ന് തനിച്ചിരിക്കുമ്പോൾ ഉൾക്കുളിരോടെ നിള ഓർക്കാറുണ്ട്.
പ്രണയോന്മാദ നിമിഷങ്ങളിൽ ചെവിയിലമരുന്ന ചൂടുള്ള നിശ്വാസമായി..തളർന്നുറങ്ങുമ്പോൾ കൈകൾക്കുള്ളിലേക്ക് ചേർത്ത് ,നെഞ്ചിലേക്ക് പൊതിഞ്ഞുപിടിക്കുന്ന സ്നേഹമായി,
ചിലനേരങ്ങളിൽ ഒരു കുഞ്ഞിനെപ്പോലെ തന്റെ മടിയിൽ പറ്റിച്ചേർന്നുറങ്ങുന്ന വാത്സല്യമായി, അവളവനെ സ്നേഹിച്ചു,
ആരാധിച്ചു,ഓമനിച്ചു,
പ്രണയകാമനകളിൽ അലിഞ്ഞ വശ്യസുഗന്ധമായി താൻ അവനിൽ ലയിച്ചു തീർന്നിരിക്കുന്നുവെന്നു
ഓരോ നിമിഷവും അവൾ തിരിച്ചറിഞ്ഞുകൊണ്ടേയിരുന്നു.
കാത്തുവമ്മയുടെ ചില നേരത്തെ പ്രവർത്തികളോടുള്ള ഭയം കാരണം
പിന്നീടൊരിക്കൽ പോലും അവൾ ആ വീട്ടിൽ തനിച്ചു നില്ക്കാൻ ഇഷ്ട്ടപ്പെടുകയുണ്ടായില്ല. ദേവനും അവളെ തനിച്ചാക്കിയില്ല.
മൂന്ന് മാസങ്ങൾക്ക് ശേഷം ദേവന് ഒഴിച്ചുകൂടാനാവാത്ത വിദേശയാത്ര വേണ്ടിവന്ന ദിവസമാണ് നിള പിന്നീട് അന്നത്തെ രാത്രിയിലെ ഭയം വീണ്ടുമറിഞ്ഞത്.
രാത്രിഭക്ഷണം കഴിച്ചു അല്പനേരത്തിനകം
കാഴ്ച്ചകൾ മങ്ങിപോകുന്നത് പോലെ തോന്നിയ അവൾ ദേവനെ വിളിക്കാൻ വേണ്ടി ഫോണിനടുത്തേക്ക് നീങ്ങി.
കുഴഞ്ഞുപോകുന്ന കൈകൾ ഉയർത്തി ഫോൺ ഡയൽ ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ അവൾ കുഴഞ്ഞുവീണു. കാത്തുവമ്മ ഓടിവരുന്നത് സ്വപ്നത്തിൽ എന്നപോലെ അവളറിഞ്ഞു.
കണ്ണ് തുറക്കുമ്പോൾ ഇരുട്ടിൽ വൃദ്ധ തന്റെ കാൽക്കൽ ഇരിക്കുന്നത് കണ്ടു അവൾ പിടഞ്ഞെണീറ്റു.
അവർ നിസ്സംഗതയോടെ പറഞ്ഞു.
"ഞാൻ കൂട്ടിയാ കൂടൂല്ല..അതാ ഇവിടെത്തന്നെ കിടത്തിയെ."
നിള ഞെട്ടലോടെ അവർക്കുനേരെ തിരിഞ്ഞു.
"സത്യം പറ.. എന്താ നിങ്ങളെന്റെ ഭക്ഷണത്തിൽ കലർത്തിയത് ?
ഇത്രയും ദിവസം കാത്തത് ഇതിനായിരുന്നു അല്ലെ?"
പൊട്ടിക്കരഞ്ഞുകൊണ്ട്‌ നിള ഫോണിനടുത്തേക്ക് നീങ്ങി.
പെട്ടന്നാണ് ആരോ ബെല്ലടിച്ചത്.
"വൈദ്യരാവും .. ഞാനാ വരാമ്പറഞ്ഞതു.."
വൃദ്ധ പിറുപിറുത്തുകൊണ്ട് പോയി ലൈറ്റിട്ടു വാതിൽ തുറന്നു.ഡോക്ട്ടർ ആയിരുന്നു പുറത്തു.മൂന്നാമതൊരാളെ കണ്ടതോടെ നിളയ്ക്ക് ചെറിയൊരു ആശ്വാസം തോന്നി.അവൾ പതുക്കെ കസേരയിലേക്കിരുന്നു.
"എന്തുപറ്റി മോളെ?" എന്ന് ചോദിച്ചുകൊണ്ട് പുഞ്ചിരിയോടെ അയാൾ നിളയുടെ നാഡിമിടിപ്പ് പരിശോധിച്ചു.പ്രാരംഭഘട്ട പരിശോധനകൾക്കു ശേഷം
അയാൾ പറഞ്ഞു.
"എന്റെ ഊഹം ശരിയാണെങ്കിൽ,
ഇതൊരു സന്തോഷവാർത്തയാവും.
ഏതായാലും ദേവൻ വന്നിട്ട് രണ്ടാളും ഹോസ്പിറ്റലിൽ വന്നു ചെക്ക് അപ് ചെയ്യൂ. അതിനുശേഷം മതി ആഘോഷമൊക്കെ."
നിളയിൽ ഒരുൾപ്പുളകമുണ്ടായി.
ദേവേട്ടന്റെ കുഞ്ഞു തന്റെയുള്ളിൽ ജന്മം കൊണ്ടിരിക്കുന്നു.. അവൾ പുഞ്ചിരിയോടെ മുഖമുയർത്തി കാത്തുവമ്മയെ നോക്കി.
ഡോക്റ്ററെ യാത്രയാക്കി തിരിച്ചുവന്ന വൃദ്ധയുടെ മുഖത്തെ കല്ലിച്ചഭാവം അവളെ ഭയചകിതയാക്കി.
"മോളാണെങ്കിൽ നമുക്ക് ഗൗരി
എന്ന് പേരിടാം കാത്തുവമ്മേ"..
വൃദ്ധ അവിശ്വസനീയമായ എന്തോ കേട്ടതുപോലെ തലയുയർത്തി അവളെ നോക്കി. പിന്നെ നിഷേധാർത്ഥത്തിൽ തലയാട്ടി.
"ദേവൻകുഞ്ഞിനു ഇഷ്ടാവില്ല,..
സമ്മതിക്കില്ല.."
വൃദ്ധയുടെ അപ്പോളത്തെ ഭാവം നിളയ്ക്ക് കൗതുകകരമായി തോന്നി.
അവൾ പുഞ്ചിരിയോടെ തുടർന്നു.
"ഗൗരിയെ ദേവേട്ടന് വല്യ ഇഷ്ടമായിരുന്നു കാത്തുവമ്മേ..
തീർച്ചയായും സമ്മതിക്കും"
"പിന്നെന്തിനാണ് കൊന്നുകളഞ്ഞത്?"
നിമിഷനേരം കൊണ്ടാണ് വൃദ്ധ ചോദിച്ചത്.നിള അമ്പരന്നുപോയി.
"അതിനു, ഗൗരി മരിക്കുമ്പോൾ ദേവേട്ടൻ ഇവിടെയില്ലായിരുന്നല്ലോ..?"
അവൾ വിക്കി...വിക്കി..മെല്ലെപ്പറഞ്ഞു.
"ആരുപറഞ്ഞു..?"
വൃദ്ധയുടെ കണ്ണുകളിലെ ഭാവം കണ്ടു നിളയ്ക്ക് ഭയം തോന്നി.
"ഞാൻ കണ്ടതാണ് ..പുലർച്ചെ കാർ പോണത്..ചെവി ശരിക്ക് കേൾക്കില്ലെങ്കിലും കാഴ്ചയ്ക്ക് ഒരു കുറവുമില്ലെനിക്ക്."
ചെവിയടച്ചു ആരോ അടിച്ചതുപോലെ തോന്നി നിളയ്ക്ക്. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് തേങ്ങിക്കരച്ചിലോടെ വൃദ്ധ അടുക്കളയിലേക്ക് നടന്നുപോകുന്നതും നോക്കി നിള
കസേരയിൽത്തന്നെ മരവിച്ചിരുന്നു.
ഒറ്റക്കുതിപ്പിന് അവൾ ബെഡ്റൂമിന് നേർക്ക് ഓടി. അന്ന് രാത്രി ദേവേട്ടൻ തന്നെ കാണിച്ച ഗൗരിയുടെ ആത്മഹത്യാക്കുറിപ്പ്..അതിവിടെ എവിടെയോ ആണ് വച്ചതെന്ന് നല്ല ഓർമ്മയുണ്ട്.പക്ഷെ മണിക്കൂറുകളോളം അന്വേഷിച്ചിട്ടും അവൾക്കത് കിട്ടിയില്ല.. ഒടുവിൽ തളർന്നു നിലത്തിരിക്കുമ്പോൾ കാത്തുവമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും അവളുടെ ചെവിയിൽ അലയടിച്ചു..
ഗൗരിയെ...ദേവേട്ടൻ...?
ദേവേട്ടനായിരിക്കുമോ...?
ദേവന്റെ കാർ മതില്കെട്ടിനുള്ളിലേക്ക് കയറിവരുന്നത് മട്ടുപ്പാവിൽ നിന്ന് നിളയ്ക്ക് കാണാമായിരുന്നു. പതിവിന് വിപരീതമായി അവൾ അവിടെത്തന്നെ ഇരുന്നു.ചുമലിൽ അവന്റെ കരങ്ങൾ പതിക്കും വരെ.
"എന്താണെന്റെ നിളാദേവിക്ക്
ഇന്നൊരു മൗനം?"
അവളുടെ കഴുത്തിൽ താടിയുരസിക്കൊണ്ട് അവൻ പതുക്കെ ചെവിയിൽ മന്ത്രിച്ചു.
സാധാരണ ഇക്കിളി കൊണ്ട് പിടഞ്ഞുചിരിക്കുന്ന അവളിലെ നിസ്സംഗത അവനെ അതിശയിപ്പിച്ചു..
അരക്കെട്ടിലൂടെ കൈചുറ്റി അവളെ ഒന്നുകൂടി തന്നിലേക്ക് ചേർത്തണച്ചു കൊണ്ട് അവൻ വീണ്ടും എന്തോ ചോദിക്കാനാഞ്ഞു. അതിനു മുൻപേ നിളയിൽ നിന്ന് ചോദ്യമുയർന്നു.
"അന്ന് ഗൗരി മരിച്ച രാത്രിയിൽ ദേവേട്ടൻ ഇവിടെ വന്നത് എന്തിനാണ് ?"
ചേർത്തണച്ച അവന്റെ നെഞ്ചിടിപ്പ് കൂടുന്നതും ഇറുകെപ്പുണർന്ന വിരലുകൾ അയഞ്ഞുപോകുന്നതും അവൾ അറിയുന്നുണ്ടായിരുന്നു.
ഒരു വിതുമ്പലോടെ അവൾ ദേവന്റെ നേർക്ക് തിരിഞ്ഞു.
"എന്നോട് കള്ളം പറയരുതേ ദേവേട്ടാ..
സഹിക്കാനാവില്ലെനിക്ക്. ജീവൻ കളയും ഞാനീ മുന്നിൽത്തന്നെ. അത്രയേറെ സ്നേഹിച്ചുപോയി"
വെറും നിലത്തു തലകുനിച്ചിരിക്കുന്ന ദേവന്റെ അരികിൽ മുട്ടുകുത്തി ഇരുന്നു അവൾ..പതുക്കെ ചുമലിൽ കൈവച്ചു...മുഖം കൈകളിൽ താങ്ങി ദേവൻ പതുക്കെ പറഞ്ഞു.
"ഞാനായിട്ട് ചെയ്തതല്ല .."
"ഗൗരിയുടെ കാമുകന്റെ മരണം അവളെക്കാൾ മുന്നേ ഞാനറിഞ്ഞിരുന്നു. പൂർണ്ണഗർഭിണി
ആയ അവൾക്കത് താങ്ങാനായില്ലെങ്കിലോ
എന്നുകരുതി ഞാൻ വീട്ടിലേക്ക് പോയില്ല. ആരോ വിളിച്ചു
പറഞ്ഞു വിവരമറിഞ്ഞ
അവൾ എന്നോട് ചെല്ലാൻ പറഞ്ഞതനുസരിച്ചാണ് അന്ന് രാത്രി വൈകിയിട്ടും ഞാനെത്തിയത്."
"കുളപ്പടവിൽ തനിച്ചിരിക്കയായിരുന്നു
അവളപ്പോൾ. പറഞ്ഞുവന്നപ്പോൾ അവളെ അറിയിക്കാതെ ഞാൻ മറച്ചുവച്ചത് എന്റെ സ്വാർത്ഥത എന്ന രീതിയിലായിരുന്നു അവളുടെ സംസാരം. കാരണം അവൻ വരുന്നതിന്റെ തലേന്നും
അവളോട് ഞാൻ യാചിച്ചിരുന്നു
"എന്നെ വിട്ടു പോകാതിരിക്കാൻ."
അതുകൊണ്ടാവാം, ഒരു
ഭ്രാന്തിയെ പോലെയായിരുന്നു
അവളുടെ ഓരോ വാക്കും പ്രവർത്തിയും. "
"കുളത്തിലേക്കിറങ്ങുന്ന പടവിന്റെ മുകളിൽ വച്ച ശില്പമെടുത്തു എന്നെ അടിക്കാൻ ശ്രമിച്ചതാണവൾ.
പ്രതീക്ഷിച്ച നീക്കമായതുകൊണ്ട് ഞാൻ മാറിക്കളഞ്ഞു. അത് അവളുടെ ശരീരം പ്രതീക്ഷിച്ചിരുന്നില്ല. എന്റെ മുന്നിലൂടെയാണ് അവൾ തെറിച്ചു വെള്ളത്തിലേക്ക് വീണത്.
പടവിൽ തലയടിച്ചാണ് കിടന്നിരുന്നത്.
മരിച്ചു എന്നാണ് എനിക്ക് തോന്നിയത്.
അപ്പോളുള്ള ഭയത്തിൽ എത്രയും പെട്ടന്ന് രക്ഷപ്പെടാനാണ് എനിക്ക് തോന്നിയത്. "
"പക്ഷെ,പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നപ്പോളാണ് അറിഞ്ഞത് അവൾ വെള്ളം കുടിച്ചാണ് മരിച്ചതെന്ന്"
നിലത്തിരുന്നു ദേവൻ വിങ്ങി വിങ്ങി കരഞ്ഞുകൊണ്ട് പിറുപിറുത്തു.
"വേണന്നു വച്ചിട്ടല്ല..സത്യം...
ഒടുവിൽ രണ്ടാമത് വന്നുകയറിയവൾ പാതിയിൽ തീർന്നപ്പോൾ എന്റെ ശിക്ഷ തീർന്നെന്നു കരുതി...പക്ഷെ.."
നിളയ്ക്ക് ലോകം തനിക്കു ചുറ്റും കറങ്ങുന്നത് പോലെ തോന്നി.
ദേവേട്ടൻ ഒരു കൊലപാതകി ആയിരുന്നു എന്നത് അവളുടെ ഹൃദയത്തിനു എത്ര ശ്രമിച്ചിട്ടും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല.
"നിനക്ക് നിന്റെ ഇഷ്ടം പോലെ
ചെയ്യാം നിളാ..
ഞാൻ ചോദ്യം ചെയ്യില്ല..
കാരണം,എനിക്കതിനുള്ള അവകാശമില്ല"
ഒരുപാട് സമയത്തിനുശേഷം
മരവിച്ച സ്വരത്തിൽ ദേവൻ
പറയുന്നത് ഏതോ ഗുഹയിൽ നിന്നെന്നവണ്ണം അവൾ കേട്ടു..
******* ******* ********
നേരം പുലർന്നുവരികയാണ്..
നിള പതുക്കെ കണ്ണുകൾ തുറന്നു.
എപ്പോളാണ് ഇന്നലെ ഉറങ്ങിയതെന്ന് അവൾ ഓർക്കാൻ ശ്രമിച്ചു.. കരഞ്ഞുകരഞ്ഞു എപ്പോളോ കണ്ണടഞ്ഞുപോയി. അവൾ
ചുറ്റും നോക്കി. ദേവേട്ടൻ..?
കാൽക്കലായി മടിയിൽ തലചായ്ച്ചു തന്റെ പാദങ്ങളിൽ കൈകൾ ചേർത്തണച്ചു ഒരു കുഞ്ഞിനെപ്പോലെ ശാന്തനായി ഉറങ്ങുന്ന ദേവനെ നോക്കിനിൽക്കെ അവളിൽ ഒരുപാട് ചിന്തകൾ ഇളകിമറിഞ്ഞു.
അറിയാതെ ചെയ്ത ഒരു പാപത്തിന്റെ പേരിൽ ദേവേട്ടനെ നിയമത്തിനു മുന്നിലേക്ക് വിട്ടുകൊടുത്താൽ?
കാത്തുവമ്മയും ഇതേ തെറ്റു ചെയ്തിട്ടുണ്ടാവില്ലേ?കൊല്ലണമെന്ന് വിചാരിച്ചിട്ടുണ്ടാവില്ലെങ്കിലും നന്ദയെ ഭയപ്പെടുത്തി മരണത്തിലേക്ക് നയിച്ചത് അവർ തന്നെയല്ലേ?
ദേവന്റെ മുടിയിൽ അവൾ പതുക്കെ കൈവച്ചു. ഞെട്ടി കണ്ണുതുറന്ന അയാൾ അവളുടെ കണ്ണുകളിലേക്ക് ദയനീയമായി നോക്കി.. അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് തന്റെ പാദങ്ങളിൽ പിടിച്ചിരിക്കുന്ന അവന്റെ കൈകൾ കൈകളിൽ കോർത്തെടുത്തു തന്റെ വയറിലേക്ക് ചേർത്തണച്ചുകൊണ്ട് അവൾ പതുക്കെപ്പറഞ്ഞു.
"നമുക്കിവളെ ഗൗരി എന്ന് വിളിക്കാം"
ദേവന്റെ കണ്ണുകൾ അതിശയവും സന്തോഷവും കൊണ്ട് നിറഞ്ഞുതുളുമ്പുന്നത് കണ്ടപ്പോൾ അവൾക്ക് തോന്നി ,
ഇതാണ് ...,
ഇതുമാത്രമാണ് ശരി..
ഗൗരിയുടെ ആത്മാവ് പൊറുക്കട്ടെ.
പ്രണയിച്ച പുരുഷനുവേണ്ടി ജീവിതം
ഹോമിച്ച അവൾക്ക് മനസിലാകും
തന്റെ മനസ്.
കണ്ണീർ പുഞ്ചിരിയോടെ അവനെ മാറിലേക്ക് ചേർത്തണച്ചു കൊണ്ട് അവൾ നെറ്റിയിൽ മൃദുവായി ചുംബിച്ചു.പുറകിൽ ചായയുമായി വന്നുനിന്ന വൃദ്ധ പതുക്കെ ചായ വച്ചിട്ട് തിരിഞ്ഞുനടന്നു. അവരുടെ മുഖത്തു
വേദനയിൽ കുതിർന്നതെങ്കിലും നിർവൃതിയുടേതായ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

The End
വിനീത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot