Slider

രണ്ടാംജന്മം

0
Image may contain: 1 person, smiling, closeup

തൂങ്ങിച്ചാവാനുള്ള വെപ്രാളത്തിൽ മര ക്കൊമ്പിന് ബലം നോക്കാൻ മറന്നതാണോ..
അതോ പ്രണയ ഭാരം കൂടിപ്പോയതാണോ..
ദൈവം കാത്തതാണോ എന്നൊന്നുമറിയില്ല..
തൂങ്ങി ചാവാൻ നോക്കിയ ഹരി മരക്കൊമ്പൊടിഞ്ഞ് മൂക്കും കുത്തി താഴെ വീണു..
എന്തോ പൊട്ടി വീഴുന്ന ശബ്ദം കേട്ട് അയലത്തെ തൊടിയിൽ പണിയെടുത്തു കൊണ്ടിരിക്കുന്ന പണിക്കാരാണ് ഓടി വന്നെത്തി നോക്കിയത്..
ബോധം പോയി കിടക്കണ ഹരിയെ കണ്ടതും അവരാണ് കക്ഷിയെ പൊക്കിയെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചത്..
ബോധം വന്നപ്പോളവൻ കണ്ടത്
നെഞ്ചു പൊട്ടി കരയണ അമ്മയെയും കണ്ണുകൾ കലങ്ങി നിൽക്കുന്ന കുഞ്ഞു പെങ്ങളേയും ഒരു പിടച്ചിലോടെ ഇരിക്കുന്ന അച്ഛനേയുമാണ്..
തൊട്ടടുത്ത് മൊഴി എടുക്കാൻ ചുറ്റിലും നിന്ന പോലീസുകാരെ കണ്ടപ്പോൾ ഹരിയുടെ വന്ന ബോധം വീണ്ടും പോയി..
വീണ്ടും ബോധം വന്നപ്പോൾ വള്ളി പുള്ളി തെറ്റാതെ എല്ലാം തുറന്നു പറഞ്ഞവൻ..
പ്രണയ നൈരാശ്യം മൂലം ചെയ്ത ആത്മഹത്യയാണെന്നറിഞ്ഞ പോലീസുകാരൻ ഹരിയെ നോക്കി ഒരു ചിരി ചിരിച്ചു എന്നിട്ട് പറഞ്ഞു 'ഇനി ഇങ്ങനത്തെ മണ്ടത്തരം ഒന്നും ചെയ്യരുത് ട്ടോ രണ്ട് ദിവസം കഴിഞ്ഞ് സ്റ്റേഷൻ വരെ ഒന്ന് വരണം എന്ന് പറഞ്ഞവർ ഇറങ്ങി..
മുറിയിൽ അമ്മയുടെ നെഞ്ചത്തടി അപ്പോഴും നടക്കുന്നുണ്ടായിരുന്നു..
പോത്തുപോലെ വളർന്ന നിന്നെ എന്തു പറയാനാ എന്ന മട്ടിൽ അച്ഛൻ ഒരക്ഷരം പോലും മിണ്ടാതെ ഇരിക്കുന്നു..
ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് എത്തുമ്പോൾ ഒരു പരിഹാസ കഥാപാത്രമായി ഹരി മാറിയിരുന്നു..
വീട്ടിൽ ഹരിയെ തനിച്ചിരുത്തി പുറത്തേക്ക് പോവാൻ അമ്മക്കിപ്പോ പേടിയാണ്..
ചുറ്റിലും നിൽക്കുന്ന മര കൊമ്പിലേക്കൊക്കൊ ഹരി നോക്കണത് കാണുമ്പോൾ സോമന്റെ അമ്മക്കൊരാന്തൽ ഉള്ളിൽ വരും..
കൂട്ടുകാരായ ഞങ്ങൾ അവനെ ഇടക്കൊക്കെ ചെന്നു കാണുമ്പോൾ അവൻ പതിയെ ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട് അവളെ എങ്ങാനും നിങ്ങൾ കണ്ടിരുന്നോ എന്ന്..
ഇനി അഥവാ അവളെ കണ്ടാലും ഇല്ല കണ്ടില്ല എന്നേ ഞങ്ങൾ പറയൂ..
കാരണം അവന്റെ ചിന്തകൾ കാടു കയറി പോകണ്ട എന്ന് കരുതിയാണ് അത്..
അവളുടെ കല്യാണം ഉറപ്പിച്ചതറിഞ്ഞ്
അവളെ വിളിച്ചിറക്കാൻ പോയത് തന്നെ വലിയ പുകിലായി മാറിയിരുന്നു..
വെട്ടും കുത്തും നടക്കാതിരിക്കാൻ ഞങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി സമാധാനിപ്പിച്ചു..
അന്നു കരഞ്ഞു കൊണ്ട് വീട്ടിലേക്ക് പോയതാണവൻ..
അവളുടെ കെട്ടു നടക്കുന്ന അന്നാണ് അവനീ കടുംകൈ ചെയ്യാൻ നോക്കിയത്
അവൻ ആത്മഹത്യ ചെയ്യാനൊക്കൊ നിൽക്കുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..
പ്രണയിക്കണമെങ്കിൽ നാട്ടുകാരിയെ തന്നെ പ്രണയിക്കണം സ്ഥിരം കണ്ടു കൊണ്ടിരിക്കാമല്ലോ എന്ന് പറഞ്ഞ കക്ഷിയാണ് ഈ മണ്ടത്തരമെല്ലാം കാട്ടികൂട്ടിയത്..
പ്രണയമെതിർത്തവളുടെ വീട്ടുകാർ അവളെ പിടിച്ച പിടിയാലേ കെട്ടിച്ചു വിട്ടതാണെന്നൊക്കൊ ഞങ്ങൾ അറിഞ്ഞിരുന്നു എതിർക്കാനായില്ല ഞങ്ങൾക്ക്..
അതെല്ലാം ഓർത്തപ്പോൾ ആ സ്നേഹത്തിന്റെ ആഴം ഞങ്ങൾക്ക് മനസ്സിലായി ഞങ്ങൾക്ക് തന്നെ ഒന്നും ചെയ്യാനായില്ലല്ലോ എന്ന കുറ്റബോധം തോന്നി..
എല്ലാം കഴിഞ്ഞു ഇനി എന്തായാലും നീ വീട്ടുകാരെ ഇങ്ങനെ കഷ്ടപ്പെടുത്തരുത് നീ ഒന്ന് ഉഷാറോടെ വരാൻ നോക്ക് ഹരി..
പല തരം ഉപദേശങ്ങൾ ഞങ്ങൾ നടത്തി നോക്കി..
എന്തു പറഞ്ഞു ചെവിയിൽ കയറ്റി കൊടുത്താലും ഒരു കുലുക്കവും അവനില്ല
ഞങ്ങൾ അവനെ ഉപദേശിച്ചു മടുത്തു..
എന്തായാലും രണ്ട് മൂന്ന് മാസമെടുത്തു കക്ഷി ഒന്നു പുറത്തേക്ക് ഇറങ്ങി വരാൻ..
ഒരു ദിവസം വൈകിട്ട് ക്രിക്കറ്റ് കളി മുറുകുന്ന നേരത്താണ് ഹരി ഗ്രൗണ്ടിൽ വന്നു നിന്നത്..
പഴയ ആ ഹരിയായല്ല അവൻ വന്നു നിന്നത്..
കട്ടത്താടിയും നീട്ടി വളർത്തിയ മുടിയും ഒരു വല്ലാത്ത ജാതി ലുക്കുമായാണ് കക്ഷി പുറത്തേക്ക് വന്നത്..
ഇതൊക്കെ വടിച്ചു കളഞ്ഞു വരുമെന്നാണ് ഞങ്ങൾ കരുതിയത്..
അതു കൊണ്ടാണ് ഈ ഭ്രാന്തൻ ലുക്ക് ഒന്നു കളഞ്ഞു കൂടെ എന്ന് ഞാൻ ചോദിച്ചപ്പോൾ..
'' മുഴു ഭ്രാന്ത് പിടിപ്പിച്ചവളുടെ ഓർമ്മക്കാണ് ഈ ലുക്കെന്ന് പറഞ്ഞവൻ മീശ പിരിച്ചത്..
നിന്റെ തലക്ക് ഓളമല്ലേ അപ്പൊ ഇത് തന്നെ നല്ലതെന്ന് പറഞ്ഞു ഞങ്ങൾ അവനെയും കൂട്ടി ക്രിക്കറ്റ് കളി തുടർന്നു..
കളിക്കിടെ അവൻ ഗ്രൗണ്ടിന്റെ വടക്കേ ഭാഗത്തേക്ക് നോക്കണത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു..
കാരണം ഈ ഗ്രൗണ്ടിന്റെ വടക്കേ ഭാഗത്താണ് അവനെ ഭ്രാന്ത് പിടിപ്പിച്ചവളുടെ വീട്
ഇടക്കൊക്കെ ഓരോ സിക്സ് അങ്ങോട്ട് അടിക്കുന്നവൻ ഇന്ന് ദ്രാവിഡായിരുന്നു..
അങ്ങനെ ഹരി ജോലിക്ക് പോയി തുടങ്ങി വീട്ടിലമ്മക്ക് ശ്വാസം നേരെ വീണു തുടങ്ങി അച്ഛന് മകന്റെ മാറ്റത്തിൽ സന്തോഷം തോന്നി തുടങ്ങി..
അങ്ങനെ ഒരു ദിവസം വൈകീട്ട് ക്രിക്കറ്റ് കളിയും കഴിഞ്ഞ് ഓരോന്നും പറഞ്ഞിരിക്കുമ്പോഴാണ് ഞാൻ ചോദിച്ചത് ഇനി ഒരു കല്യാണമൊക്കെ കഴിച്ചൂടെടാ എന്ന്..
ആകെ നാറിയവന് ഇനി പെണ്ണു കിട്ടാൻ പ്രയാസമാടാ എന്നും പറഞ്ഞവൻ ആ ചോദ്യം ചിരിച്ചു തള്ളി..
എങ്കിലും അവന്റെ വീട്ടുകാർ അവനു വേണ്ടി പെണ്ണു നോക്കി..
അവനെ വീട്ടുകാർ ഉന്തി തള്ളി പെണ്ണു കാണാൻ വിട്ടാൽ തന്നെ ഈ ആത്മഹത്യ കാര്യം അവൻ പെണ്ണിനോട് പറയും..
അങ്ങനെ വരുന്നവൾ മതി എന്നുമവൻ പറയും..
പല പെണ്ണു കാണലും ആ കാരണത്താൽ മുടങ്ങി..
അങ്ങനെ എല്ലാം മനസ്സിലാക്കി ഒരുവൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നു..
അവൾക്കും പറയാൻ ഒരു കഥയുണ്ടായിരുന്നു..
പൊന്നും പണവും കുറഞ്ഞതിനാൽ വീട്ടിലിരിക്കേണ്ടി വന്ന കഥ..
വയസ്സേറി വരുമ്പോൾ അമ്മയുടെ നേർച്ചകൾ കൂടി വരണ കഥ..
മകളെ ഓർത്ത് അച്ഛന്റെ ഉള്ളു നീറണ കഥ..
അവളെ ഓർത്ത് അച്ഛനും അമ്മയും സങ്കടപ്പെടുമ്പോൾ ചിരിക്കാൻ മറന്നു തുടങ്ങിയ അവളുടെ ആ കഥയെല്ലാം മനസ്സിലാക്കി ഹരി പൊന്നും പണവും നോക്കാതെ പൊന്നു പോലെയവളെ ചേർത്തു പിടിച്ച് കതിർ മണ്ഡപത്തിൽ നിൽക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്ക് സന്തോഷം തോന്നി..
ഒരുവളെ ഓർത്ത് അവസാനിപ്പിക്കാനുറച്ച ജീവിതം രണ്ടാം ജന്മമായി തിരിച്ചു കിട്ടിയപ്പോൾ
നല്ല പാതിയായി വന്നവൾക്കായ് അവൻ ജീവിതം മാറ്റിയെഴുതുകയായിരുന്നു..
അച്ഛനും അമ്മയും തന്നിൽ കണ്ട പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ലെന്നവൻ അവളുടെ കരം ചേർത്തു പിടിച്ച് വീട്ടിലേക്ക് കയറുമ്പോൾ പറയാതെ പറഞ്ഞിരുന്നു..
ഇന്ന് ക്രിക്കറ്റ് കളിക്കുമ്പോൾ അവൻ പഴയ പ്രണയിനിയുടെ വീട് ലക്ഷ്യമാക്കി ഒരു സിക്സർ അടിച്ചു..
ആ സിക്സറിലൂടെ ജീവിതം അവസാനിച്ചിട്ടില്ലെന്നവൻ അറിയിക്കുകയായിരുന്നു..
പോയവൾ പോയി വന്നവൾക്കായി അവൻ ചിരിച്ചു തുടങ്ങുമ്പോൾ ആദ്യ ജന്മം അവനെ നോക്കി ആശംസകൾഅറിയിച്ചിരുന്നു..
എ കെ സി അലി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo