നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മൗനത്തിന്‍റെ അപാര(യ)സാദ്ധ്യതകള്‍

Image may contain: 1 person, indoor and closeup
**************************************
കണ്‍സള്‍ട്ടിംഗ് റൂമിലെ തിരക്കു തീര്‍ന്നപ്പോള്‍ വെളുത്ത കോട്ടഴിച്ചുമാറ്റി ഡോക്ടര്‍ രേണുക കസേരയില്‍ ചാരിയിരുന്നു കണ്ണുകളടച്ചു. ഇനി വൈകീട്ട് നാലുമണിയ്ക്കേ രോഗികളെത്തൂ. എല്ലാം നേരത്തെ ബുക്ക് ചെയ്തുവരുന്നവര്‍.
ഇപ്പോള്‍ പരീക്ഷാകാലമായതിനാല്‍ പരിഭ്രാന്തിയും ടെന്‍ഷനുമായി കുട്ടികളെ കൊണ്ടു വരുന്ന മാതാപിതാക്കളുടെ തിരക്കാണ് കൂടുതല്‍.
കുറെ കുട്ടികളെയും കൊണ്ടു അടുത്തുള്ള ഗേള്‍സ് കോണ്‍വെന്‍റിലെ സിസ്റ്റര്‍ വന്നുപോയതേയുള്ളു.
''ലോകത്തിലാദ്യമായി പരീക്ഷയെഴുതുന്നയാള്‍ നിങ്ങളല്ല..ഇതേ മാനസികാവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. അടുത്തമാസം ഉപരിപഠനത്തിനായി വിദേശത്തുപോകാനായി ക്ളിയര്‍ ചെയ്യേണ്ട ഒരു ടെസ്റ്റ് ഞാനും എഴുതുന്നുണ്ട്. നിങ്ങളെപ്പോലെ പരീക്ഷാപേടി എനിയ്ക്കുമുണ്ട്.. കുറച്ചു പേടിയുണ്ടെങ്കില്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധയോടെ പഠിയ്ക്കും..ശ്രമിച്ചു നോക്കൂ..''അവരെ സമാധാനിപ്പിച്‌ പറഞ്ഞയച്ചതേയുള്ളു..ഇടനാഴിയുടെ അറ്റത്തെവിടെയോ അവരുടെ കലപില ശബ്ദം മറഞ്ഞു..
ഒരു നല്ലവാക്കോ സമാശ്വാസമോ മനസ്സിന് ഓക്സിജന്‍ പകരുന്നതെങ്ങിനെയെന്ന് സൈക്യാട്രി എന്ന വിഷയം ഐച്ഛികമായി തിരഞ്ഞെടുത്തപ്പോള്‍ മുതല്‍ അറിഞ്ഞത്ഭുതപ്പെടുന്നതാണ്. മനസ്സിന്‍റെ പല വികൃതികളും കണ്ടു പകച്ചുനിന്നിട്ടുമുണ്ട്.
കേസ് ഫയലുകള്‍ അതാത് സ്ഥലത്ത് ഒതുക്കിവെച്ച് നേഴ്സ് തിരിഞ്ഞു നിന്നു.
''മാം വീട്ടില്‍ പോകുന്നോ?അതോ കാന്‍റീനിലേയ്ക്കോ?ഇനി നാലരയ്ക്കാണ് അടുത്ത അപ്പോയിന്‍റ്മെന്‍റ്''
''ഗ്രീഷ്മ പൊയ്ക്കോളൂ.. ഞാനും ഇറങ്ങുകയാണ്.''
പുറത്തു വെയില്‍ കനത്തുകിടക്കുന്നു. രാജീവ് ഇറങ്ങിയോ എന്തോ! ഈയിടെയായി ഒരുമിച്ചൊന്നുമല്ല യാത്രയും ഭക്ഷണവുമൊന്നും. അഡ്മിനിസ്ട്രേഷന്‍റെ ചുമതല കൂടി കയ്യേറ്റതില്‍ പിന്നെ രാജീവിന് ദേഷ്യവും അസഹിഷ്ണുതയും കൂടിയതായി തോന്നിയിട്ടുണ്ട്.
നഗരത്തിലെ പ്രസിദ്ധമായ സൂപ്പര്‍സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്‍റെ പാര്‍ട്ണേഴ്സ് ആണ് രാജീവ്-രേണുക ദമ്പതികള്‍. കുടുംബട്രസ്റ്റിന്‍റെ കീഴിലാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളതെങ്കിലും ഡോക്ടര്‍മാരായ രാജീവും രണ്ടു സഹോദരങ്ങളുമാണ് ഭരണം നിയന്ത്രിയ്ക്കുന്നത്.എല്ലാവരും തങ്ങളുടെ ചികിത്സാമേഖലയില്‍ പ്രാവീണ്യം തെളിയിച്ചവര്‍. ആധുനിക സൗകര്യങ്ങളെല്ലൊമുള്ള ആശുപത്രിയില്‍ നിരവധി ഡോക്ടര്‍മാര്‍ വിദേശത്തു നിന്നു പോലും വിസിറ്റിംഗ് കണ്‍സല്‍റ്റന്‍റുമാരായി എത്തുന്നു..അതുകൊണ്ട് കൂടി റെഫര്‍ ചെയ്തെത്തുന്ന രോഗികളുടെ എണ്ണവും കൂടുതലാണ്.
വാതില്‍ തുറന്നു രാജീവ് ധൃതിയിലകത്തു വന്നപ്പോള്‍ രേണുകയൊന്നു നടുങ്ങി.
''ആ സതീഷിന്‍റെ വൈഫിനെ കണ്‍സല്‍ട്ടേഷനു കൊണ്ടുവന്നിട്ടുണ്ട്. തിരക്കില്ലാത്തപ്പോള്‍ മതിയെന്നു പറഞ്ഞിരുന്നു..ഒന്നു നോക്ക്..ഡിപ്രഷന്‍ കേസാണെന്നു തോന്നുന്നു..രണ്ടു ദിവസമായി ഒന്നും മിണ്ടുന്നില്ലത്രെ! വല്ല ആന്‍റിഡിപ്രസന്‍റും എഴുതിക്കൊടുക്ക്.. റസിഡന്‍റ്സ് അസോസിയേഷന്‍ സെക്രട്ടറിയായതു കൊണ്ട് സതീഷിനെ ഒഴിവാക്കാന്‍ വയ്യ. വലിയ പ്രശ്നമൊന്നും കാണില്ല.. രണ്ടുദിവസം മിണ്ടാതിരിയ്ക്കുമെങ്കില്‍ അത്രയും നല്ലത്‌.അല്ല പിന്നെ...''
എന്നാല്‍ പിന്നെ പരിശോധനയും സ്വയം ചെയ്തു കൂടെ എന്ന് മനസ്സില്‍ ചോദിയ്ക്കുമ്പോഴേയ്ക്കും രാജീവ് അവരുമായെത്തി. പരിഭ്രമം മുഖത്തു നിറച്ച് സതീഷും നിസ്സംഗതയോടെ ഭാര്യ മാലിനിയും..
പല ഗെറ്റ്ടുഗതര്‍ വേളകളിലും മനോഹരിയായി അണിഞ്ഞൊരുങ്ങി പുഞ്ചിരിയോടെ ആതിഥേയവേഷത്തില്‍ അവരെ കണ്ടിട്ടുണ്ട്..സംസാരിച്ചിട്ടുമുണ്ട്.. വളരെ സന്തോഷവതിയായിട്ടേ തോന്നിയിട്ടുള്ളു.. സമ്പന്നതയുടെ കൊടുമുടിയില്‍ നില്ക്കുന്ന, നല്ല കുടുംബിനിയായ ഇവര്‍ക്കെന്തു പറ്റി!
'എന്താണെന്നറിയില്ല, ഒരാഴ്ചയായി അല്പം ഡള്‍ ആയിരുന്നു.. എന്തോ ആലോചനയില്‍ തന്നെ..രണ്ടു ദിവസമായി ഒന്നും സംസാരിയ്ക്കുന്നില്ല..എന്തെങ്കിലും അറിയുന്നുണ്ടോ എന്നുപോലും...'' സതീഷ് പറഞ്ഞു നിര്‍ത്തി.
സാരമില്ല.. നോക്കട്ടെ..എന്നാശ്വസിപ്പിക്കാന്‍ തുടങ്ങിയപ്പോളാണ്...
''ആരെങ്കിലും അറിഞ്ഞാലുള്ള സ്ഥിതി ഡോക്ടര്‍ക്കറിയാമല്ലോ..എങ്ങിനെയെങ്കിലും..''
മാലിനി ഒന്നുകൂടി തലതാഴ്ത്തിയതു കണ്ടപ്പോള്‍ സഹതാപമല്ല ദേഷ്യമാണ് തോന്നിയത്.
'' വി വില്‍ വെയിറ്റ് ഔട്ട് സൈഡ്‌'' രാജീവ് സതീഷിനേയും കൂട്ടി റൂമിനു പുറത്തേയ്ക്കു പോയപ്പോള്‍ മാലിനിയെ കണ്‍സല്‍ട്ടിംഗ് ഏരിയയിലേയ്ക്ക് നയിച്ചു. നേഴ്സിനെ വിളിക്കേണ്ട, ആരും അറിയാതെ വേണമെന്നല്ലേ ആവശ്യം..
തികച്ചും നിര്‍വ്വികാരമാണ് മാലിനിയുടെ മുഖം. പിടിതരാതെ ഒളിച്ചുവെച്ച മനസ്സിനെ എങ്ങിനെ പുറത്തെത്തിയ്ക്കും?
''തലവേദനയുണ്ടോ? കഴിഞ്ഞ പാര്‍ട്ടിയ്ക്കൊടുവിലെപ്പോഴോ മാലിനി അങ്ങിനെ പറഞ്ഞിരുന്നല്ലോ?'' സ്ലീവ് ലെസ് ബ്ലൗസും ലേറ്റസ്റ്റ് ഡിസൈനര്‍ സാരിയുമണിഞ്ഞ് കഴുത്തൊപ്പം വെച്ച് ബോബ് ചെയ്ത മുടിയിഴകളിളക്കി പാര്‍ട്ടികള്‍ക്ക് ആതിഥ്യമേകാറുള്ള ഇവരെ ഈ രീതിയില്‍ കാണേണ്ടിവരുമെന്നാരറിഞ്ഞു!
മുറിയില്‍ പിന്നെയും മൗനം നിറയുന്നതായും അതു തന്നിലേയ്ക്കിറങ്ങുന്നതായും രേണുകയ്ക്കു തോന്നി.
'' ഇടയ്ക്കൊക്കെ ഒന്നും മിണ്ടാതെ ഓരോന്നോര്‍ത്തിരിയ്ക്കണമെന്ന് എനിയ്ക്കും തോന്നിയിട്ടുണ്ട്. പറ്റാറില്ലെന്നു മാത്രം.. അപ്പോഴേക്കും എന്തെങ്കിലും പ്രശ്നവുമായി രാജീവെത്തും. അല്ലെങ്കില്‍ മോന്‍റെ വാശിപിടുത്തം..''
മാലിനി മെല്ലെ മുഖമുയര്‍ത്തി.
'' മിണ്ടാതിരിക്കരുത്, ഡോക്ടര്‍.. വഴക്കിട്ടിട്ടായാലും പറയാനുള്ളത് പറഞ്ഞു കൊണ്ടേയിരിക്കണം.. അല്ലെങ്കില്‍ എന്നെപ്പോലെ..''
അവര്‍ കൈകളില്‍ മുഖം മറച്ച് പൊട്ടിക്കരഞ്ഞു..
ഒന്നു പതറിയെങ്കിലും രേണുക അവളുടെ അടുത്തിരുന്നു തോളില്‍ കൈവെച്ചു. '' എല്ലാം പറയൂ... വിശദമായി..''
ഒരു നിമിഷം വിദൂരതയിലേയ്ക്ക് നോക്കിയിരുന്ന് അവര്‍ പറഞ്ഞുതുടങ്ങി..
'' ഡോക്ടര്‍ക്കറിയില്ല..ഈ നഗരത്തില്‍ ഈ ആഡംബരവില്ലാസമുച്ചയത്തില്‍ താമസത്തിനെത്തുന്നതിനു മുമ്പ് തികച്ചും സന്തോഷകരമായിരുന്നു ഞങ്ങളുടെ ജീവിതം. കെട്ടിടനിര്‍മ്മാണരംഗത്തെ ഒന്നാംനിരയിലുള്ള കമ്പനിയില്‍ നിക്ഷേപ പങ്കാളിത്തത്തോടെ സതീഷ് പ്രവര്‍ത്തിയ്ക്കാന്‍ തുടങ്ങിയതു മുതലാണ് മാറ്റം പ്രകടമായത്. അതിനുമുമ്പ് അവിടെ ചീഫ് ആര്‍ക്കിടക്റ്റ് ആയി ജോലിയിലായിരുന്നു. ഞാന്‍ മോള്‍ പഠിച്ചിരുന്ന സ്കൂളില്‍ കിന്‍റര്‍ഗാര്‍ഡന്‍ ടീച്ചറായി അഞ്ചുകൊല്ലം ജോലി ചെയ്തിട്ടുണ്ട്. ഞങ്ങളുടെ മാതാപിതാക്കളും അല്പം അകലെ താമസിച്ചിരുന്നതിനാല്‍ മാറി മാറി ഞങ്ങളുടെ കൂടെ വന്നു താമസിയ്ക്കുമായിരുന്നു. എത്ര സന്തോഷകരമായിരുന്നു ആ നാളുകള്‍! കളിയും ചിരിയും ബഹളവുമായി അങ്ങിനെ...''
''ആഹാ! മാലിനി ട്രെയിന്‍ഡ് ടീച്ചറാണോ? പ്രീ സ്കൂള്‍ തലത്തിലുള്ള കുട്ടികളെ പഠിപ്പിച്ചെടുക്കുക വലിയൊരു ഉത്തരവാദിത്വമാണ്. പിന്നെന്താ ആ ജോലി മതിയാക്കിയത്?''
നിഴലും വെളിച്ചവും മാലിനിയുടെ കണ്ണുകളില്‍ തിരയടിയ്ക്കുന്നുണ്ടായിരുന്നു.
'' ഞാന്‍ മോണ്ടിസ്സോറി പഠനപദ്ധതിയില്‍ കോഴ്സ് കംപ്ലീറ്റ് ചെയ്തത് ബാംഗ്ളൂരിലെ പ്രസിദ്ധമായൊരു ഇന്‍സ്റ്റിറ്റ്യൂഷനില്‍ നിന്നാണ്. വളരെ ഇഷ്ടപ്പെട്ട വിഷയമായതിനാല്‍ ജോലിയും കുഞ്ഞുങ്ങളുടെ സാന്നിദ്ധ്യവും ഞാന്‍ ഒരുപാടു ആസ്വദിച്ചിരുന്നു''..
''പിന്നെ എങ്ങിനെയാണ് ഇത്തരമൊരു മാറ്റം ഉണ്ടായത്? ജോലി തുടരാമായിരുന്നില്ലേ?
ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവര്‍ തുടര്‍ന്നു..
''ബിസിനസ്സ് രംഗത്ത് കാലുറപ്പിയ്ക്കുന്നതു വരെ സതീഷേട്ടന്‍ ഭയങ്കര തിരക്കിലായിരുന്നു. ഒരുപാടു യാത്രകള്‍, മീറ്റിംഗുകള്‍ അങ്ങിനെ ഒന്നിനും സമയം തികയാത്ത ദിനങ്ങള്‍! വീട്ടുകാര്യങ്ങളും മകളുടെ കാര്യങ്ങളും കൂടുതലായും എന്‍റെ ചുമതലയായി. പിന്നെ വളരെ പെട്ടെന്നാണ് മാറ്റങ്ങളുണ്ടായത്. ഒരുപാടു പ്രോജക്ടുകള്‍, ക്ലയന്‍റുകള്‍,തിരക്കുകള്‍..അവിശ്വസനീയമായിരുന്നു ഞങ്ങളുടെ വളര്‍ച്ച. ഇപ്പോള്‍ നമ്മള്‍ താമസിക്കുന്ന വില്ലാപ്രോജക്റ്റ് വിജയകരമായി പൂര്‍ത്തിയാക്കയതോടെയാണ് ഞങ്ങള്‍ ഇങ്ങോട്ടു മാറിയത്. പുതിയ സ്ഥലം,ആളുകള്‍,സൗകര്യങ്ങള്‍,തിളക്കമാര്‍ന്ന ദിനങ്ങള്‍!
പിന്നെയെപ്പോഴോ ഏട്ടനു തിരക്കും ദേഷ്യവും കൂടി. എല്ലാ കാര്യവും താന്‍ വിചാരിച്ചപോലെ വേണമെന്നായി. ആജ്ഞകള്‍ കൂടി വന്നു.മെല്ലെ മെല്ലെ എനിയ്ക്കൊരു അഭിപ്രായവും പറയാനാവാതെയായി.
വഴക്കിടേണ്ടെന്നു കരുതി ആദ്യമൊക്കെ ഞാന്‍ സ്നേഹപൂര്‍വ്വം അനുസരിച്ചു. ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കൊടുത്തപ്പോള്‍ എപ്പോഴോ മകളും അദ്ദേഹത്തെ അനുസരിച്ചു തുടങ്ങി. ഭക്ഷണം അധികവും പുറത്തു നിന്ന് വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഞാനെതിര്‍ത്തിരുന്നു. വാശിയോടെ ഞാന്‍ പലതരം ഭക്ഷണങ്ങള്‍ തീന്‍മേശയില്‍ നിരത്തി. മിണ്ടാതെ കഴിച്ചിട്ടുപോകുമെന്നല്ലാതെ അഭിപ്രായം പറയാന്‍ ആര്‍ക്കാണ് സമയം? ''
മാലിനി ഒന്നു മടിച്ചു, പിന്നെ തുടര്‍ന്നു..''ഈയിടെ അദ്ദേഹം വളരെ വൈകിയാണ് വീട്ടിലെത്തുന്നത്.. മിക്കവാറും ഞാനുറങ്ങിക്കാണും..ചിലദിവസങ്ങളില്‍ വിളിച്ചു പറയും ഉറങ്ങരുതെന്ന്.. അന്നെനിയ്ക്ക് വയ്യെങ്കിലും..''
മാലിനിയുടെ കണ്ണുകളില്‍ പൊടുന്നനെ കനലെരിഞ്ഞു. പിന്നെ കണ്ണീര്‍ച്ചാലുകളൊഴുകി.
'' കുറച്ചു വെള്ളം കുടിയ്ക്കൂ..എന്നിട്ടു സാവകാശം പറഞ്ഞാല്‍ മതി'' രേണുക ആശ്വസിപ്പിച്ചു.
''ഒന്നും ചെയ്യാന്‍ തോന്നുന്നില്ല.. ഒന്നും പറയാതെ,ഓര്‍ക്കാതെ ഇനിയെന്ത്?കഴിഞ്ഞയാഴ്ച മോള്‍ ഹോസ്റ്റലിലേക്ക് മാറി,അച്ഛന്‍റെ പിന്തുണണയോടെ. എന്‍ട്രന്‍സ് കോച്ചിംഗിനും കമ്പയിന്‍ സ്ററഡിയ്ക്കുമെന്ന പേരില്‍. എനിയ്ക്കിനിയെന്താണ് ചെയ്യാനുള്ളത്,ഡോക്ടര്‍? മനസ്സു കൈവിട്ടു പോകുന്ന പോലെ. കുറെ അക്ഷരങ്ങളല്ലാതെ മനസ്സിലൊന്നും തെളിയുന്നില്ല.''
മനോവിഭ്രമത്തിന്‍റെ ആദ്യപടവിലേയ്ക്ക് കാലൂന്നാനാണ് മാലിനിയുടെ ശ്രമമെന്ന് തിരിച്ചറിഞ്ഞ രേണുക സമചിത്തത വിടാതെ പറഞ്ഞു ''ചെയ്യാനൊരുപാടുണ്ട്.. നിങ്ങള്‍ക്കു മാത്രം ചെയ്യാന്‍ പറ്റുന്നത്. അതിനുള്ള മാര്‍ഗ്ഗം അക്ഷരങ്ങള്‍ തന്നെയാണ്. ഓരോ അക്ഷരവും തിരിച്ചറിഞ്ഞ് ഒരു വാക്കെങ്കിലും പറയുക..ഉറക്കെ..
മെല്ലെ മെല്ലെ വാക്കുകള്‍ കൂടുതലായി പറയുക. എന്നിട്ട് വീണ്ടും മനസ്സിലേക്കു നോക്കൂ..എന്തെങ്കിലും തെളിയുന്നുണ്ടോ എന്ന്.''
കണ്ണടച്ചിരുന്ന് മാലിനി മെല്ലെ പറഞ്ഞു..
'' ഒരു ക്ലാസ് മുറിയില്‍ കുറെ ചെറിയ കുട്ടികള്‍.. ആല്‍ഫബെറ്റിക്കല്‍ ഓര്‍ഡറിലാണ് ഞാന്‍ റെജിസ്റ്റര്‍ നോക്കി പേരുവിളിയ്ക്കുന്നത്.
അദിത്,ആര്യ,ബിനിത,ചിന്നു,ഡാന്‍,എല്ന..''
മാലിനി കണ്ണുനിറയെ ചിരിച്ചു..
''അപ്പോള്‍ ഈ സെഷന്‍ ഇവിടെ നിര്‍ത്താം.. അടുത്ത സെഷന്‍ രണ്ടു മാസം കഴിഞ്ഞു മതി..ഇതേക്കുറിച്ച് ഇപ്പോള്‍ ആരോടും പറയേണ്ട.. കാരണം മാലിനിയ്ക്ക് പ്രത്യേകിച്ച് ഒരസുഖവുമില്ലല്ലോ!.
സതീഷിനെ വിളിയ്ക്കാം..''
വാതില്‍ തുറന്നു മുറിയിലെത്തിയ അയാളുടെ മുഖത്ത് പരിഭ്രമമുണ്ട്.. രാജീവും ഒപ്പമുണ്ട്. മാലിനിയെ പുറത്തു വെയിറ്റിംഗ് ചെയറിലിരുത്തി കതകു ചാരി..മേശയ്ക്കെതിരെ സതീഷിനെയിരുത്തി ഒരുനിമിഷം വെറുതെ നോക്കിയിരുന്നു..എങ്ങിനെ തുടങ്ങണം?
'' എന്തു പറ്റി?രോഗിയുടെ മൗനം ഡോക്ടറിലേയ്ക്ക് പകര്‍ന്നോ?'' രാജീവിന്‍റെ വാക്കുകളില്‍ അക്ഷമയും പരിഹാസവുമുണ്ട്..
'' ഒന്നു പുറത്തു വെയിറ്റ് ചെയ്യൂ.. രാജീവ് ..പ്ളീസ്..എനിയ്ക്ക് ഇദ്ദേഹത്തോടാണ് സംസാരിക്കാനുള്ളത്''
അമ്പരപ്പോടെ രാജീവ് അവളെ നോക്കി.. പിന്നെ മെല്ലെ വാതില്‍ തുറന്നു പുറത്തേയ്ക്കു നടന്നു..
'' ഷി ഈസ് ഇന്‍ എ വെരി സെന്‍സിറ്റീവ് സ്റ്റെയ്റ്റ് ഓഫ് മൈന്‍ഡ്..പ്ലീസ് ഡോണ്‍ട് ആസ്ക് ഹേര്‍ എനിതിംഗ്..'' തറപ്പിച്ചു തന്നെ പറയേണ്ടി വന്നു.
സതീഷിന്‍റെ മുഖത്ത് ഉത്കണ്ഠയേറുകയാണ്..
''പ്ലീസ് ഡോക്ടര്‍..എന്താണ് മാലുവിന് പറ്റിയത്? പേടിക്കാനൊന്നുമില്ലല്ലോ?
''പേടിച്ചിട്ടു കാര്യമില്ല.. മാലിനിയുടെ മനസ്സിപ്പോള്‍ ബ്ലാങ്ക് ആണ്.. ഇഷ്ടപ്പെട്ടതൊന്നും ചെയ്യാനും പറയാനുമില്ലാതെ അവര്‍ കുറെക്കാലമായി ഉള്‍വലിയുകയായിരുന്നു.. മനസ്സിന്‍റെ പ്രതിഷേധവും പ്രതിരോധവുമാണ് മൗനം. അത് അവഗണിയ്ക്കരുത്..മനസ്സു കൈവിട്ടാല്‍ പിന്നെ...
'' ഡോക്ടര്‍ ..എന്താണ് ഞാന്‍ ചെയ്യേണ്ടത്? അവളില്ലാതെ എനിയ്ക്ക്..'' അയാളുടെ വാക്കുകളിടറി..
'' മാലിനിയുടെ മനസ്സിലിപ്പോള്‍ കുറച്ച് അക്ഷരങ്ങളാണ് ബാക്കിയുള്ളത്..അതുപയോഗിച്ച് വാക്കുകളും വാക്യങ്ങളും പഠിപ്പിയ്ക്കേണ്ടത് നിങ്ങളാണ്..സ്നേഹം കൊണ്ട്..പരിഗണന കൊണ്ട്.. പറ്റുമെങ്കില്‍ വീക്കെന്‍റിലെങ്കിലും മകളോടു വീട്ടില്‍ വരാന്‍ പറയൂ.. പിന്നെ മാലിനിയുടെ പഴയ ഇഷ്ടങ്ങള്‍ ഓര്‍ത്തെടുക്കൂ..
''മോള്‍ക്ക് ഹോസ്റ്റല്‍ ഭക്ഷണവും താമസവും തീരെ ഇഷ്ടപ്പെട്ടിട്ടില്ല..അവള്‍ വീട്ടിലേയ്ക്ക് വരാനിരിയ്ക്കുകയാണ്.'' അയാളുടെ കണ്ണിലും വാക്കുകളിലും കുറ്റബോധം നിറയുന്നുണ്ട്.
''കഴിഞ്ഞ അസോസിയേഷന്‍ മീറ്റിംഗില്‍ ഈ കോളനിയിലെ കൊച്ചു കുട്ടികള്‍ക്കായി ഒരു ക്രെഷ് തുടങ്ങാന്‍ തീരുമാനിച്ചതല്ലേ! ആഡിറ്റോറിയത്തിനടുത്തുള്ള ആക്റ്റിവിറ്റി റൂം അതിനായി സജ്ജമാക്കുന്നുണ്ടല്ലോ! അതു തുടങ്ങുമ്പോള്‍ അതിന്‍റെ ചുമതല മാലിനിയെ ഏല്പിയ്ക്കൂ..ഒരു പരീക്ഷണമെന്നോണമെങ്കിലും..''
കണ്ണുതുടച്ച് അയാള്‍ തലയാട്ടി.
'' ശരി.. രണ്ടു മാസം കഴിഞ്ഞാണ് അടുത്ത സെഷന്‍ പറഞ്ഞിട്ടുള്ളത്..'' രേണുക എഴുന്നേല്ക്കാനൊരുങ്ങി..
''മരുന്നെന്തെങ്കിലും..? അയാള്‍ പരുങ്ങി
'' കരുതലും സ്നേഹവും മരുന്നിന്‍റെ ഫലം ചെയ്യുമെന്നല്ലേ! പിന്നീടു വേണമെങ്കില്‍ നോക്കാം..''
പുറത്തു കാത്തിരിക്കുന്ന മാലിനിയ്ക്കൊപ്പം സതീഷിനെ യാത്രയാക്കുമ്പോള്‍ രാജീവ് നോക്കിനില്‍ക്കുന്നുണ്ടായിരുന്നു.
''എന്നിട്ടും മാലിനിയൊന്നും സംസാരിച്ചില്ലേ?''അയാളുടെ വാക്കുകളില്‍ പുച്ഛമോ അമര്‍ഷമോ വായിച്ചെടുക്കാം..
ഇടനാഴിയുടെ പാതിവഴിയില്‍ മാലിനി തിരിഞ്ഞുനിന്നു..
''ഡോക്ടര്‍, എ ഫോര്‍..ആല്‍ഫബെറ്റ്സ്''
ചിരിച്ചു കൊണ്ട് മാലിനിയെ ചേര്‍ത്തു പിടിച്ച് സതീഷ് കൈവീശി വീണ്ടും യാത്ര പറഞ്ഞു.
അവര്‍ കണ്ണില്‍ നിന്ന് മറയുന്നതു വരെ നോക്കി നിന്നശേഷം ബാഗെടുത്ത് മുറിയടച്ച് രേണുക കാന്‍റീനിലേയ്ക്ക് നടന്നു.
''വിളിച്ചു പറഞ്ഞാല്‍ മതി..ഫുഡ് റൂമിലേയ്ക്കു വരുത്താം'' രാജീവ് പറഞ്ഞു
''എന്തിന്? ഞാന്‍ അവിടെപോയി കഴിച്ചോളാം.. സീ യു ഇന്‍ ദി ഈവ്നിംഗ്..'' രാജീവിനെ നോക്കി സ്നേഹപൂര്‍വ്വം ചിരിച്ചുകൊണ്ട് അവള്‍ മെല്ലെ മുന്നോട്ടു നടന്നു.
ടൈല്‍ പാകിയ നടപ്പാതയിലൂടെ മെല്ലെ നടക്കുമ്പോള്‍ മൗനത്തിന്‍റെ ഇളം തൂവലുകള്‍ തന്‍റെയുള്ളില്‍ നിന്ന് പറന്നകലുന്നറിഞ്ഞ് രേണുക ഊറിച്ചിരിച്ചു.
രാധാ സുകുമാരന്‍
23.10.2018

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot