അഗ്നിച്ചിറകുകളുള്ള
തൂലികയായിപ്പിറക്കണം .
വർണ്ണരാജികളുടെയാകാശ -
വിസ്മയങ്ങളിലല്ല ..
'ആസുരതയുടെ തമോഭൂമികകളിലൂടെ
അഗ്നിശൈലങ്ങൾ ചീറ്റിപ്പാറിനടക്കണം .
അവിടെ ഒരായിരം നക്ഷത്രങ്ങളെ
പതിച്ചുവയ്ക്കണം .
മാദകത്വങ്ങളുടെ വഴുവഴുത്ത
പെണ്ണുടലുകൾ വകഞ്ഞുമാറ്റി
ആർദ്രതയുടെ ശ്യാമതീരങ്ങളിൽ
നീതിബോധങ്ങളുടെ
കവിതകൾ വരയണം .
അശ്വാരൂഢന്റെയും ആനക്കാരന്റെയും
മരംകയറിയുടെയും
സീവനിഞരമ്പുകളിൽ കുടിയിരിയ്ക്കുന്ന
വിരൂപതകളുടെയാണുടലുകളിൽ,
കഠിനാദ്ധ്വാനങ്ങളുടെയുപസ്ഥങ്ങളിൽമാത്രം..
വീറുറ്റ പൗരുഷം നാട്ടുന്നകാലത്തിന്റെ - കാവ്യനീതിയെ,ചിറകുകളിലേറ്റണം .
ഉരുക്കുഭിത്തികളുടെ,
ചേറുമണക്കുന്ന ഗർഭപാത്രങ്ങളിൽ
അഗ്നിബീജങ്ങൾ വർഷിയ്ക്കണം,
വയലുകളിൽ " *അഗ്നി " വിതച്ച്
മഹാനഗരങ്ങളെ
കാൽച്ചുവട്ടിലൊതുക്കണം .
പ്രാചീനതയുടെ കൊത്തളങ്ങളിൽ
പിത്തമൂറുന്ന ശരീരങ്ങളിലെ
വിയർപ്പുരുചിയ്ക്കാത്ത പൂണൂലുകളിലെ
സ്മൃതികളുടെ നീതിശാസ്ത്രങ്ങൾ
പറിച്ചെടുത്തണിയണം .
അവയിൽ മാനവസത്തയുടെ
വിശിഷ്ടാദ്വൈതം വിളക്കിച്ചേർക്കണം.
ഭോഗാസക്തിയുടെ പകൽപ്പൂരങ്ങളിൽ
നിറഞ്ഞാടുന്നതലമുറകളിൽ നിന്ന്
സുദർശനങ്ങളണിഞ്ഞ ,
ആയിരംകണ്ണുകളുള്ള *'യർജ്ജുനൻ' മാരെ
വിരിയിച്ചെടുക്കണം .
അവരെ ...അതിപ്രാകൃതമായ
വിഷാദയോഗങ്ങളിൽ നിന്ന്
മാനവഗീതയിലൂടെയുണർത്തിയെടുക്കണം .
എവിടെയെങ്കിലും...
എവിടെയെങ്കിലും ,
ഒരു 'മനുഷ്യനെ ' നട്ടുവളർത്തണം .
* അർജ്ജുനൻ = ഋജുവായചിന്തയോട് കൂടിയവൻ .
* അഗ്നി = അന്നം
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക