
Shabana Felix
ആരോ നീട്ടിയ പൊതിച്ചോറ്...
നിറം മങ്ങിയ പഴയ പത്രത്തിന്റെ മീതെ വാട്ടിയ വാഴയിലയിലുള്ള, ചോറിലേക്കു അയാൾ ഒരു നിമിഷം അറിയാതെ നോക്കി നിന്നു..
ആളിക്കത്തുന്ന വയർ , മുരടനക്കി തന്റെ സാന്നിധ്യം ഉടമസ്ഥനെ അറിയിക്കാൻ തുടങ്ങിയിരിക്കുന്നു.
നിവർത്തിയ പൊതിച്ചോറ് നോക്കി അടുത്തു നിന്ന പലരുടെയും മുഖം ആദ്യം ചുളിയുന്നതും പിന്നെ നിശ്ശബദമായി തല താഴ്ത്തി വിരലുകൾ ചോറിലേക്കു പൂഴ്ത്തുന്നതും കണ്ടു..
ഒരല്പം നീങ്ങി , കഴുത്തിൽ തുടലിന്റെ കനമുള്ള സ്വർണമാലയും വിരലിൽ വിവിധ നിറത്തിലുള്ള കല്ലുകൾ പതിച്ച ഭാഗ്യമോതിരങ്ങളും വെളുത്തു തുടുത്തു, തലയിൽ ഒരല്പം കഷണ്ടി കേറിയ ഒരു മനുഷ്യൻ മുന്നിലിരുന്ന പൊതിച്ചോറ് നിവർത്തി ഒരല്പം നേരം നോക്കി ഇരിക്കുന്നതും പിന്നെ, നെറ്റിയിൽ കുരിശു വരച്ചു ചുറ്റിനും നോക്കി സാവധാനം ഭക്ഷണം കഴിക്കാൻ തുടങ്ങുകയും ചെയ്തു.
"ഇച്ചിരി അച്ചാറു കൂടി ഉണ്ടായിരുന്നേൽ.."
അരികിൽ നിന്ന ആരോ പതിയെ ആത്മഗതം ചെയ്യുന്നതും വീണ്ടും ചോറു വാരി വായിലേക്ക് വെക്കുകയും ചെയ്തു.
അയാളപ്പോൾ ആ പൊതിച്ചോറ് പിറന്ന അടുക്കളയിലേക്കു സഞ്ചരിക്കുകയായിരുന്നു. അവിടെ അയാൾ കാലങ്ങളുടെ കഥ പറയുന്ന കരി പിടിച്ച ചിമ്മിനിയും നിറം മങ്ങിയ ചളുക്കുകളുള്ള പഴയ അലുമിനിയം പാത്രങ്ങളും പുകക്കറ പിടിച്ച കുപ്പികളുടെ അടിയിൽ അല്പാല്പമായി അവശേഷിച്ച കറിപ്പൊടികളും കണ്ടു. ഒടുക്കം വിറകടുപ്പിൽ ഊതിയൂതി കലങ്ങിയ കണ്ണുകളും ചുളിവുകൾ വീണ മുഖമായി നിറം മങ്ങിയ സാരിയിൽ നിൽക്കുന്ന ഒരു അമ്മച്ചിയെയും കണ്ടു .
മാവേലിയുടെ നീണ്ട ക്യൂവിൽ നിന്നു കടം വാങ്ങിയ പണം കൊണ്ട് മേടിച്ച പരിപ്പും ബാക്കി സാമാനങ്ങളും അയാളുടെ മുന്നിൽ തെളിഞ്ഞു വന്നു.
ഇന്നലെ ഉച്ചക്കാണോ താൻ അവസാനമായി ഭക്ഷണം കഴിച്ചത്?
ഇന്നലെ രാവിലെ വീട്ടിൽ നിന്നും പൊതിഞ്ഞു കെട്ടിയ ചോറിനു മീൻ കറിയും കാബേജ് തോരനും വറുത്ത മീനും ഉണ്ടായിരുന്നിട്ടും കയ്യിൽ തടഞ്ഞ മുടിനാരിനെ കണ്ടു , രോഷം പൂണ്ടു ഭാര്യയുടെ അപ്പനും അമ്മക്കും തെറി വിളിച്ചു കൊണ്ട് പുറത്തു ആർത്തലച്ചു പെയ്യുന്ന മഴയിലേക്കു ചോറു വലിച്ചെറിഞ്ഞു പോരും മുന്നേ അതിൽ നിന്നും നാലുരള ചോറു താൻ വിഴുങ്ങിയിരുന്നോ?
പുറത്തു പെയ്യുന്ന മഴ പ്രളയമാണെന്ന് അറിയാൻ വൈകിയ നേരം. വൈകി കിട്ടിയ അപായസൂചനയിൽ , .പകപ്പോടെ തലങ്ങും വിലങ്ങും ജീവൻ രക്ഷിക്കാൻ ഉള്ള പരക്കം പാച്ചിലായിരുന്നു.
ഉടുത്തിരുന്ന കാക്കിയും അടിവസ്ത്രങ്ങളും മഴയിൽ കുതിർന്നു ദുഷിച്ച മണം പുറപ്പെട്ടു തുടങ്ങിയിരിക്കുന്നു. സ്വന്തം ശരീരത്തിൽ നിന്നും വമിച്ച ദുർഗന്ധം മൂക്കിലേക്കു ഇടക്കിടെ തുളഞ്ഞു കേറുന്നുണ്ട്.
കഴുത്തോളം മുങ്ങിയ വെള്ളത്തിൽ ജീവൻ പണയം വെച്ച് , ജീവന് വേണ്ടി തിരച്ചിൽ തുടരുമ്പോൾ ഒരു മിന്നായം പോലെ വരുന്ന കുടുംബത്തിന്റെ ഓർമ്മക്കൊപ്പം അറിയാതെ ഹൃദയത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥന മാത്രം
അവരെ കാത്തോളണേ ദൈവമേ !
പ്രളയം ബാക്കി വെച്ച ജീവനുകൾ , ജാതി മത വർഗ വർണ വ്യത്യാസമില്ലാതെ ഒരു കുടക്കീഴിൽ.. ഇവിടെ ആരും ആരെയും കുറ്റപ്പെടുത്തി കാണുന്നില്ല. എല്ലാരുടെയും മുഖത്തു സമ്മിശ്ര വികാരങ്ങൾ ആശ്വാസമായും , നിസ്സംഗതയായും ആശങ്കയായും മിന്നി മറഞ്ഞു കൊണ്ടിരുന്നു. കൊച്ചു കൊച്ചു കൂട്ടങ്ങളായി പുറത്തു പെയ്യുന്ന മഴയിലേക്കു നോക്കി , കുശുകുശുക്കുന്ന ആളുകൾ , ഉള്ളിൽ നിന്നും ഉയരുന്ന പ്രാർഥനകൾ.
ആൾകൂട്ടത്തിൽ ഇടയിൽ നിന്നും ആ പെണ്കുട്ടി തന്നെ തുറിച്ചു നോക്കുന്നു.. ഇന്നലെ ഉച്ച കഴിഞ്ഞു തുടങ്ങിയ ഡ്യൂട്ടിക്കൊടുവിൽ ഇന്നു വൈകുന്നേരം ഈ നേരത്തു ക്യാമ്പിൽ വന്നു കേറുമ്പോഴായിരുന്നു അവൾ പതിയെ അടുത്തു കൂടിയത്..
"ഞങ്ങടെ വീട് ഈ ക്യാമ്പിന്റെ അടുത്താണ് .ഒന്നു വരുമോ കൂടെ? "
ചോദ്യരൂപേണ അവളുടെ നേർക്ക് നോട്ടമെറിഞ്ഞപ്പോഴാണ് വീണ്ടും അവളുടെ മറുപടി..
"എന്റെ ഹെഡ്ഫോണ് വീട്ടിലായി പോയി..ബോറാകുന്നു ഇവിടെ..അതെടുക്കാൻ....."
കത്തിക്കാളുന്ന വയറും തളർന്ന മനസ്സും ശരീരവും നനഞ്ഞു കുതിർന്നു ദുർഗന്ധം വമിക്കുന്ന കാക്കി കുപ്പായവും കൊണ്ടു ക്യാമ്പിലേക്ക് വന്നു കേറുന്ന തന്റെ മുന്നിലേക്ക് ഇട്ടു തന്ന ആവശ്യം കേട്ടപ്പോൾ വായിൽ നിന്നും വന്ന തെറിക്കു എരിവ് കൂടി പോയെന്ന് അവളുടെ ഇപ്പോഴുള്ള നോട്ടത്തിൽ നിന്നും വ്യക്തം.
പ്രളയത്തിന്റെ ദുരിതം അധികം അനുഭവിക്കാത്ത മറ്റൊരു ന്യൂജൻ ദുരന്തം..!
കയ്യും മെയ്യും മറന്ന് പുതുതലമുറ ദുരന്തത്തിൽ കൈകോർക്കുമ്പോഴും ഇജ്ജാതി കോലങ്ങൾ എവിടെയും..
കയ്യും മെയ്യും മറന്ന് പുതുതലമുറ ദുരന്തത്തിൽ കൈകോർക്കുമ്പോഴും ഇജ്ജാതി കോലങ്ങൾ എവിടെയും..
വിശന്നു കേറി വന്ന തങ്ങളുടെ മുന്നിലേക്ക് , ആരോക്കെയോ നീട്ടിയ പൊതിച്ചോറുകൾ.. കയ്യിലിരിക്കുന്ന പൊതിച്ചോറിലേക്കു വിരലുകൾ താഴ്ത്തുമ്പോൾ , അകലെ മാറി ചില സ്ത്രീകൾ , അതു നോക്കി നിർവൃതി പൂകുന്നതു കണ്ടു.
ഒരല്പം പരിപ്പുകറി മാത്രം ചോറിൽ ഇട്ടു ഒപ്പം ചാലിച്ച സ്നേഹവും പൊതിഞ്ഞു കെട്ടി, മൂന്നാലു സ്ത്രീകൾ കണ്ണിൽ നിന്നും മറഞ്ഞപ്പോൾ ...അവരുടെ കണ്ണിൽ അകലങ്ങളിൽ ഉള്ള അമ്മമാരുടെ മുഖം തെളിഞ്ഞു വന്നു.
ക്യാമ്പിൽ ഒരറ്റത്ത് ആളുകൾ ഉറുമ്പുകളെ പോലെ വരിവരിയാകുന്നു. ചോറിൽ തല പൂഴ്ത്തിയ തങ്ങളുടെ അടുക്കലേക്ക് ആരോ വന്നു അടക്കം പറഞ്ഞു..
"ബിരിയാണിയാ.."
അടുക്കൽ നിന്നു ചോറിൽ അച്ചാറു തിരഞ്ഞവനും ബാക്കിയുള്ളവരും കയ്യിലിരുന്ന പൊതിച്ചോറ് ചുരുട്ടി കൂട്ടി മൂലക്കു എറിയുന്നതും ചെമ്പിന്റെ അരികിലേക്ക് നീങ്ങുന്നതും കണ്ടു.
കയ്യിൽ ഇരുന്ന പൊതിച്ചോറിന്റെ മുന്നിലേക്ക് ബിരിയാണിയുടെ തുളച്ച ഗന്ധം തള്ളിക്കേറി വന്നു ആധിപത്യം സ്ഥാപിച്ചു. മുന്നിൽ ഇരുന്നു നിശബ്‌ദം ഭക്ഷണം കഴിക്കുന്ന കഷണ്ടി തലയൻ തലയുയർത്തി തന്നെ ഒന്നു നോക്കി.
"പോകുന്നില്ലേ സാർ..ബിരിയാണി വാങ്ങാൻ ? "
ഇല്ലെന്നു തലയാട്ടി കണ്ടപ്പോൾ അയാൾ ചിരിച്ചു കൊണ്ട് പൊതിച്ചോറിനെ നോക്കി പതിയെ പറഞ്ഞു..
"ഏതോ അമ്മമാരുടെ സ്നേഹമല്ലേ ഇത്?
സ്നേഹം ആരേലും വേണ്ടെന്നു വെക്കുമോ?"
സ്നേഹം ആരേലും വേണ്ടെന്നു വെക്കുമോ?"
തലക്കു മീതെ തെളിഞ്ഞു നിന്ന ബൾബിന്റെ വെട്ടത്തിൽ അയാളുടെ തലക്കും കഴുത്തിലെ സ്വർണമാലക്കും ഒപ്പം അയാളുടെ ചിരിയും ഒരുപോലെ മിന്നിത്തിളങ്ങി.
അന്നാദ്യമായി , തീൻമേശപ്പുറത്ത് എന്നും തള്ളി മാറ്റാറുള്ള പരിപ്പുകറിയുടെ മണവും രുചിയും കയ്യിലിരുന്ന പൊതിച്ചോറിലെ പരിപ്പുകറി ഏറ്റെടുക്കുന്നതെങ്ങിനെയെന്നു അയാളും അറിഞ്ഞു തുടങ്ങിയിരുന്നു.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക