നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹസാഗരങ്ങൾക്കുമപ്പുറം

Image may contain: 1 person, smiling, closeup
-----------------------------------------------
"ഹലോ സർ ..എങ്ങനെയുണ്ട്? സുഖമായിരിക്കുന്നോ " ?
"ഹായ് ഭരത് , യെസ്. അങ്ങനെ പോകുന്നു ...ഞാൻ അങ്ങോട്ട്‌ വിളിക്കാൻ ഇരിക്കുകയായിരുന്നു "
"എനിക്കറിയാം ..ഒരു മാസമെങ്കിലും ആയി നമ്മൾ സംസാരിച്ചിട്ട് "
"അതെയതെ. നിങ്ങൾക്ക് സുഖമല്ലേ ? വൈഫ്‌ എന്ത് പറയുന്നു. ഇവിടെ വന്ന് സ്ഥലമൊക്കെ പരിചയമായല്ലോ അല്ലേ ?"
" അതേ സർ ..അവൾ സുഖമായിരിക്കുന്നു. പിന്നെ സർ ...ഒരു bad news ഉണ്ട് ..ഞങ്ങൾക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായി ..കഴിഞ്ഞ മാസം "
" ഓ ..മൈ ഗോഡ് .... എന്നിട്ട് ?"
" ഭാഗ്യവശാൽ ഞങ്ങൾക്കൊന്നും പറ്റിയില്ല ..പക്ഷേ "
"സമാധാനമായി ..നിങ്ങൾക്കൊന്നും പറ്റിയില്ലല്ലോ ..? ഈശ്വരൻ കാത്തു ..." ഞാൻ പറഞ്ഞു.
" പക്ഷേ സർ ..ഞാൻ അതെങ്ങിന്യാ പറയാ .."
"എനിക്കറിയാം ..എന്റെ കാർ അല്ലറ ചില്ലറ പണിയൊക്കെയായി വർക്ക്‌ ഷോപ്പിലാണ് എന്നല്ലേ ..സാരമില്ല .എപ്പോഴാണ് തിരിച്ചു കിട്ടുക ?"
"അത് പിന്നെ ..സർ ..ഐയാം റിയലി സോറി. She was totaled..
ശരിയാക്കിയെടുക്കാനാകാത്ത വിധം തകർന്നു പോയി .താങ്കൾ അതിനെ എത്രമാത്രം ഇഷ്ടപ്പെട്ടിരുന്നു എന്നെനിക്കറിയാം ..പറ്റിപ്പോയി സർ .മുന്നിലുള്ള കാർഡ്രൈവറുടെ മിസ്റ്റേക്ക് .പെട്ടെന്നായിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല, എയർ ബാഗുകൾ ഡിഫ്ലെറ്റ് ആയതു കൊണ്ട് ഞങ്ങൾ രണ്ടുപേരും രക്ഷപ്പെട്ടു. എന്തു ചെയ്യാനാ സർ ..ക്ഷമ ചോദിക്കുകയല്ലാതെ.
ഞാൻ ...ഞാൻ "
അപ്രതീക്ഷിതമായി അങ്ങേത്തലക്കൽ നിന്നും ഉതിർന്നു വന്ന ഈ മറുപടിയിൽ സ്തംഭിച്ചു പോയി അയാൾ.
മനസ്സിൽ ഒരായിരം ഇടിമുഴക്കങ്ങൾ ഒരുമിച്ച് !
കൈകൾ വിറച്ച് .
ചുണ്ടുകൾ വിതുമ്പി ..
ഒന്നും മിണ്ടാനാകാതെ നിന്നു .
പിന്നെ അടുത്ത് കിടന്ന കസേരയിലേക്ക് തളർന്നിരുന്നു.
നിമിഷങ്ങളോളം അപ്പുറത്തും മൗനം.
കുറച്ചു കഴിഞ്ഞു വീണ്ടും ശബ്ദം ഒഴുകിയെത്തി ..
"സർ ..ഇതിനു മുൻപ് ഒന്നു രണ്ടു പ്രാവശ്യം വിളിക്കാൻ തുനിഞ്ഞതാണ് ..ധൈര്യം കിട്ടിയില്ല ..ഇനി ഞാൻ വെക്കട്ടെ സർ ..".
"എന്നാലും ഭരത് "...പണിപ്പെട്ട് അയാൾ പറഞ്ഞൊപ്പിച്ചു .."ഇത് തീരെ പ്രതീക്ഷിച്ചില്ല ....എനിക്ക് സഹിക്കാവുന്നതിലും എത്രയോ അപ്പുറം..so shocking...
എങ്കിലും ..നിങ്ങൾ വിഷമിക്കേണ്ട ..വിധി എന്ന് കരുതി സമാധാനിക്കാം ഞാൻ ...വിളിച്ചതിനും അറിയിച്ചതിനും നന്ദി ..നിങ്ങൾക്ക് നല്ലത് വരട്ടെ .ബൈ ."
ഫോൺ കട്ട് ചെയ്ത് അയാൾ പതുക്കെ കണ്ണുകളടച്ചു ചാരിയിരുന്നു .
"വിൽക്കേണ്ടായിരുന്നു,
അതേ...വേണ്ടായിരുന്നു ..
ഏതു നശിച്ച നിമിഷത്തിലാണോ അങ്ങനെ തോന്നിയത് ?
എന്നാലും പതിനേഴു വർഷം ഒരുമിച്ച് കുടുംബത്തിൽ ഒരാളെപ്പോലെ സ്നേഹിച്ചു ഒരു പോറല് പോലും ഏൽക്കാതെ കൊണ്ട് നടന്നിട്ട്,
മറ്റൊരാളെ ഏൽപ്പിച്ച് കേവലം ഒരുമാസത്തിനുള്ളിൽ നിന്നെ വിധി തട്ടിയെടുത്തെന്നോ ?
ഇതറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ...
എന്റെ മോളെ ..
(അതേ , എനിക്ക് മോളു തന്നെയായിരുന്നു നീ )
ഒരിക്കലും നിന്നെ വിൽക്കില്ലായിരുന്നു ..
ഞങ്ങളുടെ കൂടെയായിരുന്നെങ്കിൽ
ഇന്നും നീ ആയുസ്സോടെ ഉണ്ടാകുമായിരുന്നു എന്നോർക്കുമ്പോൾ . ..
എന്നോട്,
എന്നോട് നീ
ക്ഷമിക്കുക.
മനസ്സിലെ തേങ്ങൽ കണ്ണിലൂടെ രണ്ടു നീർമുത്തുകളായി പൊടിഞ്ഞിറങ്ങി.
അവയ്ക്കൊപ്പം അയാളുടെ ചിന്തകൾ പിറകിലേക്ക്..
ഓർമ്മകൾ തെളിഞ്ഞുവന്നു .
ഏല്ലാവരുടെയും പ്രിയപ്പെട്ടവളായി
അവൾ ജീവിതത്തിലേക്ക് കടന്നു വന്നത് മകൻ ജനിക്കുന്നതിനു മാസങ്ങൾക്കു മുൻപാണ്.
പതിനേഴു വർഷങ്ങൾക്ക് മുൻപ്.
ആ വർഷം പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച കൊച്ചു കാർ.
അവിടന്നങ്ങോട്ട് മകന്റെയൊപ്പം ...
രണ്ടു മാസം മുൻപ് വരെ അവൾ
ഞങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി ..
മകന് അവൾ ജീവനായിരുന്നു ..
ഞങ്ങൾ മറ്റു കൂട്ടുകാരുടെ കാറിൽ വല്ലപ്പോഴും ഒപ്പം പോകാൻ അവൻ സമ്മതിച്ചിരുന്നില്ല. അവളുടെ കൂടെ മാത്രം പോകണമെന്ന് വാശി .
രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ പാർക്കിംഗ് ലോട്ടിൽ നിന്നും ഒരേ പോലെയുള്ള മൂന്നു നാല് കാറുകൾക്കിടയിൽ നിന്നും കൃത്യമായി അവളെ
അവൻ കണ്ടു പിടിച്ചത് ഞങ്ങൾക്ക് അതിശയമായിരുന്നു ..പിറകിൽ ഇടതു ഭാഗത്തെ വീലിൽ ഞങ്ങൾക്കറിയാത്ത എന്തോ ഒന്ന് അവന്റെ കൊച്ചു കണ്ണുകൾ കണ്ടിരുന്നു .
ഒരേഴെട്ടു വയസ്സ് വരെ അവന് ഈ ലോകത്ത് ഏറ്റവും സ്പീഡുള്ള കാർ അവളായിരുന്നു.
ഇതംഗീകരിച്ച ഞങ്ങളുടെ സുഹൃത്തുക്കൾ ഒരിക്കലും ഞങ്ങളെ ഓവർടേക്ക് ചെയ്യാതെ അവനെ സന്തോഷിപ്പിച്ചിരുന്നു.
എന്നാൽ ..
കാലം പോകെ മകൻ വളർന്നു.
കാറുകളെപ്പറ്റി കൂടുതലറിഞ്ഞു ..
ഹൈസ്കൂളിലെത്തുമ്പോൾ അവനോടിക്കാൻ അവളെ മതിയെന്ന ധാരണയിൽ ആയിടെ വേറൊരു കാറ് കൂടെ വീട്ടിൽ എത്തി .
എന്നാൽ അടുത്ത ഒരു വർഷത്തിനുള്ളിൽ അവന്റെ താല്പര്യം മാറി വന്നു .
കൂട്ടുകാർ മറ്റുകാറുകൾ വാങ്ങിയപ്പോൾ
അവനും വേറെ കാറ് വേണമെന്നായി.
കുട്ടികളുടെ മനസ്സ് ..
ആ പ്രായത്തിന്റെ ചാഞ്ചാട്ടം.
അവരെ കുറ്റം പറയാനാവില്ല.
ഡ്രൈവ് വേയിൽ കാറുകൾ ഒതുങ്ങാതായിട്ടും താൻ കുറച്ചുനാൾ കൂടെ അവളെ കൊണ്ട് നടന്നു.
മഞ്ഞു കാലം വന്നപ്പോൾ നിവൃത്തിയില്ലാതെ വന്നു. രണ്ടു മാസം മുൻപ് മനസ്സില്ലാ മനസ്സോടെയാണ്
അവളെ ഭരതിന് കൊടുത്തത് .
താൻ തന്നെ അവളെ ഡ്രൈവ് ചെയ്ത് അവിടെ കൊണ്ട് കൊടുക്കുകയായിരുന്നു.
പോരാൻ നേരം താൻ
അവളോട് ചേർന്ന് നിന്നു. ഉള്ളിലെ എല്ലാ സ്നേഹവും കൈകളിൽ വരുത്തി അവസാനമായി അവളെ തഴുകി .
എന്നിട്ട് മന്ത്രിച്ചു .
"നിന്നെ വിടാൻ ഇഷ്ടമുണ്ടായിട്ടല്ല ...സുഖമായിരിക്കട്ടെ. വിഷമിക്കരുത് .ഇടയ്ക്കു ഞങ്ങൾ വന്നു കാണാം കേട്ടോ "
"സർ വിഷമിക്കേണ്ട ..
l will take good care of her"
ഭരത് ആശ്വസിപ്പിച്ചു .
"You must.
Wow..Look at her..
Not even a scratch..
Sir maintained it so well .. it sure looks brand new..Cant believe its a 17 year old one" സമീപത്തു നിന്നിരുന്ന ഭരത്തിന്റെ കൂട്ടുകാരൻ പറഞ്ഞു.
തന്റെ ഫോൺ എടുത്തു ഭരത്തിനെക്കൊണ്ട് ഒരു ഫോട്ടോ എടുപ്പിച്ചു.
വാത്സല്യപൂർവ്വം അവളോട്‌ ചേർന്ന് നിൽക്കുന്ന ഒരു ഫോട്ടോ.
പിന്നെ താൻ തിരിഞ്ഞു നോക്കാതെ നടന്നു.
തന്നെ കാത്തുനിൽക്കുന്ന ഉബർ(Uber)ടാക്സിയിലേക്ക്.
അതായിരുന്നു അവസാന കാഴ്ച.
അതേ ..അതായിരുന്നു.
പെട്ടെന്നയാൾ ചിന്തകളിൽ നിന്നുണർന്നു .
ഫോണിലെ ആ ഫോട്ടോ തപ്പിയെടുത്തു .
വിരലുകളാൽ സ്‌ക്രീനിൽ തഴുകിക്കൊണ്ടിരിക്കേ
അവളുടെ സാമീപ്യം അയാൾ തൊട്ടറിഞ്ഞു.
"മോളേ ..നീ ".
വല്ലാത്തൊരാവേശത്തോടെ അയാളുടെ വിരൽത്തുമ്പുകൾ വീണ്ടും വീണ്ടും ആ സ്‌ക്രീനിൽ തഴുകിക്കൊണ്ടേയിരുന്നു ..
***ശുഭം ***
രാജീവ്‌ .

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot